എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

3.ജൈവവൈവിദ്യ ഉദ്യാനം നിർമിതി വളരെ ഭംഗിയായി ക്രമീകരിച്ചിരുന്നു. വിവിധ തരത്തിലുള്ള പൂക്കളും, പൂമ്പാറ്റകളും, ഔഷധ സസ്യങ്ങളും എല്ലാ ഉദ്യാനത്തെ മനോഹരമാക്കുകയും, വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തുവാനും സാധിച്ചു.

4.സയൻസുമായി ബന്ധപ്പെട്ടു വിവിധ പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. ലളിതമായി ചെയ്തതു കൊണ്ട് പഠന നേട്ടങ്ങളിൽ എല്ലാ കുട്ടികളേയും എത്തിക്കുവാൻ സാധിച്ചു.. കുട്ടികളുടെ പ്രവർത്തനങ്ങൽ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനം നടത്തുകയുണ്ടായി.

5.ശാസ്ത്രം ,ഗണിതം ,ചിത്രരചന ,സാമൂഹിക ശാസ്ത്രം ,വിദ്യാരംഗം ,ഭാഷ വിഷയങ്ങൾ (മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി )തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ മികച്ച സമ്മാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങളുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.

6.നല്ലപാഠം

നന്മ നിറഞ്ഞ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമ്മുടെ കുരുന്നുകളെ പ്രാപ്തരാക്കാൻ മലയാളമനോരമ ചെയ്യുന്ന നല്ലപാഠം പദ്ധതി കേരളത്തിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പലതുള്ളി, വഴിക്കണ്ണ് തുടങ്ങിയ കർമ്മ പദ്ധതികൾ കേരളത്തിന് സമർപ്പിച്ച മലയാളമനോരമയുടെ ഉദ്യമത്തിൽ പങ്കുചേരാൻ എ.എം.എം. ടി.ടി.ഐ & യു.പി സ്കൂളിന് സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

       ഈ സ്കൂളിൽ പഠിച്ചിരുന്ന ശരത്ത് എന്ന കുട്ടി നിരന്തരമായി ക്ലാസ്സിൽ എത്താത്തതിനാൽ അധ്യാപകർ അന്വേഷിച്ച് പോയി. ജില്ല ആശുപത്രിയിൽ നിരാശനായി കഴിയുന്ന ശരത്തിനെയാണ് കാണാൻ സാധിച്ചത്. ഹൃദ് രോഗിയായ അമ്മയെ ശുശ്രുഷിച്ചിരുന്നത് ശരത്തും മൂത്ത മൂന്ന് സഹോദരിമാരും ആയിരുന്നു. പിതാവ് ഉപേക്ഷിച്ച് പോവുകയും ചെയ്തു. സാമ്പത്തിക ബാധ്യത കാരണം വാടക വീട് ഉപേക്ഷിക്കേണ്ടി വന്നതോടെ ഇവരുടെ ജീവിതം ആശുപത്രി വരാന്തയിലേക്ക് മാറ്റേണ്ടി വന്നു. ശരത്തിൻ്റെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യുകയും മനോരമ നല്ലപാഠം പദ്ധതിയിലൂടെ ആ കുടുംബത്തെ സഹായിക്കാൻ കുട്ടികൾ തയ്യാറാകുകയും ചെയ്തു. ജൂലൈ 10 ആം തീയതി കൂടിയ പി ടി എ മീറ്റിംഗിൽ ഈ വിവരം പറഞ്ഞപ്പോൾ തന്നെ അവർ പരിപൂർണ പിന്തുണ നൽകുകയും ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. സി. കെ മാത്യു നിറഞ്ഞ മനസ്സോടെ ഇതിനെ സ്വാഗതം ചെയ്തു. ഓരോ ക്ലാസ്സിലും പുവർ ബോക്സുകൾ സ്ഥാപിച്ച് കുട്ടികൾ അനാവശ്യമായി ചിലവഴിക്കുന്ന ഓരോ പൈസയും തങ്ങളുടെ കൂട്ടുകാരനായി നീക്കിവയ്ക്കാൻ അവരെ രക്ഷിതാക്കളും അധ്യാപകരും പ്രേരിപ്പിച്ചു. ജൂലൈ പന്ത്രണ്ടാം തീയതി മുതൽ റെഗുലർ ആയി സ്കൂളിൽ വരാൻ ഉള്ള ക്രമീകരണം ചെയ്തു. അവന് ആവശ്യമായ യൂണിഫോമും സ്കൂൾ ബാഗും ബുക്ക്സും വാങ്ങി കൊടുത്തു. അമ്മക്കൊപ്പം നില്ക്കേണ്ട സാഹചര്യം കൂടി പരിഗണിച്ച് സ്കൂൾ ബസ്സിൽ വരാൻ ഉള്ള സൗകര്യം ചെയ്തു കൊടുത്തു. വീടില്ലാത്ത അവർക്ക് ഒരു വീട് എടുത്ത് താമസ യോഗ്യമാക്കി കൊടുത്തു

7. സുമനസ്സുള്ളവർ അറിയുന്നുണ്ടോ ഈ കുഞ്ഞു ഹൃദയത്തിൻറെ വേദന

ജന്മനാ ഹൃദയത്തിന് അസുഖമുള്ള അമൃതയുടെ ചികിത്സാ ചെലവ് എങ്ങനെ സമാഹരിക്കാൻ ആകും എന്ന് അറിയാതെ വിദ്യാർഥികൾ ആശങ്കയിലായിരുന്നു. അമൃത ഒരുമാസമായി സ്കൂളിൽ വരാതിരുന്നപ്പോഴാണ് സഹപാഠികളും അധ്യാപകരും ചേർന്ന് വീട്ടിലെത്തിയത്. ഹൃദയവാൽവിന് തകരാർ സംഭവിച്ചത് മൂലം ഇടയ്ക്കിടയ്ക്ക് മയക്കം വരുന്നതിനാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് അമൃതയെ സ്കൂളിൽ വിടാതിരുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവൾ. ഡ്രൈവറായ പിതാവും അംഗൻവാടി അധ്യാപികയായ അമ്മയും, ഒരു സഹോദരനും അടങ്ങുന്നതായിരുന്നു കുടുംബം. അയിരൂരിൽ നാല് സെൻറ് ഉള്ള കൊച്ചുവീട്ടിൽ അമൃതയുടെ പിതാവിൻ്റെ സഹോദരന്മാരുടെ മൂന്ന് കുടുംബാംഗങ്ങളാണ് കഴിയുന്നത്. വീട്ടിലെ ഒരു മുറിയിലാണ് അമൃതയുടെ കുടുംബം താമസിക്കുന്നത്. ഹൃദയവാൽവ് തകരാർ പരിഹരിക്കാൻ രണ്ടു ലക്ഷം രൂപയാണ് ആശുപത്രിയിൽ അടയ്ക്കാൻ വേണ്ടത്. പണം ഇല്ലാതിരുന്നതിനാൽ ചികിത്സ നീട്ടിക്കൊണ്ടു പോയതാണ് അമൃതയ്ക്ക് അസുഖം കൂടാൻ കാരണം. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയപ്പോൾ ജനുവരി ആദ്യവാരത്തിൽ ശസ്ത്രക്രിയ നടത്തിയേ തീരൂ എന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനായി 1,35,000 രൂപ കെട്ടിവയ്ക്കണം. സ്കൂളിലെ സഹപാഠികൾക്ക് ശേഖരിക്കാൻ കഴിഞ്ഞത് നാലാപതിനായിരം രൂപ മാത്രം. സ്കൂൾ മാനേജർ റവ. ഡോ. സി കെ മാത്യു , ഹെഡ്മിസ്ട്രസ്സ് ലൈല തോമസ് എന്നിവരുടെ നേതൃത്വത്തിൽ അമൃതയുടെ വീട്ടിൽ എത്തി തുക കൈമാറി. ശേഷം ഞങ്ങൾ പത്രത്തിൽ വാർത്ത നൽകി. അതു വായിച്ച സുമനസ്സുകൾ അവരെ സഹായിക്കാൻ മുന്നോട്ട് വരുകയും അങ്ങനെ അവരുടെ കണ്ണുനീർ ഒപ്പാൻ സാധിച്ചു. ജനുവരി 23 നടന്ന ശസ്ത്രക്രിയ വിജയകരമാവുകയും ചെയ്തു. ‍

8. സമ്പാദ്യ ശീലം

"സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം" എന്ന പഴമൊഴി നാം മറക്കരുത്. ആരോഗ്യവും സൗകര്യവും ഉള്ള കാലത്ത് കിട്ടുന്നത് ദൂർത്തടിച്ചു കളയാതെ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് ബാക്കി സൂക്ഷിച്ചാൽ ആവശ്യ സമയത്ത് നമുക്ക് ഉപയോഗപ്പെടുത്താം എന്ന ചിന്ത കുട്ടികളിൽ വളർത്തുവാനും, ഭാവി ജീവിതത്തെക്കുറിച്ച് കരുതൽ ഉള്ളവരായി വളർന്നു വരാനും ചുറ്റുപാടിൽ കാണുന്ന ആർഭാടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുംമുള്ള മനോഭാവം കുട്ടികളിൽ വളർത്തുവാനുമായി സമ്പാദ്യശീലം തുടങ്ങുവാൻ ഈ പ്രവർത്തനത്തിലൂടെ സാധ്യമായി.

9. ഗുരുവന്ദനം

ഗുരുവിനോടുള്ള ഭക്തിക്കാണല്ലോ 'ഗുരുഭക്തി' എന്ന് പറയുന്നത്. 'ഗു' എന്നും 'രു' എന്നും രണ്ട് അക്ഷരങ്ങൾ ചേർന്ന് ഉണ്ടായിട്ടുള്ള ഗുരു എന്ന പദത്തിന് വളരെ വിപുലമായ അർത്ഥമാണുള്ളത്. ഭാരതീയരായ നമ്മുടെ സങ്കല്പത്തിൽ ഗുരു ദൈവതുല്യനാണ്. നമുക്ക് അറിവ്, ഉപദേശം ഒക്കെ നൽകി വിജ്ഞാനത്തിൻറെ ചവിട്ടു പടികൾ കയറ്റി ജ്‍ഞാനസോപാനത്തിലേക്കാനയിച്ച ഗുരുക്കൻമാർ നമുക്കു കാണപ്പെട്ട ദൈവം തന്നെ. ഇങ്ങനെയുള്ള ഗുരുക്കന്മാരെ തേടിയെത്തിയ ശിഷ്യന്മാർക്ക് അവരുടെ ജീവിത വിജയത്തിനുള്ള എല്ലാ അറിവും ഉപദേശങ്ങളും നൽകി അവരെ അയച്ചിരുന്നപ്പോൾ 'ആചാര്യ ഭവോത് ഭവ:' എന്നാണ് ഗുരുക്കന്മാർ അനുഗ്രഹിച്ചിരുന്നത്. അതായത് ഗുരുവിനെപ്പോലെ അങ്ങും ആയിതീരട്ടെ എന്നായിരുന്നു. സ്വന്തം ശിക്ഷ്യനെ 'അങ്ങ്' എന്ന് സംബോധന ചെയ്യുന്ന ഒരു സംസ്കാരമായിരുന്നു നമുക്ക് പണ്ട് ഉണ്ടായിരുന്നത്. ഇന്നത്തെ കുട്ടികൾക്ക് സ്നേഹവും ബഹുമാനവും കുറയുന്നു എന്ന് അലമുറയിടുന്ന മുതിർന്ന തലമുറയോട് നമുക്കൊന്ന് ചോദിക്കാം കുട്ടികൾക്ക് ആരാണ് മാതൃകയാകേണ്ടത്? മുതിർന്നവർ എന്നും പക്വതയുള്ളവരെന്നും അഭിമാനിക്കുന്ന നാമോരോരുത്തരും കുട്ടികൾ കണ്ടു പഠിക്കാൻ എന്തു മാതൃകയാണ് മുമ്പിൽ വച്ചിട്ടുള്ളത്? അർത്ഥവത്തായ, ക്രിയാത്മകമായ ഒരു മന:ശാസ്ത്ര സമീപനം തന്നെയാണ് അധ്യാപകൻ നടത്തേണ്ടത്. കൂട്ടുകാരനും, തത്വചിന്തകനും, വഴികാട്ടിയും ആയിരിക്കണം അധ്യാപകൻ. ഇവയെല്ലാം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാനും അവർക്ക് അധ്യാപകരോടു കുട്ടികൾക്ക് ബഹുമാനം ഉണ്ടാക്കുവാനും വേണ്ടി അധ്യാപക ദിനം എങ്ങനെ ആഘോഷിക്കണം എന്ന് തീരുമാനിക്കുവാൻ ഓഗസ്റ്റ് 22 ആം തീയതി ടീച്ചേഴ്സ് മീറ്റിങ്ങ് കൂടി. കുട്ടികൾക്ക് മാതൃകയാകുവാൻ സാധിക്കുന്ന എന്തെങ്കിലും ഒരു പ്രവർത്തനം ചെയ്യണമെന്ന് ആലോചിക്കുകയും 'ഗുരുവന്ദനം' നടത്തണം എന്ന തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു. സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു വിശ്രമജീവിതം നയിക്കുന്ന എല്ലാ അധ്യാപകരേയും സെപ്റ്റംബർ 5 ന് സ്കൂളിൽ ക്ഷണിച്ച് ആദരിക്കുവാൻ തീരുമാനിച്ചു. അധ്യാപക ദിനത്തിൽ കുട്ടികൾക്ക് കാട്ടി കൊടുക്കുവാൻ കഴിയുന്ന 'നല്ല പാഠമായി' ഞങ്ങളിതിനെ കണ്ടു. ഇവിടെനിന്ന് റിട്ടയർ ചെയ്ത് ഇന്ന് ജീവിച്ചിരിക്കുന്ന 33 അധ്യാപകരെയും ഞങ്ങൾ ക്ഷണിച്ചു. ജോലിയിൽനിന്ന് വിരമിച്ചശേഷം തമ്മിൽ കാണാൻ സാധിക്കാതിരുന്ന പലർക്കും ഈ ചടങ്ങു പുതിയ ഉണർവേകി.

10. ജൈവകൃഷിയുടെ നല്ലപാഠം

മനുഷ്യൻ ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയ കാലം മുതൽ കൃഷി അവരുമായി ബന്ധപ്പെട്ടിരിക്കുന്നു ആദ്യകാലം മുതൽ മാറിവന്ന കൃഷിരീതികൾ പുതിയൊരു സംസ്കാരത്തിന് അടിത്തറപാകി. കാർഷികസംസ്കാരം ഏറ്റവും മഹത്തരമായ ഒന്നായി പരിണമിക്കുകയും ചെയ്തു. മനുഷ്യർ സാമൂഹ്യജീവിയായി താമസം തുടങ്ങിയത് മുതൽ കാർഷികസംസ്കാരം ഉടലെടുത്തു. നെൽക‍ൃഷി പ്രധാന കൃഷിയായി മാറി. നെല്ലരി കൃഷി ചെയ്യാൻ വേണ്ടി പാടത്തിൻറെ കരകളിൽ തന്നെ അവർ വീട് വച്ചു താമസിക്കാൻ ആരംഭിച്ചു. പാടത്തിൻറെ സംരക്ഷണത്തിനുവേണ്ടി വേണ്ടതെല്ലാം അവർ ചെയ്തു.

എന്നാൽ ഈ തനത് സംസ്കാരം നമുക്ക് നഷ്ടമായിരിക്കുന്നു. റബ്ബർ, കാപ്പി, ഏലം തുടങ്ങിയവ നാണ്യവിളകളുടെ കൃഷി വ്യാപകമായി. ഇതിൽനിന്നുള്ള വരുമാനം വർദ്ധിച്ചത് കൊണ്ട് ഭക്ഷ്യവിളകളോടപള്ള താല്പര്യം മനുഷ്യർ അകലാൻ തുടങ്ങി. ലാഭം കിട്ടുക എന്നത് മാത്രമായി അവൻറെ ലക്ഷ്യം. നമ്മുടെ ഭക്ഷണസാധനങ്ങൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നുവാൻ നമുക്കിന്ന് ഒരു മടിയും ഇല്ലാതായിരിക്കുന്നു. അമിതമായ രാസവള പ്രയോഗവും കീടനാശിനി പ്രയോഗവും ഏറ്റു വളർന്ന പച്ചക്കറികൾ വാങ്ങി കഴിക്കുവാൻ മലയാളിക്ക് മടിയില്ല. ഈ ജീവിത സംസ്കാരം നമ്മുടെ കൊച്ചു കുട്ടികളെ പോലും മടിയന്മാരും രോഗികളും ആക്കി മാറ്റിയിരിക്കുന്നു എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം.

സ്കൂളിൽ ഉച്ചക്കഞ്ഞിക്ക് പകരം ചോറ്' എന്ന പദ്ധതി സർക്കാർ നടപ്പിലാക്കിയപ്പോൾ കടകളിൽ നിന്നും പച്ചക്കറികൾ വാങ്ങേണ്ട സാഹചര്യമുണ്ടായി. കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ തങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന ചിന്ത കുട്ടികളിൽ ഉണ്ടാവുകയും സ്കൂളിലെ ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനെ കുറിച്ച് ഞങ്ങളോട് സംസാരിക്കുകയും ചെയ്തു. കൃഷിഭവനിൽ നിന്നും സ്കൂൾ കുട്ടികൾക്ക് നൽകിയ വിത്തുകളിൽ കുറേ ഞങ്ങൾ പാകി. രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കുവാൻ ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ല. അതിനാൽ 'ജൈവകൃഷി തോട്ടം ' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ കൃഷി ഓഫീസറെ സമീപിച്ചു. ഞങ്ങളുടെ പദ്ധതിയെക്കുറിച്ച് അറിഞ്ഞ അദ്ദേഹത്തിന് വളരെ സന്തോഷമായി. കൃഷിവകുപ്പിൽ നിന്ന് ആവശ്യമായ എല്ലാ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. അങ്ങനെ ഞങ്ങൾ സ്കൂളിൽ ഒരു ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.

11. 'തോടുകൾ നാടിന്റെ ജീവനാഡി '

മലയാള മനോരമ ദിനപത്രത്തിൽ ശ്രീ വർഗീസ് സി.തോമസിന്റെ കുളം തോണ്ടരുതേ ജലാശയങ്ങൾ എന്ന പരമ്പരയെ അടിസ്ഥാനമാക്കി 17-08-2012-ൽ നമ്മുടെ പഞ്ചായത്തിലെ (തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് )അഞ്ചാം പാലം തോടിന്റെ ദുരവസ്ഥയെക്കുറിച്ച് വന്ന ചിത്രം ഞങ്ങളെ ഏറെ ചിന്തിപ്പിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തോടുകളിൽ മാലിന്യം തള്ളുന്നതിനെതിരെ ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിശുദ്ധവും ദൈവികവുമായ മാരാമണ്ണിൽ ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹമാണ് പമ്പാനദിയും തോടുകളും അരുവികളും എല്ലാം. ഒഴുക്ക് നിലച്ച മാലിന്യക്കൂമ്പാരമായി മാറിയ പല ജലാശയങ്ങളും നമ്മുടെ പഞ്ചായത്തിൽ ഉണ്ട്. അവയിൽ പലതിനെയും ഒഴുക്ക് അവസാനിക്കുന്ന പുണ്യനദിയായ പമ്പയിൽ ആണ് ചരിത്രം വിശ്വാസം പൈതൃകം എന്നിവയുടെയെല്ലാം അന്തർധാര ഒഴുകുന്ന ജലധാര യിലേക്കാണ് നാം ഒഴുക്കിവിടുന്ന മാലിന്യങ്ങൾ എത്തിച്ചേരുന്നത് ഈ കാര്യങ്ങൾ ഞങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും 17-08-2012 പ്രസ്തുത വിഷയത്തിൽ കുട്ടികളുമായി ചർച്ചയിൽ ഏർപ്പെടുകയും ചെയ്തു.

  സ്കൂളിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഇക്കോ ക്ലബ്ബ് അംഗങ്ങൾ രംഗത്ത് വരികയും പഞ്ചായത്തിലെ ജലാശയങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന് ഒരു നിവേദനം സമർപ്പിക്കുകയും ഒപ്പംതന്നെ 'ജലാശയങ്ങൾ നാടിന്റെ സമ്പത്താണ്' എന്ന ബോധ്യം ജനങ്ങളിൽ ഉണ്ടാവാൻ കരയിൽ ഒരു അറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ആവശ്യമായ പണം കണ്ടെത്താമെന്ന നിർദ്ദേശവും അവർ ഉയർത്തി.

21-08-2012-ൽ കൂടിയ അധ്യാപക മീറ്റിംഗിൽ ഞങ്ങൾ കുട്ടികളുടെ ഈ നിർദ്ദേശം ചർച്ച ചെയ്യുകയും അറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിനായി PWD റോഡിന്റെ അധീനതയിലുള്ള അഞ്ചാം പാലം ഭാഗത്ത് സ്ഥലം നിശ്ചയിച്ച തരുവാനുള്ള അപേക്ഷ 22-08- 2012-ൽ സ്കൂൾ HM കൊടുക്കുകയും വില്ലേജ് ഓഫീസിൽ ചെന്ന് പ്രസ്തുത തോടിന്റെ ലൊക്കേഷൻ സ്കെച്ച് പരിശോധിക്കുകയും വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ വളരെ സന്തോഷത്തോടെ ഞങ്ങളോട് സഹകരിച്ചതും ഇത്തരുണത്തിൽ സ്മരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

 24-08-2021-ൽ സ്കൂളിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഈ പ്രവർത്തനങ്ങളും ഞങ്ങൾ കൂട്ടിച്ചേർത്തു. ദേശീയോത്സവമായ ഓണത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ആറന്മുള വള്ളംകളി അടുത്ത തലമുറയ്ക്ക് അന്യമാകാതിരിക്കണമെങ്കിൽ ഈ പമ്പാനദി നാം  സംരക്ഷിച്ചേ മതിയാകൂ. അതുകൊണ്ടുതന്നെ ജലാശയങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാൻ ഈ ദിവസം തിരഞ്ഞെടുത്തു. അന്നേദിവസം രാവിലെ പതിനൊന്നരയോടെ സ്കൂൾ മാനേജർ റവ. ഡോ.സി.കെ. മാത്യു, എച്ച്. എം. ശ്രീമതി ലൈല തോമസ്, പി. ടി.എ. പ്രസിഡന്റ് ശ്രീ. സന്തോഷ് അഗസ്റ്റി എന്നിവരുടെ നേതൃത്വത്തിൽ ഇക്കോ ക്ലബ്ബ് അംഗങ്ങൾ പഞ്ചായത്തിലെത്തി നിവേദനം സമർപ്പിക്കുകയും ശേഷം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ കുട്ടികൾ അറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. നാടിന്റെ ഉന്നതിക്കായി പ്രയത്നിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ  സഹകരണം  ഞങ്ങളുടെ സ്കൂളിൽ ഓരോ പ്രവർത്തനത്തിനും കൂടുതൽ തിളക്കം  നൽകുന്നു.

12. മാലിന്യസംസ്ക്കരണം

സമൂഹത്തിന്റെ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തിന് ഒരു പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെ ഞങ്ങൾ കുട്ടികളുമായി കൂടിയാലോചിച്ചു. ഇതിന്റെ ആദ്യപടിയായി വീടുകളിൽ ഒരു സർവേ നടത്തുവാൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി ഒരു ചോദ്യാവലി തയ്യാറാക്കുകയും ഓരോ കുട്ടിക്കും 7 മുതൽ 10 വരെ വീടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു. മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സ്ഥലപരിമിതിയും അതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ അജ്ഞതയുമാണ് ഒരു പ്രശ്നം എന്ന് മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ,തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവരുമായി ചേർന്ന് ഒരു സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

06-10-2012-ൽ ഞങ്ങൾ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ ചെല്ലുകയും അവിടത്തെ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ ശ്രീ.മുഹമ്മദ് സലീമുമായി ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു. ഈ പ്രവർത്തനത്തിൽ ശുചിത്വമിഷൻ എല്ലാ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്യുകയും 16-10- 2012-ൽ സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ്,മെമ്പർമാർ സി.ഡി.എസ്,എ.ഡി.എസ്. അംഗങ്ങൾ, സ്കൂൾ മാനേജ്മെന്റ്, പി.ടി.എ കമ്മിറ്റി, അധ്യാപകർ,കുട്ടികൾ എല്ലാവരെയും പങ്കെടുപ്പിച്ചു ഒരു സെമിനാർ നടത്താനും അദ്ദേഹം അതിന് നേതൃത്വം നൽകാമെന്ന് സമ്മതിക്കുകയും എല്ലാവർക്കും എച്ച്. എം. കത്ത് നൽകുകയും ചെയ്തു.

  16-10-2012-ൽ രാവിലെ 11 മണിയോടെ എല്ലാവരും എത്തിച്ചേർന്നു. 11 മണിക്ക് ആരംഭിച്ച സെമിനാറിൽ സ്കൂൾ എച്ച് എം ശ്രീമതി. ലൈല തോമസ് എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാമചന്ദ്രൻനായർ ഉദ്ഘാടന പ്രസംഗം നടത്തുകയും സ്കൂൾ മാനേജർ റവ.ഡോ. സി.കെ. മാത്യു അധ്യക്ഷ പ്രസംഗം പറയുകയുമുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ഷൈനി സജു പി.ടി.എ. പ്രസിഡന്റ് ശ്രീമതി.സന്തോഷ് അഗസ്റ്റിൻ സ്കൂൾ കറസ്പോണ്ടൻന്റ് ശ്രീ. ജേക്കബ് എന്നിവർ ആശംസ പ്രസംഗം നടത്തി.

ഇന്ന് ഭൂമിയിൽ ആകെ നടക്കുന്ന ഉല്പാദനത്തിനും ഉപഭോഗത്തിനും ഭാഗമായുണ്ടാകുന്ന മാലിന്യത്തെ സംസ്കരിക്കാൻ ഒന്നര ഭൂമി വേണ്ടിവരും എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. വ്യക്തി ശുചിത്വത്തിൽ മുന്നിൽ നിൽക്കുന്ന നാം സാമൂഹിക ശുചിത്വത്തിന് വിലകൽപ്പിക്കാത്ത ദുഃഖകരമാണ്.

മാലിന്യങ്ങൾ പ്രധാനമായും മൂന്നു തരത്തിൽ പെട്ടവയാണ്:

1. പ്രകൃതി അവശിഷ്ടങ്ങൾ- സ്വാഭാവികമായി ദ്രവിച്ചു മണ്ണോട് ചേരുന്നവയാണ് ഉദാ: പഴം,പച്ചക്കറി മാംസം ഇലകൾ ഇവയൊക്കെ

2. പ്ലാസ്റ്റിക് മാലിന്യങ്ങൾ- കൂടുതൽ പ്രശ്നകാരിയും അപകടകാരിയും ആണ്, കാരണം ഒന്നു സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ ഒരിക്കലും വിഘടിക്കാത്ത രാസഘടനയാണ് പ്ലാസ്റ്റിക്കിനുള്ളത്. ഇവയുടെ ഉപയോഗം പൂർണമായി നിരോധിക്കുവാൻ സാധ്യമല്ല എന്നാൽ നമുക്ക് ഉപയോഗം കുറയ്ക്കുവാൻ സാധിക്കും.

3. അപകടകാരികളായ മാലിന്യങ്ങൾ - ഉപയോഗിച്ച് ബാക്കി വരുന്ന മരുന്നുകൾ, ആസിഡ്,രാസവസ്തുക്കൾ, കമ്പ്യൂട്ടറിനെയും ടിവിയുടെയും ഒക്കെ അവശിഷ്ടങ്ങൾ (ഇ-വേസ്റ്റ് )തുടങ്ങിയവ.

 കമ്പോസ്റ്റ് നിർമ്മാണ കുഴി, മാലിന്യനിർമ്മാർജ്ജന പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ഇവയൊക്കെ നിർമിക്കാൻ സൗകര്യം ഉള്ളവർക്ക് വളരെ ചുരുങ്ങിയ ചിലവിൽ ഇവ സ്ഥാപിക്കാൻ പഞ്ചായത്ത് സബ്സിഡി നൽകുന്നുണ്ട്. കുളിമുറി അടുക്കള തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വന്ന വീഴുന്നിടത്ത് ഒരു സോക്കേജ് പിറ്റ് സ്ഥാപിക്കണം. ഇവയൊക്കെ നമ്മുടെ വീടുകളിൽ ചെയ്താൽ ജൈവമാലിന്യങ്ങൾ മൂലവും മലിനജലം മൂലവും ഉണ്ടാകാനിടയുള്ള മലിനീകരണം ഇല്ലാതാക്കാൻ സാധിക്കും.

പ്ലാസ്റ്റിക് മാലിന്യങ്ങളെ മണ്ണിൽ എറിയുകയോ കത്തിക്കുകയോ ചെയ്യാതെ ഒരിടത്ത് കൂടി വയ്ക്കാം എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ശേഖരിച്ചുവയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ പഞ്ചായത്ത് തലത്തിൽ ഒരു സംഭരണ യൂണിറ്റിൽ എത്തിക്കുക ആണെങ്കിൽ ശുചിത്വമിഷൻ അത് അവിടെ നിന്ന് കൊണ്ടുപോയിക്കൊള്ളാം എന്ന് ശ്രീ.മുഹമ്മദ് സലീം പറയുകയുണ്ടായി. തമിഴ്നാട്ടിൽ നിന്നും മറ്റും പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുന്ന ആളുകളും റോഡ് ടാറിങ്ങിൽ ടാറിനൊപ്പം ഇടുന്നതിനുമൊക്കെ ചിലർ ഇത് ശേഖരിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതി നുള്ള 'ഷണ്ടിങ് മെഷീൻ' ശുചിത്വ മിഷനും പഞ്ചായത്തും ചേർന്ന് വാങ്ങിയാൽ നമ്മുടെ പഞ്ചായത്ത് തന്നെ ഇത് പൊടിയാക്കി പ്ലാസ്റ്റിക്കിന് അളവ് കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങളൊക്കെ സശ്രദ്ധം കേട്ടിരുന്ന പഞ്ചായത്ത് പ്രസിഡന്റ്, കുടുംബശ്രീ, അയൽക്കൂട്ടം, സന്നദ്ധ സംഘടനകൾ സ്കൂളുകൾ ഇവയുടെയൊക്കെ സഹകരണത്തിൽ പഞ്ചായത്തിൽ ഒരു പ്ലാസ്റ്റിക് സംഭരണ യൂണിറ്റ് സ്ഥാപിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി പഞ്ചായത്ത് ഭരണസമിതി കൂടിയാലോചന നടത്തി ഒരു 'ഷണ്ടിങ് മെഷീൻ 'വാങ്ങാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടനെ തന്നെ ഇക്കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം ഉണ്ടാക്കാൻ മേൽപ്പറഞ്ഞ ആളുകളെയും ശുചിത്വ മിഷനെയും ഉൾപ്പെടുത്തി പഞ്ചായത്ത് തലത്തിൽ ഒരു മീറ്റിംഗ് കൂടുകയും അതിന് ആവശ്യമായ സ്ഥലം നിശ്ചയിക്കുകയും അതിന്റെ

പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ എത്തിച്ചേരുകയും ചെയ്യും എന്ന് അദ്ദേഹം വാഗ്ദാനം നൽകി.

സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂൾ ഗൈഡ്സും ഇക്കോ ക്ലബ് അംഗങ്ങളും ചേർന്ന് 'ശുചിത്വ സേന' രൂപീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകം ബാസ്ക്കറ്റ് ക്രമീകരിച്ചു. കഴിയുന്നതും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക എന്നും തീരുമാനിച്ചു.