ഏ.വി.എച്ച്.എസ് പൊന്നാനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട എരിത്രിയൻ കടലിലെ പെരിപ്ലസ് എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

ചരിത്രം


പൊന്നാനിയുടെ ചരിത്രം മിത്തുകളുമായും പുരാണങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുന്നു. പൊന്നാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും പ്രചാരത്തിലുണ്ട്. പുരാതന കാലത്ത് പൊന്നൻ എന്നു പേരായ ഒരു രാജാവ് ഈ നാട് ഭരിച്ചിരുന്നു എന്നും അദ്ദേഹത്തിൽ നിന്നാണ് ഈ പേര് വന്നതെന്നുമാണ് അതിലൊന്ന്. 'പൊൻ വാണി' എന്ന് പേരുള്ള ഒരു നദി ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്നു എന്നും അങ്ങനെയാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നുമാണ് മറ്റൊരു മതം. അറബ്- പേർഷ്യൻ നാടുകളുമായി നില നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം 'പൊൻ നാണ്യ'ങ്ങൾ ഇവിടെയെത്തിയിരുന്നു എന്നും പൊൻ നാണ്യങ്ങളുടെ നാടാണ് പിന്നീട് 'പൊന്നാനി'യായതെന്നുമാണ് വേറൊരു അഭിപ്രായം. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത് പൊന്നുകൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളിൽ സമർപ്പിച്ചിരുന്നു എന്നും പൊന്നാനകളിൽ നിന്നാണ് പൊന്നാനി എന്ന പേര് വന്നതെന്നും മറ്റൊരു വാദവുമുണ്ട്. ഇതല്ല ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ പാക്കനാർ പറഞ്ഞപ്രകാരം പൊന്നിന്റെ ആനയെ നടത്തിയ ഇടം പൊന്നാനയും പിന്നീട് പൊന്നാനിയുമായി എന്നൊരു കഥയുമുണ്ട്.

സാഹിത്യം

പൊന്നാനി: ഇടശ്ശേരി, ഉറൂബ്, വി.ടി ഭട്ടതിരിപ്പാട്,കടവനാട് കുട്ടി കൃഷ്ണൻ,അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട് സാഹിത്യ ലോകത്തെ പുഷ്കലമായ പൊന്നാനി കളരിയെ മുന്നോട്ട് നയിച്ച മഹാരഥൻമാൻ സാഹിത്യ പ്രവർത്തനങ്ങൾക്കപ്പുറം, നവോത്ഥാന പ്രവർത്തനങ്ങൾക്കും, സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും കനപ്പെട്ട സംഭാവനകളാണ് പൊന്നാനി കളരിയെന്ന പേരിൽ പിൽകാലത്ത് അറിയപ്പെട്ട ഈ കൂട്ടായ്മയുടെ നൽകി പോന്നത്. പൊന്നാനി ബി.ഇ.എം.യു.പി.സ്കൂളിലെ പരിശീലനക്കളരിയിൽ അക്കിത്തവും നിറസാന്നിദ്ധ്യമായി.മഹാരഥൻമാരായ സാഹിത്യകാരുമായുള്ള സഹവാസം അക്കിത്തത്തില എഴുത്തുകാരനെ തേച്ചുമിനുക്കിയെടുത്തു. പിന്നീട് നാടകപ്രവർത്തനങ്ങൾക്കും, വായനശാല പ്രസ്ഥാനങ്ങൾക്കുമെല്ലാം പൊന്നാനി കളരിയിലെ മഹാരഥൻമാർ മുന്നിട്ടിറങ്ങി. കൃഷ്ണ പണിക്കർ വായനശാല സ്ഥാപിതമായതോടെ എഴുത്തുകാരുടെ സംഘത്തിൻ്റെ പ്രധാന താവളമായി ഈ വായനശാല മാറി.

സംസ്കാരം

ഹിന്ദു മുസ്ലിം മത വിഭാഗങ്ങൾക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. ക്രിസ്തുവർഷം 1510- നാണ് ജുമാമസ്ജിദ് നിർമ്മിക്കപ്പെട്ടതെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ വില്ല്യം ലോഗൻ മലബാർ മാനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൃക്കാവിലെ ക്ഷേത്രവും,കണ്ടകുറമ്പകാവ്, ഓം ത്രിക്കാവ് തുടങ്ങിയ ഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളും പ്രശസ്തമാണ്. തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രവും അവയിൽ പെടുന്നു. നൂറിൽപരം ക്രിസ്തീയ കുടുംബങ്ങളുണ്ട് ഇവിടെ. സെൻറ്. അന്തോനീസ് ചര്ച്ച് 1931 ൽ സ്ഥാപിതമായി. മാർത്തോമ വിഭാഗത്തിനും ചര്ച്ച് ഉണ്ട്


വിനോദ സഞ്ചാരം

വിനോദസഞ്ചാരികളുടെ മറ്റൊരു ആകർഷണമാണു ബിയ്യം കായൽ.  എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ വള്ളംകളി മത്സരം നടന്നു വരുന്നു. രണ്ടു ഡസനോളം നാടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. വനിതാ തുഴക്കാരുള്ള വള്ളങ്ങളും ഇവയിൽ ഉൾപ്പെടും. കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്ക് സുഖകരമായ താമസമൊരുക്കുന്നു. കൂടുതൽ വലിയ വിനോദസഞ്ചാര സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.ഇപ്പോൾ ഇവിടെ പാർക്ക് ആരംഭിച്ചിട്ടുണ്ട് 

ആരോഗ്യം

പൊന്നാനിയുടെ പുതിയ ആരോഗ്യചിത്രത്തിനു തിളക്കമേറ്റുന്ന സ്ഥാപനങ്ങളാണ് പൊന്നാനി താലൂക്കാശുപത്രി ,പുതുപൊന്നാനി ആയുർവേദാശുപത്രി ,ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രം സർവ്വോപരി മാതൃശിശു ആശുപത്രി .

GOVT.WOMEN AND CHILD HOSPITAL

മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള മാതൃ ശിശു ആശുപത്രി സ്ഥിതി ചെയ്യുന്നത്.23 കോടി ചിലവിട്ടു നിർമ്മിച്ച് 2018 ഡിസംബറിലാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചത് .സർക്കാർ ആശുപത്രി എന്ന് കേൾക്കുമ്പോൾ പൊതുവെയുള്ള ഒരു കാഴ്ചപ്പാട് തിരുത്തുന്ന ഒന്നാണ് ഈ ആശുപത്രി .പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയുടെ ജില്ലയുടെ തുടക്കം ഈ ആശുപത്രിയിൽ നിന്നായിരുന്നു.ശുചിത്വപരിപാലനവും അണുബാധാനിയന്ത്രണവും നടത്തുന്ന ആരോഗ്യസ്ഥാപനങ്ങൾക്കു സർക്കാർ ഏർപ്പെടുത്തിയ കായകല്പം പുരസ്കാരം ലഭിച്ചതും ഈ ആശുപത്രിക്കായിരുന്നു.കോവിഡിന്റെ പശ്ചാത്തലത്തിൽ ശക്തവും ശാസ്ത്രീയവുമായ ശുചിത്വ പ്രവർത്തനങ്ങൾ നടത്തി മറ്റു ആരോഗ്യ സ്ഥാപനങ്ങൾക്ക് മാതൃകയാവുകയാണ് ഈ സ്ഥാപനം .

കലാരൂപങ്ങൾ

സമ്പന്നമായ ഒരു പാട്ടു പാരമ്പര്യം തന്നെ പൊന്നാനിക്കുണ്ട്.മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും സവിശേഷമായ ആലാപനരീതിയും ആസ്വാദന ശൈലിയും പൊന്നാനിക്കവകാശപ്പെടാവുന്നതാണ് .ഒപ്പന ,ദഫ്‌മുട്ട് ,പരിചമുട്ടു ,കോൽക്കളി തുടങ്ങിയ കലാരൂപങ്ങളെല്ലാം ഇവിടെയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഒരു ഹയർസെക്കണ്ടറി വിദ്യാലയമാണ് എ.വി.എച്.എസ്.എസ് എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന അച്ചുതവാര്യർ ഹർസെക്കൻടറി സ്കൂൾ. നൂറിലധികം വർഷം പഴക്കമുണ്ട് ഈ സ്കൂളിനു്.

ഒരു വിദ്യാലയം തുറക്കുകവഴി ഒരു കാരാഗ്രഹം അടച്ചു പൂട്ടുവാൻ കഴിയുന്നു എന്ന് പറയപ്പെട്ടിട്ടുണ്ട് . ഒരു വിദ്യാലയം ആരംഭിക്കുന്നത് വഴ്തപ്പെടെണ്ട ഒരു സാമൂഹിക സേവനമായാണ് മുൻ കാലങ്ങളിൽ കരുതിയിരുന്നത് . അഞ്ചാം ക്ലാസിനപ്പുറം വിദ്യാഭ്യാസം സ്വപ്നപ്രായമായിരുന്ന ഒരു കാലഘട്ടത്തിൽ ഉപരിപഠനത്തിന് സൗകര്യം ഏർപ്പെടുത്തുക എന്നത് വിശേഷിപ്പിച്ചും അങ്ങനെത്തന്നെയായിരുന്നു . പറയത്തക്ക മൂലധനമില്ലാതെ ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിക്കുക എന്നത് സാഹസികതയാണ് . പൊന്നാനിയിലെ ഏ .വി .ഹൈസ്കൂളിന്റെ സ്ഥാപനം അങ്ങനെയൊരു സാഹസികതയുടെ കഥയാണ് .

അച്യുതവാരിയർ ആയിരുന്നു കമ്മിറ്റിയുടെ പ്രസിഡണ്ട്. രാവുണ്ണി മേനോൻ ആദ്യ സെക്രട്ടറി ആയിരുന്നു. 1895 ഫെബ്രുവരി 20-ആം തീയതി "നേറ്റീവ് മിഡിൽ സ്കൂൾ,പൊന്നാനി" എന്ന പേരോടുകൂടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സി.വി.ചെറിയാൻ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.ആദ്യത്തെ വിദ്യാർത്ഥി എന്ന ബഹുമതി ശങ്കരമെനോന്റെ മകനാണ്. വൈകാതെ സ്കൂളിനു സർക്കാറിന്റെ അനുമതി ലഭിച്ചു. 1909 ആയപ്പോഴേക്കും സ്കൂളിന്റെ പ്രവർത്തനം വഴിമുട്ടി.സാമ്പത്തിക പ്രതിസന്ധി കൂടി. സ്കൂളിന്റെ മുഴുവൻ ചുമതലയും സ്കൂൾ കമ്മിറ്റി 1909 മാർച്ചിൽ നിരുപാധികം അച്യുതവാരിയരെ ഏൽപ്പിച്ചു.

917ൽ പൊന്നാനി താലൂക്ക് തഹസീൽദാർ നാരായണ കിനി മുൻകൈയെടുത്ത് ഇത് ഒരു ഹൈസ്ക്കൂൾ ആയി ഉയർത്തി."ദി ഹിന്ദു സെകണ്ടറി സ്കൂൾ" എന്നായിരുന്നു അന്നത്തെ നാമധേയം. 1919ൽ അത് "ദി ഹൈസ്ക്കൂൾ ,പൊന്നാനി" എന്നാക്കി.1935ൽ അച്യുതവാരിയരുടെ മരണശേഷം സ്കൂളിന്റെ പേര് "എ.വി. എജുക്കേഷണൽ സൊസൈറ്റി,പൊന്നാനി" എന്ന പേരിൽ രജിസ്ടർ ചെയ്തു ഒരു ട്രസ്റ്റിൽ നിക്ഷിപ്തമാക്കി. സ്കൂളിനു "എ.വി. ഹൈസ്ക്കൂൾ,പൊന്നാനി" എന്നും പേരുവന്നു.

സാമ്പത്തിക സുസ്ഥിതി ഇല്ലെന്ന പേരിൽ മദിരാശി സർക്കാർ 2 തവണ ഈ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യാൻ ഒരുങ്ങി. ഈ സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും അർഹരായ കുട്ടികൾക്ക് സാമ്പത്തികസഹായം നൽകാനും മാനേജ്മെൻറ് അമാന്തം കാണിച്ചില്ല. പ്രഗല്ഭരായ പ്രധാന അധ്യാപകരുടെ ഒരു നീണ്ട നിര ഈ വിദ്യാലയത്തിനു എന്നും ഒരു അനുഗ്രഹമായിരുന്നു. കെ.കേളപ്പൻ ഇവിടെ ഭൗതികശാസ്ത്രം അധ്യാപകനായിരുന്നു.