ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണകാലത്ത് ബഷീറിനെ വായിക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്ത് ബഷീറിനെ വായിക്കുമ്പോൾ

കൊറോണ കാലത്ത് വീട്ടിൽ തന്നെ ഒതുങ്ങേണ്ടി വന്നു. സാധാരണ നിലയിൽ അവധിക്കാലത്ത് കൂട്ടുകാരോടൊപ്പം വീട്ടിനടുത്തുള്ള അരീക്കുന്നിന്റെ മുകളിലുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. കൊറോണ വൈറസ് എല്ലാ കൂട്ടുകാരെയും വീട്ടിനുള്ളിലേക്ക് ഒതുക്കി ' വല്ലാത്തൊരു ദുരന്തമായിപ്പോയി. സമയം പോക്കാൻ മറ്റൊരു മാർഗ്ഗവുമില്ലാതായി. അങ്ങനെയാണ് വീട്ടിലെ ലൈബ്രറിയിൽ നിന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂർണ കൃതികൾ എടുത്ത് വായിക്കാൻ തീരുമാനിച്ചത്.


ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിനെ എനിക്കിഷ്ടമാണ്. കാരണം എനിക്കിഷ്ടമുള്ള ലളിതഭാഷയിലാണ് ബഷീറിന്റെ എഴുത്ത്. തീർച്ചയായും നിങ്ങൾക്കും ഇഷ്ടപ്പെടും.വൈക്കം തലയോലപറമ്പിലാണ് ഈ മഹാനായ എഴുത്തുകാരൻ ജനിച്ചത്.1908 ൽ. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ സമരത്തിൽ പങ്കെടുക്കുകയും, ഇന്ത്യയിലെ പല സ്ഥലങ്ങളിലും സഞ്ചരിക്കുകയും ചെയ്തു ബഷീർ.പലതരം ജീവിതങ്ങളിലൂടെ അദ്ദേഹം കടന്നുപ്പോയി. അതിനാൽ ബഷീറിന്റെ ജീവിതം തന്നെയാണ് ചെറുകഥകളായി, നോവലുകളായി അദ്ദേഹം എഴുതിയത്..


ജീവികളായ സർവ്വജീവികളും ഭൂമിയുടെ അവകാശികളാണെന്ന് ബഷീർ 'ഭൂമിയുടെ അവകാശികൾ' എന്ന കഥയിൽ പറയുന്നു.എല്ലാ ജീവികൾക്കും ഈ കഥാകൃത്ത് തുല്യ പ്രാധാന്യം നൽകുന്നു. പാമ്പും, പഴുതാരയും, തേളും, കുറുക്കനും, കഴുകനും എല്ലാമിവിടെ തുല്യതയോടെകടന്നു വരുന്നു. മനുഷ്യർക്ക് ഇവർക്കിടയിൽ ഒരു സ്ഥാനമാണ് ബഷീർ നൽകുന്നത്. മനുഷ്യനും പ്രകൃതിയും ഒന്നായി ചേരുന്ന മനോഹരമായ ചിത്രങ്ങളാണ് ബഷീറിൽ നിന്ന് വായിച്ചെടുക്കാനാവുക.


കുങ്കുമം, മന്ത്രികപൂച്ച, ഭ്രാന്തിലെ സ്വർഗം, നന്മയുടെ പൂവുകൾ വിരിയട്ടെ, തേന്മാവ് എന്നിങ്ങനെ ഇരുപതോളം കഥകൾ കൊറോണക്കാലത്ത് ഞാൻ വായിച്ചു.ഒരു കഥയിൽ നിന്ന് മറ്റൊരു കഥയിലേക്ക് നമ്മെ കൊണ്ടു പോകുന്ന സുഖമുള്ള എഴുത്താണ് ബഷീറിന്റേത്.പ്രകൃതിയും അതിലെ വിചിത്രങ്ങളായ ജീവജാലങ്ങളും വായനക്കാരെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു.ബഷീറിന്റെ ഒരു ചെറുകഥയുടെ പേരു തന്നെ 'നമ്മുടെ ഈ ഭൂഗോളം മരിച്ചു കൊണ്ടിരിക്കയാണ് ' എന്നാണ്. അതിനാൽ പ്രകൃതിയെ എത്രമാത്രം ചേർത്ത്പിടിക്കാനാവുമോ അത്രത്തോളം ചേർത്തു പിടിക്കുന്നു ബഷീർ.

തേന്മാവ് എന്ന കഥ നോക്കുക. എത്ര രസകരമായാണ് ബഷീർ തേന്മാവിന്റെ കഥ പറഞ്ഞു തരുന്നത്. "നിങ്ങൾ കേട്ടതൊന്നും ശരിയല്ല. ഞാൻ ഒരു വൃക്ഷത്തെയും ആരാധിക്കുന്നില്ല. സൃഷ്ടികളിൽ ഒന്നിനെയും.എന്നാൽ ഈ തേന്മാവിനോട് എനിക്ക് പ്രത്യേക സ്നേഹമുണ്ട്. എന്റെ ഭാര്യ അസ്മായ്ക്കുമുണ്ട് സ്നേഹം. അതിമഹത്തായ ഒരു പ്രവൃത്തിയുടെ അടയാളമാണ് ഈ തേന്മാവ്." എന്ന് പറഞ്ഞു കൊണ്ടാണ് കഥ തുടങ്ങുന്നത്.എഴുത്തുകാരനായ ബഷീറിനോട് തൊട്ടയൽപ്പക്കത്ത് താമസിക്കുന്ന അധ്യാപകൻ റഷീദ് പറഞ്ഞു കൊടുക്കുന്ന രീതിയാലാണ് ഈ കഥ എഴുതിയിരിക്കുന്നത്.വീടിന്റെ മുറ്റത്തുള്ള തേൻപോലെ മധുരമുള്ള മാമ്പഴം റഷീദിന്റെ ഭാര്യ ചെത്തിപ്പൂളി കൊടുത്തയച്ചത് തിന്നുമ്പോൾ ഈ മാവ് നട്ടതാരാണെന്ന് ബഷീർ ചോദിക്കുന്നു. അതിനുത്തരമായി ഹൃദയത്തെ തൊടുന്ന ഒരു ജീവിതകഥയിലേക്കാണ് റഷീദ് ബഷീറിനെയും വായനക്കാരെയും ഒരേ സമയം കൊണ്ടു പോകുന്നത്. ചെറിയ പട്ടണത്തിൽ പോലീസ് ഇൻസ്പെക്ടറാണ് റഷീദിന്റെ അനുജൻ.അനുജനെ കാണാൻ പട്ടണത്തിലെത്തിയ റഷീദ് അവനൊപ്പം താമസിച്ചുവരികയാണ്.ഒരു ദിവസം പട്ടണം ചുറ്റിക്കാണാൻ ഇറങ്ങിയ റഷീദ്, വൃക്ഷത്തണലിൽ അവശനായി കിടക്കുന്ന ഒരു വൃദ്ധനെ കണ്ടു. ഏകദേശം എൺപത് വയസ്സ് തോന്നിക്കും.റഷീദിനെകണ്ടപ്പോൾ ആ വൃദ്ധൻ കുറച്ചു വെള്ളം ചോദിച്ചു. റഷീദ് തൊട്ടടുത്തുള്ള വീട്ടിൽ കയറി ചെന്ന് വരാന്തയിൽ പത്രം വായിച്ചു കൊണ്ടിരിക്കുന്ന സുന്ദരിയായ യുവതിയോട് വൃദ്ധനു വേണ്ടി വെള്ളം ആവശ്യപ്പെട്ടു. യുവതിയും ആ യുവാവും കൂടി ഒരു മോന്ത വെള്ളം വൃദ്ധനു നൽകി. വൃദ്ധൻ പതുക്കെ എണീറ്റ് വെള്ളത്തിന്റെ പകുതി റോഡരികിൽ വാടിത്തളർന്നു നിൽക്കുന്ന തൈമാവിന്റെ ചുവട്ടിൽ ഒഴിച്ചു. എന്നിട്ട് വൃക്ഷത്തണലിരുന്ന് ബാക്കിയുള്ള വെള്ളം കുടിച്ചു.യൂസുഫ് സിദ്ദീഖ് എന്നായിരുന്നു ആ വൃദ്ധന്റെ പേര്.ഉറ്റവരായി അയാൾക്ക് ആരുമുണ്ടായിരുന്നില്ല. താൻ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ ആ വൃദ്ധൻ തനിക്ക് വെള്ളം നൽകിയ യുവാവിനെയും യുവതിയെയും അല്ലാഹ് അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ് അവരുടെ കൺമുന്നിൽ വെച്ചു തന്നെ മരണപ്പെട്ടു.റഷീദ് തന്റെ അനുജനെ വിവരമറിയിച്ച് വിധി പ്രകാരം മൃതദേഹം പള്ളിയിൽ കൊണ്ടുപോയി കബറടക്കി.


താമസിയാതെ തന്നെ അസ്മ എന്ന യുവതിയെ റഷീദ് വിവാഹം കഴിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് വൃദ്ധൻ വെള്ളമൊഴിച്ചു കൊടുത്ത ആ തൈമാവിന്റെ വേരു പൊട്ടിക്കാതെ ഒരു ചാക്കു കഷണത്തിൽ മണ്ണിട്ട് അതിൽ നട്ട് അവരുടെ പുതിയ വീട്ടിലേക്ക് കൊണ്ടു പോന്നു.രണ്ടു പേരും കൂടി കുഴിയെടുത്ത് വീട്ടുമുറ്റത്ത് തൈമാവ് നട്ടു. എല്ലുപൊടിയും പച്ചിലവളവും ചേർത്ത് നനച്ചു കൊടുത്തു. ആ മാവാണ് വളർന്നു വലുതായി തേന്മാവായി തീർന്നത്.


തേന്മാവിന്റെ കഥ കേട്ട് യാത്ര പറഞ്ഞിറങ്ങിയ ബഷീർ , റഷീദിന്റെ മകൻ നൽകിയ മാമ്പഴം വാങ്ങിച്ചു. മോന്റെ പേരെന്താണ് എന്ന് ചോദിച്ചപ്പോൾ, അവൻ യൂസുഫ് സിദ്ദീഖ് എന്ന് ഉത്തരം നൽകി. വളരെ ചെറിയ ഒരു കഥയിലൂടെ മനുഷ്യസ്നേഹത്തിന്റെയും മനുഷ്യ - പ്രകൃതിബന്ധത്തിന്റെയും കഥയാണ് ബഷീർ പറയുന്നത്. നന്മയുടെയും കാരുണ്യത്തിന്റെയും അർത്ഥങ്ങളെ പ്രകൃതിയുമായി ഇണക്കി ചേർക്കുന്നു '


കഥയുടെ തുടക്കത്തിൽ സൂചിപ്പിക്കുന്ന പോലെ അതിമഹത്തായ ഒരു പ്രവൃത്തിയുടെ അടയാളമാണ് തേന്മാവ്. എന്താണ് ഈ കഥയിലെ അതിമഹത്തായ പ്രവൃത്തി. ഒന്നാമത്തേത് റഷീദും അസ്മയും ചേർന്ന് മരിക്കാറായ വൃദ്ധന് വെള്ളം കൊടുക്കുന്നതാണ്. റോഡിലെ വരണ്ടുണങ്ങാറായ തൈമാവിന് തനിക്കു കിട്ടിയ വെള്ളത്തിന്റെ പകുതി ഒഴിച്ചു കൊടുക്കുന്ന വൃദ്ധന്റെ പ്രവൃത്തിയാണ് രണ്ടാമത്തേത്. തനിക്ക് ശേഷം തൈമാവ് വളർന്ന് വന്മരമായി മറ്റുള്ളവർക്ക് തണലും പക്ഷിമൃഗാതികൾക്ക് ആശ്രയവുമാവണമെന്ന വൃദ്ധന്റ ആഗ്രഹമാകാം. റോഡരികിലെ തൈമാവിനെ തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടു നടുന്ന റഷീദിന്റെയും അസ്മയുടെയും പ്രവൃത്തിയാണ് മുന്നാമത്തേത്.തങ്ങളുടെ പ്രിയപ്പെട്ട മകന്, ഉറ്റവരാരുമില്ലാതെ മരണപ്പെട്ട ഫക്കീറിന്റെ പേരു തന്നെ നൽകുന്ന റഷീദിന്റെയും അസ്മയുടെയും വിശാല മനസ്സാണ് നാലാമത്തേത് . അതേ, നന്മയെന്നത് മറ്റുള്ളവരെ അറിയുക എന്നതാണ്. പ്രകൃതിയെ അറിയുക എന്നതാണ്.അവിടെ മനുഷ്യനും പ്രകൃതിയും രണ്ടല്ല; മറിച്ച് ഒന്നു തന്നെയാണ്.പ്രകൃതിയിലെ ഓരോ വിഭവങ്ങളെയും ചേർത്തു നിർത്തികൊണ്ടാണ് ബഷീർ എഴുതുക. അതിൽ വിഭജനങ്ങളില്ല. സ്നേഹമാണ്, നന്മയാണ്, കാരുണ്യമാണ് മനുഷ്യപ്രകൃതിയെന്ന് ബഷീറിന്റെ ഓരോ കഥയും പറയും. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഉറപ്പിക്കുന്ന കഥയായി തേന്മാവ് മാറുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് ബഷീറിന്റെ കഥയ്ക്കുണ്ട്. ഈ 'കൊറോണ' കാലത്തെയും അതുകൊണ്ട് തന്നെ നമ്മൾ അതിജീവിക്കും.പ്രകൃതിയുമായി ഇണങ്ങി നിന്നുകൊണ്ട്. കാരുണ്യമാർന്ന ജീവിതം നയിച്ചുകൊണ്ട്.

ശ്രാവൺ സൂര്യ
8 B RHSS രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം