എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കെ.വി. സൈമൺ

Schoolwiki സംരംഭത്തിൽ നിന്ന്


പ്രശസ്തമായ ഒട്ടേറെ മലയാള ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവും, നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങൾ എഴുതിയ പ്രമുഖ ദൈവശാസ്ത്രപണ്ഡിതനും, ക്രൈസ്തവ മതപ്രചാരകനും ആയിരുന്നു കെ.വി. സൈമൺ (1883 ഫെബ്രുവരി 7 - 1944 ഫെബ്രുവരി 20). കവി എന്ന നിലയക്കാണു് കെ.വി. സൈമൺ കൂടുതൽ പ്രശസ്തൻ. വേദപുസ്തകത്തിലെ ഉല്പത്തി ഗ്രന്ഥത്തെ ആധാരമാക്കിയുള്ള വേദവിഹാരം എന്ന മഹാകാവ്യം രചിച്ചിട്ടുള്ളതിനാൽ മഹാകവി കെ.വി. സൈമൺ എന്ന പേരിലാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. വേർപാടു സഭ അഥവാ വിയോജിത സഭ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ക്രൈസ്തവ വിഭാഗത്തിന്റെ പിറവിക്കു് കാരണക്കാരൻ കൂടിയായിരുന്നു കെ.വി. സൈമൺ.


ജീവിത രേഖ

  • 1883 ജനനം
  • 1896 നാട്ടുഭാഷാ പരീക്ഷയിൽ വിജയം; അധ്യാപകനായി
  • 1900 വിവാഹം
  • 1913 'നിശാകാലം'
  • 1915 മാർത്തോമാ സമുദായത്തിൽ നിന്നു പുറത്താക്കി
  • 1917 ജോലി രാജി വെച്ചു
  • 1918 'വിയോജിത സഭ' രൂപീകരിച്ചു
  • 1920 ബ്രദറൺ സഭയിൽ ചേർന്നു
  • 1931 'വേദവിഹാരം'
  • 1933 'നല്ല ശമര്യൻ അഥവാ ജീവകാരുണ്യം'
  • 1944 മരണം

ജനനം, ബാല്യം, വിദ്യാഭ്യാസം

ഇടയാറുന്മുള കുന്നുംപുറത്തു ഭവനത്തിൽ ഹൈന്ദവപുരാണങ്ങളിൽ നല്ല പാണ്ഡിത്യം ഉണ്ടായിരുന്ന വർഗ്ഗീസിന്റേയും, കവിതാവാസന പ്രകടിപ്പിച്ച കാണ്ടമ്മയുടേയും മകനായി 1883-ൽ ആണു സൈമൺ ജനിച്ചത്. നാലാമത്തെ വയസ്സിൽ തന്നെ അക്ഷരമാല വശമാക്കിയ സൈമൺ എട്ടാമത്തെ വയസ്സുമുതൽ കവിതകൾ എഴുതാൻ തുടങ്ങിയിരുന്നു എന്നു പറയപ്പെടുന്നു.ജ്യേഷ്ഠസഹോദരൻ ചെറിയാനായിരുന്നു ആദ്യത്തെ ഗുരുനാഥൻ. “ ഈ കുട്ടിക്കു വിസ്മയനീയമായ കവിതാവാസനയുണ്ടെന്നും പാഠ്യവിഷയങ്ങൾ സ്വയം പദ്യമാക്കുന്നുണ്ടെന്നും ക്ലിഷ്ടസമസ്യകൾ അനായേസേന പൂരിപ്പിക്കാറുണ്ടെന്നും ചെറിയാൻ എന്നോടു പറകയാൽ, ചില സമസ്യകൾ ഞാൻ കൊടുക്കുകയും ബാലൻ അവയെ അക്ളിഷ്ടമായി പൂരിപ്പിക്കുകയും ചെയ്തു. ”

എന്നാണു സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ സൈമണെപ്പറ്റി സാക്ഷിക്കുന്നത്.

പതിമൂന്നാം വയസ്സിൽ തന്നെ പ്രാഥമിക പരീക്ഷയിൽ ചേർന്നു ജയിച്ചു. തുടർന്ന്, ജ്യേഷ്ഠൻ മുഖ്യാദ്ധ്യാപകനായിരുന്ന ഇടയാറന്മുള മാർത്തോമ്മാ സ്കൂളിൽ അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു. ഭാഷാപണ്ഡിതനായിരുന്ന ജ്യേഷ്ഠനിൽ നിന്നു സംസ്കൃതഭാഷയുടെ ആദിപാഠങ്ങൾ പഠിച്ച ശേഷം സ്വന്തപ്രയത്നം കൊണ്ട് ആ ഭാഷയിൽ വ്യുല്പത്തി സമ്പാദിച്ചു. കാവ്യം, നാടകം, അലങ്കാരം, വ്യാകരണം, വേദാന്തം എന്നീ ശാഖകളിൽ അന്നു കിട്ടാവുന്ന പ്രബന്ധങ്ങളത്രയും പാരായണം ചെയ്തു. മലയാളത്തിനും സംസ്കൃതത്തിനും പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉർദു, ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകളിലും പരിചയം സമ്പാദിക്കുകയും ആ ഭാഷകളിലെ ഗ്രന്ഥങ്ങൾ വായിച്ച് വിജ്ഞാനം വർദ്ധിപ്പിക്കുകയും ചെയ്തു.

1900-ൽ പതിനേഴാം വയസ്സിൽ അയിരൂർ പാണ്ടാലപ്പീടികയിൽ റാഹേലമ്മയെ വിവാഹം ചെയ്തു. (ഇവർ അയിരൂർ അമ്മ എന്ന പേരിൽ പീന്നീട് അറിയപ്പെട്ടു).ഒരു മകൾ മാത്രമേ അദ്ദേഹത്തിനു സന്താനമായി ഉണ്ടായിരുന്നുള്ളൂ (ചിന്നമ്മ ജോർജ്).സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു, സുറിയാനി, ഇംഗ്ലീഷ് തുടങ്ങി 18 ഭാഷകളിൽ മഹാകവി കെ വി സൈമൺ അഗ്രഗണ്യനായിരുന്നു.ശാസ്ത്രീയസംഗീതവും അദ്ദേഹം അഭ്യസിച്ചിരുന്നു.രാമായണ നാടകം, നന്ദൻ ചരിതം, ചൊക്കനാതര്, പാടൽ, വേദനായകം ശാസ്ത്രിയാർ, തുടങ്ങിയവരുടെ തമിഴ് കീർത്തനങ്ങൾ, മോശവത്സലം, വിദ്വാൻകുട്ടി, സ്വാതിതിരുനാൾ എന്നിവരുടെ കീർത്തനങ്ങൾ, വിവിധ കഥകളി പാട്ടുകൾ, വാതിൽ തുറ പാട്ടുകൾ, ഗുരുസ്വാമി കീർത്തനങ്ങൾ, സംസ്കൃത ക്ലാസിക്കുകൾ, വിശ്വസാഹിത്യത്തിലെ പ്രാധാന്യമേറിയവ തുടങ്ങിയവ യൗവനത്തിൽ തന്നെ അഭ്യസ്തമാക്കി. അസാമാന്യ വൈഭവം ഉണ്ടായിരുന്ന ഇദ്ദേഹം 1896 ൽ തന്റെ പതിമൂന്നാം വയസ്സിൽ ഇടയാറന്മുള മാർത്തോമാ എൽപി സ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക സേവനം ആരംഭിച്ചു. 'സഞ്ചരിക്കുന്ന സർവ്വകലാശാല' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം പ്രഭാഷണങ്ങൾ, വിവിധ സാഹിത്യകാരന്മാരുമായുള്ള സംവാദങ്ങൾ, പണ്ഡിത സദസ്സുകളിലെ ചർച്ചകൾ, ആത്മീയ സാമൂഹിക മേഖലകളിലെ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ആണ് അധികം സമയവും ചെലവഴിച്ചത്.നിരൂപകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ രചനയാണ് അദ്ദേഹത്തിന്റെ വേദവിഹാരം മഹാകാവ്യം.

ബ്രദറൺ സഭയിലേക്ക്

ബ്രദറൺ സമൂഹത്തിൽപ്പെട്ട പല പാശ്ചാത്യമിഷനറിമാർ മദ്ധ്യതിരുവിതാകൂറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മുതിർന്ന ശേഷം ഏൽക്കുന്ന ജ്ഞാനസ്നാനം മാത്രമാണ് വേദാനുസരണമെന്നുള്ള സ്നാനം എന്ന് അവർ വേദവാക്യങ്ങൾ ഉദ്ധരിച്ചു സമർത്ഥിക്കുകയും പലരെയും പമ്പാനദിയിൽ സ്നാനപ്പെടുത്തുകയും ചെയ്തു. അക്കൂട്ടത്തിൽ കെ.വി. സൈമണും ഇരുപതാമത്തെ വയസ്സിൽ അറാട്ടുപുഴക്കടവിൽ വിശ്വാസസ്നാനം എന്നറിയപ്പെടുന്ന സ്നാനം ഏറ്റു. ഇതേ തുടർന്ന് അദ്ദേഹത്തെ മാതൃസഭയായിരുന്ന മാർത്തോമ്മാസഭയിൽ നിന്നു മുടക്കി. അതു കൊണ്ട് സ്വമേധാസുവിശേഷകനും പണ്ഡിതനും പ്രസംഗകനും ആയിരുന്ന സൈമൺ, മതസംബന്ധമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടും സ്വപക്ഷ സ്ഥാപനം ലക്‌ഷ്യമാക്കിയുള്ള പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയുമുള്ള ബ്രദറൺ സഭാ പ്രവർത്തനത്തിലും അതോടൊപ്പം അദ്ധ്യാപനത്തിലും മുഴുകി.

വിയോജിത സഭയുടെ രൂപവത്കരണം

അങ്ങനെ ആണ്ടുകൾ കഴിഞ്ഞപ്പോൾ ക്രൈസ്തവസഭാതലത്തിൽ പാശ്ചാത്യരുടെ മേധാവിത്വം സൈമണ് ദുസ്സഹമായിത്തോന്നി. അവരുടെ ഇംഗിതമനുസരിച്ച് ബ്രദറൺ സമൂഹവുമായി യോജിച്ച് പോകുവാൻ സാദ്ധ്യമല്ല എന്നു കണ്ടപ്പോൾ വിയോജിത സഭ എന്ന പേരിൽ ഒരു സ്വതന്ത്രസഭയ്ക്ക് രൂപം കൊടുത്തു. തുടർന്നുള്ള വർഷങ്ങൾ ഈ സഭാവിഭാഗം കെട്ടിപ്പടുക്കുന്നതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

കൃഷ്ണൻ നമ്പ്യാതിരിയുമായുള്ള സംവാദം

ഈ സമയത്ത് ക്രിസ്തുമതത്തെ ആക്ഷേപിച്ചു കൊണ്ട് കൃഷ്ണൻ നമ്പ്യാതിരി എന്നൊരാൾ തിരുവിതാംകൂറിൽ പ്രസംഗം ചെയ്തു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാനോ തക്ക മറുപടി പറയാനോ രണ്ടു മതത്തിന്റേയും സാഹിത്യങ്ങളിൽ അവഗാഹം നേടിയ ആരും തന്നെ ഇല്ലായ്കയാൽ ക്രൈസ്തവമതനേതാക്കൾ കെ. വി. സൈമണെ അഭയം പ്രാപിച്ചു. കൃഷ്ണൻ നമ്പ്യാതിരിയുടെ ആക്ഷേപങ്ങളെ നിശിതമായി വിമർശിച്ചും അദ്ദേഹത്തിന്റെ വാദങ്ങൾക്ക് ഹിന്ദുമതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരികൾ കൊണ്ടു തന്നെ മറുപടിപറഞ്ഞും ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിക്കാനുദ്ദേശിച്ച് സൈമൺ എഴുതിയ കൃതിയാണ് സത്യപ്രകാശിനി.

കൃതികൾ

കൃഷ്ണൻ നമ്പ്യാതിരിയുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിക്കാനുദ്ദേശിച്ച് എഴുതിയ സത്യപ്രകാശിനിയെപ്പോലെ, ക്രൈസ്തവസഭയിലെ മറ്റു വിഭാഗക്കാരുമായി നടത്തിയ വിശ്വാസസംബന്ധമായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ് ത്രിത്വോപദേശം, സ്നാനം, സമ്മാർജ്ജനി, മറുഭാഷാനികഷം, ക്രൈസ്തവസഭാചരിത്രം തുടങ്ങിയ പുസ്തകങ്ങൾ. ഇവക്കുപുറമേ പുറമേ അനേകം ഗാന സമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.നിശാകാലം (വിലാപകാവ്യം), നല്ല സമരിയൻ, സംഗീതശതകം, ശതകാനുയായി, ഗാനപ്രസൂനം, ഗാന ചന്ദ്രിക, സംഗീത രത്നാവലി, സത്യപ്രകാശിനി, ക്രൈസ്തവ സഭാ ചരിത്രം, വേർപാട് സഭ ചരിതം, ഉത്തമഗീതം, വെളിപാട്, സമാഗമന കൂടാരം, ക്രിസ്തീയ സഭ സുബോധിനി, സന്മാർജനി, ക്രൂശിൽ മരിച്ച ക്രിസ്തു, മറുഭാഷാ നിഷേകം, സത്യവേദ മുകുരം, പ്രയാണഗീതങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

സംഗീതത്തിലുള്ള പ്രത്യേക താല്പര്യം

ജന്മസിദ്ധമായ മധുര നാദവും, സംഗീതത്തിലുള്ള പ്രത്യേക വാസനയും, ശാസ്ത്രീയ സംഗീതഭ്യസനത്തിനു കിട്ടിയ അവസരവും സുവിശേഷപ്രചരണത്തിന്റെ മാദ്ധ്യമമായിട്ടാണു സൈമൺ ഉപയോഗിച്ചത്. സംഗീതാഭ്യസനത്തെക്കുറിച്ച് അദ്ദേഹം തന്റെ ആതമകഥനത്തിൽ ഇങ്ങനെ പറയുന്നു “ 1073-1074 ഈ കൊല്ലങ്ങളിൽ എനിക്കുണ്ടായിരുന്ന സംഗീതവാസനയെ ഒന്നു പരിഷ്ക്കരിക്കാൻ സാധിച്ചു. എങ്ങനെയെന്നാൽ അഭ്യസ്തവിദ്യനും, മൃദംഗവായന, ഫിഡിൽവായന ഇവയിൽ നിപുണനും നല്ല സംഗീതജ്ഞനുമായ മി. ഡ്. ജയിംസ് എന്ന തമിഴൻ ഇടയാറന്മുള വന്നു താമസമാക്കി. ഈ ആൾ മുഖാന്തരവും സംഗീതരസികരായ ചില നാട്ടുകാർ മുഖാന്തരവും രാമായണ നാടകം, ചൊക്കനാർപാടൽ, വേദനായക ശാസ്ത്രിയാർ മുതലായവരുടെ തമിഴ് ക്രൈസ്തവഗാനങ്ങൾ, തമിഴ് സാഹിത്യത്തിലുള്ള മറ്റു ഗാനങ്ങൾ മോശവത്സലം, വിദ്വാൻകുട്ടി , സ്വാതിതിരുനാൾ ഇവരുടെ കീർത്തനങ്ങൾ മുതലായവ സമൃദ്ധിയായി അഭ്യസിക്കുവാൻ സമയം ഉപയോഗിച്ചു. മി. ജയിംസും ഞാനും ഒരുമിച്ചിരുന്നു ചില പാട്ടുകൾ എഴുതി. മറ്റു പ്രകാരേണയും ഈ അഭ്യസനത്തെ അഭിവൃദ്ധിപ്പെടുത്തുവാൻ കൂടുതൽ സൗകര്യം എനിക്കു ലഭിച്ചു. ”


കെ.വി. സൈമണിന്റെ ഗാനങ്ങൾ

നിരന്തരം സുവിശേഷപ്രസംഗങ്ങൾ ചെയ്യുകയും വേദപുസ്തകവും വേദവ്യാഖ്യാങ്ങളും മറ്റനേകം ഗ്രന്ഥങ്ങളും പഠിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്ന കെ.വി. സൈമണിന്റെ പഠനങ്ങളിൽ നിന്നും ധ്യാനങ്ങളിൽ നിന്നും രൂപം കൊണ്ടവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം തന്നെ.

കെ.വി. സൈമൺ ഏതാണ്ട് മുന്നൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പല ഗാനങ്ങളും കേരളത്തിലെ ക്രൈസ്തവസഭകൾ തങ്ങളുടെ ആരാധനയ്ക്കായി ഉപയോഗിക്കുന്നു.

അദ്ദേഹത്തിന്റെ ചില പ്രശസ്തഗാനങ്ങൾ താഴെ പറയുന്നവ ആണ്.

അംബ യെരുശലേം അമ്പരിൻ കാഴ്ചയിൻ
ശ്രീ നരപതിയേ സീയോൻ മണവാളനേ
പാഹിമാം ദേവ ദേവാ പാവനരൂപാ
ദേവജന സമാജമേ നിങ്ങളശേഷം ജീവനാഥനെ സ്തുതിപ്പിൻ
പാടും നിനക്കു നിത്യവും പരമേശാ
പുത്തനെരുശലേമേ ദിവ്യഭക്തർ തന്നാലയമേ
തേനിലും മധുരം വേദമല്ലാതിന്നേതുണ്ട് ചൊൽ തോഴാ നീ
എന്നാളും സ്തുതിക്കണം നാം നാഥനെ
യേശുനായകാ ശ്രീശ നമോ നമോ

സംഗീതശതകം, ശതകാനുയായി എന്നീ രണ്ട് സമാഹാരങ്ങൾ സൈമൺ യൗവനാരംഭത്തിൽ രചിച്ച ഗാനങ്ങളുടെ പുസ്തകരൂപമാണ്. ഗാനപ്രസൂനം, സംഗീതരത്നാവലി എന്നീ വേറെ രണ്ട് ഗാനസമാഹങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ ഉത്തമഗീതം, വെളിപാട് എന്നീ പുസ്തകങ്ങളുടെ ഭാഷ്യവും നല്ല ശമറായർ, നിശാകാലം എന്നീ ഖണ്ഡകാവ്യങ്ങളും അദ്ദേഹം എഴുതി.

വേദവിഹാരം എന്ന മഹാകാവ്യം

വേദപുസ്തകത്തിലെ ഉൽപത്തി ഗ്രന്ഥത്തെ ആധാരമാക്കി രചിച്ച വേദവിഹാരം എന്ന മഹാകാവ്യം ആണ് കെ.വി. സൈമണെ മഹാകവി പദവിക്ക് അർഹനാക്കിയത്. കിളിപ്പാട്ടുരീതിയിൽ രചിച്ചിട്ടുള്ള ഈ കാവ്യത്തിന്റെ ശൈലിക്ക് പഴയനിയമത്തിലെ ജലപ്രളയത്തെ വർണ്ണിക്കുന്ന ഭാഗത്തെ താഴെപ്പറയുന്ന വരികൾ ഉദാഹരണാമെയെടുക്കാം “ ജ്വലനഘടനകളുടെ നടുവിലിടിവാളുകൾ ജാതരോഷം പരന്നാകാശവീഥിയിൽ പ്രളയമതിലുയരുമൊരു ചണ്ഡവാതങ്ങളും പ്രത്യുൽഗമിച്ചുനീഷ്പ്രത്യൂഹമാംവിധം ”

അവസാനകാലം

1944-ൽ ശരീരസ്തംഭനം നിമിത്തം കായികവും മാനസികവുമായ പ്രവർത്തനങ്ങൾക്കുള്ള ശക്തി മിക്കവാറും നഷ്ടപ്പെട്ടു. അതിനു ശേഷം പൊതുരംഗങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയോ ഗാനങ്ങളൊന്നും രചിക്കുകയോ ചെയ്തിട്ടില്ല. 1944-ൽ 61-മത്തെ വയസ്സിൽ കെ.വി. സൈമൺ അന്തരിച്ചു.