എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അനുമോൾ ടിവിയുടെ മുന്നിൽ തന്നെയാണ് ഏതു സമയവും. ടെലിവിഷനിൽ കൊറോണയെ കുറിച്ചുള്ള വാർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്. ടിവി കാണുകയാണെങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ ഫോണിലാണ്. അനുമോളുടെ അച്ഛൻ വിദേശത്താണ്, ദുബായിയിൽ. ഇന്നലെ അച്ഛൻ വിളിച്ചില്ല. ആ ഒരു വിഷമം അവളുടെ മുഖത്തുണ്ട്. ടിവി കാണുന്നുണ്ടെങ്കിലും ചിന്ത മുഴുവൻ അച്ഛനെ കുറിച്ചാണ്. അടുക്കളയിൽ നിന്ന് അമ്മ രേഷ്മ വിളിച്ചു പറയുന്നുണ്ട്, “അനുമോളേ,ടിവി ശബ്ദം കുറയ്ക്ക് അച്ഛൻ വിളിച്ചാൽ കേൾക്കില്ല.’’ അത് കേട്ടപ്പോൾ അനുമോൾ വേഗം ടിവിയുടെ ശബ്ദം കുറച്ചു.


അനുമോളുടെ അച്ഛൻ സുധീഷ് ഈ മാസം അവധിക്ക് വരാനിരുന്നതാ......... മോൾ അത് കാത്തിരിക്കുകയായിരുന്നു. അച്ഛൻ വരുമ്പോൾ വെക്കേഷൻ അടിച്ചു പൊളിക്കാാമെന്നുകരുതി. കഴിഞ്ഞ വെക്കേഷന് അച്ഛൻ എങ്ങോട്ടെല്ലാമാണ് അനുമോളേയും അമ്മയേയും കൊണ്ടുപോയത്. അവളുടെ കുഞ്ഞുമനസ്സ് ആ ഓർമ്മകളിലേക്ക ഊളിയിട്ടു. ഡൽഹിയിൽ പോയി, തിരുപ്പതി, പഴനി അങ്ങിനെയുള്ള തീർത്ഥാടനസ്ഥലങ്ങളിലും പോയി. എല്ലാ ആഴ്ചയും അവരൊന്നിച്ച് പാർക്കിൽ പോകുമായിരുന്നു. എന്തു രസമായിരുന്നു. അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഇനി അച്ഛന് എന്നാാണ് ഞങ്ങളുടെ അടുത്തേക്ക് വരാൻ കഴിയുക? കൊറോണ രോഗം വന്നതോടെ വിമാനങ്ങളെല്ലാം റദ്ദാക്കിയില്ലേ. വിദേശത്ത് നിന്ന് ആരേയും ഇങ്ങോട്ട് വരാൻ അനുവദിക്കുന്നില്ലല്ലോ. അച്ഛൻെറ ശബ്ദമെങ്കിലും കേട്ടാൽ മതിയായിരുന്നു. അവൾ അച്ഛൻെ ഫോൺവിളിക്കായി കാത്തിരുന്നു.


അനുമോളുടെ അമ്മയുടെ കാര്യവും മറിച്ചായീരുന്നില്ല. രേഷ്മയുടെ മനസ്സും വല്ലാതെഅസ്വസ്ഥമായിരുന്നു. എല്ലാദിവസവും വിളിച്ചിരുന്ന ആൾ പെട്ടെന്ന് ഒരു ദിവസം വിളിക്കാതായാൽ ആർക്കാണ് വിഷമം ഇല്ലാതിരിക്കുക. രേഷ്മ ജോലിയെല്ലാം ചെയ്യുന്നുണ്ടെങ്കില്ലും മനസ്സ് കലുഷമായിരുന്നു. പക്ഷേ ആ വിഷമം അനുമോളെ അറിയിക്കരുതെന്ന നിർബന്ധമുണ്ടായിരുന്നു അവ‍ർക്ക്. രാത്രിയായിട്ടും ഫോൺവിളി ഉണ്ടായില്ല. പിറ്റേ ദിവസവും ഇതുപോലെ തന്നെ കടന്നു പോയി. അന്ന് വൈകുന്നേരം ടിവിയിൽ വന്ന വാർത്ത "ദുബായിയിൽ മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ”അപ്പോഴേക്കും അനുമോൾ ഉറങ്ങിയിരുന്നു. രേഷ്മ വേഗം തന്നെ സുധീഷിൻെറ ഒപ്പം ജോലി ചെയ്യുന്ന രവീന്ദ്രന്റെ നമ്പർ തിരഞ്ഞ് അതിലേക്ക് വിളിച്ചു നോക്കി പക്ഷേ കോൾ പോകുന്നില്ല. രേഷ്മ അന്നുരാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചു. രാവിലെ തന്നെ തലേ ദിവസം വിളിച്ച നമ്പറിൽ ഒന്നുകൂടി വിളിച്ചു. റിങ് ചെയ്യുന്നുണ്ട്. അങ്ങേപ്പുറത്ത് രവീന്ദ്രനാണ്. രേഷ്മ സ്വയം പരിചയപ്പെടുത്തി. സുധീഷിനെ കുറിച്ച് തിരക്കി. രവീന്ദ്രൻ ഒന്ന് പരുങ്ങി. പിന്നേയും രേഷ്മ അതേ കുറിച്ച് തന്നെ ആവർത്തിച്ചപ്പോൾ, രവീന്ദ്രന് സത്യം തുറന്നു പറയാതിരിക്കാൻ വയ്യെന്നായി. രോഗം സ്ഥിരീകരിച്ച ആ മൂന്ന് മലയാളികളിൽ ഒരാൾ സുധീഷായിരുന്നു. ഇപ്പോൾ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അഡ്മിറ്റാവുന്നതിനു മുൻപേ വീട്ടിൽ അറിയിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. രേഷ്മ ഫോൺ കട്ടാക്കി പൊട്ടികരഞ്ഞു. മോൾ കേൾക്കാതിരിക്കാൻ വേഗം തന്നെ വീടിനു പിറകുവശത്തേക്ക് ഓടിപോയി. അവിടെയിരുന്ന് പൊട്ടികരഞ്ഞു. ഇതൊരിക്കലും അനുമോൾ അറിയരുത്. അവൾക്കത് താങ്ങാൻ കഴിയില്ല. അവളെ എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിക്കാം. അച്ഛന് ജോലി തിരക്കാണെന്നും അതുകൊണ്ടാണ് വിളിക്കാൻ കഴിയാത്തതെന്നോ, അല്ലെങ്കിൽ ഫോണിനു റേഞ്ച് കിട്ടുന്നില്ലായെന്നോ മറ്റോ പറയാം. പാവം അവളത് വിശ്വസിച്ചോളും. രേഷ്മയ്ക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. പെട്ടെന്ന് അനുമോളുടെ ശബ്ദം കേട്ടപ്പോൾ രേഷ്മ കണ്ണും മുഖവും തുടച്ച് അവളുടെയടുത്തേക്ക് ചെന്നു, ഒന്നും സംഭവിക്കാത്തതുപോലെ. അനുമോൾ രേഷ്മയെ കണ്ടതും അച്ഛൻ വിളിച്ചോ എന്നാണ് അന്വേഷിച്ചത്. രേഷ്മ മുൻകൂട്ടി തീരുമാനിച്ച കള്ളം തന്നെ പറഞ്ഞ് അവളെ ഒരു വിധത്തിൽ വിശ്വസിപ്പിച്ചു.

അച്ഛൻെറ ഫോൺവിളി കാത്ത് അനുമോളും, ഭൻത്താവ് സുഖം പ്രാപിച്ച് വരുമെന്ന പ്രതീക്ഷയോടെ രേഷ്മയും.......................

കാത്തിരിപ്പിൻെറ ദിനങ്ങൾ...................................!!!!!!!.


ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വിദേശത്തുള്ള മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥയാണ്. വിദേശത്തുള്ള എല്ലാ മലയാളികൾക്കുമായി ഞാൻ ഈ കഥ സമർപ്പിക്കുന്നു.


പ്രയാഗ ജി ജെ
8 സി എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കഥ