എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/കോവിഡ് -19 സമ്മാനിച്ച ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19 സമ്മാനിച്ച ലോക്ക് ഡൗൺ

ലോകചരിത്രത്തിൽ ആദ്യമായി ഉണ്ടായിട്ടുള്ള  മഹാപ്രളയം.അതിന്റെ കഷ്ടനഷ്ടങ്ങളിൽ നിന്നും കരയേറുന്നതിന് ഇടയിൽ  അപ്രതീക്ഷിതമായി ഒരു മഹാമാരി. കോറോണ എന്ന  ഓമനപ്പേരിൽ  മനുഷ്യമൃഗാദികളിൽ  കയറിപറ്റി അവനെ  ശ്വാസം  മുട്ടിച്ചു കൊല്ലുന്ന കോവിഡ് -19 എന്ന മഹാമാരി. സമ്പന്നതയുടെ മടിതട്ടിൽ ഉറങ്ങുമ്പോഴും അമേരിക്കയോ മറ്റു ലോക രാഷ്ട്രങ്ങളോ ഇങ്ങനെ  ഒരു വില്ലൻ തങ്ങളുടെ പതനത്തിനായി കടന്നു വരുമെന്ന് വിചാരിച്ചിട്ടില്ലയിരിക്കും. വിദേശികളെയും സ്വദേശികളെയും ആകർഷിക്കുന്ന  നാട്. ആർക്കും ആതിത്യമരുളുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളം. എപ്പോഴെങ്കിലും നാം ഓർത്തോ വിദേശികൾ ഇത്തരം ഒരു വൈറസിനെ  നമ്മുക്ക് സമ്മാനമായി നൽകുമെന്ന്. ചൈനയാണ് ഈ വൈറസിന്റെ ജന്മനാടെന്ന് പറയപ്പെടുന്നു.അവിടെനിന്ന് ലോകരാജ്യങ്ങളിലൂടെ  കയറിയിറങ്ങി കോവിഡ്  -19 ആദ്യമായി ഇറ്റലിയിൽനിന്ന് വന്നവരുടെ കൂടെ  ഒരു വീസയും ഇല്ലാതെ ഒരു കസ്റ്റoസുകാരുടെ പിടിയിലും പെടാതെ നാട്ടിൽ പലർക്കും പിടികൊടുത്തും  കടന്നുപോന്നു.വൈറസിനു അറിയാമോ ഇത് അമേരിക്ക ആണോ ചൈന ആണോ ഇറ്റലി ആണോ സ്പെയിൻ ആണോ എന്ന്? ഇന്ത്യ ക്കാർ പാവമാണ് എന്ന് വൈറസിനു  അറിയണം എന്നില്ലല്ലോ!!!അതിരുകളും  വിലക്കുകളും  ഇല്ലാതെ നിർബാതം സഞ്ചരിച്ചു എത്തിയ കോവിഡ്  ഇങ്ങു കേരളത്തിലും എല്ലാ ജില്ലകളിലും സ്വര്യ വിഹാരം നടത്തി. കേരള കരയിൽ ഒരിക്കൽ നാടു കാണാൻ ഇറങ്ങിയ കോറൊണ എന്ന വിദേശിയെ നാം പറഞ്ഞു വിട്ടതാണ് എന്ന് അറിയണം. ഇറ്റലിയിൽ  നിന്നും പത്തനംതിട്ടയിലേക്ക്  പോന്ന ആളുടെ കൂടെ രഹസ്യത്തിൽ കയറി പറ്റി ഉലകം ചുറ്റിയ വ്യക്തിയോടൊപ്പം കോറൊണയും റൂട്ട് മാപ്പ് കണ്ടെത്താൻ ആവാത്ത വിധം യാത്ര ചെയ്തു. ഒരു കള്ളനെ പോലെ പതിയിരുന്നു പലരിലും കയറികൂടി മനുഷ്യനെ ഇല്ലാതാക്കും വിധം അത്രക്ക് ക്രൂരൻ ആണോ കോറൊണയെ നീ??? മാരകമായ ഏതു രോഗത്തിനും മരുന്ന് കണ്ടെത്തിയ വൈദ്യ രംഗം എന്തേ  കോവിഡിന്റെ  കാര്യത്തിൽ പകച്ചു പോയി !!! മരുന്നിനും  പ്രതിരോദനത്തിനും മാർഗ്ഗം ഇല്ലാതെ വൈദ്യരംഗം നിസഹായതെയോടെ പറയുന്നു. "സാമൂഹ്യ അകലമാണ് "മരുന്ന്,,,.. 

'സോപ്പ് 'ആണ് പ്രതിവിധി. കോവിഡ്  -19 എന്ന വൈറസിനെ തുരത്താൻ ഒരു മരുന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. മാസ്ക് ധരിക്കണം, സമ്പർക്കം അരുത്, നിരന്തരം കൈ കഴുകണം നോക്കു !!!എന്തു സിമ്പിൾ ട്രീറ്റ്മെന്റ് ലോകത്താകമാനം ഈ നിമിഷം വരെ കോറൊണ കൊന്നത് 80000തിന് മേൽ. ഒരു മാസം കൊണ്ട്  ഇത്രയേറെ ജീവനെ ഹനിക്കാ മെങ്കിൽ ഇവൻ അത്ര നിസാരക്കാരനല്ല .ഇവന്റെ നീരാളി പിടുത്തത്തിൽ നിന്നും പുതു ജീവനിലേക്ക്  വന്നവരുടെ സന്തോഷം അത് പ്രകടിപ്പിക്കുവാൻ അവർക്ക് വാക്കുകൾ ഇല്ല. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നും അറിയില്ല.

ആരോഗ്യരംഗത്തിന്റെ മുമ്പിൽ ശിരസ്സ് നമിക്കുന്നു അവർ . ആ ഒരു നിമിഷമാണ് ഈ ഒരു മാസകാലം ലോക്ക്ഡൌണിൽ ആയിരിക്കുമ്പോൾ അഭിമാന നിമിഷമായി തോന്നുന്നത് മരണമുഖത്ത്‌  ജീവൻ മരണ പോരാട്ടം നടത്തുന്ന ലോകം എങ്ങുമുള്ള 'ആതുര ശിശ്രുഷകർ'അവർക്ക് നന്ദി പറയണോ അതോ സല്യൂട്ട് ചെയ്യണോ??.വികാര നിർഭരതയോടെ ഓരോ വാർത്തവേളയിലും അവർക്ക് നന്ദി അർപ്പിക്കുന്നു . പൊഴിയുന്ന കണ്ണീർ കണങ്ങളോടെ  അവർക്കുവേണ്ടി  പ്രാർത്ഥിക്കുന്നു . ലോകം മുഴുവൻ നിശബ്ദരായി കർമ്മരഹിതരായി മുറിക്കുള്ളിൽ ഇരിക്കുമ്പോൾ കുറച്ചു പേർ കർമ്മനിരതരാകുന്നു... ആർക്കുവേണ്ടി.... എനിക്കുവേണ്ടി അല്ലെങ്കിൽ എന്നെപോലുള്ള പലർക്കുവേണ്ടി...... ഇതിന് ചുക്കാൻ വഹിക്കുന്ന ഷൈലജ ടീച്ചർ മുതൽ ഇങ്ങു താഴെ തട്ടിലുള്ള ആശാ വർക്കർ വരെ ഈ കണ്ണിയിൽ ഭാഗഭാക്കാകുന്നു. പ്രധാനമന്ത്രിയും   മുഖ്യമന്ത്രിമാരും തോളോട് തോൾ ചേർന്ന് പ്രവൃത്തിക്കുന്നു. അവിടെ രാഷ്ട്രം മാത്രമേ ഉള്ളു രാഷ്ട്രിയത്തിനു സ്ഥാനമില്ല. 'ഭയം അല്ല ജാഗ്രത ആണ് നമ്മുക്ക് വേണ്ടത്' . ഈ ലോക്ക് ഡൗൺ  കാലത്ത്‌,  നിന്നും,  നടന്നും,  ഓടിയും,  ഡ്രോൺ പറത്തിയും പുതിയ പുതിയ ശിക്ഷ നടപടികളെ കുറിച്ചു ഗവേഷണം നടത്തിയ ഒരു പറ്റം ആളുകൾ ഉണ്ട്. നമ്മുടെ പോലീസുകാർ.  പോലീസ് എന്ന് കേൾക്കുമ്പോൾ, ആ യൂണിഫോം കാണുമ്പോൾ അല്പം ധൈര്യം കുറയാത്തത് ആർക്കാണ്?, ആരെയും പേടിപ്പിക്കുന്ന നിങ്ങളെ കുറിച്ച് 'പാവങ്ങൾ' എന്ന് മനസ്സിൽ തോന്നിയ നിമിഷങ്ങൾ. ഉപദേശിക്കുന്നു, സ്നേഹമായി പറയുന്നു, പഠിപ്പിക്കുന്നു, വാഹനങ്ങൾ പിടിച്ചെടുക്കുന്നു, അടിക്കുന്നു എന്തിനേറെ പറയുന്നു പുലിവാൽ പിടിച്ച ഏത്തമിഡിയിലും ഇമ്പോസിഷനും...... 

അനേകരുടെ ജീവനു വേണ്ടിയും സ്വന്തം, നാടിന് വേണ്ടിയും രാപ്പകൽ അഹോരാത്രം കനത്ത ചൂടിലും എനിക്കുവേണ്ടി... ഞങ്ങൾ ക്കു വേണ്ടി കാവൽ നിന്ന ഞങ്ങളുടെ സ്വന്തം കാവൽകാർക്ക് എല്ലാ ബഹുമതികളോടും,  സ്നേഹത്തോടും കൂടി നാടിന്റെ BIG SALUTE... എന്റെയും.. സ്വന്തം കാര്യം മാത്രം നോക്കി  അടച്ചുപൂട്ടിയ മുറിക്കുള്ളിൽ കഴിഞ്ഞപ്പോൾ കരളലിയിക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നു,  'തെരുവിന്റെ മക്കൾ'. കടമുറികൾ അടഞ്ഞപ്പോഴും, നാടും നഗരവും നിശബ്ദമായിപോഴും, ഓടിതളർന്ന വാഹനങ്ങൾ വിശ്രമിച്ചപ്പോഴും ഒരു നോക്ക് കുത്തിയെപ്പോലെ വഴിയൊരങ്ങളിൽ  അലഞ്ഞു തിരഞ്ഞു നടന്ന `അനാഥർ ´ അവർക്ക് വീടില്ല  വീട്ടുകാരില്ല.തെരുവിൽ അലഞ്ഞു നടന്നവർക്ക് ഭക്ഷണം  ഒരുക്കിയ,  പാർപ്പിടമൊരുക്കിയ,  നമ്മുടെ മുഖ്യമന്ത്രിയും നമ്മുടെ അഭിമാനമായിമാറി.. ആരും ചിന്തിക്കാതെപോയ കുരങ്ങുകൾ, പക്ഷിമൃഗങ്ങങ്ങൾ,  തെരുവുനായകൾ " ആരും പട്ടിണി  കിടക്കരുത്.  ഈ ലോക്ക് ഡൗൺ കാലത്തെ വിശാല മനസ്സ്- കരുതലിന്റെ `കാവലാൾ ´അതായിരുന്നു ഈ ലോക്ക് ഡൗൺ കാലത്ത് പിണറായിവിജയൻ. ' ഇരട്ട ചങ്കുള്ളവൻ'  എന്ന് ചില നിമിഷങ്ങളിൽ  അന്വർത്തമാക്കിയെങ്കിലും കാരുണ്യത്തിന്റെ,  അലിവിന്റെ,  ലോല ഹൃദയനായി. ഈ യുദ്ധത്തിൽ ഒപ്പം നിന്നല്ല നമ്മുക്ക് മുൻപേ നിന്ന് നയിച്ച അദ്ദേഹത്തെ വണങ്ങുന്നു ധീരനായി കേരളത്തെ നയിച്ചതിന് !!! അഭിമാനിക്കാം ആരോഗ്യ കേരളത്തിന്‌ !മറ്റ്  സംസ്ഥാനങ്ങളിൽ നിന്നും വ്യതിരിക്തമായ നടപടികൾ കൈകൊണ്ട്,   കരുതലോടെ,  ഒരുമയോടെ, ഒറ്റക്കെട്ടായി മുന്നേറിയതിനു

 

അടുത്തനാളിൽ അമേരിക്കൻ പ്രസിഡന്റിന്റെ  ഇന്ത്യാ സന്ദർശനവേളയിൽ ചേരി  നിവാസികളെ കാണാനാവാത്ത വിധം മതിൽ പണിത്  അവർക്ക് അതിർത്തി നിശ്ചയിച്ച് അപ്പോഴും ആരും വിചാരിച്ചില്ല അതിർത്തി കൾക്കും അതിർവരമ്പുകൾ നിശ്ചയിക്കാതെ നിർബാധം കടന്നുവരുന്ന ഈ കോറോണ എന്ന വൈറസിനെ.   ആരും ആർക്കും മീതെയല്ല- ഇനിയെങ്കിലും മനസ്സിലാക്കാം. എല്ലാ ജീവനും വലുതാണ്, എല്ലാവരും മനുഷ്യരാണ്. ആരൊക്കെ അവശേഷിക്കും ഞാനോ?  നിങ്ങളോ?  ഒന്നും ഉറപ്പില്ല. ഒരുമയോടെ കീഴ്പെടുത്താം ഈ മഹാമാരിയെ!!. പ്രളയം അയച്ചും  മഹാമാരിയെ അയച്ചും പഴയ നിയമ ജനതയെ ദൈവം ശിക്ഷിച്ചു. എന്നാൽ കുറെ പേരെ ഇതിൽ നിന്നും മോചിപ്പിച്ചു. അത്യുന്നതന്റെ  സംരക്ഷണം ഉള്ളവനും ദൈവത്തിന്റെ തണലിൽ കഴിയുന്നവനും ഭാഗ്യവാൻ. അവൻ കരങ്ങൾ നീട്ടി അവരെ രക്ഷിച്ചു. രക്ഷകന്റെ  കരങ്ങളിൽ നമ്മെ സമർപ്പിക്കാം. പുതിയ ആകാശവും പുതിയ ഭൂമിയും കണ്ട് ഉണരാം ആ കരങ്ങളിൽ....              

സെബിൻ  സാന്റോ
X A എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ കൈനടി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം