എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  വൈവിധ്യപൂർണമായ ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തി വരുന്നു .കുട്ടികളിൽ പഠനത്തോടൊപ്പം സർഗശേഷിയും  സാമൂഹികപ്രതിബദ്ധതയും സാമൂഹ്യസേവന മനോഭാവവും വളർത്തുവാൻ ഇതിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളിൽ  നന്മയുടെ വിത്തുകൾ പാകുവാനും  അവരെ സംസ്കാരസമ്പന്നരാക്കുവാനും ശ്രമിക്കുക എന്നതും ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യമാണ്.

പ്രവേശനോത്സവം

2021-2022

ലോകത്തെ മുഴുവൻ ഭയാശങ്കയിലാക്കിയ കോവിഡ് വ്യാപനം മൂലം, ഏതാണ്ട് ഒന്നര വർഷത്തോളം നീണ്ടുനിന്ന ലോക്ഡൗൺ കാലത്തിനുശേഷം 2021 നവംബർ മാസത്തിലാണ് കേരളത്തിലെ സ്കൂളുകൾ വീണ്ടും സജീവമായത്.....

     നമ്മുടെ സ്കൂളിൽ അത്യാകർഷകമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് തന്നെ വാദ്യമേള ത്തിന്റെയും കേരളത്തിലെ തനതു കലാരൂപമായ ഗരുഡൻ പറവയുടെയും അകമ്പടിയോടെയാണ് കുഞ്ഞുങ്ങളെ വരവേറ്റത്. സ്കൂളും പരിസരവും കുരുത്തോലയും മറ്റു പ്രകൃതി സൗഹൃദ പദാർത്ഥങ്ങളും കൊണ്ട് അതി മനോഹരമായി അലങ്കരിച്ചത് ഒരു ഉത്സവ പ്രതീതി തന്നെ ജനിപ്പിക്കുകയുണ്ടായി. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പുതിയതായി അഡ്മിഷൻ എടുത്ത കുഞ്ഞുങ്ങൾ ആദ്യമായി സ്കൂളിലെത്തിയപ്പോൾ അവർക്ക് നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം തികച്ചും നയനാനന്ദകരവും, മാനസികോല്ലാസപ്രദവുമായ അനുഭവമായി മാറി.

2022-2023

അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സമുചിതമായി സംഘടിപ്പിച്ചു. താലപ്പൊലിയുടെയും താളമേള അകമ്പടിയോടെയും പുതിയതായി പ്രവേശനം നേടിയ കുഞ്ഞുമക്കളെ സ്വീകരിച്ചു. പ്രവേശനോത്സവ ഗാനവും, മധുരപലഹാര വിതരണവും,കലാപരിപാടികളും കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവമായിരുന്നു.

2023-2024

കിടങ്ങൂർ :രണ്ടുമാസത്തെ വേനലവധിക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകളെസ്വീകരിക്കുന്നതിനായി ഒരുക്കിയിരുന്ന പ്രവേശനോത്സവം ഉത്സവ പ്രതീതി സൃഷ്ടിച്ചു രാവിലെതന്നെ പുത്തനുടുപ്പും വർണ്ണ കുടകളുമായി വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്ക് വർണ്ണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യുംചേർന്ന് നൽകിയത്.ആദ്യമായി വിദ്യാലയത്തിൽ എത്തിയ കുഞ്ഞുങ്ങളെ വിദ്യാലയ കവാടത്തിൽ നിന്ന് ചെണ്ടമേളത്തിന്റെയും മോഹിനിയാട്ടം ഭരതനാട്യം കേരളനടനം തുടങ്ങിയ വിവിധ വേഷവിധാനങ്ങൾ അണിഞ്ഞ വിദ്യാർഥികളുടെ വിദ്യാർഥികളുടെയും എസ് പി സി ,എൻ സി സി, റെഡ് ക്രോസ് എന്നിവയുടെയും അകമ്പടിയോടെ സ്വീകരിച്ചു .വിദ്യാലയത്തിലെ മുതിർന്ന വിദ്യാർത്ഥികൾ കത്തിച്ചുവച്ച ചിരാതുകളും നൽകി ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചിരുത്തി. രംഗപൂജയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം വിദ്യാർത്ഥിനികൾ ആലപിച്ച പ്രവേശനോത്സവഗാനം കുട്ടികളിൽ ഏറെ ആവേശം പകർന്നു . സ്കൂൾപിടിഎ പ്രസിഡൻറ് അശോക് കുമാർ പൂതമന അധ്യക്ഷ പദവി അലങ്കരിച്ച യോഗം പ്രശസ്ത സാഹിത്യകാരൻ ശ്രീ കിളിരൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കഥകളുടെയും നാടൻപാട്ടുകളുടെയും അകമ്പടിയോടെയുള്ള പ്രഭാഷണം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി. പ്രിൻസിപ്പൽ ശ്രീമതി സിന്ധുമോൾ എംപി സ്വാഗതമരുളിയ പ്രസ്തുതയോഗത്തിൽകിടങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ പി ജി സുരേഷ്,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ പി എസ് ഹരിദാസ് , മാതൃ സംഗമം പ്രസിഡൻറ് ശ്രീമതി ഇന്ദു രമേഷ് എന്നിവർ ആശംസകളർപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ആർ ബിജു കുമാർ കൃതജ്ഞത രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിൽ ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കുട്ടികൾക്കുള്ള മധുര വിതരണത്തിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

കമ്പ്യൂട്ടർ പരിശീലനം

2002- 2003 അധ്യായന വർഷം വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചത് മുതൽ കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലൂം കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചു പ്രവർത്തനമാരംഭിച്ചു. എംഎൽഎ  എംപിഫണ്ടുക ഉപയോഗപ്പെടുത്തിയും സ്റ്റാഫ് കോൺട്രിബ്യൂഷൻ ആയും കൂടുതൽ കമ്പ്യൂട്ടറുകൾ സജ്ജി കരിക്കുകയും കുട്ടികൾക്ക് മികച്ച രീതിയിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തുവരുന്നു. തുടർച്ചയായി IT പ്രോജക്റ്റ് അവതരണത്തിലും ITയു മായി ബന്ധപ്പെട്ട മറ്റ് മത്സരങ്ങളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്.2019 .... 20 അധ്യയന വർഷത്തിൽ സബ് ജില്ല lT മേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതലത്തിൽ ഐടി പ്രോജക്ടുകൾ തെരഞ്ഞെടുക്കപ്പെടുകയും മികച്ച ഗ്രേഡുകൾ കാരസ്ഥമാക്കുകയുംചെയ്തുവരുന്നു.


.IT ബകളുടെ പ്രവർത്തന മികവിന് സംസ്ഥാന ഗവൺമെൻറ് ഏർപ്പെടുത്തിയ അവാർഡ് കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം  നേടിക്കൊണ്ട് നമ്മുടെ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി.  പ്രശസ്തിപത്രവും 15,000/രൂപയും അടങ്ങിയ അവാർഡ് ,ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പാൾ,IT കോ ഓഡിനേറ്റർ  എന്നിവർ ചേർന്ന് സ്വീകരിച്ചു.    പ്രവർത്തനസജ്ജമായ കമ്പ്യൂട്ടറുകളും  മികച്ച സൗകര്യങ്ങളും  ഉള്ളതുകൊണ്ട് ജില്ലാതലത്തിൽ അധ്യാപകർക്കും കുട്ടികൾക്കും  പരിശീലനം നൽകുന്നതിന് നമ്മുടെലാബ് തെരഞ്ഞെടുക്കപ്പെടാറുണ്ട്.  .ഈ സൗകര്യങ്ങൾ നമ്മുടെ കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുമ്പോൾ പ്രാവീണ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്ന സാധിക്കുന്നു

നല്ല പാഠം

കുട്ടികളിൽ കരുണ,  പരസ്പര സഹകരണം, വാത്സല്യം  എന്നിവ വാർത്തെടുക്കുക എന്നതിനൊപ്പം അധ്യാനശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് 'നല്ല പാഠം, പ്രവർത്തനമാരംഭിച്ചത്.  നാട്ടിലെ നല്ല ശീലങ്ങൾ നാട്ടുകാർക്കുതകും വിധം കുട്ടികളിൽ വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം .നാട്ടിൽ കൃഷി ചെയ്യാതെ കിടന്ന പാടങ്ങൾ ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി യോജ്യമാക്കുക എന്നത് ആദ്യ ലക്ഷ്യമായിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശവും വൃത്തിയാക്കി തണൽ മരങ്ങ ൾ വച്ച് പിടിപ്പിക്കുന്നതും ഉപയോഗശൂന്യമായ വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്ത്പരിസരം ശുചിയാക്കുന്നതും കുട്ടികളുടെ ശീലമായി തീർന്നു. പാവപ്പെട്ടവർക്കും രോഗികൾക്കും ഒരുപോലെ കൈത്താങ്ങാവാൻ നല്ലപാഠം കുട്ടികൾക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട് .ഓരോ പ്രവർത്തനം ചെയ്യുമ്പോഴും കുട്ടികളിലുണ്ടാവുന്ന ആവേശം മറ്റ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപ്രചോദനമാവുന്ന കാഴ്ച വീണ്ടും പുതിയ മാനങ്ങൾ തേടി പോകാൻ ' നല്ലപാഠം' പ്രവർത്തകരായ ഞങ്ങളെ സജ്ജരാക്കാറുണ്ട് .

കരുണയുടെ കൈത്താങ്ങ്

ജീവിതത്തിലെ ചില അപ്രതീക്ഷിത ദുരന്തങ്ങൾ പല കുടുംബങ്ങളെയും തളർത്താറുണ്ട്. ഈ സമയം അവർക്ക് കൈത്താങ്ങാവുക ദൈവാനുഗ്രഹമാണ്. അപ്രതീക്ഷിതമായി തെങ്ങു മറിഞ്ഞുവീണ് വീട് നഷ്ടപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടിയുടെ വീട് പുനർനിർമ്മിക്കാൻ ആവശ്യമായ തുക കുട്ടികളിൽ നിന്ന് തന്നെ സ്വരൂപിക്കാൻ "നല്ല പാഠം "കുട്ടികൾക്കായി. പിരിച്ച തുക ഉടൻ തന്നെ വീട്ടിൽ എത്തിച്ച് രക്ഷകർത്താവിനെ സഹായിക്കാൻ സാധിച്ചു. പിറന്നാൾ ദിനത്തിലെ കുട്ടികളുടെ ആഘോഷങ്ങൾ മാറ്റിവച്ച് ആ തുക ഉപയോഗിച്ച് കുട്ടികൾക്ക് തയ്യൽ മെഷീൻ വാങ്ങി നൽകി.

പരിസ്ഥിതിയെ സംരക്ഷിക്കാൻ- പേനാത്തൊട്ടിൽ

നാടിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേന ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കാൻ നല്ലപാഠം പ്രവർത്തകർ തീരുമാനിച്ചു. കുട്ടികൾക്ക് പ്രചോദനമാവാൻ "പേനാത്തൊട്ടിൽ " നിർമ്മിച്ചു. അവർ ഉപേക്ഷിക്കുന്നതും മറ്റുള്ളവരിൽ നിന്ന് ശേഖരിക്കുന്നതുമായ പ്ലാസ്റ്റിക് പേന പേനാതൊട്ടിലിൽ നിക്ഷേപിക്കുകയും ഇങ്ങനെ ശേഖരിക്കുന്ന പേന ളാലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്ലാന്റിലേക്ക് നൽകുവാനും തീരുമാനിച്ചു.

നദീസംരക്ഷണം മുളയിലെ ശീലിക്കാൻ

നമുക്കു ചുറ്റുമുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക എന്ന ആശയം ഉൾക്കൊണ്ട് "നല്ലപാഠം" പ്രവർത്തകർ മീനച്ചിലാറിന്റെ തീരങ്ങളിലും മീനച്ചിലാറിന്റെ കൈവഴികളുടെ സമീപവും മുളംതൈകൾ വച്ചു പിടിപ്പിച്ചു. നദീ  തടങ്ങളിലുള്ള മണ്ണിനെ താങ്ങി നിർത്താൻ മുളം കൂട്ടങ്ങൾക്കുള്ള കഴിവിനെ മുൻനിർത്തിയാണ് ഈ പ്രവർത്തനത്തിന് കുട്ടികൾ മുന്നിട്ടിറങ്ങിയത്.

നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കൽ -മറ്റ് സ്ക്കൂളുകളിലൂടെ

പ്ലാസ്റ്റിക് ഫ്രീ സ്കൂളുകൾ പദ്ധതി മറ്റു സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ കിടങ്ങൂർ എൻ എസ് എസിലെ നല്ലപാഠം പ്രവർത്തകർ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി പേപ്പർ പേന നിർമ്മാണം താല്പര്യമുള്ള സ്കൂളുകൾക്ക് നമ്മുടെ സ്കൂളിൽ വന്ന് പേന നിർമ്മാണം പഠിക്കാമെന്ന് സ്കൂളുകളെ അറിയിച്ചു തുടർന്ന് വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്കൂളിലെത്തി പേപ്പർ പേന നിർമ്മാണം പഠിച്ചു.നല്ലപാഠം പ്രവർത്തകരായ കുട്ടികൾ ഇവിടെ അധ്യാപകരായി.

അശരണർക്ക് ഒരാശ്വാസം

നമ്മുടെ നാട്ടിൽ വിവിധ രോഗങ്ങൾ ബാധിച്ച് രോഗശയ്യരായിട്ടുള്ള  നിരവധി നിരാലംബരുണ്ട്. കിടക്കയിൽ നിന്ന് മലമൂത്ര വിസർജനത്തിനു പോലും എണീക്കാൻ ഇവർക്ക് ആവതില്ല. ഇവർ എല്ലാ ദിവസവും ഡയപ്പർ ഉപയോഗിക്കുമ്പോൾ രണ്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഒന്ന് അമിതമായ പണച്ചിലവ്, രണ്ട് പ്ലാസ്റ്റിക് മാലിന്യം ഇവ രണ്ടും ഒഴിവാക്കാൻ എന്തു ചെയ്യാം എന്ന ചിന്തയാണ് നമ്മുടെ പഴയ കോട്ടൺ തുണിത്തരങ്ങൾ ഉപേക്ഷിക്കാതെ ഇതിന് ഉപയോഗിക്കാം എന്ന് കണ്ടെത്തിയത്.തുടർന്ന് കുട്ടികൾ തങ്ങളുടെ വീടുകളിൽ ഉപേക്ഷിക്കുന്നമുണ്ട്, വിരിപ്പ്, പുതപ്പ് മുതലായവ ശേഖരിച്ച് പാലിയേറ്റീവ് കെയർ പോലെയുള്ളവർക്ക് നൽകി. ഇത് പ്ലാസ്റ്റിക്കിനെ  അകറ്റി പ്രകൃതിസംരക്ഷണവുമാകും ഒപ്പം രോഗികൾക്ക് ശരീര സുഖവും ലഭിക്കും.

ഇല സമ്പത്ത് ബല സമ്പത്ത്

നമ്മുടെ നാട് ഇലകളാൽ സമ്പന്നമാണല്ലോ. ആ ഇലകളിൽ ഭൂരിഭാഗവും പോഷകമൂല്യമാണെന്നും അത് നിത്യ ജീവിതത്തിൽ പല രീതിയിൽ ഉപയോഗിക്കുന്നതുമൂലം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാമെ ന്നുമുള്ള പാഠം കുട്ടികളിലെ ത്തിക്കുവാൻ വേണ്ടി നടത്തിയ പ്രവർത്തനം പല കറികൾക്കായി കടകളിൽ നിന്നും മേടിക്കുന്ന സാധനങ്ങൾ പരമാവധി കുറച്ച് ജൈവകൃഷിയിലൂടെ നമ്മുടെ പാടത്തും പറമ്പിലും വിളയിക്കുന്ന ഫലവർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി രോഗങ്ങൾ അകറ്റാമെന്നും കുട്ടികളെ മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായകരമായി. ചായക്കടയിലെ വട മുതൽ ചെമ്പരത്തിപ്പൂവ്  സ്‌ക്വാഷ് വരെ കുട്ടികൾ ഇലകൾ കൊണ്ട് തയ്യാറാക്കി.

കേരളപ്പിറവി ദിനത്തിൽ അക്ഷരമരം

നമ്മൾ മലയാളികൾക്ക് എന്നും പ്രാധാന്യമുള്ളതാണ് "കേരളപ്പിറവിദിനം" മലയാളത്തിന്റെ പ്രാധാന്യം കുറച്ചെങ്കിലും കുട്ടികളിലെത്തിക്കാൻ അക്ഷരമരം പദ്ധതിക്കായി. മലയാള അക്ഷരങ്ങൾ കുട്ടികൾക്ക് തണൽ നൽകുന്ന ഇലഞ്ഞി മരത്തിൽ വിവിധ വർണ്ണത്തിൽ തൂക്കിയിടുകയും കുട്ടികൾ കേരളീയ വേഷത്തിൽ എത്തുകയും ചെയ്തു. ഇതോടൊപ്പം പഴയകാലത്തെ അനുസ്മരിക്കാൻ പാളത്തൊപ്പി, ഓല മെടയൽ, ഓലപ്പന്ത്, ഓല കണ്ണാടി,ഓലക്കുട  തുടങ്ങിയവയും കുട്ടികൾ തയ്യാറാക്കി. മരത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കാൻ ആദ്യംതന്നെ കുട്ടികൾ മരത്തിന്റെ ചുവട് പൂക്കളാൽ അലങ്കരിച്ചിരുന്നു.

ഇതാ ഇവിടെ നടാം

മരങ്ങളുടെ നട്ടുപിടിപ്പിക്കലും സംരക്ഷണവും കുട്ടികൾക്ക് ഓരോരുത്തർക്കും തന്നെത്താനെ ചെയ്യാവുന്ന കാര്യങ്ങളാണ് എന്ന് ഓരോ കുട്ടിയേയും മനസ്സിലാക്കാൻ വേണ്ടി നടത്തിയ പ്രവർത്തനമാണിത്. പൂക്കുന്നചെറിയ ചെടികൾ മുതൽ വന്മരം ആകുന്ന  മരങ്ങൾ വരെ നട്ടുവളർത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഉദ്ദേശ്യലക്ഷ്യം. ഇതിനായി വിവിധ ഘട്ടങ്ങളായി  പല ഗ്രൂപ്പുകൾ തിരിഞ്ഞ് വേറിട്ട  സ്ഥലങ്ങളിൽ പൂന്തോട്ടം,ഔഷധ സസ്യ ത്തോട്ടം,ഫലവൃക്ഷ തോട്ടം, മുതലായവ തയ്യാറാക്കി. വൻമരങ്ങൾ കുട്ടികളുടെ വീടുകളിൽ പറമ്പിന്റെ ഓരങ്ങളിൽ നടുവാൻ കുട്ടികൾക്ക് കൊടുത്തുവിട്ടു.

വാവാവോ..... പാടിയുറക്കാൻ

കുട്ടികളിൽ പുനരുപയോഗ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഓരോ വീടുകളിലും കൊച്ചുകുട്ടികൾ പിറന്നു വീഴുമ്പോൾ മുതൽ വാങ്ങിക്കൂട്ടുന്ന പല വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗ ശേഷം വലിച്ചെറിയുന്ന പതിവ് മാറ്റി അത് വാങ്ങാൻ പണമില്ലാത്തവരുടെ കൈകളിൽ വീണ്ടും ഉപയോഗിക്കുന്നതിനായി എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്കായി. ഉപയോഗിച്ച ശേഷം അഴിച്ചുമാറ്റി വീണ്ടും ഘടിപ്പിക്കാവുന്ന തൊട്ടിൽ ധാരാളിത്തം കൊണ്ട് ഉപയോഗിക്കാതെ ഉപേക്ഷിച്ച കുട്ടിയുടുപ്പുകൾ, പൗഡറുകൾ, ബേബി സോപ്പുകൾ ഇവ പാലിയേറ്റീവ് കെയർ വഴി പാവങ്ങളായ കുട്ടികളുടെ ഉപയോഗത്തിനായി എത്തിച്ചു.

നല്ല നാളേക്ക് വേണ്ടി

വീടുകളിലെയും  സ്കൂളുകളിലെയും  വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക എന്ന് ഉദ്ദേശ ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഇതിനായി ഓരോ ക്ലാസിലെയും കുറച്ചു കുട്ടികളെ തിരഞ്ഞെടുത്ത് LED ബൾബ് നിർമ്മിക്കാൻ പഠിപ്പിച്ചു. ഇവർ തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ നിർമ്മാണം പഠിപ്പിക്കുന്നതിന് നേതൃത്വം നൽകി.

ഇതുകൂടാതെ LED ബൾബ് നിർമാണത്തിൽ താല്പര്യമുള്ള അമ്മമാർക്ക്  വ്യത്യസ്ത രീതിയിലുള്ള ക്ലാസുകൾ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തി. വിവിധ ബാച്ചുകൾ ആയി ധാരാളം അമ്മമാർ LED ബൾബ് നിർമാണം അഭ്യസിച്ചു.

അതിജീവനത്തിന്റെ പാഠങ്ങൾ

ജീവിതത്തിൽ തളർച്ച നേരിടുന്ന പല സന്ദർഭങ്ങൾ ഉണ്ടാകുമെന്നും ഇതിൽനിന്നെല്ലാം അതിജീവിച്ച് മുന്നേറാൻ നമുക്ക് കഴിയണം എന്ന പാഠം കുട്ടികളിൽ എത്തിക്കാൻ നടത്തിയ പ്രവർത്തനമാണിത്.

        ഏത് ഉപയോഗ ശൂന്യമായ വസ്തുവും പ്രയോജനപ്പെടുത്താൻ കുട്ടികൾക്ക് ഈ പ്രവർത്തനം മൂലം സാധിക്കുന്നു. ചേക്കുട്ടി പാവകൾ തന്നെ കുട്ടികൾ ഉണ്ടാക്കി ആദ്യം മറ്റുള്ളവരെ കാണിച്ചു.പല പാഴ്‌വസ്തുക്കളും കൊണ്ട് ഭംഗിയുള്ള പല രൂപങ്ങൾ ഉണ്ടാക്കാൻ  സാധിക്കും എന്ന് കുട്ടികൾ മനസ്സിലാക്കി.

പ്രതിഭയോടൊത്ത് അൽപനേരം

വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മിടുക്കർ നമ്മുടെ ചുറ്റുമുണ്ട്, ചിത്രകാരന്മാർ മുതൽ ശാസ്ത്രജ്ഞന്മാർ വരെ  അവരിൽ പെടും.  അവരെ ആദരിക്കുന്ന തിനോടൊപ്പം അവരുമായി അൽപനേരം സംവദിക്കുക എന്നതും കുട്ടികൾക്ക് പ്രചോദനമായി തീരും. ഈ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത മേഖലയിലുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ വീടുകളിൽ പോയി അവരെ ആദരിച്ച് കുറച്ചുസമയം അവരോടൊപ്പം ചിലവഴിച്ച്, കുട്ടികൾക്കുള്ള അറിവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചു.

മഴയെ അറിയാൻ

മഴവെള്ളം അമൂല്യമാണ് എന്നും അത് സംഭരിച്ചു വയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഉള്ള ആശയം  കുട്ടികളിൽ എത്തിക്കാൻ നടത്തിയ ചെറിയ പ്രവർത്തനമാണിത്. ചെറിയ ക്ലാസിലെ നല്ലപാഠം പ്രവർത്തകരായ കുട്ടികൾ അവർക്കാവുന്ന രീതിയിൽ മഴമാപിനി നിർമ്മിക്കുകയും, ആ മഴമാപിനിയിൽ  മഴയുടെ അളവ് രേഖപ്പെടുത്തുകയും ചെയ്യുന്നു. മാസങ്ങളോളം ഇതേ രീതിയിൽ മഴയുടെ അളവ് രേഖപ്പെടുത്തി, എത്രമാത്രം മഴയിൽ കുറവ് വരുന്നു എന്നു പഠിച്ചശേഷം മഴവെള്ളം കിട്ടുന്ന അത്ര ശേഖരിച്ചു വയ്ക്കണം എന്നു മനസ്സിലാക്കി, മഴവെള്ളം ശേഖരിക്കേണ്ടതിന്റെ ആവശ്യകത, അളവ്  സഹിതം മറ്റു കുട്ടികളെ ബോധ്യപ്പെടുത്തി.

കൂട്ടുകാർക്കൊരു സമ്മാനം

കുട്ടികളിൽ പുനരുപയോഗ സാധ്യത മനസ്സിലാക്കുന്നതിനും, പുനരുപയോഗത്തിലൂടെ   പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതി നും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. ഓരോ കുട്ടിയുടെയും വീടുകളിൽ, വാങ്ങിയപ്പോൾ മുതൽ ഉപയോഗിക്കാൻ താൽപര്യമില്ലാതെ മാറ്റി വച്ചിട്ടുള്ള പാവകൾ മുതൽ വസ്ത്രങ്ങൾ വരെ, ഇവ വാങ്ങാൻ പണമില്ലാത്ത കുട്ടികൾക്കായി കൊണ്ടുവന്നു കൊടുക്കുന്ന രീതിയാണിത്. ഓരോ കുട്ടിയും അവരവർ കൊണ്ടുവരുന്ന സാധനങ്ങൾ ഓരോന്നി നായി  തിരിച്ചുള്ള സ്ഥലങ്ങളിൽ മാറ്റിവയ്ക്കുന്നു. തരം തിരിച്ച  സാധനങ്ങൾ  താല്പര്യം തോന്നുന്ന സാധനങ്ങൾ മുറയ്ക്ക് എടുത്തു കൊണ്ടു പോകും. പെൺകുട്ടികൾക്ക് താല്പര്യം ഉള്ള വളകൾ,  മാലകൾ വരെ ഇവയിൽ പെടും.

ഒത്തുപിടിച്ചാൽ

നാടിനെ പ്ലാസ്റ്റിക് മുക്ത മാക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് നടത്തിയ പ്രവർത്തനമാണിത്. ഈ പ്രവർത്തനം ചെയ്തപ്പോൾ നിങ്ങൾ ഈ പ്ലാസ്റ്റിക് എന്തുചെയ്യുന്നു?എവിടെ കളയുന്നു?എവിടെ സംസ്ക്കരിക്കുന്നു? മുതലായ  നിരവധി ചോദ്യങ്ങളുമായി  ആൾക്കാർ മുന്നോട്ടുവന്നു. വേണ്ടരീതിയിൽ നിർമാർജനം ചെയ്യാനുള്ള മാർഗങ്ങൾ അവർക്കായി നിർദേശിക്കാൻ കുട്ടികൾക്കായി. സ്കൂളിനൊപ്പം  പട്ടണത്തെയും ശുദ്ധിയാക്കുകയും ഈ പ്രവർത്തനം കാണുന്നവർക്ക് ശുചിത്വ പാഠം നൽകാനും കുട്ടികൾക്കായി.

ഭൂമിയെ കാക്കാൻ പ്രകൃതി വർണ്ണങ്ങൾ

കുട്ടികൾക്ക് വളരെയധികം താൽപര്യം ഉള്ളതാണ് ചിത്രകല. ചെറുപ്രായത്തിൽ തൊട്ട് കളർ ചെയ്യുവാൻ ക്രയോൺസ് മുതൽ ട്യൂബിൽ കിട്ടുന്ന രാസവസ്തുക്കൾ വരെ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഇവ ഭക്ഷണത്തിൽ കലരാ നുള്ള സാധ്യത കൂടുതലാണ്. കൂടാതെ ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനെതിരെ കുട്ടികൾക്ക് എന്തുചെയ്യാം എന്ന ചിന്തയാണ് അവരെ ചുവർചിത്ര കലയിൽ എത്തിച്ചത്. വിവിധ പച്ചില കളിൽ നിന്നെടുക്കുന്ന വർണ്ണങ്ങൾ നമ്മുടെ പ്രകൃതിയിലുള്ള പല കല്ലുകളിൽ നിന്ന് എടുക്കുന്ന നിറങ്ങൾ ഇവ എങ്ങനെ രൂപപ്പെടുത്താം, എങ്ങനെ ഉപയോഗിക്കാം എന്നും കുട്ടികൾ ഈ പ്രവർത്തനത്തിലൂടെ മനസ്സിലാക്കി.

കാടിനെക്കാക്കാൻ

മരങ്ങൾ നട്ടു പിടിപ്പിക്കുക, അവ സംരക്ഷിക്കുക, എന്ന ആശയം കുട്ടികളിൽ എത്തിക്കാനും,എല്ലാ മേഖലകളും പ്ലാസ്റ്റിക് മു ക്തമാവുകയും ശുചിത്വമാവുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. കിടങ്ങൂർ പഞ്ചായത്തിന്റെ കീഴിലുള്ള  വനം വകുപ്പിന്റെ  ചെറിയ കാടാണ്  ആറ്റുവഞ്ചിക്കാട്. ആറ്റു തീരത്തുള്ള ഈ ചെറു കാട്ടിൽ വിവിധ രീതിയിലുള്ള  മാലിന്യങ്ങൾ അടിഞ്ഞു കൂടുക പതിവാണ്.ഈ മാലിന്യങ്ങൾ ചെടികളുടെ വളർച്ചയെ ബാധിക്കുമെന്നും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താൽ  പുതിയ തൈകൾ വന്ന് കാടിന്റെ അടിക്കാട്  ശക്തമാവു മെന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. വിവിധ ദിവസങ്ങളിൽ മാലിന്യം നീക്കം ചെയ്താണ് ഈ പ്രവർത്തനം വിജയിപ്പിച്ചത്.

ഇല

ഗുണത പഠന പരിപോഷണ പരിപാടി

2022-2023

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 4,7 ക്ലാസുകളിൽ നടപ്പിലാക്കുന്ന ELA പാക്കേജിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസിലെ ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ് എന്നീ പാഠഭാഗത്തെ ആസ്പദമാക്കി, 2023 മാർച്ച് 28 ന് ജനപ്രതിനിധികളുടെയും, സാമൂഹിക പ്രവർത്തകരുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ  മികച്ച രീതിയിൽ നടന്നു. നാഷണൽ ഫ്ലോറൻസ് നൈറ്റിംഗിൽ അവാർഡ് ജേതാവ്  ശ്രീമതി ഷീലാറാണി വി.എസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനായ ശ്രീ:കുറിച്ചിത്താനം ജയകുമാർ അവതരിപ്പിച്ച ഓട്ടൻതുള്ളൽ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. ഫലിതത്തിലൂടെയും  പരിഹാസത്തിലൂടെയും കുഞ്ചൻ നമ്പ്യാർ എന്ന അത്ഭുതപ്രതിഭയുടെ ഓട്ടൻതുള്ളൽ എന്ന കലാരൂപത്തെ കുട്ടികൾ ശ്രീ: കുറിച്ചിത്താനം  ജയകുമാറിലൂടെ അടുത്തറിഞ്ഞു. പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച നാടകം, ദണ്ഡി യാത്രയുടെ ദൃശ്യാവിഷ്കാരം, സ്വാതന്ത്ര്യ സമര സേനാനികൾ, ചെങ്കോട്ടയുടെ ദൃശ്യാവിഷ്കാരം  തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ചടങ്ങിന്റെ മാറ്റുകൂട്ടി.

വഞ്ചിപ്പാട്ട് സംഘം

ജലോത്സവങ്ങൾക്ക് പേരുകേട്ട നാടല്ല കിടങ്ങൂർ എങ്കിലും കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു വഞ്ചിപ്പാട്ട് സംഘമുണ്ട് .വഞ്ചിപ്പാട്ട് സംസ്ഥാന കലോത്സവത്തിലെ ഒരു മത്സര ഇനമായി അംഗീകരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലെ വഞ്ചി പ്പാട്ട് സംഘം മത്സരത്തിൽ പങ്കെടുക്കുകയുംസബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ A ഗ്രേഡും കരസ്ഥമാക്കുക യുണ്ടായി .തുടർന്ന്  എല്ലാവർഷവും കലോത്സവ വേദികളിലെ വഞ്ചിപ്പാട്ട് മത്സരങ്ങളിൽ വിദ്യാലയത്തിന്റെ വഞ്ചിപ്പാട്ട് സംഘം ശ്രദ്ധേയമായ സാന്നിധ്യമാണ്. 2015ൽ കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ വഞ്ചിപ്പാട്ടിന് A ഗ്രേഡ് കരസ്ഥമാക്കാനുള്ള അവസരവും സംഘത്തിന് ലഭിച്ചു.

മത്സരങ്ങളിൽ മാത്രമല്ല നാടിൻറെ സാംസ്കാരിക, സാമൂഹിക, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും വഞ്ചിപ്പാട്ട് സംഘം ക്രിയാത്മകമായി ഇടപെടുന്നുണ്ട്.  നദി സംരക്ഷണം ജല സുരക്ഷ എന്നീ ആശയങ്ങൾക്ക് പ്രചാരം നൽകുന്നതിനായി മീനച്ചിലാർ നദി സംരക്ഷണ സമിതി   കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി  ക്ഷേത്രത്തിനു സമീപം മീനച്ചിലാറ്റിൽ 2017ൽ സംഘടിപ്പിച്ച വള്ളംകളിമത്സരത്തോടനുബന്ധിച്ച്‌ നമ്മുടെ വിദ്യാലയത്തിലെ വഞ്ചിപ്പാട്ട്  കലാകാരന്മാരായ 51 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി, മലയാളം അധ്യാപികയായ  അമ്പിളിടീച്ചർ നദീ സംരക്ഷണവും ജല സുരക്ഷയും എന്ന വിഷയത്തിൽ രചിച്ച വഞ്ചിപ്പാട്ട്    അവതരിപ്പിച്ചു.ഏറെ ജനശ്രദ്ധ നേടിയ ഈ പരിപാടിയിലൂടെ  നാടിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും വഞ്ചിപ്പാട്ട് സംഘം ശ്രദ്ധേയമായ സാന്നിധ്യമായി . ഈ പ്രവർത്തനത്തിനുള്ള അംഗീകാരമായി കിടങ്ങൂർ പൗരസമിതി പ്രതിനിധികൾ വിദ്യാലയത്തിൽ എത്തി വഞ്ചിപ്പാട്ട് സംഘത്തിന് പ്രത്യേകം ട്രോഫി സമ്മാനിക്കുകയുണ്ടായി.

2017-18 അദ്ധ്യായന വർഷത്തിൽ  സംസ്ഥാന  കായികമേള പലായിൽ നടന്നപ്പോൾ കായികമേളയുടെ പ്രാരംഭമായി നടത്തിയ ഘോഷയാത്രയിൽ കായികതാരങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് കിടങ്ങൂർ വഞ്ചിപ്പാട്ട് സംഘം  അവതരിപ്പിച്ച plot ശ്രദ്ധേയമായി.  കായിക മേളയുടെ സമാപന ചടങ്ങിൽ വഞ്ചിപ്പാട്ട് സംഘത്തിന് മന്ത്രിയുടെ സർട്ടിഫിക്കറ്റും ലഭിക്കുകയുണ്ടായി.

ഭക്ഷ്യ മേള

നമ്മുടെ നാടിൻറെ തനതായ ഭക്ഷണ സംസ്കാരത്തെ അടുത്തറിയുന്നതിനും അനാരോഗ്യകരമായ  ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും നമ്മുടെ തനത് രുചി വൈവിധ്യങ്ങ ളിലേക്ക് തിരിച്ചുപോകുന്നതിന് അവസരം ഒരുക്കുന്നതിനും  വേണ്ടി നടത്തിയ പ്രവർത്തനമാണ് നാടൻ ഭക്ഷണ വിഭവങ്ങളുടെ ഭക്ഷ്യമേള.

കർക്കടക മാസത്തിലെ ഔഷധ കഞ്ഞി

പ്രകൃതി യുമായി ഇണങ്ങി ചേർന്ന്, കാലാവസ്ഥയുടെ  പ്രതികൂല അവസ്ഥകളെ തരണംചെയ്ത് ആരോഗ്യം സംരക്ഷിക്കുന്ന നമ്മുടെ തനത് ഭക്ഷ്യ സംസ്കാരത്തെ അറിയാൻ ആവിഷ്കരിച്ചുനടപ്പിലാക്കുന്ന പദ്ധതി.

ഔഷധസസ്യ തോട്ടം

പണ്ടുകാലം മുതൽ മനുഷ്യർ മരുന്നിനായി ഉപയോഗിക്കുന്ന നമ്മുടെ നാട്ടിൽ യഥേഷ്ടം വളരുന്നതും അല്ലാത്തതുമായ

ഔഷധശേഷിയുള്ള സസ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുന്നതിനാണ് ഔഷധ സസ്യത്തോട്ടം സ്ക്കൂളിൽ നിർമ്മിച്ചത് .ചിറ്റമൃത് ,അരളി ,അശോകം ,അൽപം ,ഇരട്ടിമധുരം ,ഇലഞ്ഞി ,കരിനെച്ചി ,കസ്തൂരി മഞ്ഞൾ ,തുമ്പ ,ദന്തപ്പല ,നിലപ്പന ,ബ്രഹമി ,മാതളം തുടങ്ങി നിരവധി ഔഷധസസ്യങ്ങൾ നമ്മുടെ ഔഷധസസ്യത്തോട്ടത്തിലുണ്ട്.

പഴയകാല ഉപകരണങ്ങളുടെ  പ്രദർശനം

കേരളത്തിൻറെ മുൻകാല കാർഷിക ജീവിത രീതിയെയും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെയും ഗൃഹോപകരണങ്ങളെ യും പരിചയപ്പെടുത്തുന്നതിനു വേണ്ടി പഴയ കാല ഉപകരണങ്ങളുടെ  പ്രദർശനം സംഘടിപ്പിച്ചു. നാഴി , ചങ്ങഴി, പറ , തിരികല്ല്,അടപലക, മെതിയടി ചിരട്ടത്തവി , ചിമ്മിനി വിളക്ക് ആദ്യ കാല നാണയങ്ങൾ തുടങ്ങിയ ധാരാളം ഉപകരണങ്ങൾ  കുട്ടികൾക്ക് പരിചയപ്പെടാൻ പ്രദർശനം അവസരമൊരുക്കി.

ആദരവ്

സൃഷ്ടികൾ

കലാലയത്തിലെ  സർഗപ്രതിഭകളുടെ തൂലികത്തുമ്പിൽ വിരിഞ്ഞ ഏതാനും രചനകളിലൂടെ  ......

ദേവനന്ദ

മാതംഗി വൃക്ഷം

ഒരു ദിവസം സായ അവളുടെ അമ്മയെ അടുക്കളയിൽ സഹായിക്കുകയായിരുന്നു. അപ്പോൾ അവരുടെ അച്ഛൻ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്നു. കൈയിൽ കൂടുമുണ്ട്. അച്ഛൻ വരുന്നതു കണ്ടിട്ട് സച്ചു പറഞ്ഞു 'സായേച്ചി ഓടിവാ ദേ അച്ഛൻ'വന്നു പറഞ്ഞുതിരുത്തി സായ സച്ചുവിനോടൊപ്പം അച്ഛന്റെ അരികിലേക്ക് ഓടി, എന്നിട്ടു. ചോദിച്ചു.  'അച്ഛാ ഇതെന്നാ ഈ കൂടിനകത്ത് . അച്ഛൻ,  ഒരിത്തിരി മാമ്പഴം  വരുന്നവഴി കടയിൽ കേറി.കേട്ടതും സായയും സച്ചുവും കൂട് തട്ടിപ്പറിച്ചുകൊണ്ട് ഓടി.കണ്ടു നിന്ന അമ്മ പറഞ്ഞു. 'രണ്ടു മാങ്ങ ഇങ്ങുതാ പിള്ളരെ പുഡിങ് ഉണ്ടാക്കിത്തരാം എന്നുപറഞ്ഞതും സായ പുഡിങ് വേണ്ട മാമ്പഴം മതി അമ്മേ ഇത് ശുദ്ധമാണ്. മാത്രമല്ല.മാമ്പഴത്തിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ കഴിച്ചാലാണ് കൂടുതൽ രുചി. മുത്തശ്ശി പറഞ്ഞു മക്കളിങ്ങുവാ മാമ്പഴം കഴിക്കുന്നതോടൊപ്പം മുത്തശ്ശി ഒരു കഥ കൂടി പറഞ്ഞുതരാം . അപ്പോഴേക്കും സായക്കും സച്ചുവിനും കഥ കേൾക്കാൻ ധൃതിയായി എന്ന് പറഞ്ഞു. എന്റെ പൊന്നു ! മുത്തശ്ശി വേഗം പറ കേൾക്കാൻ കൊതിയായി. അപ്പോൾ സച്ചുവിന് ഒരു സംശയം, ! അല്ല മുത്തശ്ശി ഏത് കഥയാ:ആരേക്കുറിച്ചുള്ള കഥയാ പറയാൻ പോകുന്നേ.മുത്തശ്ശി ഇന്നൊരു മാവിൻ്റെയും ഒരു കൊച്ചു മിടുക്കിയുടേതും കഥയാ പറയാൻ പോകുന്നേ.പണ്ട് പണ്ട് കൃഷ്ണഗിരി എന്ന ഗ്രാമത്തിൽ ഒരു കുട്ടി അവളുടെ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്നു.അവളുടെ പേര് സ്വമന്തിക എന്നായിരുന്നു. അവരുടെ വീട്ടിൽ ഒരു തേൻമാവ് ഉണ്ടായിരുന്നു . തേൻ മാവിലെ മാമ്പഴത്തിന് നല്ല സ്വാദായിരുന്നു. ഒരിക്കൽ സ്വമന്തിക മുറ്റത്ത് കളിക്കുകയായിരുന്നു.അപ്പോൾ പെട്ടെന്ന് കറ്റോട് കൂടി മഴ പെയ്തു അവർക്ക് കൂടുതൽ സന്തോഷമായി. അവളെ പട്ടണത്തിൽ അമ്മ മഴ നനയാൻ അനുവദിക്കാറില്ല. അതുകൊണ്ട് അവൾ മഴ ആസ്വദിച്ചുകൊണ്ട് അവിടെ നിന്ന് നൃത്തം ചെയ്തു. പെട്ടെന്ന് മുത്തശ്ശി വിളിച്ചു. സ്വമന്തിക മോളേ നനയാതെ മഴ നനയാതെ കേറി വാ മുത്തശ്ശി ചൂട് പായസമുണ്ടാക്കിത്തരാം.മസ്വമന്തിക പറഞ്ഞു. 'മുത്തശ്ശി ഒരിത്തിരി നേരം കൂടി  ക്ഷമിക്കു വരാം . അങ്ങിനെ പറഞ്ഞ് അവൾ അവിടെത്തന്നെ കളിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് ഇടിയും മിന്നലും വന്നു. സ്വമന്തിക പേടിച്ചു പോയി അവൾ അപ്പോൾ തന്നെ മുത്തശ്ശി എന്നു വിളിച്ച് കരഞ്ഞുകൊണ്ടോടി മുത്തശ്ശി അവളെ ചേർത്തുനിർത്തി . എന്നിട്ട് തലയൊക്കെ  തോർത്തിച്ച ശേഷം പായസവും നൽകിഎന്നിട്ടു ചോദിച്ചു വാവേ എന്തിനാ മഴയത്ത് നനഞ്ഞത് അവധി കഴിഞ്ഞ് അച്ഛനും അമ്മയും കൂട്ടിക്കൊണ്ടുപോവാൻ വരുമ്പോൾ നിനക്ക് അസുഖം പിടിച്ചെന്നറിഞ്ഞാൽ വേവലാതിപ്പെടില്ലേ. കുറച്ചു നേരം കഴിഞ്ഞ് മഴയെല്ലാം പോയ ശേഷം അവൾ വീണ്ടും മുറ്റത്ത് കളിക്കാനായിറങ്ങി.അപ്പോൾ അവൾക്കു ഒരു മാങ്ങ കിട്ടി.ചെറുതോന്നുമല്ല. അതിന് ഒരു  ഓമക്കായുടെ വലുപ്പം ഉണ്ടാവും . അവൾ അത് എടുത്തിട്ട് മുത്തശ്ശിയുടെ അരി കിലേക്ക് ഓടി 'മുത്തശ്ശി ദേ ഇതു കണ്ടോ മുറ്റത്തെ മാവിൽ നിന്നും ഒരു മാങ്ങ കിട്ടി നോക്ക്യേ  എന്തൊരു വലിപ്പം ആണെന്ന്.ആ...... ആ.... കാറ്റത്തു വീണതാവും.അത്. മുത്തശ്ശി. പൂളി തരട്ടെ നല്ല തേന്മധുരം ഉള്ള മാമ്പഴമാ.എന്റെ മുത്തശ്ശി വേഗം താ ദേ വായിൽ കപ്പലോടുന്നു. കഴിച്ചൊ! കുറച്ചു നേരം കഴിഞ്ഞ് മുത്തശ്ശി സ്വമന്തികയെ നോക്കീട്ട് കണ്ടില്ല. അന്വേഷിച്ചു നടന്നപ്പോൾ അത് മാവിൻ ചുവട്ടിൽ എന്തോ കാര്യമായി ആലോച്ചിച്ചരിക്കുന്നു ഇത്തിരി ഗൗരവത്തില്ലാണ്.മുത്തശ്ശി തിരക്കി...' എന്താ വാവേതനിച്ച് ഇവിടെ ഇരിക്കുന്നേ അതോ മുത്തശ്ശി എനിക്ക് ഈ മാവിന് ഒരു പേര് ഇടണം എന്തുപേരാ ഇപ്പോൾ ഇടുന്നേ മുത്തശ്ശി നമുക്ക് മാതംഗി എന്ന് ഇട്ടാലോ ഇതിലെ മാമ്പഴത്തിന് ഒരിത്തിരി വലുപ്പക്കുടുതലല്ലേ. ജീവികളിൽ വലുപ്പം ആനക്കല്ലേ... അപ്പോ ഈ പേര് ചേരില്ല മുത്തശ്ശി ....മുടുക്കി നല്ല പേരാണ് കണ്ടെത്തിയത്. അതു പിന്നെ ഇന്ന് വാവയെ കൊണ്ടുപോവാൻ അച്ഛനും അമ്മയും വരുന്നുണ്ട് . സ്വമന്തിക്ക മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോ അവർ അവിടെ എത്തി . അവർ കുശലം പറഞ്ഞിരുന്നു വീണ്ടും മലയിടിയുന്നതുപോലെ ഒരു വലിയ ശബ്ദം അച്ഛനും അമ്മയും  ചാടി എഴുന്നേറ്റു. സ്വമന്തിക മുത്തശ്ശിയുടെ സാരിത്തുമ്പിൽ മുറുക്കിപ്പിടിച്ചു. പേടിച്ചരണ്ടു നിൽക്കുന്നു. ചെന്നുനോക്കിയപ്പോൾ അതാ മാമ്പഴം താഴെ സ്വമന്തികയ്ക്ക് കാര്യം പിടികിട്ടി. അച്ഛൻ വണ്ടി മാവിൻ ചുവട്ടിൽ ആണ് ഇട്ടിരിന്നത് മാങ്ങ വണ്ടിയുടെ മേലെ വീണ ശബ്ദമായിരുന്നു അത്. എല്ലാവവും പൊട്ടിച്ചിരിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുട്ടിക്ക് വീട്ടിൽ പോവാൻ സമയമായി. അവൾ വണ്ടിയിൽ നിന്നും തല പുറത്തേക്കിട്ട് മുത്തശ്ശിയെ തന്നെ നോക്കിക്കൊണ്ടിരുന്നു. മുത്തശ്ശി അതുപോലെത്തന്നെ സ്തംഭിച്ചു നിന്നു. അവൾ നെടുവീർപ്പോടെ മുത്തശ്ശിയുടെ വീട്ടിൽ നിന്നും യാത്ര തിരിച്ചു. കഥ ഇഷ്ടപ്പെട്ടോ എന്റെ പൊന്നു മക്കൾക്ക്. മുത്തശ്ശി സായയോടും സച്ചുവിനോടും ചോദിച്ചു. അപ്പോഴേക്കും അവർ ഉറങ്ങിക്കഴിഞ്ഞിരുന്നു.....രാവിലെ സായ മൂത്തശ്ശിയുടെ അടുത്തുചെന്നു ചോദിച്ചു മുത്തശ്ശി ഉറങ്ങിപ്പോയതിനാൽ അവസാനത്തെ ഭാഗം കേട്ടില്ല. ഒന്ന് പറയമോ മുത്തശ്ശി.അതിനെന്താ പറയാല്ലോ വീട്ടിലേക്കു പോവാൻ നേരം അവളുടെ കൈയ്യിൽ എന്തോ ഉണ്ടായിരുന്നു. അത് ആ മാമ്പഴത്തിനുളളിൻ നിന്നും അവൾ മാറ്റിവെച്ച മാങ്ങാണ്ടിയായിരുന്നു. പുതിയ തലമുറയ്ക്കുവേണ്ടിയുള്ള ഒരു നിധിയെന്നപോൽ അവൾ അതിനെ ഭദ്രമായി കൈ വെള്ളയിൽ ഒതുക്കി.

കൊറോണ

പദ്മജ

കൊറോണ എന്നൊരു വൈറസ് മൂലം

മാസ്ക്കില്ലാതെ നടക്കാൻ വയ്യ

തുമ്മാൻ വയ്യ ചീറ്റിക്കൂടാ

ഒന്നു ചുമച്ചാൽ  വീട്ടുതടങ്കൽ

സ്കൂളുമടച്ചു കോളേജടച്ചു

അമ്പട നീയൊരു വീരൻ തന്നെ

തമ്മിൽ കണ്ടാൽ മിണ്ടിക്കൂടാ

മിണ്ടിയാൽ പിന്നെ ക്വാറന്റിനായ്

വിഷുവും ഈസ്റ്ററുമോണവുമില്ല

ആഘോഷങ്ങളതൊന്നും വേണ്ട

വീട്ടിലിരുന്നു തിന്നു കൊഴുത്തു

വേറെചിലരോ പട്ടിണിയായി

മാസ്കുകളിപ്പോൾ പലതരമുണ്ട്

താടിക്കീഴിൽ മീശക്കീഴിൽ

സ്റ്റൈലിനു വേണ്ടി വെക്കുന്ന വരും

ശ്വാസം മുട്ടി നടക്കുന്നവരും

പോലീസ് വണ്ടീൽ കേറി പോയി

പല ദുരിതങ്ങൾ  വന്നെന്നാലും

മാനുഷനുണ്ടോ ഭയമത് വേറെ

വഞ്ചിപ്പാട്ട്

പി അമ്പിളി

(രചന - അമ്പിളി പി. മലയാളം അധ്യാപിക)


ജീവിതത്തിന്നമരത്ത്  പങ്കായം പിടിച്ചിടുന്ന

തൃക്കിടങ്ങൂരപ്പനെന്നും  തുണയാകണം

മരവും ചെടിയും പുല്ലും പുഴുവും പൂക്കളും കാറ്റും

പുഴയും കടലും കായൽ പരപ്പുകളും

വയലും മലയുംമണ്ണും വായുവും കാനനങ്ങളും

വിളങ്ങുന്ന പ്രകൃത്യംബ യ്ക്കിത തൊഴുന്നേൻ

നാടിൻ പുണ്യവാഹിനിയാം

മീനച്ചിലാറിനെ കാക്കാൻ

മക്കളായ ഞങ്ങളെല്ലാം ഒത്തുചേരുന്നു

കണ്ണിണയ്ക്കാനന്ദമായി കാതിന്നുകളകളമായ് ഹൃദയത്തിന്നു ണർവേകും നറുംഗന്ധമായ്‌

നാവിന്നമൃതായിട്ടെന്നും ജീവനെതൊട്ടുണർത്തുന്ന

അമ്മയുടെ സംരക്ഷണംസൽ പുത്രധർമ്മം

താളമിട്ടു പാടും  ഞങ്ങൾ പ്രകൃതിതൻ താള മെന്നും

പിഴയാതെ, തളരാതെ,കാത്തു കൊള്ളുവാൻ

ഒരു വള്ളപ്പാട് പോലും ഇനി പിന്നോട്ടില്ല ഞങ്ങൾ

താവക പരിശുദ്ധിക്കായ് കാവലുണ്ടിവർ

മക്കളുടെ ജലകേളി ഉണർത്തട്ടെ ഉയർത്തട്ടെ അമ്മയുടെ മഹത്വവും യശസ്സുമെന്നും.

  തുഴക്കൈകൾ തിരുമാറിൽ  തൊടും നേരം ചുരത്തട്ടെ

വത്സല്യാമൃത ദുഗ്ദ്ധമാം നീരുറവകൾ

വിഷജലമൊഴുക്കിയും  മണലൂറ്റിവാരിയും നാം

മാലിന്യങ്ങൾ എറിഞ്ഞിട്ടും മരിച്ചിടാതെ

മക്കൾക്കിന്നുമാവുമ്പോലെ

ജീവജലം നൽകിടുന്ന മാതാവിനായ് പ്രായശ്ചിത്തം ചെയ്തിടേണം നാം

മണൽവാരിവാരി നമ്മൾ

തീർത്തു വെച്ച കയങ്ങളിൽ

ഒടുങ്ങുമെന്നുള്ളതിന്നുമറിഞ്ഞിടാതെ

അന്ധരായ പുത്രരായി തുടരൊല്ലാ നമ്മളിനി

അതിനായീ ജലകേളി സമർപ്പിക്കുന്നു

സഹ്യസാനു പുത്രിയായി പിറന്നമ്മഗൗണനദി എന്ന നാമം ധരിച്ചതും

സ്മരിച്ചിടുന്നേൻ ഗൗണമുനി തൻറെ സപ്ത

തീർത്ഥമുള്ള കമണ്ഡലു ജലമിന്നീ നാടിൻ ജീവജലമായിതേ

കവണയാർ എന്ന് ഞങ്ങൾ  സ്നേഹത്തോടെ വിളിച്ചതും തീരങ്ങളെ പുണർന്നമ്മ ആഗമിച്ചതും

നീലക്കൊടുവേലിയായി നാടിൻ ജീവ ധാരയായി

തീർത്ഥജലമായൊഴുകും  പുണ്യമീയമ്മ

പൂഞ്ഞാർ രാജവംശത്തിന്റെ ധർമ്മദൈവ നാമമാണോ

മീനച്ചിൽ കർത്താവിൽ കുല ദൈവനാമമോ

ശക്തിസ്വരൂപിണിയായ ദേവീ നാമം ധരിച്ചമ്മ

പയസ്സേകി പശിയാറ്റി പാലിച്ചിടുന്നു.

കിടങ്ങൂരിന്നാ രാധിക്കാൻ സുബ്രഹ്മണ്യസ്വാമിയെയും

കൊണ്ടുവന്നജലമിന്നീ പുണ്യ പ്രവാഹം

നീരുവറ്റി കരയുന്ന കൊടിയ വേനലിൽ ഞങ്ങൾ

നീരുറവ തേടിയെത്തും തവപാദത്തിൽ

നീരസമില്ലാതെയെന്നും നാടിനെ കാത്തരുളുന്ന

വരദായിനിയമ്മ കനിയു കെന്നും

നദീസംരക്ഷണത്തിനും ജലസുരക്ഷയ്ക്കുമായി

കിടങ്ങൂരിൽ മക്കൾ ഞങ്ങൾ ഒത്തുചേരുന്നു.

പൊന്നല കൈകളാൽതാങ്ങി

താങ്ങിയീ പൊന്നോട ങ്ങളെ

പുണ്യതീരമണയ്ക്കണേ ദേവസേന.....

സ്കൂൾ ശുചീകരണം

ആർട്ട് ഗാലറി