എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/സാഹോദര്യത്തിന്റെ സുഗന്ധം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സാഹോദര്യത്തിന്റെ സുഗന്ധം / ഹുസൈൻകുട്ടി

നമ്മുടെ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ മാക്കൂട്ടം സ്കൂളിന് വളരെ നിർണ്ണായകമായ ഒരു പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കോയാമു സാഹിബ് പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ മുന്നേറ്റം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പതിമംഗലംവളവിൽ ഒരു ലോവർ പ്രൈമറി സ്കൂൾ നിലവിലുണ്ടായിരുന്നത് ഇന്ന് പുതുതലമുറക്ക് ഒരു പുത്തൻ അറിവായിരിക്കും.

അക്കാലത്ത് അധ്യാപകർക്ക് തുച്ഛമായ ശമ്പളം മാത്രമായിരുന്നു ലഭിച്ചിരുന്നത്. അധ്യാപകരെ കിട്ടാൻ പോലും വളരെയേറെ പ്രയാസം. നാടിനോടും കുട്ടികളോടുമുള്ള ആത്മാർത്ഥത ഒന്നുകൊണ്ടു മാത്രമാണ് അധ്യാപകർ സ്കൂളിൽ വന്നിരുന്നത്. അതുകൊണ്ടു അന്ന് അവർ സ്നേഹത്തോടെ പഠിപ്പിച്ച പാഠങ്ങൾ ഇന്നും ഓർമ്മയുണ്ട്. കളരിക്കണ്ടിയിലുള്ള എൻ. ചന്തുമാസ്റ്റർ സ്കൂളിലെ പ്രഗത്ഭനായ അധ്യാപകനായിരുന്നു.

പട്ടിണി മൂലം ഉച്ചഭക്ഷണം കഴിക്കാത്ത ഒരുപാട് വിദ്യാർത്ഥികളുണ്ടായിരുന്നു അന്ന്. പലരും ഷർട്ടിടാതെയാണ് സ്കൂളിൽ വരാറുണ്ടായിരുന്നത്. അക്കാലത്ത് വീടുകളിലെ സ്ഥിതി പറയാനുമില്ല. എല്ലാ വീടുകളിലും മൺപാത്രങ്ങൾ മാത്രം. രാത്രി കാലങ്ങളിൽ ഉണങ്ങിയ ഓല കൊണ്ടുണ്ടാക്കിയ ചൂട്ട് അര അണക്ക് അങ്ങാടിയിൽ നിന്ന് വാങ്ങും. അത് വീശി ആ വെളിച്ചത്തിലാണ് യാത്ര ചെയ്തിരുന്നത്. കൂടുതൽ ദൂരമുണ്ടെങ്കിൽ ചുട്ട് മുറുക്കി കെട്ടും. ചുട്ടിനു പകരം ഓടയിൽ മണ്ണെണ്ണ ഒഴിച്ച് മുകൾ ഭാഗത്ത് തുണി തിരുകി വിളക്കാക്കിയും ഉപയോഗിച്ചിരുന്നു. മണ്ണെണ്ണ അക്കാലത്തെ പ്രധാനപ്പെട്ട നിത്യോപയോഗ വസ്തുവായിരുന്നു. ഇന്ന് അതെല്ലാമോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. വിവാഹം പോലെയുള്ള ചടങ്ങുകൾ ഉണ്ടാകുമ്പോൾ പെട്രോമാക്സ് വാടകക്കെടുക്കാറായിരുന്നു പതിവ്.

കോഴിയെ വളർത്താത്ത വീടുകൾ അന്ന് ഇല്ല എന്നു തന്നെ പറയാം. കോഴിക്കോട് നിന്ന് സാധനങ്ങളുമായി വരുന്ന കാളവണ്ടി വെളളിമാട്കുന്ന് കയറ്റത്തിൽ എത്തുമ്പോൾ കാളകൾ ക്ഷീണിക്കും. വണ്ടി നീങ്ങാതെയാവും. അപ്പോൾ കൂടെയുള്ളവർ വണ്ടിച്ചക്രങ്ങളുടെ വലിയ ആരക്കാലുകൾ മുമ്പോട്ട് തള്ളിക്കൊടുക്കും. കൊടുവള്ളിയിലായിരുന്നു അന്നത്തെ പ്രധാന ചന്തയുണ്ടായിരുന്നത്. കാളവണ്ടിയിൽ കൊടുവള്ളിയിലേക്ക് തേങ്ങ, കുരുമുളക്, അടക്ക, ചേന, മറ്റു പച്ചക്കറികൾ തുടങ്ങിയവ കൊണ്ടുപോകുമായിരുന്നു. ഇന്നത്തെ വിദ്യാർത്ഥികൾ കാളവണ്ടി കണ്ടിട്ടുണ്ടാവുമോ ആവോ.

തപാൽ മണിയടിക്കുന്ന അഞ്ചലോട്ടക്കാരനും കുന്നമംഗലം പോസ്റ്റോഫീസിലുണ്ടായിരുന്ന കമ്പിയില്ലാകമ്പി സംവിധാനവുമായിരുന്നു അന്നത്തെ പ്രധാനവാർത്താവിനിമയ ഉപാധികൾ, അഞ്ചലോട്ടക്കാരന്റെ മണിയടി കേൾക്കുമ്പോൾ ആളുകൾ അടുത്തു കൂടും. ഒരു ചെറിയ വടിയിൽ നാലഞ്ച് ചെറിയ മണികളാണ് ഉണ്ടാവുക. കത്തുകൾ കൊണ്ട് വരുന്നുണ്ടെന്നതിന് അറിയിപ്പായിട്ടാണ് മണിനാദം മുഴക്കുന്നത്. ഇന്നത്തേതു പോലെ സൗകര്യങ്ങളും സംവിധാനങ്ങളും അന്നുണ്ടായിരുന്നില്ലെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പേരിൽ കലഹങ്ങളില്ലാതെ പരസ്പര സാഹോദര്യത്തിലായിരുന്നു അന്നത്തെ സാമൂഹിക ജീവിതം.