എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/ഉരുകി തീരാത്ത മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ഉരുകി തീരാത്ത മാലാഖ

"കോവിഡ്- 19 വ്യാപനം കാസർഗോഡും ,,,,, രാത്രി എട്ട് മണിയിലെ മനോരമ ന്യൂസ് ചാനലിൽ കേട്ട മുഴക്കം ആദ്യം ഉള്ളിലൊരു ഞെട്ടൽ ഉണർത്തി! അത്താഴം കഴിഞ്ഞ് കുടുംബത്തോടൊപ്പം ടി.വി കാണുകയായിരുന്നു രാകേഷ്, ഭാര്യ സുനിത, മകൾ വൈഷ്ണവി. രാകേഷ് ഒരു സ്വകാര്യ കമ്പനിയിൽ മാനേജരാണ്. സുനിത കാസർഗോഡ് മെഡിക്കൽ കോളേജിൽ നഴ്സും. ജോലി സംബന്ധമായി സുനിതക്കു കിട്ടിയ സ്ഥലം മാറ്റം കാരണമാണ് അവർ കാസർഗോഡ് ഒരു ക്വാർട്ടേഴ്സിൽ താമസിക്കുന്നത്. വൈഷ്ണവിക്ക് ഒരു വയസ്സ്. അന്ന് രാത്രി കോവിഡ് വ്യാപനം കേരളത്തിലുമെത്തി എന്ന് കേട്ടപ്പോൾ എന്തെന്നില്ലാത്ത പരിഭ്രാന്തി ആ ദമ്പതികളും അനുഭവിച്ചു. ഉടനെത്തന്നെ സുനിതയ്ക്ക് ഒരു ഫോൺ വന്നു എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് ചെല്ലണമെന്ന്. ഈ പോർക്കളത്തിലേക്ക് ഇറങ്ങുന്നതപകടമാണെന്നറിയാം. പെട്ടെന്നെടുക്കേണ്ട തീരുമാനമായതു കൊണ്ട് രാകേഷ് സുനിതക്ക് ധൈര്യം പകർന്നു. അവശ്യസാധനങ്ങൾ പായ്ക്കു ചെയ്തു.  അപ്പോഴെല്ലാം കൊച്ചു വൈഷ്ണവി കളിച്ചു കൊണ്ടിരിക്കുകയാണ്. സുനിത അമ്മയെ വിളിച്ചു പറഞ്ഞപ്പോൾ ഒരു തേങ്ങലോടെ ആ സ്ത്രീ പറഞ്ഞു; "മോളേ , സൂക്ഷിക്കണേ…. എല്ലാ ദിവസവും വിളിക്കണേ..... ". അമ്മയുടെ വാക്കുകൾ കേൾക്കാനുള്ള ശേഷി സുനിതക്കില്ലായിരുന്നു. അവൾ ഫോൺ വെച്ച ശേഷം ഒരു നിമിഷം ഒന്നാലോചിച്ചു. ആ സമയം വൈഷ്ണവിക്കുട്ടി പതുക്കെ പതുക്കെ അവളുടെ കുഞ്ഞിക്കാലുകൾ വച്ച് അമ്മയുടെ അടുത്തേക്ക് വന്നു. ഈറനണിഞ്ഞ മിഴികളോടെ സുനിത അവളെ വാരിപ്പുണർന്നു. അപ്പോൾ രാകേഷ് വന്നു പറഞ്ഞു; "സുനിത ഇറങ്ങിക്കോളൂ..... സമയം വൈകിക്കണ്ട. താൻ എന്തിനാണിങ്ങനെ പേടിക്കുന്നത്? ആവശ്യല്ലാത്ത കാര്യങ്ങൾ ആലോചിച്ചു കൂട്ടാതിരുന്നാൽ മാത്രം മതി. വൈഷ്ണവിയെ നോക്കാൻ ഞാനില്ലേ ഇവിടെ".


ഒരു നിമിഷം ദൈവത്തോട് പ്രാർഥിച്ച് സുനിത വീടു പൂട്ടി താക്കോൽ രാകേഷിനെ ഏൽപ്പിച്ചു. കാറിൽ കയറും മുമ്പ് അവൾ ഒന്നു തിരിഞ്ഞു നോക്കി. "ദൈവമേ, തിരിച്ചുവരാനാകുമോ എന്നറിയില്ല …." 'കാറിൽ കയറി യാത്ര തുടങ്ങിയതു മുതൽ രാകേഷ് ഓരോ നിർദ്ദേശങ്ങൾ അവൾക്കു നൽകിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം കേൾക്കുമ്പോൾ ആ പാവത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. വൈഷ്ണവിക്കുട്ടി ഒന്നുമറിയാതെ അമ്മയുടെ മടിത്തട്ടിലിരുന്ന് കളിച്ചു കൊണ്ടിരിക്കുകയാണ്. ക്വാർട്ടേഴ്സിൽ നിന്ന് ആശുപത്രിയിലേക്ക് അധികം ദൂരമില്ലാത്തതിന്നൽ വേഗം തന്നെ അവിടെയെത്തി. കാറിൽ നിന്നിറങ്ങാൻ പരിഭ്രമം കാണിച്ച സുനിതയെ രാകേഷ് സ്നേഹപൂർവ്വം കാറിൽ നിന്നിറക്കി നഴ്സുമാരുടെ മുറിയിൽ കൊണ്ടാക്കിക്കൊടുത്തു. യാത്ര പറയാൻ നിൽക്കുമ്പോൾ രാകേഷ് കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചു. അമ്മയെ വിടില്ലെന്ന മട്ടിൽ വൈഷ്ണമി സുനിതയുടെ നെഞ്ചോട് ചേർന്നു കിടന്നു. ആ അമ്മ കുഞ്ഞിന്റെ കവിളിലും നെറ്റിയിലും ചാർത്തിയ മുത്തങ്ങൾക്ക് കണക്കില്ല. ഒരു വയസ്സായ മകളെ വിട്ടുപിരിയുക എന്നത് ആ അമ്മയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിന്നീട് അവിടെയുള്ള എല്ലാ നഴ്സുമാർക്കും ഒരറിയിപ്പുണ്ടായി. വേഗം തന്നെ ആശുപത്രി വാർഡിലേക്കെത്താനായിരുന്നു നിർദ്ദേശം.  എല്ലാവരും കൃത്യ സമയത്തെത്തിച്ചേർന്നു. ആദ്യ ദിവസങ്ങളിൽ വിരലിലെണ്ണാവുന്ന രോഗികൾ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും ദിവസങ്ങൾ ചെല്ലുന്തോറും കേരളത്തിൽ ഏറ്റവുമധികം കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലയായി മാറി കാസർഗോഡ്. എല്ലാ ദിവസവും ജോലി കഴിഞ്ഞാൽ സുനിത രാകേഷിനും അമ്മയ്ക്കും ഫോൺ ചെയ്തിരുന്നു. അപ്പോഴെല്ലാം ഹൃദയത്തിൽ ഒരു തേങ്ങലായി രാകേഷും കുഞ്ഞും അവശേഷിച്ചിരുന്നു.


ആ ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്ന രോഗികൾ സുനിതയിൽ ഒരു മാലാഖയെ ദർശിച്ചിരുന്നു. അത്യധികം ബുദ്ധിമുട്ടി മീതേക്കുമീതെ ആവരണങ്ങളും കൈയ്യുറകളും ധരിച്ചാണ് കോവിഡ് ബാധിച്ചവരെ പരിചരിച്ചിരുന്നത്. കൂടുതലും യുവാക്കളും പ്രായം ചെന്നവരുമാണ് അവിടെ ചികിത്സക്കായി എത്തിയിരുന്നത്. അവരുടെ ദയനീയാവസ്ഥ ആരുടെയും കണ്ണു നനയ്ക്കും. നോക്കി നിൽക്കുന്ന നേരം കൊണ്ടാണ് പ്രതീക്ഷയുള്ള രോഗികൾ പോലും കണ്ണടയ്ക്കുന്നത്. അവസാന നിമിഷങ്ങളിൽ രോഗികൾ ശ്വാസം കിട്ടാതെ മരിക്കുന്നു. രോഗം മൂർച്ഛിച്ച ഒരു ഇരുപത്തിനാലുകാരനായ യുവാവും എഴുപത്തി ഏഴ് വയസ്സായ ഒരമ്മയും ഉണ്ടെങ്കിൽ, യുവാവിനാവും ആശുപത്രി ജീവനക്കാർ കൂടുതൽ പരിചരണം നൽകുക. ആ സമയത്ത് ആ സമയത്ത് അപ്പുറത്ത് കിടക്കുന്ന ആ അമ്മയുടെ കണ്ണടയുന്നത് ആരുടേയും കരളലിയിപ്പിക്കും. ഇതൊക്കെയാണ് ആശുപത്രിയിലെ ഒട്ടുമിക്ക കാഴ്ചകൾ. ഇതെല്ലാം സുനിതയ്ക്കും കൂടെ സേവനം ചെയ്യുന്നവർക്കും വേദനാജനകമായിരുന്നു. കാസർഗോഡ് കോവിഡ് - 19 പരന്നതോടെ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലേക്കും ഇത് വ്യാപിച്ചു. കേരളം ലോക്ഡൗൺ ആയി. 
ഒരു ദിവസം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മുറിയിലേക്കെത്തിയ സുനിതയ്ക്ക് വല്ലാത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. തീരെ അസഹ്യമായതിനാൽ കുറച്ചു ദിവസം മുറിയിൽ തന്നെ വിശ്രമിച്ചു. അപ്പോഴും സേവന സന്നദ്ധയായ അവർക്ക് രോഗികളെ ശുശ്രൂഷിക്കണമെന്നായിരുന്നു മനസ്സു നിറയെ. എന്നാൽ വിധി അതായിരുന്നില്ല, ദിവസം നിങ്ങുന്തോറും രോഗം ശക്തിയായി. ഇതിനിടെ ന്യൂമോണിയയും ബാധിച്ചു. ആശുപത്രിക്കാർ വീട്ടുകാരെ വിവരമറിയിച്ചു. രാകേഷിന്റെയും വീട്ടുകാരുടെയും അവസ്ഥ പറയാനുണ്ടോ? ഒരു നോക്ക് കാണാൻ പോലും കഴിയാത്ത അവസ്ഥ. ആ ആശുപത്രിയിലുള്ളവരും വീട്ടുകാരും നിറകണ്ണുകളോടെ സുനിതയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരുന്നു.  ഏപ്രിൽ ഏഴ്, രാവിലെ 9.30. ശ്വാസതടസ്സം പനിയും പ്രതീക്ഷകൾക്കപ്പുറം കടന്നു. ഐ സി യു വിൽ കഴിയുന്ന സുനിതയെ ശുശ്രൂഷിക്കാൻ അവിടെയുള്ള ജീവനക്കാരെല്ലം പരമാവധി ശ്രമിച്ചു. എത്രയും പെട്ടന്ന് ആശുപത്രിയിലെത്താൻ രാകേഷിന് നിർദ്ദേശം കിട്ടി. സുനിതയുടെ വീട്ടുകാരെ വിവരമറിയിച്ച് ഉടൻ തന്നെ രാകേഷ് ആശുപത്രിയിലെത്തി, വിങ്ങുന്ന ഹൃദയവുമായി… എന്നാൽ അപ്രതീക്ഷിതമായി സുനിതയുടെ കണ്ണുകൾ അടഞ്ഞു. നെഞ്ചിൽ ഒരു കുത്തേറ്റ അനുഭവം ഒന്നടങ്കം സഹിച്ചു. കാര്യമറിയാതെ വൈഷ്ണവിക്കുട്ടി കണ്ണീർ തൂകി. ഇനി തനിക്ക് അമ്മയെ കാണാനാവുമോ എന്നവൾ വിചാരിക്കുന്നുണ്ടാവും. രാകേഷിന്റെ ഹൃദയം തേങ്ങിത്തുടങ്ങി.... തന്റെ പ്രിയതമയ്ക്കൊപ്പം ജീവിച്ചു കൊതി തീരും മുമ്പേ അവൾ ഒറ്റയ്ക്ക്, ഏതോ ഒരു ലോകത്തേക്ക് യാത്രയായി….. അലമുറയിട്ട് കരയാൻ രാകേഷിന് മനസ്സ് വന്നില്ല. കണ്ണിൽ നിന്നും ഇറ്റിയ മിഴിനീർത്തുള്ളികൾ കവിളിൽ എത്തിച്ചേരും മുമ്പേ രാകേഷ് അത് തുടച്ചു നീക്കി. അമ്മയ്ക്കവസാനമായി ഒരുമ്മ പോലും കൊടുക്കാനാകാത്ത വിഷമത്തിൽ വൈഷ്ണവി നീറിത്തുടങ്ങീ …. ഏക മകളുടെ നഷ്ടം മാതാപിതാക്കൾക്കും താങ്ങാനായില്ല.  എല്ലാവരുടേയും പ്രാർത്ഥനകൾക്കും പ്രതീക്ഷകൾക്കുമൊടുവിൽ ആ മാലാഖ മണ്ണിൽ നിന്നും മറഞ്ഞു. കൊറോണക്കെതിരെ പട പൊരുതി ഉരുകി തീരാത്ത മാലാഖയായി……...

ഇസതെരേസ്
8 എ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കഥ