എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /തുറന്ന ക്ലാസ് മുറി

Schoolwiki സംരംഭത്തിൽ നിന്ന്

മരത്തണലിലെ ശാന്തിനികേതങ്ങൾ

തുറന്ന ക്ലാസ് മുറി

അമ്മയുടെ മടിത്തട്ട്

കേരളത്തിലെ പാഠ്യപദ്ധതിയിൽ കാതലായ മാറ്റം വന്ന് ശിശുകേന്ദ്രീകൃതമായപ്പോൾ ക്ലാസ് റൂം എന്ന സങ്കൽപത്തിലും മാറ്റം വന്നു. പ്രകൃതിയിലെ ഏതൊരു സ്ഥലവും ക്ലാസ് മുറിയാക്കാനുള്ള സ്വാതന്ത്ര്യം അധ്യാപകന് ലഭ്യമായി. അതിന് പ്രോത്സാഹനം നൽകാൻ എന്നവണ്ണം ഓരോ വിദ്യാലയ ത്തിലും 1999 ൽ തുറന്ന ക്ലാസ് മുറികൾ നിർമിക്കാനുള്ള ഫണ്ട് അനുവദിച്ചു. മിക്ക വിദ്യാലയങ്ങളും ആ ഫണ്ടിന് കുറച്ച് സിമൻറ് ബെഞ്ചുകൾ വാർത്തിട്ടപ്പോൾ ഇവിടെ അതിനെ കുറച്ചുകൂടി സൃഷ്ടിപരമായി നിർമിച്ചു. വിദ്യാലയമുറ്റത്തെ മരത്തണലിൽ കൃത്യമായ അകലത്തിൽ ബഞ്ചുകൾ നിർമിച്ചു മറ്റ് രണ്ട് ഫണ്ടുകൾ കൂടി ചേർത്ത് ഒരു മേശയും ബോർഡും കൂടി നിർമിച്ചു. പണിതു തന്ന തൊഴിലാളികളുടെ അർപ്പണ ബോധവും ആത്മാർഥതയും ഭാവനത്മകമായി കൂടി ചേർന്നപ്പോൾ മരത്തണലിലെ ശാന്തിനികേതൻ തയ്യാർ. 2013 ൽ കേടുപാടുകൾ തീർത്ത് ബഞ്ചുകൾ പുതുക്കിപ്പണിത് കൂടുതൽ മനോഹരമാക്കി. ഇന്നും തുറന്ന ക്ലാസ് മുറി സജീവമായി ഉപയോഗിക്കപ്പെടുന്നു.

അമ്മയുടെ മടിത്തട്ട്

തുറന്ന ക്ലാസ്മുറി

തുറന്ന ക്ലാസ് മുറി കുഞ്ഞുങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു എന്ന് മനസിലാക്കിയപ്പോൾ മറ്റൊരു മരത്തണലും ഇത്തരത്തിൽ മാറ്റിയെടുക്കാൻ ചിന്ത തുടങ്ങി. കുറേ കാലം മുന്നേ തന്നെ ഈ മുറ്റത്ത് ഉണ്ടായിരുന്ന വേര് പൊങ്ങി വീഴാറായ ഒരു ഉങ്ങ് മരത്തിന് തറ കെട്ടി സംരക്ഷിച്ചിരുന്നു. ആതറയ്ക്ക് മുകളിൽ സിമന്റ് തേച്ച് ചാരുപടിയൊക്കെ ഉറപ്പിച്ച് ഇരിപ്പിടമൊക്കെ നിർമിച്ച് മനോഹരമായി രൂപകല്പന ചെയ്ത് "അമ്മയുടെ മടിത്തട്ട് " എന്ന് പേര് കൊടുത്ത് ആകർഷകമാക്കി. 2016 ലെ പരിസ്ഥിതി ദിനത്തിൽ ഇത് കുട്ടികൾക്കായി സമർപ്പിക്കപ്പെട്ടു. മക്കളുടെ ലഘു സമ്പാദ്യ പദ്ധതിയായ സഞ്ചയികയുടെ മിച്ചഫണ്ട് ഉപയോഗിച്ചാണ് ഈ സംവിധാനം മക്കൾക്കായി ഒരുക്കിയത്. ഈ മരത്തണലും കുഞ്ഞുങ്ങളുടെ ഇഷ്ട കേന്ദ്രം തന്നെ.

സ്നേഹക്കൂട്

സ്നേഹക്കൂട്

മറ്റൊന്ന് വിദ്യാലയമുറ്റത്തെ കൊന്നമരച്ചുവട്, ദീർഘകാലം ഈ വിദ്യാലയത്തിൽ അധ്യാപകനായിരുന്ന സുരേന്ദ്രൻ മാഷ് തന്റെ സർവീസ് കാലയളവിൽ മക്കളോടൊപ്പം നട്ടുവളർത്തിയതാണാ കൊന്നമരം. വിഷുക്കാലത്ത് മഞ്ഞനിറത്തിൽ സ്തൂപികാകൃതിയിൽ നിറയെ കൊന്നപ്പൂക്കളുമായി നിൽക്കുന്ന ഈ കൊന്നമരം കാണേണ്ട കാഴ്ച തന്നെയാണ്. മാഷ് തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന 2014 ലെ ശിശുദിനത്തിൽ തന്റെ കുഞ്ഞിമക്കൾക്കായി കൊന്നമരച്ചോട്ടിൽ 'സ്നേഹക്കൂട്' എന്ന പേരിൽ 7 ബെഞ്ചുകളും ഒരു കുഞ്ഞുമേശയും സ്വന്തം ചിലവിൽ നിർമിച്ച സമർപ്പിച്ചതോടെ അതും കുഞ്ഞുങ്ങളുടെ ഒരു ഇഷ്ടപ്രദേശമായി മാറി. ഇങ്ങനെ മക്കളിഷ്ടപ്പെടുന്ന നിരവധി സ്ഥലങ്ങൾ സജ്ജീകരിച്ചതുകൊണ്ടാണ് കോഴിക്കോ‍ട് ഡയറ്റ് ലക്ചററായി വിരമിച്ച അബ്ദുറഹ്മാൻ മാഷ് ഇവിടം സന്ദർശിച്ച വേളയിൽ പറഞ്ഞത് "ഇത് കുഞ്ഞുങ്ങൾ സ്നേഹിക്കുന്ന വിദ്യാലയം, കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന വിദ്യാലയം " എന്ന്...