എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/നിറക്കൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നിറക്കൂട്ട്

അന്നൊരു ത്രിസന്ധ്യയായിരുന്നു. അവന്റെ മുഖത്ത് കാത്തിരിപ്പിന്റെ വിരസത കണ്ടെത്താനായില്ല. എന്നാൽ ഇടയ്ക്കിടെ മുഖം തിരിച്ച് അവൻ പപ്പയുടെ യാത്രാവിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എന്തോ കാര്യമായ ചിന്തയിൽ അവൻ മുഴുകിപോകുന്നതായി ത്തോന്നി. ആ സമയത്ത് അവന്റെ ചുണ്ടിൽ നേർത്ത പുഞ്ചിരിയും. അവന്റെ കണ്ണുകൾ മുറ്റത്ത് തിളങ്ങി നിൽക്കുന്ന കാറിലേയ്ക്ക് പോകുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് പരിചയമുള്ള വാത്സല്യം നിറഞ്ഞ ശബ്ദം അവന്റെ ചെവിയിൽ പതിഞ്ഞത്. അവനു മനസ്സിലായി അവന്റെ പപ്പ വന്നു എന്ന്. എന്നാൽ പപ്പയുടെ വാത്സല്യം നിറഞ്ഞ പുഞ്ചിരി കാണാൻ അവനു കഴിഞ്ഞില്ല. കാരണം പപ്പയുടെ മുഖം മാസ്ക് കൊണ്ട് മറച്ചിരിക്കുന്നു. പെട്ടികളുടെ എണ്ണത്തിലും നേരിയ കുറവുണ്ടായിരുന്നു. തന്നെ കെട്ടിപ്പിടിക്കാനോ ഉമ്മവെയ്ക്കാനോ തയ്യാറായില്ല എന്ന പരിഭവവും അവന്റെ മുഖത്ത് ഉണ്ടായിരുന്നു.പപ്പ എന്നെ മറന്നല്ലേ.... എന്ന ബാലിശമായ അവന്റെ ചോദ്യം അമ്മയുടെ നേർക്ക് ഉയർന്നു.

"വിഷമിക്കണ്ടടാ പപ്പയ്ക്ക് നല്ല യാത്ര ക്ഷീണം ഉണ്ട്" എന്ന മറുപടി അവന് തൽക്കാല ആശ്വാസം നൽകി. പിറ്റെദിവസം അവൻ നല്ല സന്തോഷത്തിലാണ് എഴുന്നേറ്റു വന്നത്. എന്നാൽ അതും അവനിൽനിന്ന് അകന്നു. തിളങ്ങി നിൽക്കുന്ന പുത്തൻകാറിന്റെ കളർ മങ്ങിയതായി അവനു തോന്നി. അവന്റെ എല്ലാ വിഷമത്തിനും മറുപടിയായി പപ്പ എത്തി. പരിചയമില്ലാത്ത ഉപദേശങ്ങളും നൽകി. "ഇനിമുതൽ കുറച്ചുനാൾ വീട്ടിൽതന്നെ കഴിയണം കൈകൾ ഹാന്റ് വാഷ് ഉപയോഗിച്ച് കഴുകണം, പാർക്കിലേയ്ക്കള്ള യാത്ര ഒഴിവാക്കണം, അനാവശ്യമായി പുറത്തുപോകരുത്" എന്നൊക്കെയായിരുന്നു അത്. ആദ്യമൊക്കെ പപ്പയോടുള്ള അവന്റെ ദേഷ്യം മുഖത്ത് വ്യക്തമായിരുന്നു. പപ്പ വന്നാൽ അവൻ വീടിന്റെ മുറ്റത്തേയ്ക്കുപോലും ഇറങ്ങാതായി. ആദ്യമൊക്കെ അവന് വിരസതയുടെ ദിനമായിരുന്നു.

ദിവസങ്ങൾ കടന്നുപോയി. പപ്പയോടൊപ്പമുള്ള അവന്റെ പത്രവായനയും വാർത്ത കാണലും ശീലമായി. അപ്പോഴാണ് അവൻ മനസ്സിലാക്കിയത് കോവിഡ് -19 എന്ന മഹാമാരിയിൽ നിന്ന് തന്റെ സമൂഹത്തെ രക്ഷിക്കുന്നതിൽ താനും ഒരു ഭാഗമായി മാറുകയാണെന്ന്. വിരസത എന്ന വാക്ക് ഉച്ചരിക്കാൻ പോലും സാധിക്കാതെ ജീവൻ പണയം വച്ച് ഒരു കൂട്ടം ആളുകൾ നമുക്ക് ചുറ്റും ഉണ്ടെന്ന് അവനു മനസ്സിലായി. പപ്പയുടെ ഉപദേശം രോഗപ്രതിരോധശേഷിയുടെ ഭാഗമായി അവൻ അനുസരിച്ചു. വീഡിയോ ഗെയിമിൽ മുഴുകിയിരിന്ന അവൻ പപ്പ കൊണ്ടുവന്നിരുന്ന, എന്നാൽ പലപ്പോഴും ശ്രദ്ധിക്കാതെ ചിതലിനായി വിട്ടുകൊടുക്കുന്ന, പുസ്തകങ്ങൾ പൊടി തട്ടിയെടുത്ത് അച്ഛനൊപ്പം ഇരുന്നു വായിക്കാൻ തുടങ്ങി. വർഷങ്ങൾക്കുശേഷം വരുന്ന തന്റെ പപ്പയോടൊപ്പമുള്ള യാത്രകളിൽ മാത്രം സന്തോഷം കണ്ടെത്തുന്ന അവൻ തന്റെ സ്ക്കൂൾ വിശേഷങ്ങൾ പറയാനും തന്റെ നിഷ്കളങ്കത നിറഞ്ഞ ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി. വീട്ടിൽ അമ്മയെ വീട്ടു ജോലികളിൽ സഹായിക്കാനും തുടങ്ങി. താൻ കാരണം തന്റെ കൂട്ടുകാരെയും മറ്റുള്ളവരെയും രോഗത്തിന് അടിമയാക്കില്ല എന്ന പ്രതിജ്ഞയും അവന്റെ മനസ്സിൽ ഉയർന്നു.

പരിസര ശുചിത്വത്തിന്റെയും വ്യക്തിത്വ ശുചിത്വത്തിന്റെയും ബോധ്യം അവനു ലഭിച്ചു .ആ കുറച്ചു ദിവസങ്ങൾ വ്യത്യസ്തമായി അവനു തോന്നി. ആ മഹാമാരി സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിറക്കൂട്ട് അവനു നൽകി.

നമ്മൾ ഓരോരുത്തരുമാണ് ഈ അപ്പു. സ്വന്തം രാജ്യത്തിനുവേണ്ടി മഹാമാരിയെ തുരത്താൻ നമ്മൾ ഓരോരുത്തരും ഈ അപ്പുവായി മാറണം.
"വേനലിലും വസന്തത്തെ കാണാൻ നമുക്ക് സാധിക്കണം.”

ലക്ഷ്മിശങ്കർ എം.പി
9 A എൽ.എഫ്.എച്ച്.എസ്.കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ