എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/മധുരിക്കും ഓർമ്മകളേ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മധുരിക്കും ഓർമ്മകളേ / ആദിലാ റൂബി

എന്റെ അഞ്ചാം ക്ലാസ് പഠനം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. പുതിയ കുട്ടിയായതിനാൽ ആദ്യമൊക്കെ വളരെ ഒറ്റപ്പെടൽ അനുഭവപ്പെട്ടിരുന്നു. അധ്യാപകർ ക്ലാസിൽ വരികയും പരിചയപ്പെടുകയും ചെയ്യുന്നു. വല്ലാത്ത ഒരു ശ്വാസം മുട്ടൽ. ആദ്യമൊന്നും ഒട്ടും മനസ്സില്ലായിരുന്നു. പിന്നീട് ഇഷ്ടം കൂടിക്കൂടി വന്നു.

ഓർമയിലെ മാക്കൂട്ടം എന്നും തിളങ്ങിനിൽക്കുന്ന വിദ്യാലയം. അധ്യാപകർ കൂട്ടുകാരെ പോലെ. എല്ലാറ്റിനും എന്നും താങ്ങും തണലുമാവുന്നവർ. വളരെ അടുപ്പത്തിലായിരുന്നു ഞങ്ങളും അവരും. പതുക്കെ എന്റെ സ്‌കൂൾ ജീവിതം മാക്കൂട്ടത്തിന്റെ നെറുകയിൽ പിച്ചവെച്ചു. ഓരോ ചുവടും മറക്കാനാവാത്ത അനുഭവങ്ങളാണ്. അതിലുപരി മറ്റു വിദ്യാലയങ്ങളിൽ നിന്ന് വളരെ വിത്യസ്തമാണിവിടം.  ശാസ്ത്ര, കലാ, കായികമേളകളോടനുബന്ധിച്ച് പകലന്തിയോളം പണിപ്പെടുന്ന, എല്ലാറ്റിനും വിദ്യാർത്ഥികൾക്കൊപ്പം മത്സരിക്കുന്ന അധ്യാപകർ.

കുസൃതികൾ പങ്കുവെച്ച ആ വരാന്ത, ചുവടുകൾ ആടിത്തീർത്ത സ്റ്റേജ്, വായനാശീലമുണർത്തിയ ലൈബ്രറി, ന്യൂട്ടനെയും എഡിസനെയും തിരിച്ചറിഞ്ഞ സയൻസ് ലാബ്, കണക്കു കൂട്ടലുകൾ തെറ്റാണെന്ന് തിരുത്തിയ ഗണിത ലാബ്, വയലാറും നമ്പ്യാരും നിറഞ്ഞൊഴുകിയ മലയാളം ക്ലാസ്.  ഇനി അവ ഓർമകളിൽ മാത്രം. വിജയത്തിന്റെ ഭാഗമാണ് പരാജയം എന്ന് തിരിച്ചറിവ് നൽകിയ അധ്യാപകർ. ഷേക്‌സ്പിയറും ഹരിവംശനുമായ ക്ലാസുകളും ആഴ്ചയിലൊരിക്കലുളള സ്പന്ദനമാകുന്ന ഐ.ടി. ലാബും കൊത്തിവെച്ച ഓർമ്മകളാണ്.

വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഉന്നതിയിൽ എത്തിക്കുന്നതിൽ എന്നും മുന്നിലാണ് മാക്കൂട്ടം. എന്നെ ഞാനാക്കി മാറ്റിയതിൽ ഒരു സുപ്രധാന പങ്ക് വഹിച്ച വിദ്യാലയമാണ് എന്റെ മാക്കൂട്ടവും ഇവിടത്തെ മരിക്കാത്ത ഓർമ്മകളും. ഇതെല്ലാം ഒരു സ്വപ്നം മാത്രമായി പോയല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു. തിരിച്ചു കിട്ടുമോ ആ വർഷങ്ങൾ ഇനിയെനിക്ക്?