എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/സ്നേഹത്തണലിൽ ഒരു പൂർവ വിദ്യാർത്ഥി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സ്‌നേഹത്തണലിൽ ഒരു പൂർവ്വ വിദ്യാർത്ഥി/തോട്ടത്തിൽ കോയ

1947 ആഗസ്റ്റ് 15, ഇന്ത്യയെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ മാക്കൂട്ടത്തിലെ ആ കാലത്തെ വിദ്യാർത്ഥികൾ ആനയുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തിയും നമ്മുടെ നാടിന്റെയും നാട്ടുകാരുടെയും എല്ലാ ചരിത്ര സംഭവങ്ങളിലും ഒട്ടിച്ചേർന്ന നീണ്ട 84 വർഷത്തെ സംഭവ ബഹുലമായ പ്രയാണത്തിനുടമയാണ് മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്ത് ഈ വിദ്യാലയത്തിന്റെ സാനിധ്യം മൂലം വലിയ പുരോഗതി ഉണ്ടാക്കാൻ, പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എടുത്തുപറയത്തക്ക നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ പവിത്രതയും കാര്യക്ഷമതയും നിലനിർത്തികൊണ്ട് അടുത്ത തലമുറക്ക് കൈമാറുകയാണ് നമ്മളിൽ അർപ്പിതമായ ചുമതല. മാക്കൂട്ടത്തിൽ എനിക്കോർക്കാൻ ഒരൂ കൂട്ടം ഓർമ്മകൾ തങ്ങി നിൽക്കുന്നു. പല തിരക്കുകളിലുമായി ജീവിതം വെന്തുരുകുമ്പോൾ സ്‌കൂൾ ജീവിതം കുളിർമ്മയേകുന്ന ഒരോർമ്മയായി, തെന്നലായി ഒഴുകിയെത്തുന്നു. അധ്യാപകരുടെയും സഹപാഠികളുടെയും കളങ്കമില്ലാത്ത സ്‌നേഹത്തണലിൽ ഒരൽപ്പം മയങ്ങിക്കിടക്കാൻ ഞാനെന്നും കൊതിക്കാറുണ്ട്.

ഞാൻ മാക്കൂട്ടവുമായി 19 വർഷത്തെ ബന്ധമുണ്ട്. ഇതിൽ രണ്ട് വർഷം പി.ടി.എ പ്രസിഡന്റായും പത്ത് വർഷം വിദ്യാർത്ഥിയായും ഞാനിവിടെ ചുറ്റിക്കറങ്ങിയിട്ടുണ്ട്. മൂന്ന് വർഷം തോറ്റത് കൊണ്ടാണ് പത്തുവർഷം പഠിക്കാനുള്ള അസുലഭ ഭാഗ്യം എനിക്കു കിട്ടിയതെന്നു ചുരുക്കം. പതിനാറാം വയസ്സിൽ ഏഴാംക്ലാസ് വിട്ടിറങ്ങുമ്പോൾ യാത്രയപ്പ് യോഗത്തിൽ പ്രസംഗിച്ചതും കരഞ്ഞതും എന്റെ മനസ്സിൽ ഇന്നും തെളിഞ്ഞ് നിൽക്കുന്നു. അന്നത്തെ ഹെഡ്മാസ്റ്റർ അഹമ്മദ് കുട്ടി മാസ്റ്റർ ഞങ്ങളുടെ യാത്രയപ്പ് യോഗത്തിന്റെ അവസാനം ചോദിച്ചു: ഇനി നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ? ആരും ഒന്നും പറയുന്നില്ല. ഞാൻ പുറകിലെ ബെഞ്ചിലിരുന്ന് എന്തോ പറയാനുണ്ടെന്ന മട്ടിൽ തിരിഞ്ഞു കളിക്കുന്നത് ആനന്ദവല്ലി ടീച്ചർ കാണുകയും എന്റെ പേര് വിളിക്കുകയും ചെയ്തു. ഞാൻ ഉടനെ എഴുന്നേറ്റുനിന്ന് തുണിയൊന്ന് മുറുക്കിയുടുത്ത് സ്റ്റേജിലേക്ക് കയറി. എല്ലാവരും ആകാംക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. പത്ത് വർഷം പഠിച്ച കാരണവർ വിദ്യാർത്ഥിക്ക് എന്തെങ്കിലും പറയാനുണ്ടാവും എന്ന് അവർ സ്വയം പറഞ്ഞിട്ടുണ്ടാവാം. ഞാൻ പറഞ്ഞു തുടങ്ങി... ഞാൻ മൂന്നാം തവണയും നാലാംക്ലാസിൽ തന്നെ ഇരിക്കേണ്ടി വന്നപ്പോൾ, എന്റെ പഴയ കൂട്ടുകാരെല്ലാം അഞ്ചാം ക്ലാസിലേക്ക് മാർച്ച് ചെയ്ത് പോയപ്പോൾ ഞാനൊറ്റയ്ക്ക് ഒരു മൂലയിലൊരു ബഞ്ചിലിരുന്ന് തലതാഴ്ത്തി ശബ്ദമില്ലാതെ കരയുകയായിരുന്നു. ഇതു കണ്ട ആനന്ദവല്ലി ടീച്ചറും ശാന്തകുമാരി ടീച്ചറും എന്റെ അടുത്ത് വന്ന് തോളിൽ തട്ടി എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞിട്ടും സങ്കടം താങ്ങാൻ കഴിയാതെ ഞാൻ വീണ്ടും ഇരുന്നു പോയി. കരച്ചിലിന്റെ ശബ്ദം കൂടി വന്നു. അവർക്കെന്നെ സമാധാനിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. കോയാ...നിനക്ക് പഠിക്കാൻ കഴിയും. ജയിച്ചവരേക്കാളെല്ലാം നീ ജയിക്കും. എന്ന് തോളിൽ തട്ടി ആനന്ദവല്ലി ടീച്ചർ പറഞ്ഞപ്പോൾ എനിക്കൊരൽപ്പം ആശ്വാസം ലഭിച്ചു. എന്നെക്കുറിച്ച് ഒരു ടീച്ചർ ആദ്യമായി നല്ലത് പറഞ്ഞല്ലോ. തോറ്റ് അടിതെറ്റി വീണപ്പോഴാണിതു പറഞ്ഞതെങ്കിലും എന്റെ ചെറിയ മനസ്സിൽ അത് വലിയ ശക്തിയും കരുത്തും പകർന്നു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കാൻ ടീച്ചർ അടുത്തേക്ക് വരുമ്പോൾ എനിക്കു പേടിയായിരുന്നു. കാരണം അവരേക്കാൾ ഉയരമുണ്ടായിരുന്നു എനിക്ക്. ഇതിൽ നിന്നും രക്ഷപ്പെടാൻ പലപ്പോഴും ക്ലാസിലെ കൊച്ചു കുഴികൾ എന്നെ സഹായിച്ചിരുന്നു. ഞാനീ കുഴികളിലേക്ക് കാൽ വെച്ച് താഴ്ന്ന് നിൽക്കുമായിരുന്നു. എന്റെ ഈ പ്രയാസങ്ങളെല്ലാം ആനന്ദവല്ലി ടീച്ചർ മനസ്സിലാക്കുന്നുണ്ടായിരുന്നു. മറ്റ് കുട്ടികളുടെ കൂടെ കളിക്കാൻ പോകാത്തതും സ്‌കൂൾ വിടുമ്പോൾ മറ്റുള്ളവരുടെ കൂട്ടത്തിലല്ലാതെ ഒറ്റക്ക് പോകുന്നതുമെല്ലാം കണ്ടിട്ടാവാം ടീച്ചർ എന്നെ ഒരൽപ്പം നേരത്തെ പോകാൻ അനുവദിക്കാറുണ്ടായിരുന്നു. ഈ ആനുകൂല്യം എനിക്കു കിട്ടിയ വലിയ ഒരു പരിഗണനയായിരുന്നു. പലതവണ തോറ്റ എന്നോട് ടീച്ചർ കാണിച്ച ഈ സ്‌നേഹത്തിന് കരഞ്ഞ്‌ കൊണ്ട് നന്ദി പറഞ്ഞാണ് ഞാൻ ആദ്യമായി പ്രസംഗിച്ച ആ വേദി വിട്ടിറങ്ങിയത്.

കുട്ടികൾക്ക് പഠിക്കാൻ നല്ല കെട്ടിടവും ബാഗും പേനയുമല്ല വേണ്ടത്. അവരെ മനസ്സിലാക്കുന്ന നിസ്വാർത്ഥരായ മാതാപിതാക്കളും അധ്യാപകരുമാണ് വേണ്ടത്. പഠിക്കാൻ അനുകൂലമായ ഗൃഹാന്തരീക്ഷം വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതേ പോലെ അവരെ പരിഗണിക്കുന്നൊരു സ്‌കൂൾ അങ്കണവും അവർക്കാവശ്യമാണ്. അങ്ങനെ നമ്മുടെ നവ തലമുറയെ അജ്ഞതയുടെ ഇരുട്ടിലേക്ക് തള്ളാതെ കൈപിടിച്ച് കൊണ്ടുപോവാൻ മാക്കൂട്ടത്തിന് സാധിക്കട്ടെ.