എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

അടുക്കളയിൽ അമ്മ ഇന്നത്തെ രസക്കൂട്ടുകളുടെ തിരക്കിലാണ്.
"എന്താ ഇന്നു കൂട്ടാൻ വയ്ക്കുക. ഒന്നുമില്ലല്ലോ"
അമ്മ തനിയെ പറഞ്ഞു.
"അമ്മേ ഞാൻ കടയിൽ പോകാം. എന്താണ് വേണ്ടത്?"
വീടിനു പുറത്തിറങ്ങാൻ തക്കം പാർത്തിരുന്ന അമൽ ഈ അവസരം പ്രയോജനപ്പെടുത്താനായി അനുസരണയുള്ള കുട്ടിയായി മാറി.
"അമൽ ഇത് ലോക്ക് ഡൗൺ കാലമല്ലേ? ചെറിയ ചെറിയ കാര്യങ്ങൾക്കായി വീടിനു പുറത്തിറങ്ങരുതെന്ന് നിനക്കറിഞ്ഞു കൂടേ?
കുട്ടികളും പ്രായമായവരുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്" .അമ്മ അവനെ വഴക്കു പറഞ്ഞു.
പുറത്തു കടക്കാൻ പറ്റാത്തതിന്റെ വിഷമം അമൽ ഉള്ളിലൊതുക്കി. കൊറോണയെ ശപിച്ചു കൊണ്ട് അവൻ അമ്മയോട് ചോദിച്ചു.
"അമ്മയല്ലേ കൂട്ടാൻ വയ്ക്കാനൊന്നുമില്ലെന്നു പറഞ്ഞത്. പിന്നെന്താ ചെയ്ക?"
"ഒരു വഴിയുണ്ട് മോനേ. നീയാ കത്തിയെടുത്തു കൊണ്ടുവാ. നമുക്കൊന്ന് പറമ്പിലേക്കിറങ്ങാം." അമ്മ പറഞ്ഞു.
അവർ പറമ്പിലെ പ്ലാവിൻ ചുവട്ടിലെത്തി.
അമ്മ ചൂണ്ടികാണിച്ച, താഴെയുള്ള ഒരു ചെറിയ ചക്ക അമൽ അറുത്തെടുത്തു.
"ചക്ക നമ്മുടെ സംസ്ഥാനഫലം". പഠിച്ച കാര്യം അവൻ അഭിമാനത്തോടെ പറഞ്ഞു.
പിന്നീട് ചീരത്തടത്തിൽ പച്ചച്ചീര നിറയെ വളർന്നു നിൽക്കുന്നതിനടുത്തേയ്ക്ക് അവർ നടന്നു.
"വിത്ത് വീണ് തനിയെ മുളച്ചതാ, വളമിട്ടു നനച്ചു കൊടുത്തപ്പോൾ നന്നായി വളർന്നു.
ഇന്ന് ഉച്ചയൂണിന് ചീരക്കറിയും, ഇടിച്ചക്കത്തോരനും.
 എന്താ മോനേ കടയിൽ പോകാതെ കഴിഞ്ഞില്ലേ?"
അമ്മ ചീര നുള്ളുന്നതിനിടയിൽ ഒരു പഴഞ്ചൊല്ലും ചേർത്തു പറഞ്ഞു.
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.

അനന്യ എം
4 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ