എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
പത്രവാർത്ത

സുഗന്ധവ്യഞ്ജനങ്ങളുടെ തുടങ്ങനാട്

നവീനശിലായുഗകാലത്ത് നിന്ന് ലഭിച്ച ശിലാലിഖിതങ്ങളിൽ (Neo-lithic age) 3000 BC യ്ക്ക് മുൻപ് തന്നെ ഭാരതത്തിൻറെ തെക്ക് -പടിഞ്ഞാറ് തീരമേഖല, പ്രത്യേകിച്ച് ‘കേരളം’ സുഗന്ധവ്യഞ്ജന കച്ചവടത്തിന് നാന്ദി കുറിച്ച ഒരു പ്രമുഖ തുറമുഖവാണിജ്യ കേന്ദ്രമായി രൂപപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്ന മുസിരിസ്, ദക്ഷിണ ഇന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് നിലനിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. സുഗന്ധവ്യഞ്ജനസ്ഥിരപാത (Spice Route ) യിലെ പ്രമുഖകേന്ദ്രമായിരുന്നു മുസിരിസ് എന്ന് അനുമാനിക്കപ്പെടുന്നു. തുടക്കത്തിലെ റോമൻ അറബ് ആധിപത്യത്തിന് ശേഷം സുഗന്ധവ്യഞ്ജനവ്യാപാരം നവയുഗത്തിലേക്കെത്തുന്നത് യൂറോപ്യൻ ആധിപത്യത്തോടെയാണ്. ഈ കാലയളവിലാണ് കുരുമുളക് (Black pepper) ഒരു പ്രമുഖ സുഗന്ധവ്യഞ്ജന വസ്തുവായി മാറുന്നത്. 1498 ൽ പോർട്ടുഗീസ് നാവികൻ വാസ്കോ ഡ ഗാമ (Vasco da Gama) യൂറോപ്പിൽനിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി ഭാരതത്തിലേക്കുള്ള എളുപ്പമാർഗ്ഗം കണ്ടുപിടിച്ചത് മുതലാണ് സമുദ്രാനന്തരഗതാഗതത്തിന് പുതിയ തുടക്കമാകുന്നത്.

പത്രവാർത്ത
കുരുമുളക്

സുഗന്ധവ്യഞ്ജനങ്ങളുടെ നാടാണ് കേരളം. സുഗന്ധവ്യഞ്ജനങ്ങളുടെ തലസ്ഥാനം എന്നും അറിയപ്പെടുന്നു. സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയുടെ പ്രധാന സംഭാവന കേരളത്തിൽ നിന്നാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ മേൽ ആധിപത്യം പുലർത്തുന്നതിലും  അവയുടെ സമൃദ്ധിയിലും കേരളം അഭിമാനിക്കുന്നു. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾക്ക് ആയിരം വർഷത്തിലേറെ ചരിത്രമുണ്ട്. സുഗന്ധവ്യഞ്ജനങ്ങളിലുള്ള കുത്തക കേരളത്തെ പ്രശസ്തമാക്കി. പുരാതന കാലഘട്ടത്തിൽ ലോക സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ അടിത്തറയായിരുന്നു കേരളം. ഇന്ത്യയിൽ പാശ്ചാത്യ കോളനിവൽക്കരണത്തിന്റെ ഒരു കാരണം കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്മേലുള്ള നിയന്ത്രണമാണ്. കേരളത്തിന്റെ ഒരു പ്രത്യേകത അതിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ്. പ്രകൃതിദത്തവും ജൈവപരവുമായ സുഗന്ധവ്യഞ്ജനങ്ങളും, സുഗന്ധവ്യഞ്ജന മിശ്രിതങ്ങളും, ഔഷധസസ്യങ്ങളും  സാധാരണ ഗാർഹിക പാചകത്തിനും പ്രൊഫഷണൽ പാചകത്തിനും  അനുയോജ്യമാണ്. നിറവും സ്വാദും മണവുമുള്ള  സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. കേരളീയരുടെ പാചകത്തിന് സുഗന്ധവ്യഞ്ജനങ്ങൾ, ഒരു പ്രത്യേക രസം നൽകുന്നു.

ഏലം


തൊടുപുഴയ്‌ക്ക്‌ സമീപത്തെ തുടങ്ങനാട്‌ പ്രദേശം വൈകാതെ വ്യവസായ ഭൂപടത്തിലേക്ക്‌. മുട്ടം പഞ്ചായത്തിലെ തുടങ്ങനാട്‌ സ്ഥാപിക്കുന്ന സ്‌പൈസസ് പാർക്കിന്‌ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്ക്‌ വേഗമേറി. നാട്ടുകാരുടെ 13 വർഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ സ്‌പൈസസ്‌ പാർക്കിനായി മൂന്നു വ്യക്തികളിൽനിന്ന്‌ പത്തേക്കർ സ്ഥലം ഏറ്റടുത്തു. മാർച്ച്‌ 31നുള്ളിൽ പത്തേക്കർ സ്ഥലംകൂടി ഏറ്റെടുക്കും.സുഗന്ധവ്യഞ്ജനങ്ങളുടെ പറുദീസയായ ഇടുക്കിയിലെ കർഷകർക്ക് വലിയ സഹായമാകുന്നതാണ് സ്‌പൈസസ് പാർക്ക്.ഏലം, ചുക്ക്, കുരുമുളക്, ജാതി, മഞ്ഞൾ,അടക്ക, കൊക്കോ ഇഞ്ചി എന്നിങ്ങനെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ കർഷകരിൽനിന്ന് സംഭരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയാണ് തുടങ്ങനാട് സ്പൈസസ് പാർക്കിൽ വരുന്നത് . പാർക്ക് ഒന്നാം ഘട്ടത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങി. അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വെള്ളം എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. പാർക്കിന് ചുറ്റുമതിലും സുരക്ഷാവേലികളും സ്ഥാപിക്കും. പ്രാരംഭ നടപടികൾ പൂർത്തീകരിക്കുന്നതിനു വേണ്ടി 12 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഏലം, കുരുമുളക് എന്നിവയുടെ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 27 കോടി രൂപ അനുവദിച്ചതോടെയാണ് പദ്ധതിയുടെ തുടക്കം. എന്നാൽ പല കാരണങ്ങളാൽ പദ്ധതി നീണ്ടുപോകുകയായിരുന്നു. വീണ്ടും സ്പൈസസ് പാർക്ക് നിർമാണത്തിനു നടപടിയായതോടെ പ്രതീക്ഷയിലാണ് നിവാസികൾ. സുഗന്ധവ്യഞ്ജന മേഖലയിൽ പ്രീ പ്രോസസിങ്, മൂല്യവർധന എന്നിവയെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. പാർക്കിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് കെട്ടിടം, ഡോക്യുമെന്റേഷൻ സെന്റർ, കോൺഫറൻസ് ഹാൾ, ബാങ്ക്, പോസ്റ്റ് ഓഫിസ്, അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാനുള്ള സൗകര്യം, മാർക്കറ്റിങ് സൗകര്യം, കന്റീൻ എന്നീ സൗകര്യങ്ങൾ സ്പൈസസ് പാർക്കിന്റെ ചുമതലക്കാരായ കിൻഫ്ര സജ്ജമാക്കും.

ജലം, വൈദ്യുതി, റോഡുകൾ, മലിനീകരണ നിയന്ത്രണ പ്ലാന്റ്, സ്ട്രീറ്റ് ലൈറ്റുകൾ, മഴവെള്ള സംഭരണി തുടങ്ങിയവയും ഒരുക്കും. സുഗന്ധ വ്യഞ്ജന തൈലങ്ങൾ, സുഗന്ധവ്യഞ്ജന കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറി മസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങളുടെ ശീതീകരണം തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

ഇഞ്ചി

സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവർധനയാണ് പാർക്കിന്റെ മുഖ്യലക്ഷ്യം. ജില്ല സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന കേന്ദ്രമാണ്. പദ്ധതിയുടെ പൂർത്തീകരണത്തോടെ സ്പൈസസ് മാർക്കറ്റ് ശക്തമാകും. ഇതുവഴി കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലിറക്കി മേഖലയിലെ ഉൽപാദനം വർധിപ്പിക്കാൻ സാധിക്കും. സുഗന്ധവ്യഞ്ജന മേഖലയുടെ വിദേശ വ്യാപാരം ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും.

ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് സ്പൈസസ് പാർക്ക് വഴി സുഗന്ധവ്യഞ്ജനങ്ങൾ വിറ്റഴിക്കാൻ കഴിയും. കൂടാതെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പുതിയ അറിവുകളും സാങ്കേതിക വിദ്യകളും പാർക്കിൽ ഉണ്ടാകും. മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന സംരംഭകർക്ക് ഇവിടെ വ്യവസായം തുടങ്ങാൻ സാധിക്കും. സുഗന്ധവ്യഞ്ജന വ്യവസായമേഖലയുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവയ്ക്കുന്ന ഹബ്, കാർഷികമേഖലയ്ക്കു പുതിയ അറിവുകളും സാങ്കേതികവിദ്യയും കർഷകർക്ക് ലഭ്യമാക്കാൻ ഗവേഷണകേന്ദ്രം സ്പൈസസ് പാർക്കിൽ ലക്ഷ്യമിട്ടിട്ടുള്ളത്. കാർഷിക സർവകലാശാല പോലുള്ള വിദഗ്ധ സ്ഥാപനങ്ങളെ സ്പൈസസ് പാർക്കുമായി സഹകരിപ്പിക്കാൻ ആലോചനയിലുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ സംസ്‌കരിക്കാനും സൂക്ഷിക്കാനും ആവശ്യമായ വെയർഹൗസ്, 20 പ്ലോട്ടുകളായാണ് പദ്ധതി വികസിപ്പിച്ചത്. സുഗന്ധ വ്യഞ്ജന തൈലങ്ങൾ, സുഗന്ധവ്യഞ്ജന കൂട്ടുകൾ, ചേരുവകകൾ, കറിപ്പൊടികൾ, കറി മസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങൾ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.