എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

കേരളത്തിലെ വെസ്റ്റ് കോസ്റ്റ് കനാൽ (ഡബ്ലിയു സി സി )ശൃംഖലയുടെ ഭാഗമാണ് കനോലി കനാൽ.മണലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശത്തിൽ കേരള വിനോദസഞ്ചാര വകുപ്പ് മനോഹരമായ സൗഹൃദ തീരം നിർമ്മിച്ചിരിക്കുന്നു. ഈ മനോഹര തീരത്തിന് അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

കണ്ടശാങ്കടവ്

ഗ്രാമചരിത്രം

തെങ്ങിൻതലപ്പുകൾ തണൽ ഒരുക്കുന്ന പ്രകൃതിസുന്ദരമായ കണ്ടശാങ്കടവിനും സ്വന്തമായ ചരിത്രമുണ്ട്. 1807 -ൽ കണ്ടശാങ്കടവ് പള്ളി സ്ഥാപിക്കുന്നതിന് ഒന്നരശതാബ്ദം മുമ്പ് കണ്ടശാങ്കടവ് പ്രദേശം ഒട്ടും ജനവാസ യോഗ്യമായിരുന്നില്ല. താനാപാടം സെൻറർ വരെയുള്ള ഭാഗം  വയൽചുള്ളികളും ചളികുണ്ടുകളും നിറഞ്ഞ ചതിപ്പു നിലങ്ങൾ ആയിരുന്നു  അവിടെ അന്ന് നായാടികൾ ആയിരുന്നു താമസിച്ചിരുന്നത് . 'നാടിക്കുന്ന് 'എന്ന പ്രദേശം നായാടികളുടെ അസ്ഥിത്വത്തിന് ഉദാഹരണമാണ്. ഇന്നത്തെ കണ്ടശാങ്കടവിന് ചുറ്റും താമസിച്ചിരുന്ന സ്ഥിരവാസികൾ നമ്പൂതിരിമാരായിരുന്നു. അവരുടെ ആശ്രിതരായി നായന്മാരും ഈഴവരും ഹരിജനങ്ങളും ഉണ്ടായിരുന്നത്രെ.

സ്ഥലനാമ ചരിത്രം

ആദ്യകാലത്ത് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ വള്ളങ്ങൾ ആയിരുന്നു .കനോലിപ്പുഴ കടന്ന് മലബാറിൽ പ്രവേശിക്കാൻ പണ്ട് സഞ്ചാര സംവിധാനങ്ങളും ഒന്നുമുണ്ടായിരുന്നില്ല. അന്ന് കൊച്ചു വള്ളവുമായി കടത്തൽ നിർവഹിച്ചിരുന്നത് 'കണ്ടൻ 'എന്നയാളാണ്. കടത്തുകാർ മനസ്സറിഞ്ഞ് കൊടുക്കുന്ന ചില്ലി കാശാണ് കടത്തു കൂലി. ആ മനുഷ്യന്റെ പേരിനോട് ബന്ധപ്പെടുത്തി പ്രസ്തുത കടവിനെ 'കണ്ടച്ചോന്റെ കടവ് 'എന്ന് പറഞ്ഞു തുടങ്ങി. പിന്നീട് കണ്ടശ്ശോൻകടവെന്ന് ലോപിച്ചു. പിന്നീട് കണ്ടശാങ്കടവായി മാറി.

ഭൂമിശാസ്ത്രം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ  പട്ടണത്തിൽ നിന്നും 16 കിലോമീറ്റർ പടിഞ്ഞാറ് കനോലിപ്പുഴയുടെ പൂർവ്വതീരത്ത് കണ്ടശാങ്കടവ് സ്ഥിതി ചെയ്യുന്നു .അരിമ്പൂർ, അന്തിക്കാട്, മണലൂർ, വെങ്കിടങ്ങ് ,എളവള്ളി, പാവറട്ടി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മണലൂർ നിയോജക മണ്ഡലത്തിലെ 1822.0705ഹെക്ടർ വിസ്തീർണ്ണമുള്ള മണലൂർ പഞ്ചായത്തിൽ 723.1577ഹെക്ടർ വിസ്തീർണ്ണമുള്ള കാരമുക്ക് വില്ലേജിൽപ്പെട്ട കൊച്ചു പ്രദേശമാണ് കണ്ടശാങ്കടവ് .12 വാർഡുകളായി വിഭജിച്ചിരിക്കുന്ന മണലൂർ പഞ്ചായത്തിൽ മണലൂർ, കാരമുക്ക് എന്നിങ്ങനെ രണ്ട് വില്ലേജുകൾ ഉണ്ട്.  മണലൂർ വില്ലേജിൽ പെട്ട കാഞ്ഞാണിയും കാരമുക്ക് വില്ലേജിൽ പെട്ട കണ്ടശാങ്കടവും  മണലൂർ പഞ്ചായത്തിലെ രണ്ട് പ്രധാന കേന്ദ്രങ്ങളാണ്.

സാമൂഹിക സാംസ്കാരിക ജീവിതം

വായനാശാല

കണ്ടശാങ്കടവിൽ വായനശാലകൾ പണ്ടുമുതൽ പ്രവർത്തിച്ചിരുന്നു. 1096 മണലൂരിലെ കോടങ്കടത്ത് കെ കെ കൈമൾ മുൻകൈയെടുത്ത് യുവജന വായനശാല എന്ന പേരിൽ ഒരു വായനശാല ആരംഭിച്ചു.പിന്നീട് ജോസഫ് മുണ്ടശ്ശേരിയും കൂട്ടരും ചേർന്ന് പുതിയ ലൈബ്രറി സംഘടിപ്പിക്കാൻ ശ്രമിച്ചു.അതിനു മുൻകൈയെടുത്തത് പെരുമാടൻ പിസി പോൾ ആയിരുന്നു.വായനശാലയ്ക്ക് വേണ്ടി സ്വന്തമായി പണം മുടക്കാനും അദ്ദേഹം മടിച്ചില്ല.അങ്ങനെയുണ്ടായ പുതിയ വായനാശാല കണ്ടശാം കടവ് അങ്ങാടിയിലെ അറിവിന്റെ കുത്തകക്കാരോടുള്ള വെല്ലുവിളിയായി തീർന്നു.ചുരുക്കത്തിൽ കണ്ടശാങ്കടവിലെ പൊതുകാര്യമേഖലയിൽ വിപ്ലവത്തിന്റെ വിത്തുപാകാൻ ലൈബ്രറി കാരണമായി.

കലാസമിതികൾ

കണ്ടശാങ്കടവിലും പരിസരപ്രദേശങ്ങളിലും ആയി നിരവധി കലാസമിതികൾ ഉണ്ട്.1985ൽ രജത ജൂബിലി ആഘോഷിക്കുന്ന കാൻഡസ് ആർട്സ് ക്ലബ് അതിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു.ആണ്ട് തോറും വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള നാടക മത്സരം ഇതിനധികം പ്രസിദ്ധിയാർജിച്ചു കഴിഞ്ഞിരിക്കുന്നു.

സ്പോർട്സ് രംഗം

ഉദ്ദേശം 40 വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടശാങ്കടവ് സ്പോർട്സ് രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഫുട്ബോൾ,പോൾ വാൾ,ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങളിൽ പ്രാവീണീരായ പലരും ഇവിടെ ഉണ്ടായിരുന്നു.മദ്രാസ് ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്ത വിജയം വരിച്ച ശ്രീ.ടി.ജെ ഫ്രാൻസിസ് മാസ്റ്റർ കണ്ടശാങ്കടവിലെ സ്പോർട്സിന്റെയും ഗെയിംസിന്റെയും സർവ്വസ്വവുമായ സി.ഡി ജോൺ മാസ്റ്റർ എന്നിവർ പഴയ തലമുറയിൽ അവശേഷിക്കുന്നവരാണ്.

പ്രമുഖ വ്യക്തികൾ

പ്രശസ്തരായ നിരവധി വ്യക്തികൾക്ക് ജന്മം നൽകിയിട്ടുള്ള നാടാണ് കണ്ടെത്താൻ മൺമറഞ്ഞ തോട്ടുങ്കൽ പൊറിഞ്ചു, തോട്ടുങ്കൽ ഫ്രാൻസിസ്, സി വി കുഞ്ഞ് അയ്യപ്പൻ,പിജെ ഫ്രാൻസിസ്, പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി, ലണ്ടൻ മലയാളികളുടെ നേതാവായ ശ്രീ കെ എ ദേവസി, സാഗർ ബിഷപ്പ് ഡോക്ടർ ക്ലൈമറ്റ്സ്  തോട്ടുങ്കൽ സി എം ഐ, മഹാകവി ഫാദർ എസ് തേർമടം,  ശ്രീ വി എം സുധീരൻ എംഎൽഎ, ശ്രീ കെ പി പ്രഭാകരൻ എംഎൽഎ, ശ്രീ കെ കെ അയ്യപ്പൻ തുടങ്ങിയവരും അവരിൽ ചിലരാണ്.

ശ്രീ പി. ജെ. സണ്ണി

സ്പോർട്സിലും ഗെയിംസിലും തൽപരനായിരുന്ന സണ്ണി കണ്ടശാങ്കടവ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ 1960 മുതലാണ് ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിൽ പ്രാഗല്ഭ്യം പ്രകടിപ്പിച്ചത്.

പിന്നീട് യൂണിവേഴ്സിറ്റി അംഗമായി. സംസ്ഥാന ഭാസ്കറ്റ്ബോൾ താരമായി ഉയർന്ന അദ്ദേഹം താൻ ജോലി ചെയ്യുന്ന എഫ്. എ.സി ടി യുടെ കളിക്കാരനായി. ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ഫെഡറേഷന്റെ അസോസിയേറ്റഡ് സെക്രട്ടറി കൂടിയായ അദ്ദേഹം കഴിഞ്ഞിട്ട് വർഷമായി ഇന്ത്യൻ പുരുഷ വനിത ജൂനിയർ ബാസ്ക്കറ്റിം സെലക്ഷൻ കമ്മിറ്റി അംഗമായും ഇപ്പോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു വരുന്നു.

ശ്രീ കോരൻ മാസ്റ്റർ

നിസ്വാർത്ഥ സേവനത്താൽ രാഷ്ട്രീയത്തിൽ ഏകാന്തപഥികനായി അറിയപ്പെട്ടിരുന്ന ജനത പാർട്ടി നേതാവും മുൻമന്ത്രിയുമായ കോരൻ മാസ്റ്റർ കണ്ടശാകടവിന്റെ പുരോഗതിക്കുവേണ്ടി പ്രയത്നിച്ചിട്ടുള്ള ബഹുമാന്യ വ്യക്തിയാണ്.മണ്ണുത്തി കാർഷിക സർവകലാശാലയുടെ തല തൊട്ടപ്പനായ അറിയപ്പെടുന്ന അദ്ദേഹം മണലൂർ പഞ്ചായത്ത് ഗവൺമെന്റ് ഡിസ്പെൻസറി സ്ഥാപിക്കുന്നതിനും റോഡുകൾ ഗതാഗതയോഗ്യമാക്കി തീർക്കുന്നതിനും ഉത്സാഹപൂർവ്വം പ്രവർത്തിച്ചിട്ടുണ്ട്. കണ്ടശാങ്കടവ് വെള്ളം കളിക്ക് ആദ്യകാലത്ത് ഉത്തേജനം ആയിരുന്നത് ശ്രീ കോരൻ മാസ്റ്റർ ആയിരുന്നു.മണലൂർ പഞ്ചായത്തിലെ കോരൻസ് റോഡ് അദ്ദേഹത്തിന്റെ സ്മാരകമാണ്.

ശ്രി ടി. എം.ആന്റണി

മണലൂർ പഞ്ചായത്തിന്റെ ആധുനിക ശില്പി ശ്രീ എം ആന്റണിയാണ്.  രണ്ടുദശബ്ദകാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി എം സ്ഥാനമൊഴിഞ്ഞിട്ടും പ്രസിഡന്റ് എന്ന് തന്നെ അഭിസംബോധന ചെയ്യപ്പെടുന്നു. കോൺഗ്രസുകാരൻ എങ്കിലും കക്ഷിരാഷ്ട്രീയത്തിന് സങ്കുചിതത്വമോ ഭിന്നഭിപ്രായമുള്ളവരോട് പ്രതികാരം മനോഭാവമോ പുലർത്താത്ത സമീപന രീതി അദ്ദേഹത്തെ സർവാദരണീയനാക്കി തീർത്തു. മിലിട്ടറിയിൽ സീനിയർ ഓഡിറ്റർ, വ്യാപാരി, കർഷകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ കാർഷിക പുരോഗതിക്ക് ശ്രി ടി എം വിലപ്പെട്ട സംഭാവന നൽകിയിട്ടുണ്ട്. മണലൂർ പഞ്ചായത്തിലെ രാഷ്ട്രപതിയായി അംഗീകരിക്കപ്പെടുന്നു.

ശ്രി.ടി.ജെ. ഫ്രാൻസിസ്

കൊച്ചി മഹാരാജാവുമായി അനല്പമായ അടുപ്പം ഉണ്ടായിരുന്ന തോട്ടുങ്കൽ ഡിജെ ഫ്രാൻസിസ് അത്രയും ബന്ധം സാധാരണ ജനങ്ങളുമായി പുലർത്തിയിരുന്നു. "പടിഞ്ഞാറേ പൊറിജെട്ടൻ "എന്ന പേരിലാണ് കണ്ണടക്കാരൻ ഫ്രാൻസിസ് അറിയപ്പെട്ടിരുന്നത്. പുരോഗതിക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. ഫ്രാൻസിസ് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുന്ന കാലത്ത് പുതിയ പാതകൾ,കിണറുകൾ എന്നിവ നിർമ്മിക്കാൻ മുൻകൈയെടുത്തു. 1941 ൽ 36മത്തെ വയസ്സിൽ മരണമടഞ്ഞ ദേശസ്നേഹിയായ ഫ്രാൻസിസിനെ കണ്ടശാംകടവുകാർ സ്നേഹ പു പുരസ്കാരം സ്മരിക്കുന്നു. ജെട്ടിയിലെ ദീപസ്തംഭം അദ്ദേഹത്തിന്റെ സ്മാരകമാണ് റോഡിന്റെ പേർ ഫ്രാൻസിസ് ലൈൻ എന്നാക്കിയതും, എറവിൽ ടി .എസ്. എം .എൽ പി സ്കൂൾ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ആണ്.

കനോലി കനാൽ

കനോലി കനാൽ മുമ്പ് ചില പ്രദേശങ്ങളിൽ പൊന്നാനിപ്പുഴ എന്നും അറിയപ്പെട്ടിരുന്നു. ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ ആധിപത്യം സ്ഥാപിച്ച കാലത്ത് ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു .കൊല്ലം മുതൽ കോഴിക്കോട് വരെ ജലഗതാഗത സൗകര്യമൊരുക്കാനും നിലമ്പൂർ മേഖലയിലെ തേക്ക് തടികൾ കൊച്ചിയിൽ എത്തിക്കാനും അന്നത്തെ മലബാർ കലക്ടർ ആയിരുന്ന കേണൽ കനോലി സായിപ്പ് 1845ൽ വികസിപ്പിച്ചെടുത്ത ജലപാതയായ കനോലി കനാൽ ,ഉൾനാടൻ ജലഗതാഗതത്തിൽ രാജപാതയായി .ഒറ്റപ്പെട്ടു കിടന്നിരുന്ന വലുതും ചെറുതുമായ വിവിധ ജലാശയങ്ങളിൽ സംയോജിപ്പിച്ച് കൊണ്ടുള്ള മഹത്തായ ഒരു ദൗത്യമാണ് കനോലിസായിപ്പ് നിർവഹിച്ചത്. അതിനുശേഷമാണ് കനോലിക്കനാലിന്റെ തീരങ്ങളിൽ വ്യാപാര കേന്ദ്രങ്ങൾ രൂപം കൊണ്ടത് .അതോടെ ചരക്കുകൾ ,ആളുകൾ സഞ്ചരിക്കുന്ന വിവിധയിനം വള്ളങ്ങളും പിന്നീട് യന്ത്ര ബോട്ടുകളും ഗതാഗത സൗകര്യമൊരുക്കി .കൊച്ചി ,കൊടുങ്ങല്ലൂർ, കാട്ടൂർ കണ്ടശാങ്കടവ് ,ചേറ്റുവ പൊന്നാനി, ബേപ്പൂർ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങൾ ഒന്നര നൂറ്റാണ്ടുകളോളം നിലനിന്നു. റെയിലും തീവണ്ടികളും റോഡും ലോറി തുടങ്ങിയ വാഹനങ്ങളും ഗതാഗതരംഗത്ത് എത്തിയതോടെ ബോട്ട് സർവീസ് നിലച്ചു. വഞ്ചി വഴി ചരക്ക് കയറ്റുന്ന സമ്പ്രദായം ഇല്ലാതായി. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ഹരം പകരുന്ന പ്രകൃതി ദൃശ്യം പ്രകടമാകുന്ന പശ്ചാത്തലം കൂടിയാണ് കനോലി കനാൽ.  കണ്ടശാങ്കടവ് എന്ന തീരദേശ ഗ്രാമം   ഒരു വ്യാപാര കേന്ദ്രമായി വളരാനുള്ള കാരണം കനോലിക്കനാൽ തന്നെയാണ്.

സാമ്പത്തിക അവലോകനം

പുഴ വഴി കൊച്ചി തുറമുഖവുമായി ഉള്ള ബന്ധം നാട്ടിൻപുറത്തെ നല്ലൊരു വ്യാപാര കേന്ദ്രമായി മാറാൻ കണ്ടശാം കടവിനെ സഹായിച്ചത്. 1888 ലാണ് ഇവിടെ ആദ്യമായി കച്ചവടം ആരംഭിച്ചത്.അന്ന് പൊന്നാനി,ചാവക്കാട് മേഖലയിലെ ആളുകൾ കണ്ടശാംകടവിന് ചെറിയ തൃശൂർ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

   കണ്ടശാങ്കടവ് പാലം യാഥാർത്ഥ്യമായതോടെ തൃശൂർ കണ്ടശാങ്കടവ് ബസ് റൂട്ട്  വാടാനപ്പള്ളിയിലേക്ക് വികസിക്കുകയും തൽഫലമായി കണ്ടശാങ്കടവിൽ പൊതു വ്യാപാര മാന്ദ്യം സംഭവിക്കുകയും ഉണ്ടായി. പിന്നീട് മാറ്റവും ഉണ്ടായി. വാടാനപ്പള്ളി തൃപ്രയാർ തുടങ്ങിയ സമീപപ്രദേശങ്ങൾ പുരോഗതി പ്രാപിച്ചെങ്കിലും അരി, പലചരക്ക്  മൊത്ത വ്യാപാരത്തിന്റെയും കുത്തക അന്നത്തെപ്പോലെ തന്നെ ഇന്നും കണ്ടശാങ്കടവിൽ പോരുന്നുണ്ട്. കനോലി കനാലും കൊപ്ര വ്യാപാരവും, കേര വ്യവസായവുംകണ്ടശാംകടവിന് തഴുകി നിൽക്കുന്ന കാലത്തോളം കണ്ടശാങ്കടവ് അധപതനത്തെ അതിജീവിക്കും എന്നതിൽ സംശയമില്ല.

കയർ വ്യവസായം, ചെത്ത്,കേര വ്യവസായം, മൺപാത്ര വ്യവസായം,  നെല്ല് കൃഷി, കൊപ്ര വ്യാപാരം, വെളിച്ചെണ്ണ മില്ലുകൾ, ചകിരി വ്യവസായം, മുള വ്യവസായം എന്നിവയെല്ലാം കണ്ടശാംകടവിന്റെ സാമ്പത്തിക മേഖലയെ ശക്തമാക്കി.

കാർഷിക രംഗം

കയർ വ്യവസായത്തെ മുൻനിർത്തി  തീരദേശ ഗ്രാമമായ കണ്ടശാങ്കടവിൽ തെങ്ങ് കൃഷിക്ക് വളരെയധികം പ്രാധാന്യമുണ്ട് . പുളി കലർന്ന മണൽ ആയതിനാൽ മറ്റു വിളകൾക്ക് ഈ പ്രദേശം അനുയോജ്യമല്ല .മണലൂർ പഞ്ചായത്ത് അതിർത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കോൾ നിലങ്ങളിലാണ്(നെൽകൃഷി) കർഷകർ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്  തെങ്ങുകളുടെ വളർച്ചക്ക് പറ്റിയ ഫലഭൂയിഷ്ടമായ ഭൂമിയാണ് ഇവിടെയുള്ളത് തെങ്ങിൻതോപ്പുകളിൽ അധികവും ചെറിയൊരു വിഭാഗം ജന്മിമാരുടെ പിടിയിലായിരുന്നു വലിയൊരു വിഭാഗം ആളുകൾ സ്വന്തമായി ഭൂമിയില്ലാത്തവരും.

പൊതു സ്ഥാപനങ്ങൾ

  • പഞ്ചായത്ത് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • ടെലഫോൺ എക്സ്ചേഞ്ച്
  • ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്
  • ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ
SH OF MARY'S CGHS KANDASSANKADAVU

ആരാധനാലയങ്ങൾ

  • സെൻ്റ് മേരീസ് നേറ്റിവിറ്റി ഫൊറോന ചർച്ച്
  • മാതാവിൻ്റെ തിരുഹൃദയ മഠം ദേവാലയം
  • സെൻറ് ആൻ്റണീസ് ചർച്ച് നോർത്ത് കാരമുക്ക്
  • സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച്
  • എടത്തറ ഭഗവതി ക്ഷേത്രം
  • കാരമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം
  • പത്യാല ഭഗവതി ക്ഷേത്രം
  • ശ്രീ ചിദംബരനാഥ ക്ഷേത്രം
  • പൂത്യ കോവിൽ
  • ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം
  • എമൂർ ശിവക്ഷേത്രം
  • താമരപ്പിള്ളി വിഷ്ണുക്ഷേത്രം
  • മേത്യക്കാവിൽ ശിവക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എസ് എച്ച് ഓഫ് മേരീസ് സിജി എച്ച് എസ് കണ്ടശാങ്കടവ്
  • പി ജെ എം എസ് ജി എച്ച് എസ് എസ് കണ്ടശാങ്കടവ് .
  • എസ് എൻ ജി എസ് ഹൈസ്കൂൾ
  • എസ് എച്ച് എഫ് മേരീസ് സി എൽ പി സ്കൂൾ കണ്ടശാങ്കടവ്
  • ചർച്ച് എൽ പിഎസ് കാരമുക്ക്