എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഞങ്ങളുടെ മാക്കൂട്ടം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഞങ്ങളുടെ മാക്കൂട്ടം / ടി കോയ

1929-ൽ താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ 75 വർഷത്തെ ചരിത്രവുമായി നമ്മുടെ മുമ്പിൽ തലയുയർത്തി നിൽക്കുന്നു. നിരവധി ചരിത്രസംഭവങ്ങളുടെയും ചരിത്ര പുരുഷ•ാരുടെയും കഥ പറയാനുണ്ട്, ഈ വിദ്യാലയത്തിനും. 1947ൽ ഇന്ത്യ സ്വതന്ത്രയായപ്പോൾ ആഹ്ലാദം പങ്കിടാൻ അന്നത്തെ വിദ്യാർത്ഥികൾ നെറ്റിപ്പട്ടം കെട്ടിയ ആനയെ എഴുന്നള്ളിച്ചുകൊണ്ട് ഘോഷയാത്ര നടത്തിയത് പഴമക്കാർ ഇപ്പോഴുമോർക്കുന്നുണ്ട്.

ഈ പ്രദേശത്തെ നിരവധി തലമുറകൾക്ക് ഈ വിദ്യാഗോപുരം അറിവുകൊണ്ട് രൂപവും ഭാവവും നൽകി ജീവിതത്തിന്റെ ഉന്നതികളിലേക്ക് നയിച്ചിട്ടുണ്ട്. ആ ഗണത്തിലെ പലരും ഇന്ന് നമ്മോടൊപ്പമില്ല. അവരുടെ ത്യാഗപൂർണമായ പരിശ്രമമാണ് ഇന്ന് നാം കാണുന്ന ഈ വിദ്യാലയവും മറ്റു വികസനങ്ങളും. വിദ്യാലയങ്ങളുടെ പ്രസിദ്ധി എന്നത് പൂർവ്വ വിദ്യാർത്ഥികളുടെ നിലവാരത്തെ ആശ്രയിച്ചിരിക്കും. നമ്മുടെ പ്രദേശത്തിന്റെ വികസനം ഒരു പരിധി വരെ ലോറി വ്യവസായത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും ഏതുകാലത്തും നിലനിൽക്കുന്നതും സുസ്ഥിരവും സുരക്ഷിതവുമായ അടിസ്ഥാന വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമുക്ക് നേടാൻ സാധിക്കൂ. റോഡുകളും പാലങ്ങളുമുണ്ടാവുന്നതുകൊണ്ടു മാത്രം വികസനമുണ്ടാവുന്നില്ല. ലോറി മേഖല മങ്ങിയാലും നമ്മുടെ ഭാവി തലമുറയ്ക്ക് ഭദ്രമായ ജീവിതം ഉറപ്പുവരുത്തുവാൻ നമ്മുടെ വിദ്യാലയത്തെ കുറ്റമറ്റതാക്കുകയാണ് വേണ്ട്. ഇതിന് കൂട്ടായ പ്രവർത്തനം വേണം. നാട്ടുകാർ, മാനേജ്‌മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയ എല്ലാവരും ചേർന്ന ടീം വർക്ക് ആണ് വേണ്ടത്. ഇതുവഴി വിദ്യാഭ്യാസ നിലവാരം കൂടുക മാത്രമല്ല നാടിന്റെ ഐക്യവും സ്‌നേഹവും സാഹോദര്യവും വളർത്താനും കഴിയും.

ഹൈസ്‌കൂൾ പഠനം കഴിഞ്ഞാലും ഇല്ലെങ്കിലും ലോറി ക്ലീനർ, ഡ്രൈവർ പിന്നെ സ്വന്തമായൊരു ലോറി ഇതാണ് ഇവിടുത്തുകാരുടെ സ്വപ്നം. സ്റ്റിയറിംഗ് തിരിക്കേണ്ട കൈകളിലേക്ക് സ്റ്റെതസ്‌കോപ്പ് കൊടുക്കണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസത്തോടുള്ള സമീപനം മാറേണ്ടിയിരിക്കുന്നു. രണ്ട് ചക്രം, നാല് ചക്രം, ആറ് ചക്രം, പത്ത് ചക്രം എന്നു തുടങ്ങുന്ന പുരോഗതിയോടൊപ്പം പ്ലസ്ടു, ഡിഗ്രി, പോസ്റ്റ് ഡിഗ്രി, തൊഴിൽ ഡിഗ്രി തുടങ്ങിയ കാലോചിതമായ നേട്ടങ്ങളുണ്ടാക്കാൻ കടന്നു വരുന്ന പുതിയ തലമുറകൾക്ക് അവസരം ഉണ്ടാക്കണം. പല കഴിവുള്ള സുഹൃത്തുക്കളും രാപകൽ വ്യത്യാസമില്ലാതെ നാട്ടിലും മറുനാട്ടിലും ജീവൻ പണയം വെച്ച് ജീവിതചക്രം ഉരുട്ടുകയാണ്. അവർക്ക് പഠനരംഗത്ത് പ്രോത്‌സാഹനവും മതിയായ അവസരങ്ങളും കിട്ടിയിരുന്നെങ്കിൽ പലരും നല്ല മേഖലയിൽ എത്തിപ്പെടുമായിരുന്നു.

യൂണിഫോമും ബുക്കും പേനയും വാങ്ങികൊടുത്താൽ ജോലികഴിഞ്ഞു എന്ന ധാരണയുള്ള അച്ഛനും യൂണിഫോം അലക്കുകയും ഭക്ഷണം പാത്രത്തിലാക്കി കൊടുക്കുകയും ചെയ്താൽ തന്റെ ജോലി കഴിഞ്ഞു എന്ന ധാരണയുള്ള അമ്മയും കുട്ടികൾക്ക് പഠനത്തിൽ പ്രചോദനം കൊടുക്കുന്നില്ല. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്തതാണ് കളിച്ചു വളർന്ന വീടും പഠിച്ചു വളർന്ന വിദ്യാലയവും. ഒരു കൊച്ചു ബഞ്ചിലിരുന്നുളള പഠനം, ഒരു ചെറിയ കഷ്ണം പെൻസിലിനു വേണ്ടിയുള്ള അടിപിടി, പഠിക്കാത്തതിന് പെൺകുട്ടികളുടെ ഇടയിൽ നിൽപിക്കൽ, ഉപ്പുമാവ് കൂടുതൽ കിട്ടാൻ വേണ്ടിയുള്ള നീണ്ട ക്യൂ, കള്ളക്കളികൾ... അങ്ങനെ പോകുന്നു രസകരമായ ഓർമ്മകൾ. നമ്മുടെ കൂടെ പഠിച്ചവരെ വർഷങ്ങൾക്ക് ശേഷം ബഞ്ചിലിരുന്ന് വീണ്ടും കാണുമ്പോൾ, കൂടെ നമ്മെ പഠിപ്പിച്ച നമ്മുടെ ഗുരുനാഥൻമാർ എല്ലാവരും ഒത്തുചേരുമ്പോൾ പൂർവ്വവിദ്യാർത്ഥി സംഗമം ഹൃദ്യമായ അനുഭവമായി മാറുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് സമൂഹത്തിലെ ഇളം തലമുറക്കു വേണ്ടി പലതും ചെയ്യാൻ കഴിയും. നമ്മുടെ വിദ്യാലയത്തെ മറ്റു വിദ്യാലയങ്ങളുമായി കിടപിടിക്കത്തക്ക വിധത്തിൽ വളർത്തികൊണ്ടു വരുന്നതോടൊപ്പം നാടിന്റെ ഒരു സാംസ്‌ക്കാരിക കേന്ദ്രമായി മാറുകയും വേണം.