എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/ഗാന്ധിസ്‍മൃതി

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീരാമകൃഷ്ണാശ്രമത്തിലെ ആനന്ദ കുടീരം

ഗാന്ധി സ്മൃതി

1934 ജനുവരി 16 ന് ശ്രീരാമകൃഷ്ണാശ്രമത്തിലെത്തിയ ഗാന്ധിജി അന്ന് രാത്രി തങ്ങിയ സ്കൂൾ കെട്ടിടമാണ് ആനന്ദ കുടീരം എന്നറിയപ്പെടുന്നത്. അന്നതൊരു ഓല മേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് നവീകരിച്ച് ഗാന്ധി സ്മൃതിയാക്കി.

ഹരിജനോദ്ധാരണത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുമായുള്ള ആശ്രമം പ്രവർത്തനങ്ങളെ ഗാന്ധിജി പ്രകീർത്തിച്ചു. സ്വാമി ത്യാഗീശാനന്ദയായിരുന്നു അന്നത്തെ ആശ്രമം അധ്യക്ഷൻ. ഗാന്ധിജിയാണ് ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും ഗുരുകുലത്തിന്റെയും ശിലാസ്ഥാപനം നടത്തിയത്. ഗാന്ധിജിയുടെ വരവ് ഒരുത്സവമായാണ് നാട്ടുകാർ ആഘോഷിച്ചത്. രാത്രിയിൽ ചൂരക്കാട്ടുകര സ്കൂൾ മുതൽ പുറനാട്ടുകര സ്കൂൾ വരെ നിശ്ചിത അകലം പാലിച്ച് കമ്പി റാന്തലുകൾ പിടിച്ച് കുട്ടികൾ വരവേൽക്കാൻ നിന്നു. ആശ്രമം, ഗുരുകുലം, നെയ്ത്തുശാല, അടുക്കള, തേനെടുക്കൽ കേന്ദ്രം തുടങ്ങി ആശ്രമത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ഗാന്ധിജി സന്ദർശിച്ചിരുന്നു. രാവിലെ ഗാന്ധിജിക്ക് കുടിക്കാനുള്ള ആട്ടിൻ പാലിനായി രണ്ട് ആടുകളെ ആശ്രമം പരിസരത്ത് കെട്ടിയിട്ടിരുന്നു. സ്വാമി ത്യാഗീശാനന്ദ ഒരു നാണയവും ഓലക്കുടയും ഗാന്ധിജിക്ക് ദക്ഷിണയായി നൽകിയിരുന്നു. ഗാന്ധി സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പിച്ചളയിൽ തീർത്ത ചർക്ക സ്ഥാപിച്ചിട്ടുണ്ട്.

ആശ്രമത്തിലെത്തിയ ഗാന്ധിജിയുടെ വാക്കുകൾ

ഹരിജന സഹോദരരേ, നിങ്ങളെ ഞാൻ ഹരിജനങ്ങൾ എന്നു വിളിക്കുന്നതിൽ പരിഭവിക്കുകയില്ലല്ലോ? സവർണർ എന്നു തന്നെത്താൻ വിളിക്കുന്നവർ നിങ്ങളെ പറയൻ, പുലയൻ, ചണ്ഡാളൻ എന്നൊക്കെ വിളിച്ചു കൊള്ളട്ടെ, ഞാനും ആദ്യം സവർണരെന്ന് വിളിക്കപ്പെടുന്നവരുടെ കൂട്ടത്തിൽപ്പെട്ട ഒരാളായിരുന്നുവെങ്കിലും ഇപ്പോൾ എന്റെ ഇഷ്ടമനുസരിച്ച് ഒരു ഹരിജൻ ആയിരിക്കുകയാണ്. ഈ വാക്കുകൾ പുറനാട്ടുകരയിലെ ജനങ്ങളെ ആനന്ദ പുളകിതരാക്കി.

ഗുരുകുലത്തിലെ അടുക്കളയിലെത്തിയ ഗാന്ധിജി ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതാരാണെന്നാരാഞ്ഞു. ഹരിജനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണെന്ന മറുപടി കേട്ടപ്പോൾ അദ്ദേഹം തന്റെ ആഹ്ലാദം മറച്ചുവെച്ചില്ല. ഹരിജനോദ്ധാരണ പ്രവർത്തനങ്ങളേയും അതിനു ചുക്കാൻ പിടിച്ചവരേയും ഗാന്ധിജി അഭിനന്ദിച്ചു. ഒപ്പം അനാചാരങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നിങ്ങളുടെ പ്രതിനിധി എന്ന നിലയിൽ കൊച്ചി ഗവൺമെൻറിനേയും ഇവിടത്തെ ഹരിജന പ്രവർത്തകരേയും അഭിനന്ദിക്കുന്നു. പക്ഷേ ആ അഭിനന്ദനത്തിന് അവർ മുഴുവനായും അർഹരല്ല, ഇവിടത്തെ ജനങ്ങളും ഗവൺമെന്റും ദുഷിച്ച ആയിത്താചാരത്തെ പടിയിറക്കുകയാണ് വേണ്ടത്. വിഗ്രഹാരാധനയല്ല, അതിന്റെ ദുഷിച്ച ഭാഗം മാത്രമാണ് പ്രദർശിപ്പിക്കുന്നത്.. ഇത്രയും പറഞ്ഞില്ലെങ്കിൽ മന:സാക്ഷിയെ വഞ്ചിക്കുന്നതാകുമെന്നും ഗാന്ധിജി പറഞ്ഞു. ആശ്രമ ക്ഷേത്രത്തിൽ കൗപീന ധാരിയായ സുബ്രഹ്മണ്യന്റെ ചിത്രം പ്രതിഷ്ഠ നടത്തുമ്പോൾ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശരിയായ പ്രതിഷ്ഠ നടത്തുമ്പോൾ താൻ നടത്തിയ പ്രതിഷ്ഠ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആനന്ദ കുടീരം സ്മൃതി മണ്ഡപമായപ്പോൾ

പുതുക്കിയ ഗാന്ധി സ്‍മൃതി പി കെ ബിജു എം പി ഉദ്ഘാടനം ചെയ്യുന്നു.

മഹാത്മജി താമസിച്ച കെട്ടിടത്തിനെ "ആനന്ദ കുടീരം" എന്ന പേരിലാണ് നിലനിർത്തിയിരിക്കുന്നത്. ആനന്ദ കുടീരം ആശ്രമത്തോളം തന്നെ പവിത്രമായി സംരക്ഷിക്കുന്നു. ഗാന്ധിജി സ്വന്തം കൈപ്പടയിൽ എഴുതിയ ഡയറിക്കുറിപ്പ്, സന്ദർശന വാർത്ത വന്ന പത്രങ്ങൾ ഉൾപ്പെടെയുള്ള വിവിധ രേഖകൾ എന്നിവ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ലഭ്യമായ എല്ലാ രേഖകളും പ്രദർശിപ്പിക്കാൻ കഴിയുന്ന തരത്തിൽ ആനന്ദ കുടീരത്തെ ഗാന്ധി സ്മൃതി എന്ന പേരിലുള്ള മ്യൂസിയമാക്കാനുള്ള ആദ്യ പടിയായി അന്നത്തെ  ആശ്രമം അധ്യക്ഷൻ സ്വാമി ത്യാഗീശാനന്ദ കെട്ടിടം പുതുക്കിപ്പണിതു. പിന്നീട് പൂർവ്വ വിദ്യാർധികൾ ഇന്നു കാണുന്ന രീതിയിലാക്കി. പിന്നീട്  എംപിയായ പി കെ ബിജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച തുക കൊണ്ട് നവീകരിക്കാനും സാധിച്ചു.

സ്മൃതി മണ്ഡപത്തിലേക്ക് ചർക്കയൊരുക്കി പൂർവ്വ വിദ്യാർഥി

ചർക്കയൊരുക്കി ബാബുരാജൻ

ഗാന്ധി സ്മൃതിയിലെ മുഖമണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ചർക്ക തയ്യാറാക്കിയത് ശ്രീരാമകൃഷ്ണ ഗുരുകുല മന്ദിരത്തിലെ പൂർവ്വ വിദ്യാർഥിയാണ്. ചപ്പങ്ങപറമ്പിൽ ബാബുരാജനാണ് ചർക്ക ഉണ്ടാക്കിയത്.  ഏഴു കിലോയോളം വരുന്ന പിച്ചളയിൽ നിർമ്മിച്ച ഈ ചർക്കയിൽ നൂൽ നൂൽക്കാനാകും. ഇതിന്റെ ചെലവ് ഇരുപത്തയ്യായിരം രൂപയാണ് . എല്ലാം ഗാന്ധി ജയന്തികളിലും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താറുണ്ട്. അധ്യാപകരും കുട്ടികളും മാത്രമല്ല നാട്ടുകാരും സന്നിഹിതരാവാറുണ്ട്.

ഗാന്ധി സ്‍മൃതി പത്രത്താളുകളിൽ