എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കിങ്ങിണി മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
കിങ്ങിണി മാവ്

ആകാശത്തോളം ഉയർന്നു നിന്ന് എല്ലാം കണ്ടാസ്വദിക്കുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു ആതിരയ്ക്ക്. വീട്ടുകാരുടെ നിർബന്ധം മൂലം തന്റെ ബാല്യകാലം വീടിന്റെ അകത്തളങ്ങളിൽ കഴിച്ചുകൂട്ടേണ്ടിവന്ന ഒരു പെൺകുട്ടിയാണ് ആതിര. അപ്പോഴും അവൾക്കേകാശ്വാസമായി ഒരു കളികൂട്ടുകാരിയായി കൂടെയുണ്ടായിരുന്നത് അവളുടെ വീടിനുമുൻപിൽ വിടർന്നു പന്തലിച്ചു നിൽക്കുന്ന ആ മാവായിരുന്നു. ആതിര തന്റെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചുകൊണ്ടിരുന്നത് ആ മാവിനോടാണ്. ആരോടെനിലാത്ത ഒരടുപ്പം അവൾക്ക്‌ ആ മാവിനോടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവൾ ആ മാവിനെ ഓരോമന പേരിട്ടു വിളിച്ചിരുന്നു.......'കിങ്ങിണി മാവ് '.

ഏത് സന്തോഷവും അവൾ ആദ്യം പങ്കുവെക്കുന്നത് കിങ്ങിണിയോടായിരുന്നു. ഉറുമ്പുകളാണ് തന്റെ കിങ്ങിണി മാവിന്റെ ഏറ്റവും അടുത്തകൂട്ടുകാരിലൊരുകൂട്ടർ എന്നാണ് അവൾ വിശ്വസിച്ചിരുന്നത്. താൻ മാവിന് കൊടുക്കുന്ന ഭക്ഷണങ്ങളൊക്കെ ഉറുമ്പാണ് അങ്ങ് ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന മാവിനുകൊണ്ടുപോയി കൊടുത്തിരുന്നത് എന്നായിരുന്നു അവൾ അവളുടെ കൊച്ചുമനസിൽ വിചാരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഉറുമ്പുകളും അവൾക്കേറെ പ്രിയപെട്ടതായിരുന്നു. ആരും കൂട്ടുകൂടാനില്ലാതെ ഏകാന്തതയിൽ കഴിഞ്ഞിരുന്ന അവളിൽ ജീവന്റെ കരസ്പർശം നൽകിയത് ആ മാവായിരുന്നു.

ഒരു ദിവസം അവൾ രാവിലെ എഴുന്നേറ്റ് മാവിന്റെയടുത്തേക്കു വന്നു നോക്കി. ആ സമയം അടങ്ങാത്ത ഒരു സന്തോഷം അവളുടെ മനസ്സിൽ നിറഞ്ഞു. തന്റെ കിങ്ങിണി മാവ് പൂത്തുലഞ്ഞു നിൽക്കുന്ന സന്തോഷവാർത്ത പറയുവാൻവേണ്ടി അമ്മയുടെ അടുത്തേക്കവൾ ഓടി. അകത്തു അച്ഛനും അമ്മാവന്മാരുമെല്ലാം എന്തോ കാര്യമായി ചർച്ച ചെയ്യുകയായിരുന്നു. "നല്ല തടിയാണ്. മുറിച്ചുവിറ്റാൽ ഇച്ചിരി കാശുതടയും. അല്ലേലും അതവിടെ നിന്നിട്ടും വല്യപ്രയോജനമൊന്നുമില്ല. ഇന്നുതന്നെ അവരോട് വരാൻ പറയണം......... ഒട്ടും വൈകിക്കണ്ട....."

കുട്ടിയായിരുനെങ്കിലും ഈ സംഭാഷണത്തിന്റെ അർഥം അവൾക് മനസിലാക്കുവാൻ കഴിഞ്ഞു. അവൾ തന്റെ കൂട്ടുകാരിയുടെ അടുത്തേക്കോടിവന്നു കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു. കരഞ്ഞു കരഞ്ഞു കരച്ചിൽ സഹിക്കവയ്യാതെ അവൾ ആ മരച്ചുവട്ടിൽ കുറേ നേരം ഇരുന്നു. അപ്പോഴേക്കും മരം മുറിക്കാൻ ആളുകൾ വന്നു. അവർ കോടാലിയും കയറുമൊക്കെയെടുത്തൊരുങ്ങി. എന്റെ കിങ്ങിണിയെ മുറിച്ചുമാറ്റരുതേ എന്നവൾ ഒത്തിരി കരഞ്ഞു പറഞ്ഞു. എന്നാൽ ആരും അത് ചെവികൊണ്ടില്ല. കോടാലിയുമായി അവർ അത് മുറിക്കുവാൻ തയ്യാറായി. അപ്പോഴേക്കും മുകളിൽ നിന്നു ചുവന്ന നൂലുപോലെ ഉറുമ്പിൻമാലകൾ അവരെ വന്നുപൊതിയാൻതുടങ്ങി. മേലാസകലം ചൊറിഞ്ഞു തടിച്ചു വേദന സഹിക്കവയ്യാതെ അവർ ഓടിമാറി. ആ സമയം ആരോ ഒരാൾ ഉറുമ്പിനെ കൊല്ലുന്ന പൊടിയുമായി ഓടിവന്നു അതെല്ലാം അവിടെ വിതറി. തന്റെ കൂട്ടുകാരെല്ലാം ചത്തൊടുങ്ങുന്നത് അതിരക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ ഉച്ചത്തിൽ വിളിച്ചലറി......... "എന്റെ കൂട്ടുകാരെ കൊല്ലല്ലേ. കിങ്ങിണിയെമുറിക്കല്ലേ..... "എന്നെല്ലാം പറഞ്ഞവൾ പെട്ടന്നു ഞെട്ടിയുണർന്നു. "എന്താ മോളേ എന്താ പറ്റിയെ വെല്ലോ സ്വപ്നവും കണ്ടോ.... " അമ്മചോദിച്ചു. അവൾ ഒന്നും മിണ്ടാതെ ഉമ്മറത്തേക്കോടി. മുറ്റത്തു വെയിലേറ്റു തിളങ്ങി നിൽക്കുന്നു അവളുടെ ആ കൂട്ടുകാരി......

എന്നാൽ അവൾ കണ്ട സ്വപ്നം വരും തലമുറയിൽ കാണേണ്ടി വരുന്ന ഒരു വിപത്താണ് എന്നവൾക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. പണത്തിനുവേണ്ടി ഓടുന്ന മനുഷ്യൻ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി ഇതുപോലെയുള്ള മരങ്ങൾ വെട്ടിനശിപ്പിക്കുന്നു. മനുഷ്യന് ജീവവായുവും തൊഴിലും മരുന്നും നൽകുന്ന വൃക്ഷങ്ങളെ കാത്തുരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് എന്നവർ മറക്കുന്നു. മനുഷ്യന്റെ ലാഭേച്ഛയും സ്വാർത്ഥതയുമാണ് വനനശീകരണത്തിനും പരിസ്ഥിതിനശീകരണത്തിനുമുള്ള മുഖ്യകാരണം. ഈ തെറ്റ് ഇനി അവർത്തിക്കപ്പെടരുത്.നാം ഓരോരുത്തരും മുൻപിൽ നിന്നുകൊണ്ട് ആ തെറ്റ് തിരുത്തണം. അതിനുള്ള കരുത്തു നമ്മുക്ക് ലഭിക്കട്ടെ..........



ആൻ സിഷ ബെന്നി
12 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ