എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/അക്ഷരവൃക്ഷം/എന്നാലും എന്റെ കൊറോണേ...

Schoolwiki സംരംഭത്തിൽ നിന്ന്
എന്നാലും എന്റെ കൊറോണേ...


എന്നാലും എന്റെ കൊറോണേ... വേഗത്തിൽ ഓടുന്ന വണ്ടിയിലിരുന്ന് മുഖാരണത്തിനിടയിലൂടെ ഞാൻ പുറത്തേക്ക് നോക്കി. എല്ലാ യാത്രകളിലും പുറത്തേക്ക് നോക്കിയിരിക്കുക എന്റെ പതിവ് പരിപാടിയാണെങ്കിലും, ഭയപ്പാടോടെയാണ് പുറത്തേക്ക് ഞാൻ ഇപ്പോൾ നോക്കിയത്. വഴിക്കുവെച്ച് പോലീസെങ്ങാനും വണ്ടിക്ക് കൈകാണിച്ചാലോ . അച്ഛമ്മയ്ക്കു സുഖമില്ലാതെ ആശുപത്രിയിൽ പോയിവരുന്നതുകൊണ്ട് അതൊന്നും കാര്യമാക്കാനില്ല. എന്നാലും ഒരു ഭയം. റോഡിലെങ്ങും ആരുമില്ല. തിരക്കേറിയ നമ്മുടെ ദേശീയപാത ഇത്രമാത്രം വിജനമായി ഞാൻ കണ്ടിട്ടില്ല. മുമ്പൊക്കെ സ്കൂൾ വിട്ടുവരുമ്പോൾ റോഡൊന്നു മുറിച്ചുകടക്കാൻ ഞാൻ പെടുന്ന പാട് പെട്ടെന്നെന്റെ ഓാർമ്മയിൽ വന്നു. ഈ വണ്ടികളൊന്ന് നിന്നെങ്കിൽ, ഈ റോഡൊന്ന് കാലിയായെങ്കിൽ എന്ന് ഞാൻ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ തിരക്കും വാഹനങ്ങളും ഇല്ലാത്ത ദേശീയപാത പെട്ടെന്നു തന്നെ എന്റെ മനം മടുപ്പിച്ചു. നാലഞ്ച് ആളുകളെ ഒരുമിച്ച് കണ്ടപ്പോൾ ഞാൻ ആശ്വാസത്തോടെ പുറത്തേക്ക് നോക്കി. അതൊരു റേഷൻകടയായിരുന്നു.


പോയ ആശുപത്രിയിലും സ്ഥിതി മറിച്ചായായിരുന്നില്ല. എല്ലാവരും മാസ്ക്കിനുളളിൽ ഒതുങ്ങിയിരിക്കുന്നു. ആകെ ഒരു നിശ്ശബ്ദത. അലോസരപ്പെടുത്തുന്ന നിശ്ശബ്ദത. ഞാൻ ആപ്പോൾ നമ്മുടെ സർക്കാ‍ർ ആശുപത്രികളെക്കുറിച്ച് ഓർത്തു. എന്തുകൊണ്ടോ എന്റെ മനസ്സിൽ കൂട്ടുകാരി നിമ്മിയുടെ മുഖം തെളി‍ഞ്ഞുവരുന്നു. അവളുടെ അമ്മയ്ക്ക് മെഡിക്കൽ കോളേജിലാണ് ജോലി. അവളേയും കുഞ്ഞനുജനേയും അമ്മൂമ്മയുടെ അമ്മയുടെ അടുത്താക്കി അമ്മ പോയിട്ട് കുറേ ദിവസങ്ങളായി. ഇനിയെന്നാണാവോ തിരിച്ച് വരിക. അനിയൻ അമ്മയെ കാണാതെ ഭയങ്കര സങ്കടത്തിലാണ്. ആ കുഞ്ഞനുജനോട് എനിക്ക് അളവറ്റ നന്ദിയും കടപ്പാടും തോന്നി. ഇതുപോലെ എത്രയോ കുഞ്ഞുങ്ങൾ, എത്രയോ അമ്മമാർ. അവരെല്ലാം ജീവൻ പണയംവെച്ചും നാടിനുവേണ്ടി പണിയെടുക്കുകയാണ്. അവരുടെയൊന്നുെം സഹനമില്ലാതിരുന്നുവെങ്കിൽ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ. ഓ‍ർത്തപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു.


കുറച്ചുസമയം കളിഞ്ഞപ്പോൾ ഞാൻ വീണ്ടും പുറത്തക്ക് നോക്കി. വീടെത്താറായി. വഴിയിൽ ഒരു നായ ഒട്ടിയ വയറുമായി അകലേക്ക് നോക്കിയിരിക്കുന്നു. ആ കാണുന്നത് ഒരു ഹോട്ടൽ ആയിരുന്നു. പാവം നായ വിശപ്പടക്കിയിരുന്നത് ഇവിടുന്നുളള ഭക്ഷനാവശിഷ്ടങ്ങളിൽ നിന്നായിരിക്കണം. എന്തു ചെയ്യാം അന്നം മുട്ടിയില്ലേ. എന്തിന് ലോകം കൈക്കുമ്പിളിലിട്ട് അമ്മാനമാടുന്ന അമേരിക്കപോലും ഈ 'അണു’വിനോട് അടിയറവ് പറഞ്ഞിരിക്കുന്നു. പിന്നെയാണൊരു നായ! ഞങ്ങളുടെ വണ്ടി അകലെനിന്ന് കണ്ടപ്പോൾ അതു പ്രതീക്ഷയോടെ ഒന്നു തലതിരിച്ച് നോക്കി. പാവം , ഉളളിലെവിടെയോ അലിവിന്റെ ഉറവ പൊട്ടി. ഞാൻ കൈയിലുളള ബിസ്ക്കറ്റിൽനിന്ന് രണ്ടെണ്ണം അമ്മ കാണാതെ എറിഞ്ഞ് കൊടുത്തു. അത് രണ്ടും താഴെ വീഴാതെ നായ കടിച്ചെടുത്തു. പിന്നെ തിരിഞ്ഞ് നോക്കുമ്പേഴേക്കും നായയിൽനിന്ന് വളരെ അകലത്തേക്കെത്തിയിരുന്നു.


വീട്ടിലെത്തി കൈയും മുഖവും സോപ്പിട്ട് കഴുകി അച്ഛമ്മയെ അകത്തുകൊണ്ടുപോയി കിടത്തി. പുറത്തേക്ക് വരുമ്പോൾ അമ്മയുടെ ആക്രോശം "പോ നായേ, ഓരോന്നു വലിഞ്ഞു കയറി വന്നോളും" അമ്മ നായയെ എറിയാൻ വടിയെടുക്കുകയാണ്. ഞാൻ ഇടയ്ക്കുകയറി തടസ്സം പിടിച്ചു. “വേണ്ടമ്മേ, എറിടയണ്ട അതു പെക്കോളും.” എനിക്ക് അപകടം മണത്തു. ബിസ്ക്കറ്റാണ് വില്ലൻ. എന്റെ തലവെട്ടം നായ കാണാതെ ഞാൻ കഷ്ടപ്പെട്ട് അകത്തേക്ക് വലിഞ്ഞു. രാത്രി കിടന്നുറങ്ങുമ്പോൾ എന്റെ പ്രാർത്ഥന നേരം വെളുക്കുമ്പോൾ നായ ഇവിടെ ഉണ്ടാകല്ലേ എന്നായിരുന്നു. ഞാൻ എന്റെ സങ്കടം ചേച്ചിയോട് പറഞ്ഞു. “നീ പേടിയ്ക്കണ്ട, നമുക്കതിനെ വള‍ർത്താം , എന്നിട്ട് 'കൊറോണ’ യെന്ന് പേരുമിടാം” . “വേണ്ട വേണ്ട അതു പെണ്ണല്ല.,ആണാ 'കോവിഡ് ’എന്നിടാം ” എന്ന് ഞാൻ പറഞ്ഞു. ഈ നേരം നായ നാടുവിട്ട് പോകണമെന്ന് പ്രാർത്ഥിച്ച് ഞാൻ ഇപ്പോൾ തിരിച്ച് പ്രാർത്ഥിക്കൻ തുടങ്ങി. രാവിലെ ഞാൻ പതിവിലും നേരത്തേ എഴുന്നേറ്റു. ചേച്ചി ഉണർന്നിട്ടില്ല. വേഗം മുറ്റത്തേക്കിറങ്ങി ഞാൻ നായയെ നോക്കി. മുറ്റത്തില്ല. ഓടി മതിലിന് പുറത്തേക്കു് അവിടെ ശൂന്യം. വെപ്രാളത്തോടെ തൊടിയെലെമ്പാടും ഓടി നടന്നു. ഒരിടത്തുമില്ല. സങ്കടത്തോടെ ഞാൻ അകത്തേക്ക് നടന്നു. ചേച്ചി ഇപ്പോഴും നല്ല ഉറക്കമാണ്. ഞാൻ ചേച്ചിയെ കുലുക്കി ഉണർത്തി. ഉറക്കം മുറിഞ്ഞ ദേഷ്യത്തോടെ ചേച്ചി ഒറ്റ ചോദ്യം "എന്താ ?” ”നായ പോയി”. ഞാൻ സങ്കടത്തോടെ പറഞ്ഞു. “ഏത് ? കൊറോണ്യോ”. ചേച്ചിയുടെ ചോദ്യത്തിന് ഞാൻ സങ്കടത്തോടെ തലയാട്ടി. അതിനിടയിൽ ചേച്ചിയുടെ ഒരു പ്രസ്താവന ' കൊറോണ പോയ പോക്കേ ’ .


ഗൗരീനന്ദ.എം.ജെ.
8 ബി എസ്.എൻ.ജി.എസ്.എച്ച്.എസ്.എസ്.കാരമുക്ക്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 11/ 03/ 2022 >> രചനാവിഭാഗം - കഥ