എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/"വിദ്യാലയ മുത്തശ്ശി "

Schoolwiki സംരംഭത്തിൽ നിന്ന്
"വിദ്യാലയ മുത്തശ്ശി "

വിദ്യാലയ മുത്തശ്ശി ആകാശത്തേക്ക് നോക്കി. എന്തോ ഒരു ഭയാനകത... എന്തു പറ്റി എൻ്റെ നാടിന് ! എവിടെ എൻ്റെ കുഞ്ഞുമക്കൾ? എത്ര ദിവസമായി കണ്ടിട്ട്... ഒന്നര നൂറ്റാണ്ടായി ഇങ്ങനെയല്ലല്ലോ? എങ്കിലും കുഞ്ഞുമക്കൾ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു...ദിവസങ്ങൾ കഴിഞ്ഞു.വിദ്യാലയത്തിലെ മൗനം മുത്തശ്ശിയേയും ബാധിച്ചു... മനസിലിപ്പോൾ വിങ്ങൽ മാത്രമേയുള്ളൂ... എന്നും കേൾക്കുന്ന മണിനാദമില്ല, ഈശ്വര പ്രാർത്ഥനയില്ല.... കൊലുസിൻ്റെയും പൊട്ടിച്ചിരിയുടെയും ശബ്ദമില്ല... കുട്ടിക്കുറുമ്പന്മാരുടെ തല്ല്കൂടലില്ല ... നാഥൻ്റെ കാലൊച്ച ചിലപ്പോൾ മാത്രം കേട്ടാലായി... കുഞ്ഞു മക്കളെക്കുറിച്ച് ചോദിക്കാൻ നാവു പൊങ്ങുന്നില്ല... ഒരുതരം മരവിപ്പ് മനസിലുടക്കി. മാസങ്ങൾ കഴിഞ്ഞു. ഇല കൊഴിയുന്ന ശിശിരകാലമെത്തി. കൂട്ടിനുള്ള വൃക്ഷങ്ങൾ ഇലകൾ വെടിഞ്ഞ് ധ്യാനത്തിലേയ്ക്ക് മടങ്ങുന്നു..ഒരുതരം ശ്മശാനമൂകത! അങ്ങകലെ നിന്നും റേഡിയോയുടെ ശബ്ദം കേൾക്കാം. ദൈവമേ... ലോകം കൊറോണയാൽ കീഴ്മേൽ മറിയുന്നല്ലോ! പിഞ്ചുകുഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിന് പേർ മരിച്ചുവീഴുന്നു. എൻ്റെ കുഞ്ഞുമക്കളെവിടെ... അവരെ കാണണം ആ കാലൊച്ചകൾ കേൾക്കണം. അവർക്ക് ഭക്ഷണമുണ്ടോ? ഒരു ദീർഘനിശ്വാസം മുത്തശ്ശിയിൽ നിന്നുമുണ്ടായി.പ്രാർത്ഥനയുടെ ലോകത്തിലേയ്ക്കു മുത്തശ്ശിയും എത്തപ്പെട്ടു. കാലങ്ങൾ കഴിഞ്ഞു, ദുരിതകാലം പെയ്തൊഴിയുകയായി... വ്യക്ഷങ്ങളിൽ തളിരിലകൾ വന്നു തുടങ്ങി. കുഞ്ഞു കിളികളുടെ ഒച്ച കേൾക്കാം... ചുറ്റുമുള്ള കാടും പടപ്പും ആരൊക്കെയോ വെട്ടിത്തുടങ്ങി.തൻ്റെ ദേഹത്ത് സുന്ദരമായ ചായങ്ങൾ തേച്ചുപിടിപ്പിച്ചു. മഴക്കാലവും വന്നു. പൂന്തോട്ടം ഉണരുകയായി. പൂക്കളിൽ ശലഭവും വണ്ടും തേൻ കുരുവികളും തത്തിക്കളിക്കുവാൻ തുടങ്ങി. ഒരു നല്ലതുടക്കം പോലെ.. എങ്കിലും കുഞ്ഞു മക്കളെ കാണാൻ മുത്തശ്ശിക്ക് ധൃതിയായി..... അപ്രതീക്ഷിതമായ ഒരു ദിനത്തിൽ ആ പഴയ മണിനാദം കേട്ടു ... മുഖാവരണം ധരിച്ച കുഞ്ഞുമക്കളല്ലേ അതാ വരുന്നത്.ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. ചിരിയും കൊലുസിൻ്റെ ശബ്ദവും കുട്ടിക്കുറുമ്പുകളും കണ്ടപ്പോൾ തിരിച്ചറിഞ്ഞു. എൻ്റെ കുഞ്ഞു മക്കൾ... എല്ലാവരും മുത്തശ്ശിയുടെ ചുറ്റും കൂടി ..എല്ലാ കുഞ്ഞുങ്ങളെയും മുത്തശ്ശി വാരി പുണർന്നു. മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കുട്ടികൾ വിശേഷങ്ങൾ മുഴുവനും പറഞ്ഞു തുടങ്ങി... മുത്തശ്ശി അറിഞ്ഞില്ലേ?ഞങ്ങളെ ടീച്ചർമാർ കഥയെഴുതുവാനും കവിതയെഴുതുവാനും പഠിപ്പിച്ചു.വിശന്നിരുന്നില്ല. അരിയും ധാന്യങ്ങളും കിട്ടി. എങ്കിലും അങ്ങകലെ ആയിരങ്ങൾ മരിച്ചു വീഴുന്നതറിഞ്ഞപ്പോൾ സങ്കടമായി .അവർക്കു വേണ്ടി പ്രാർത്ഥിച്ചു.. അധികാരികൾക്കും ആരോഗ്യ പ്രവർത്തകർക്കും, നിയമപാലകർക്കും വേണ്ടിയുംപ്രാർത്ഥിച്ചു. അവർ ദൈവങ്ങളായി മുത്തശ്ശി ....നമ്മുടെ നാടും ശരിയ്ക്കും ദൈവത്തിൻ്റെ സ്വന്തം നാടു തന്നെ "' ഇവിടെ ജനിച്ചതിൽ നമുക്ക് അഭിമാനിക്കാം മുത്തശ്ശി.ഇത് കേട്ട മുത്തശ്ശിക്ക് സന്തോഷമായി.അവർ കുഞ്ഞു മക്കൾക്ക് മുത്തം കൊടുത്തു. അപ്പോഴെയ്ക്കും മണി മുഴങ്ങി.... എല്ലാവരും ഓടി ... സ്വന്തം ക്ലാസുകളിലേയ്ക്ക്... അത് ഒരു പുതുയുഗത്തിൻ്റെ പിറവിയായിരുന്നു .

അഞ്ചിത .എം.എസ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ