എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ അറിയപ്പെടാത്ത ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
അറിയപ്പെടാത്ത ചരിത്രം



ചേർത്തല കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്ര മുറ്റത്ത് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മണൽത്തരികൾക്ക് മാത്രമറിയാവുന്ന ചരിത്രമായി ശോഷിച്ചു ആ സംഭവം. സൂക്ഷ്മ ബിന്ദു കണക്കെ ചെറുതായിപ്പോയ ആ അധ്യായം കേരള ചരിത്രത്തിലെ എത്ര വലിയ ഏടുകൾക്കും സമാനമാണ്. കേരളത്തിലെ ആദ്യത്തെ സമുദായ സംഘടന പിറന്നു വീണത് ഈ മണ്ണിലാണ്. ചേർത്തല കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്ര മുറ്റത്ത് 1892 മകരമാസത്തിലായിരുന്നു ശൗണ്ഡിക ധർമ പരിപാലന യോഗം എന്ന ഈഴവരുടെ സംഘടന ജൻമമെടുത്തത്.തങ്ങൾ അയിത്തജാതിക്കാരല്ലെന്നും ഹിന്ദു മതത്തിലെ ആത്മീയ ചടങ്ങുകളിൽപൗരോഹിത്യം വഹിക്കാൻ തികഞ്ഞ പ്രാപ്തിയുള്ളവരാണെന്നും ഉറക്കെ പ്രഖ്യാപിച്ച ശേഷമാണ് സംഘടന രൂപീകരിച്ചത്.നൂറ്റാണ്ടുകളായുള്ള ജാതിവിവേചനത്തിനെതിരെ നടന്ന ആ പ്രഖ്യാപനം ഈഴവരുടെ മാഗ്നാകാർട്ട കൂടിയാണ്. സ്വന്തം സമുദായത്തിൽ ഒട്ടേറെ സംസ്കൃത വേദ പണ്ഡിതരും വൈദികരും വൈദ്യൻമാരും കളരിപ്പയറ്റുകാരും കഥകളി വിദ്വാന്മാരുംവിദ്യാസമ്പന്നരുമുണ്ടായിട്ടും ജാതീയമായി താഴ്ത്തി നിർത്തിയതിൽ തലമുറകളായുള്ള അമർഷം ഈഴവരുടെ ഇടയിലുണ്ടായിരുന്നു. മറ്റ് സമുദായങ്ങളുടെയത്രയും പ്രഗത്ഭർ ഉണ്ടായിരുന്ന സമുദായത്തിലെ ചില പ്രമുഖർ 1891 മാർച്ചിൽ ചേർത്തല വോളാർവട്ടത്തെ ഈഴവ തറവാടായ കണ്ണിമിറ്റത്ത് കാരുടെ പരദേവതാ ക്ഷേത്രമായ ഗണപതി കോവിലിന് മുന്നിൽ ഒത്തുകൂടി. മതഖണ്ഡനശാസ്ത്രികളെന്നറിയപ്പെട്ടിരുന്ന വെങ്കിടഗിരിശാസ്ത്രികളായിരുന്നു അധ്യക്ഷൻ. സമുദായത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥ ഇനി അംഗീകരിക്കില്ലെന്ന് യോഗം തീരുമാനിച്ചു. പക്ഷേ വെറുതെ തീരുമാനമെടുത്ത് പിരിഞ്ഞാൽ പോരല്ലോ. അതിന് കർമപദ്ധതികൾ തയ്യാറാക്കണം. വിപുലമായൊരു യോഗം ചേർന്ന് തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കണം. അങ്ങനെ അടുത്ത വർഷം മകരത്തിൽ കണ്ടമംഗലം ക്ഷേത്ര മൈതാനിയിൽ വൃത്താകൃതിയിൽ വിശാലമായൊരു പന്തലുയർന്നു. നടുക്ക് പ്രാസംഗികർക്കിരിക്കാവുന്ന വേദി. പണ്ഡിതരായ തോട്ടത്തറയാശാൻ, കൊച്ചിയാശാൻ, നരസിയാശാൻ എന്നിവർ എല്ലാത്തിനും നേതൃത്വം വഹിച്ചു. നൂറോളം പശുക്കളെ കറന്നെടുത്ത പാല് ഉപയോഗിച്ചുള്ള വിഭവങ്ങൾ സദ്യയോടൊപ്പംമൂന്ന് ദിവസം നീണ്ട പണ്ഡിത സദസിനായി ഒരുക്കി.വെങ്കിട ഗിരി ശാസ്ത്രികളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മലബാർ, കോയമ്പത്തൂർ ഉൾപ്പെടുന്ന ഇന്നത്തെതമിഴ്നാട്ടിലെ വിവിധ ഭാഗങ്ങൾ, മൈസൂർ, ഉത്തരേന്ത്യ, ശ്രീലങ്കയക്കമുള്ള വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പണ്ഡിത സദസിനെത്തി." ക്ഷത്രിയ വൈശ്യ കന്യായാം, മാഹിഷ്യ ഇതി നിശ്ചയ, അസ്യാമനേന ശൗര്യേണജാത, ശൗണ്ഡിക മുച്യതേ " എന്ന പ്രമാണമുയർത്തി തങ്ങൾ അയിത്തജാതിക്കാരല്ലെന്ന് പണ്ഡിത സദസ് പ്രഖ്യാപിച്ചു.ചികിത്സ, പൂജ,ജ്യോതിഷം, മന്ത്രവാദം, കളരി, കുതിരസവാരി, തേര് തെളിക്കൽ തുടങ്ങി അറുപത്തിനാല് തൊഴിലുകൾ പാരമ്പര്യമായി ചെയ്തുവരുന്നവരാണ് ഈഴവ സമുദായമെന്ന് വിദ്വൽ സദസിൽ പ്രസംഗിച്ചവർ പ്രമാണങ്ങളുദ്ധരിച്ച് സമർത്ഥിച്ചു. രാജാവിന്റെ സേവകൻമാരായിരുന്നു ഒരു കാലത്ത് ഈഴവർ .സേവകൻ എന്ന പേര് അവർക്കന്ന് ഉണ്ടായിരുന്നു. പറഞ്ഞ് പറഞ്ഞ് ശേകവൻ,ശേകോൻ, ചേകോൻ,ചോകോൻ എന്നൊക്കെയായി. ശൈവ പാരമ്പര്യം പിന്തുടർന്ന ഈഴവ സന്യാസിശ്രേഷ്ഠർ പണ്ട് മുതലേയുള്ളകാര്യം ഉദാഹരണ സഹിതം പല പ്രാസംഗികരും എടുത്തു പറഞ്ഞു.കൊച്ചി തിരുമല ദേവസ്വം ക്ഷേത്രാധികാരി ഹരിശേണായി ഉൾപ്പടെനിരവധി ബ്രാഹ് മണപണ്ഡിതരെ സദസിലേക്ക് ക്ഷണിച്ചിരുന്നു. ഹൈന്ദവ ദർശനങ്ങളിലും മീംമാസകളിലും തന്ത്രശാസ്ത്രത്തിലും ഹവനങ്ങളുൾപ്പടെയുള്ള പൂജകളിലുമുള്ള തങ്ങളുടെ പാണ്ഡിത്യവും പ്രാവിണ്യവും പ്രാഗത്ഭ്യവും അവരുടെ മുന്നിൽ വെച്ച് പ്രകടിപ്പിച്ച് ഈഴവ പണ്ഡിതർബ്രാഹ് മണശ്രേഷ്ഠരെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഇനി മുതൽ തങ്ങൾ അയിത്തജാതിക്കാരല്ലെന്നും അതിന് നിർബന്ധിക്കുന്നവരെ പാണ്ഡിത്യവും അഹിംസയും കൊണ്ട് നേരിടുമെന്ന് ആവിദ്വൽ സദസ് പ്രഖ്യാപിച്ചു.മൂന്നാം ദിവസം ഈഴവരുടെ സംഘടന പിറന്നു. ശൗണ്ഡിക ധർമ പരിപാലന യോഗം.ശൗണ്ഡിക നെന്നാൽ സാക്ഷാൽ പരമശിവൻ. ശൈവാചാരങ്ങളെ മുറുകെപ്പിടിച്ചായിരിക്കും സംഘടന മുന്നോട്ടു പോകുക. ഭാരവാഹികളായി വെങ്കിട ഗിരിശാസ്ത്രികൾ(പ്രസിഡന്റ്) ചേർത്തല ചെങ്ങണ്ട കണ്ണന്തറ കുട്ടി (സെക്രട്ടറി) കടക്കരപ്പള്ളി പതിയാപറമ്പിൽ ഇട്ടി കമാരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അഞ്ഞൂറ് ബ്രിട്ടീഷ് രൂപ ജാമ്യത്തിൽ സംഘട രജിസ്റ്റർ ചെയ്യാനും ചേർത്തല പട്ടണത്തിൽ കേന്ദ്ര ഓഫീസ് തുറക്കാനും യോഗം തീരുമാനിച്ചു. തുടക്കം ആവേശകരമായിരുന്നു. ചേർത്തല, കൊച്ചി പ്രദേശങ്ങളിൽ സംഘടനയ്ക്ക് വൻ വേരോട്ടമുണ്ടായി. ഈഴവർ ഈ സംഘടനയിൽ വൻതോതിൽ ചേർന്നു. അവരുടെ ക്ഷേത്രങ്ങൾക്ക് പോലും അസാധാരണ വളർച്ചയുണ്ടായി. പണ്ഡിതരും പ്രമാണിമാരും തങ്ങളുടെ പേരിന്റെ അവസാനം ശൗണ്ഡികനെന്ന് ചേർത്തു. സരസകവി മൂലൂർ പത്മനാഭപ്പണിക്കർ സ്വന്തം പേര് പത്മനാഭ ശൗണ്ഡികനെന്നാക്കി പത്രത്തിൽ പരസ്യം നൽകി. ചേർത്തല കോടതിക്കവലയ്ക്ക് കിഴക്കുള്ള കേന്ദ്രഓഫീസ് എണ്ണയിട്ട യന്ത്രം പോലേ പ്രവർത്തിച്ചു. ഏകദേശം കാൽ നൂറ്റാണ്ടോളം പ്രവർത്തിച്ച സംഘടനയിൽ അധികാര വടംവലിയുണ്ടായി. അത് നിയമയുദ്ധത്തിൽ കലാശിച്ചതോടെ ശൗണ്ഡിക ധർമ പരിപാലന യോഗം പ്രവർത്തനരഹിതമായി.


(കടപ്പാട്: വാട്ട്സാപ്പ്)


സമ്പാ: കെ.എസ്സ്.ബ്ലോസം

(എച്ച്.എം)

എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം