എച്ച് എസ്സ്.കൂത്താട്ടുകുളം/ഔഷധോദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
 കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ പി.റ്റി.എ., സ്ക്കൂൾ മാനേജ്‌മെന്റ്, വിവിധക്ലബ്ബുകൾ എന്നിവ ചേർന്ന് നടപ്പിലാക്കുന്ന ഒരു പ്രത്യേക പ്രോജക്ടാണ് ഔഷധോദ്യാനം. 2004 മുതൽ ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ നാട്ടുവൈദ്യന്മാരിൽ നിന്നും മലയാളം വിക്കി പീഡിയയിൽ നിന്നുമാണ് ഞങ്ങൾ ശേഖരിച്ചത്. ചിത്രങ്ങളെല്ലാം ഈ സ്ക്കൂളിലെ ഔഷധോദ്യാനത്തിലെ സസ്യങ്ങളുടേതാണ്. ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബുവിന്റെ മേൽനോട്ടത്തിലാണ് വിവരണങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 
ഔഷധോദ്യാന നിർമ്മാണത്തിന്റെ ഉദ്ഘാടനം ശ്രീധരീയം മാനേജിംഗ് ഡയറക്ടറും പൂർവ്വവിദ്യാർത്ഥിയുമായ ഡോ. എൻ. പി. പി. നമ്പൂതിരി നിർവ്വഹിക്കുന്നു.(19/01/2006)
2009ൽ ഐ. ടി. പ്രോജക്ടിന്റെ ഭാഗമായി ഔഷധോദ്യാനത്തിൽ കുട്ടികൾ അശോകം നടുന്നു. ആതിര രാധാകൃഷ്ണൻ (ഇടത്ത്) ആയുർവേദ ഡോക്ടർ, സേതുലക്ഷ്മി ബാലചന്ദ്രൻ (നടുക്ക്), അഞ്ജിത അജിത് (വലത്ത്) ബയോടെക്നോളജിസ്റ്റ്

നീർമരുത് (ശാസ്ത്രീയനാമം: Terminalia arjuna)

സ്ക്കൂൾ മുറ്റത്തെ നീർമരുത് (2010 ലെ പരിസ്ഥിതി ദിനത്തിൽ നട്ടത്)

കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത് (ശാസ്ത്രീയനാമം: Terminalia arjuna). ആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുതെന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്നു പറയും. നല്ല ബലമുള്ള വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ അർജ്ജുന: എന്ന് സംസ്കൃതത്തിൽ പറയുന്നു.

ഹിമാലയ സാനുക്കൾ, ബീഹാർ, നാഗ്പൂർ, ഉത്തർപ്രദേശ്, ബർമ്മ, സിലോൺ, ദക്ഷിണ ഇൻഡ്യയിൽ മധുര എന്നിവിടങ്ങളീൽ നീർമരുത് കാണപ്പെടുന്നു. എൺപത് അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു.

ശരാശരി 15 മീറ്റർ മുതൽ 25 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇലപൊഴിയും വൃക്ഷമായ ഇതിന്റെ പുറംതൊലി മിനുസമുള്ളതും നേരിയ ചുവപ്പു നിറത്തിൽ ചാരനിറം കലർന്നതുമാണ്. ശാഖോപശാഖകളായി ഇടതൂർന്ന് വളരുന്ന ഇവയുടെ ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതും 8-15 സെന്റീമീറ്റർ വരെ നീളവും 5-7 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ശാഖാഗ്രങ്ങളിൽ നിന്നും കുലകളായി ഉണ്ടാകുന്നു. പൂക്കൾ മഞ്ഞഛവിയുള്ളതും ചെറുതുമാണ്. വേഗത്തിൽ കൊഴിയുന്ന ബാഹ്യദളപുടത്തോട് ചേർന്ന് രണ്ട് വലയങ്ങളിലായി ഏകദേശം പത്തോളം കേസരങ്ങൾ കാണപ്പെടുന്നു.

നീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്. നീർമരുതിൽ നിന്നു കണ്ടെത്തിയ TA-65 എന്ന മോളിക്യൂൾ പ്രായമാകുന്നതിനെ തടയാൻ ഉതകുന്നതായി അവകാശവാദങ്ങളുണ്ട്. ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണ്. നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് 3 ഗ്രാം മുതൽ 6 ഗ്രാം വരെ മൂന്നുനേരം വീതം ദിവസേന കഴിച്ചാൽ ഹൃദ്രോഗം ശമിക്കും. ഇതു നേരത്തെ പറഞ്ഞ അളവിൽ പാലിൽ കലക്കി കഴിച്ചാൽ എല്ലു പൊട്ടിയതിനു നല്ലതാണ്. അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുനാഭ്രം, രത്നാകരരസം എന്നിവയിലും ഉപയോഗിക്കുന്നു.



രക്തചന്ദനം (ശാസ്ത്രനാമം: ടെറോകാർപ്പസ് സൻറ്റാലിനസ്)

സ്ക്കൂൾ മുറ്റത്തെ രക്തചന്ദനം

ഒരു ഔഷധസസ്യമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം പാപ്പിലിയോനേസിയേ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ടു്. ത്വക്ക് രോഗങ്ങൾ മാറ്റാനുപയോഗിക്കുന്ന ഒരു ആയുർവ്വേദമരുന്നാണു് രക്തചന്ദനം. ഇതു് ഒരു സൌന്ദര്യവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറ്റാൻ രക്തചന്ദനം പനിനീരിൽ അരച്ച് പുരട്ടാറുണ്ടു്.




പതിമുഖം

സ്ക്കൂൾ വളപ്പിലെ പതിമുഖം

ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ കുചന്ദനം. ഇത് പതിമുകം, പതിമുഖം, ചപ്പങ്ങം എന്നീ പേരുകളിലും അറിയപ്പെടുന്നു. സിസാല്പീനിയ സപ്പൻ എന്നാണ്‌ ശാസ്ത്രീയനാമം. (Ceasalpinia sappan) ഇംഗ്ലീഷ്: Japan wood, Brazel wood, sappan wood എന്നീ പേരുകളിൽ അറിയപ്പെടുന്നു[2]. മലയാളത്തിലെ ചപ്പങ്ങം പതംഗിൽ നിന്നുരുത്തിരിഞ്ഞതാണ്‌[അവലംബം ആവശ്യമാണ്]. സംസ്കൃതത്തിൽ കുചന്ദന, ലോഹിത, പതാങ്ങ, രഞ്ജന, പത്രാങ്ങ എന്നിങ്ങിനയാണ്. ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയും മലായ് അർക്കിപിലാഗോയുമാണ്. പതിനേഴാം നൂറ്റാണ്ടിലെ പ്രധാന ക്രയവിക്രയ വസ്തുവായിരുന്നു. ഇതിൽ നിന്നും ചുവന്ന നിറത്തിലുള്ള ചായം കിട്ടും.

9 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്. മറ്റു ഭാഷകളിൽ പതംഗ് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. മരത്തിന്റെ കാതലാണ് ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നത്. വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. രക്തചന്ദനത്തിനു പകരമായി ആയുർവേദത്തിൽ ഈ സസ്യത്തെ ഉപയോഗിക്കാൻ വിധിയുണ്ട്.


നെല്ലി

നെല്ലി

നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു.

നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. മാർച്ച് - മേയ് മാസങ്ങളിൽ‍ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾ‍ക്ക് പച്ച കലർന്ന മഞ്ഞനിറമാണുള്ളത്.ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും.

ആംഗലേയത്തിൽ ഇൻഡ്യൻ ഗൂസ്ബെറി എന്ന് അറിയുന്ന നെല്ലിക്കയുടെ ശാസ്ത്ര നാമങ്ങൾ Emblica officinalis / Phyllanthus emblica എന്നാണ്. സംസ്കൃതത്തിൽ അമ്ലക, അമ്ലകി, അമ്‌ല. കന്നഡയിലും, തമിഴിലും, മലയാളത്തിലും നെല്ലിക്ക എന്ന് പേര്.ഉത്തർപ്രദേശിൽ പ്രതാപ്ഘർരെന്ന സ്തലത്ത് ധാരാളം നല്ലികളുണ്ട്. കായ്കളുണ്ടായിക്കഴിഞ്ഞ് ജനുവരിയോടെ ഇല പൊഴിക്കുന്ന ഇവ ജൂൺ-ജൂലായ് മാസത്തോടെ തളിർത്ത് പൂത്തു തുടങ്ങും.

ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാൺ ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.

ത്രിഫലാദി ചൂർണം, ച്യവനപ്രാശം, നെല്ലിക്കാരിഷ്ടം, അരവിന്ദാസവം, പുനർനവാസവം എന്നിവയിലും ഉപയോഗിക്കുന്നു. കടുക്ക, നെല്ലിക്ക, താന്നിക്ക ചേർന്നതാണ് ത്രിഫല


ഞാവൽ

ഭാരതത്തിൽ അധികവരൾച്ചയുള്ള പ്രദേശങ്ങളൊഴികെയുള്ള പ്രദേശങ്ങളിലും പ്രധാനമായും ഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ആംഗലേയം:Jambul). ഞാവുൾ, ഞാറ എന്നിങ്ങനേയും പ്രാദേശികമായി അറിയപ്പെടുന്നു. മിർട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം ജംബൂദ്വീപ് എന്ന് അറിയപ്പെടാൻ കാരണം ഇവിടെ സമൃദ്ധമായി ഉണ്ടായിരുന്ന ഞാവൽ ആയിരുന്നത്രേ.

സ്ക്കൂൾ വളപ്പിലെ ഞാവൽ (2004 ലെ എന്റെ മരം പദ്ധതി)

30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് ഞാവൽ. പച്ചനിറം സമൃദ്ധമായ ഇലകളുടെ ഭാരത്താൽ തൂങ്ങിക്കിടക്കുന്ന ശാഖകളുള്ള ഞാവൽ മാർച്ച്-ഏപ്രിൽ മാസത്തോടെ നന്നായി പൂക്കുന്നു. പൂക്കൾക്ക് വെള്ള നിറമാണ്. പഴുത്ത കായ്കൾ നല്ല കറുപ്പുകലർന്ന കടും നീല നിറത്തിൽ കാണപ്പെടുന്നു.

നിറയെ ശിഖരങ്ങളോടെ പന്തലിച്ചും ചിലയിടത്ത് നേരെ മേലോട്ടും വളരുന്ന ഒരു വൃക്ഷമാണ് ഞാവൽ. 100-ലേറെ വർഷം ജീവിക്കും. പ്രായമേറുന്തോറും കട്ടികൂടിവരുന്ന പുറംതൊലിയാണ്. തടവിയാൽ തന്നെ ഏറ്റവും പുറംതൊലി അടർന്നുപോവും. ഉള്ളിലെ തൊലിയുടെ പുറംവശത്തിന് കട്ടികുറഞ്ഞ ഒരു പച്ചപുറംഭാഗമുണ്ട്. ഇളം‌പച്ചനിറമുള്ള പുതിയ കമ്പുകൾ വളരുംതോറും ബ്രൗൺ നിറത്തിലാവും. കട്ടിയുള്ള ഇലകൾ, വളരുംതോറും മിനുസം നഷ്ടപ്പെടും. നുള്ളിയോ കടിച്ചോ നോക്കിയാൽ മാങ്ങയോടു സാമ്യമുള്ള ഒരു രുചിയും മണവും അനുഭവപ്പെടും. 7 മുതൽ 18 സെന്റിമീറ്റർ വരെ നീളവും 3 മുതൽ 9 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാവും ഇലകൾക്ക്. പൊഴിയുന്നതിനു മുൻപ് നിറം ചുവപ്പാവും. പഴയ കമ്പുകളിലും തടിയിലും വെള്ളനിരത്തിലുള്ള പൂക്കളുടെ കുലകൾ ഉണ്ടാവുന്നു. ഉരുണ്ടും നീണ്ടുരുണ്ടുമിരിക്കുന്ന പച്ചനിറത്തിലുള്ള കായകൾ പഴുക്കുമ്പോൾ നല്ല തിളക്കമുള്ള കറുപ്പായി മാറുന്നു. നിലത്തുവീണാൽ ചതഞ്ഞുപോവും. നിയതമായ ആകൃതിയില്ലാത്ത വിത്തുകൾ കൂടിച്ചേർന്ന് നീണ്ടുരുണ്ട് ഒരു ചെറിയ സ്തരത്തിനുള്ളിലായായിട്ടാണ് പഴത്തിനുള്ളിൽ ഉണ്ടാവുക.

ഞാവലിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും പ്രമേഹത്തിന്. ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണയ്ക്കും ശക്തി കൂടാൻ നല്ലതാണത്രേ. ഞാവൽപ്പഴത്തിൽ ധാരാളമായി ജീവകം എയും ജീവകം സിയും അടങ്ങിയിരിക്കുന്നു. ഇലയും കായും തടിയും ഇന്ത്യയിലും ചൈനയിലും നാടൻ വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. തടി വാറ്റിക്കിട്ടിയ നീര് ഫിലിപ്പൈൻസിൽ വയറിളക്കത്തിനെതിരെ ഔഷധമായി ഉപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ച കുരു പ്രമേഹത്തിന് വളരെ ഫലപ്രദമാണ്. ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നേർപ്പിച്ച പഴച്ചാറ് തൊണ്ടവേദനയ്ക്കുള്ള ഔഷധമാണ്. വിത്തിൽ അടങ്ങിയിരിക്കുന്ന ചില ആൽക്കലോയ്‌ഡുകൾ അന്നജം പഞ്ചസാരയായി മാറാതെ തടയുന്നു. ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട്. ചെറിയ അളവ് ഞാവലിന്റെ അംശത്തിനു പോലും രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുവാനുള്ള കഴിവുണ്ട്.


കരിങ്ങാലി

കരിങ്ങാലി (2004 ലെ എന്റെ മരം പദ്ധതി)

ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തിൽ ഇവ വ്യാപകമായി വളരുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാൽ സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു. കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധനിർമ്മാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.




ആര്യവേപ്പ്

ഔഷധോദ്യാനത്തിലെ ആര്യവേപ്പ് കായ്കളോടുകൂടി (2004 ലെ എന്റെ മരം പദ്ധതി)

ആര്യവേപ്പ് പവിത്രമായ മരങ്ങളിലൊന്നായി പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളിൽ വളർത്താൻ യോഗ്യമായതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. പ്രധാന ജൈവകീടനാശിനി കൂടിയാണ് ഇത്. പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു.

ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌.

വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം,വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. കൂടാതെ വേപ്പിൽ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്കു് ജൈവ വളമായി ഉപയോഗിക്കുന്നു. വസ്ത്രങ്ങൾക്കു് ഇടയിൽ ഉണങ്ങിയ ഇലകൾ വച്ചിരുന്നാൽ പ്രാണികളെ അകറ്റും.


അത്തി

സ്ക്കൂൾ മൈതാനത്തെ അത്തി കായ്‌ച്ചപ്പോൾ(ശ്രീധരീയം ഡയറക്ടർ ഡോ. എൻ. പി. പി. നമ്പൂതിരി നട്ടത്)

മൊറേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വൃക്ഷമാണ്‌ അത്തി. (ശാസ്ത്രീയനാമം: Ficus racemosa). കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം കാണും. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു.

അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം. ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു. ഇതിന്റെ ഫലങ്ങൾ തടിയിൽ നിന്നും നേരിട്ട് ഉണ്ടാവുന്നവയാണു്. ഫലങ്ങൾ ഭക്ഷ്യയോഗ്യമാണു്. നവംബർ - ഡിസംബർ മാസങ്ങളിലാണു് കായ ഉണ്ടാവുന്നതു്. കായകളുടെ ഉള്ളിൽ പുഴുക്കളോ പ്രാണികളൊ ഉണ്ടാവാറുള്ള്തു കൊണ്ടു് ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്.

തൊലി, കായ്, വേരു് എന്നിവയാണു് ഔഷധയോഗ്യമായത്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്. വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.


ഉങ്ങ്

സ്ക്കൂൾ മുറ്റത്തെ ഉങ്ങ് (2004 ലെ എന്റെ മരം പദ്ധതി)

ആയുർവേദചികിത്സയിൽ രക്തശുദ്ധിക്കും മറ്റു ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഔഷധ സസ്യമാണ് ഉങ്ങ്. പുങ്ക്, പുങ്ങ്. പൊങ്ങ് എന്നും പേരുണ്ട്. ഇംഗ്ലീഷ്: Indian beech. ശാസ്ത്രീയനാമം ഡെരിസ് ഇൻഡിക്ക, പോൻ‌ഗാമിയ പിന്നേറ്റ എന്നൊക്കെയാണ്‌.സംസ്കൃതത്തിൽ കരഞ്ജ, നക്തമാല എന്നും, തമിഴിൽ പുങ്കൈമരം/പുങ്കമരം, എന്നും തെലുങ്കിൽ കനുഗച്ചെടി എന്നുമൊക്കെയാണ്‌ പേരുകൾ. ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്. ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുറന്തോടുകൊണ്ട് മൂടിയിരിക്കും. അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത്‌ കാണാം. ഒരു നല്ല തണൽ വൃക്ഷമാണ്. വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും. പണ്ട് കാലത്ത് മാനസിക അസ്വാസ്ത്യം കാണിക്കുന്നവരെ ഉങ്ങിൻറെ ചുവട്ടിൽ ഇരുത്തി തലയിൽ ധാര കോരി ചികിത്സിച്ചിരുന്നു.ഉങ്ങിൻ തൊലിയും കുരുവും പല ഔഷധങ്ങളിലും ചേർക്കുന്നു.കുടലിലും ആമാശയത്തിലും ഉണ്ടാകുന്ന വൃണങ്ങൾക്ക് ഉങ്ങിന്റെ ഇലയും തൊലിയും ഒരു മരുന്നാണ്. ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എണ്ണ വൃണങ്ങളിൽ പുരട്ടുന്നത് പഴുപ്പ് മാറാനും വ്രണം കരിയാനും ഉപകരിക്കും.കുഷ്ഠ രോഗത്തിന്റെ ചികിത്സയ്ക്കായും ഉങ്ങിൻ കുരു ഉപയോഗിക്കുന്നു.അർശസ്സ്,മലബന്ധം,വ്രണങ്ങൾ എന്നിവയ്ക്ക് ഉങ്ങിന്റെ തളിരില മരുന്നാണ്.


പൂമരുത്

സ്ക്കൂൾ മുറ്റത്തെ പൂമരുത് (2004 ലെ എന്റെ മരം പദ്ധതി)

മരുത് എന്ന പദത്തിന് സ്വർഗം എന്നർഥം. ആകർഷകമായ പൂക്കൾകൊണ്ട് സ്വർഗരാജ്യം പ്രദാനം ചെയ്യുന്ന മരമത്രേ പൂമരുത്. മണിമരുത്, ചെമ്മരുത് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ രാജ്ഞിയുടെ പൂവ് (Queen's Flower), ഇന്ത്യയുടെ അഭിമാനം (Pride of India) എന്നിങ്ങനെയാണ് പേരുകൾ. പൂവിന്റെ ദളങ്ങളുടെ അരികുകൾ ഞൊറിഞ്ഞതുപോലെ കാണുന്നതുകൊണ്ട് ക്രേപ് പുഷ്പം (Crape Myrtle) എന്ന പേരുമുണ്ട്.

ഇന്ത്യൻ സ്വദേശിയായ പൂമരുത്, ഭാഗികമായി ഇലകൊഴിയുന്ന മരമാണെങ്കിലും നിത്യഹരിത വനങ്ങളിൽ അരുവികളുടെയും നദികളുടെയും കരകളിലാണ് പ്രകൃത്യാ കണ്ടുവരുന്നത്. കേരളത്തിൽ പൂന്തോട്ടങ്ങളിലും റോഡരുകിലും ധാരാളമായി നട്ടുവളർത്തിയിട്ടുള്ളതായും കാണാം.

വനങ്ങളിൽ വലിയ മരങ്ങളാകുമെങ്കിലും നട്ടുവളർത്തുന്ന മരങ്ങൾക്ക് ഏകദേശം ആറ് മീറ്റർ ഉയരമേ ഉണ്ടാകൂ. നീണ്ട അണ്ഡാകൃതിയിലുള്ള ഇലകളുടെ അഗ്രം കൂർത്തിരിക്കും. പ്രായമായ ഇലകൾക്ക് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ചുവപ്പ് നിറമായിരിക്കും. ഏപ്രിലിൽ പൂവിടലിനു മുന്നോടിയായി പുതിയ ഇലകൾ പ്രത്യക്ഷപ്പെടും. ഓരോ ശിഖരത്തിന്റെയും അഗ്രഭാഗത്തായാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. പൂക്കളുടെ നിറം ഇളംചുവപ്പോ (pink), നീലാരുണ വർണമോ (purple) ആയിരിക്കും. പ്രായമാകുമ്പോൾ പൂക്കൾ വെള്ളനിറമായി മാറും. ഉരുണ്ട കായ്കൾ അടുത്ത പൂവിടൽ വരേയും മരത്തിൽത്തന്നെ വീഴാതെ നിൽക്കും.

പൂമരുതിന്റെ കുടുംബം ലിത്രേസീ (Lythraceae) ആണ്. ശാസ്ത്രനാമം ലാജെസ്‌ട്രോമിയ ഫ്‌ളോസ്- റെജിനേ (Lagerstroemia flos - reginae). ചില ശാസ്ത്രപുസ്തകങ്ങളിൽ ലാജെസ്‌ട്രോമിയ സ്പീഷിയോസ (Lagerstroemia speciosa) എന്ന പേരും കൊടുത്തിട്ടുണ്ട്. ഫ്‌ളോസ്-റെജിനേ എന്നാൽ 'രാജ്ഞിയുടെ പൂവ്' (Flower of the Queen) എന്നർഥം. സ്പീഷിയോസ എന്നാൽ ഭംഗിയുള്ളത് ചുറ്റും ചിറകുള്ള പരന്ന വിത്തുകൾ പാകിയാണ് തൈകൾ ഉണ്ടാക്കുന്നത്. നാല് വർഷം കൊണ്ട് പൂവിടും. വളർച്ചയുടെ ആദ്യകാലങ്ങളിൽ കൊമ്പുകൾ വെട്ടിക്കൊടുത്താൽ നല്ല ആകൃതിയിലുള്ള തലപ്പോട് കൂടിയ മരം കിട്ടും.

തേക്കിന്റെ നിറത്തോട് കൂടിയ തടി വീട് പണിക്കും വീട്ടുപകരണങ്ങൾ, ബോട്ട് എന്നിവയുടെ നിർമാണത്തിനും ഉപയോഗിക്കുന്നു. വേര് വയറിളക്കത്തിനുള്ള ഔഷധമാണ്.


കണിക്കൊന്ന

സ്ക്കൂൾ മുറ്റത്തെ കണിക്കൊന്ന (2004 ലെ എന്റെ മരം പദ്ധതി)

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന. മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്. കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു. മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്‌. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ്‌ ഉപയോഗിക്കാറുണ്ട്‌. കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്


അശോകം

അശോകം (2009 ലെ ഐ. ടി. പ്രോജക്ടിന്റെ ഭാഗമായി നട്ടത്)

അശോകത്തിന്റെ ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ബി. സി 10 ആം നൂറ്റാണ്ടിൽ രചിച്ചത് എന്ന് വിശ്വസിക്കുന്ന ചരക സംഹിതയിലാണ്. ആയുർവേദഔഷധവർഗ്ഗീകരണപ്രകാരം ശിംബികുലത്തിൽ ഉൾപ്പെട്ട ഔഷധസസ്യമാണ് അശോകം. അംഗനപ്രിയ, ശുഭഗ, കാന്താംഗ്രിദോഹദ, മധുപുഷ്പ തുടങ്ങിയ പര്യായങ്ങളെല്ലാം തന്നെ അശൊക വൃക്ഷത്തിന് സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു. സ്ത്രീകളുടെ പാദസ്പർശം മുലം അശോകം പുഷ്പിക്കുമെന്ന് വൃക്ഷായുർവേദത്തിൽ പറയുന്നു. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്മാവൈവർത്ത പുരാണത്തിലും അശോക മരം സന്തോഷ ദായകമെന്ന് പരാമർശിക്കുന്നു. പ്രേമ ദേവനായ മദനന്റെ വില്ലിലെ അഞ്ചു പുഷ്പങ്ങളിൽ ഒന്ന് അശോക പുഷ്പമാണ്. ശക്തി ആരാധനയിൽ ദുർഗ്ഗ പൂജ നടത്തുന്നവർ ഒൻപതു തരം ഇലകൾ ഉപയോഗിക്കുന്നതിൽ ഒന്ന് അശോകമാണ്. പൂക്കൾ തടിയോട് ചേർന്നുണ്ടാവുന്നു.

അശോകത്തിന്റെ തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വൿ-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം.