എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ സമരചരിത്രം

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഈ പഞ്ചായത്തിലെ ധീരയോദ്ധാക്കൾ സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ഐതിഹാസികമായ ‘കടയ്ക്കൽ വിപ്ളവ’ത്തിലും ആറ്റിങ്ങൽ പ്രക്ഷോഭത്തിലും നിലമേൽ പഞ്ചായത്തിലെ സേനാനികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. 1114 കന്നി 18-ാം തീയതി ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രയാണം തടയാൻ റോഡിനു കുറുകെ മരങ്ങൾ മുറിച്ചിടുകയും കലുങ്കുകൾ തകർക്കുകയും ചെയ്ത് പട്ടാളത്തിന്റെ മുന്നറ്റം ഫലപ്രദമായി തടഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു ശിക്ഷിക്കപ്പെട്ടവരിൽ 7 വർഷവും 7 മാസവും ജയിൽ ശിക്ഷയനുഭവിച്ച കമ്പനിമല വിശ്വനാഥൻ നിലമേലിന്റെ അഭിമാനമായി. രാഘവൻ വൈദ്യൻ , രാമൻകുട്ടി, ചായക്കട നാരായണൻ , പരമു മേശിരി, ഈട്ടി ഹനീഫ, കൃഷ്ണൻ മേശിരി, മുതുകുടിയിൽ അബ്ദുൽ ഖരീം, മാമൂട്ടിൽ ഷാഹുൽ ഹമീദ് എന്നിവരും അറിയപ്പെടാത്ത മറ്റനേകം പേരും സ്വാതന്ത്ര്യ സമരത്തിലെ ഈ പഞ്ചായത്തിലെ കണ്ണികളായിട്ടുണ്ട്.

സാമൂഹിക-സാംസ്ക്കാരിക ചരിത്രം

ഈ പ്രദേശത്തിന്റെ സാമൂഹിക-സാംസ്ക്കാരിക പുരോഗതിക്കു ചെറുതല്ലാത്ത പങ്കുവഹിച്ച പല വ്യക്തികളുമുണ്ട്. നിലമേൽ എൻ എസ് എസ് കോളേജ്, പഞ്ചായത്താഫീസ്, ഗവ: യു.പി. സ്കൂൾ തുടങ്ങി മറ്റു പല പൊതു സ്ഥാപനങ്ങൾക്കും സ്ഥലം സംഭാവന ചെയ്ത നിലമേൽ രാമനുണ്ണിത്താൻ , വലിയ വീട്ടിൽ വേലായുധനുണ്ണിത്താൻ എന്നിവരുടെ പേരുകൾ കൃതജ്ഞതയോടെയേ സ്മരിക്കാൻ കഴിയൂ. നാടിന്റെ സാമൂഹ്യ പുരോഗതിക്കാധാരമായ ഹൈസ്ക്കൂൾ , കോളേജ്, ആശുപത്രി, സഹകരണ സംഘം എന്നിവയുടെ ആവിർഭാവത്തിനു മുൻപന്തിയിൽ നിന്നു പ്രവർത്തിച്ച മാറ്റാപള്ളി മജീദ്, മുൻ എം എൽ എ വി. പ്രഭാകരൻ , നാവായ്ക്കുളം റഷീദ്, കലാ-സാഹിത്യ രംഗങ്ങളിൽ സംഭാവനകൾ നല്കിയിട്ടുള്ള ആനപ്പുഴയ്ക്കൽ രാഘവൻ , നിലമേൽ അഞ്ചലാപ്പീസ് സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുകയും ആദ്യത്തെ അഞ്ചൽ മാസ്റ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്ത എസ്. കൃഷ്ണ പിള്ള എന്നീ പേരുകൾ പ്രത്യേകം എടുത്തു പറയേണ്ടതാണ്. നിലമേലുള്ള പ്രധാന ക്ഷേത്രം ഉണ്ണിത്താൻമാരുടെ കുടുംബ ക്ഷേത്രമായ ശ്രീധർമ്മശാസ്താ ക്ഷേത്രമാണ്. ഠൌണിനു സമീപമുള്ള ശാസ്താവു പൊയ്ക (പെരുങ്കുന്നം) എന്ന സ്ഥലത്തു നിലം കുഴിച്ചപ്പോൾ ലഭിച്ച വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്ന് പഴമക്കാർ ഓർക്കുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമാണിത്. വില്ലും അമ്പും കൈയ്യിലേന്തി നില്ക്കുന്നതായിട്ടാണു വിഗ്രഹം. മുരുക്കുമൺ ശാസ്താ ക്ഷേത്രത്തിൽ ആണ്ടുതോറും വിപുലമായി ഉത്സവം ആഘോഷിക്കപ്പെടുന്നു. കൈതോട്, കൈതക്കുഴി, തൊട്ടുവള്ളി എന്നിവിടങ്ങളിൽ എല്ലാ വർഷവും ഉത്സവം നടത്താറുണ്ട്. ഈ ഉത്സവ പരിപാടികളിൽ നാനാജാതി മതസ്ഥരും സഹകരണ മനോഭാവത്തോടെ പങ്കെടുക്കുന്നു. നിലമേൽ പഞ്ചായത്തിലെ പ്രധാനപ്പെട്ട കാവുകൾ കൈതക്കുഴി ചാവരു കാവും കൊടിക്കോണം കാവുമാണ്. ഇവിടങ്ങളിലും ഉത്സവങ്ങൾ നടക്കുന്നു. നിലമേൽ പഞ്ചായത്തിൽ നാലു ക്ഷേത്രങ്ങളും, ആറു മുസ്സീം പള്ളികളും രണ്ടു ക്രിസ്ത്യൻ പള്ളികളും ഒരു ശ്രീനാരായണ ഗുരുമന്ദിരവും സ്ഥിതി ചെയ്യുന്നു. 1949 മുതൽ പ്രവർത്തിക്കുന്ന ‘സൌഹാർദ്ദ സമിതി’ ഗ്രന്ഥശാല ഇവിടത്തെ സാംസ്ക്കാരിക മേഖലയിലെ പ്രധാന കണ്ണിയായിരുന്നു. കലാ-കായിക-സാംസ്ക്കാരിക രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ പഞ്ചായത്തിലുണ്ട്. 20 വർഷത്തിനു മേലായി ഈ രംഗത്തു പ്രവർത്തിക്കുന്ന ക്ളബുകളാണ് നാസ്സ്, വിശ്വദർശന എന്നിവ. എല്ലാ വർഷവും വേയ്ക്കൽ മരമടി മഹോത്സവം നടത്താറുണ്ട്. കാർഷികോത്സവമായ മരമടി മത്സരം നടത്തുന്ന, നിലമേൽ പഞ്ചായത്തിലെ ഏകപ്രദേശമാണു വേയ്ക്കൽ . മുതുകുടിയിൽ ജമാൽ സാഹിബ്ബ്, പൂങ്കോടിയിൽ മുഹമ്മദു കുഞ്ഞ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ മത്സരം. പൂങ്കോടിയിൽ വാവാക്കുഞ്ഞു സാഹബ്ബിന്റെ മേൽ നോട്ടത്തിൽ പൂർവ്വാധികം ആവേശത്തോടെയും ഉത്സാഹത്തോടെയും ആണ്ടുതോറും ഇതൊരു മഹോത്സവമായി കൊണ്ടാടപ്പെടുന്നു. കേരളത്തിലാകെ ജനശ്രദ്ധ പിടിച്ചുപറ്റിയ വേയ്ക്കൽ മരമടി മഹോത്സവം കാർഷിക കേരളത്തിന്റെയും ടൂറിസ്റ്റുകളുടേയും ഹരമായി മാറിക്കഴിഞ്ഞിരിക്കുന്നു. നിലമേലിലെ ആദിമ നിവാസികൾ പ്രധാനമായും പട്ടികജാതിയിൽപെട്ടവരായിരുന്നു. പിന്നീട് ഉയർന്ന ജാതിയിൽപെട്ടവർ താമസമാക്കുകയും ഹരിജനങ്ങളെ അവരുടെ ജോലിക്കാരായി നിയോഗിക്കുകയും ചെയ്തു. വനപ്രദേശങ്ങളായിരുന്ന പല ഭാഗങ്ങളും അവരുടെ അധ്വാനം കൊണ്ടു കൃഷിയിടങ്ങളായി. കൃഷിയിടങ്ങൾ രൂപപ്പെടുത്തുന്നതിനു വേണ്ടി ഒരു പ്രദേശത്തുനിന്നു മറ്റൊരിടത്തേക്ക് അവർ മാറിമാറി നിയോഗിക്കപ്പെട്ടിരുന്നു. മലബാറിലെ ആഴ്വഞ്ചേരിയിൽ നിന്നു വന്ന നായർ മാടമ്പിമാരായിരുന്നു നിലമേൽ ഉണ്ണിത്താന്മാർ . അവരുടെ കുടുംബ വകയോ, അവരുടെ അധീനത്തിലും ഏകാധിപത്യത്തിലുമുള്ളതോ ആയിരുന്നു ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും. അവരുടെ കുടുംബത്തിന് ‘നിലമേൽ വീട്’ എന്നായിരുന്നു പേര്. പൂവണത്തുംകോടു മാടമ്പി എന്നറിയപ്പെട്ടിരുന്ന ‘കുതിരക്കാരൻ ഉണ്ണിത്താൻ ‘ ആയിരുന്നു പ്രദേശത്തിന്റെ അധിപൻ. അദ്ദേഹത്തിന്റെ അറിവും അനുവാദവും കൂടാതെ സർക്കാർ ഉദ്യോഗസ്ഥർക്കു പോലും ഇതുവഴി സഞ്ചരിക്കാനോ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ കഴിയുമായിരുന്നില്ല. യശഃശരീരനായ മുരുക്കുമൺ കെട്ടിടത്തിൽ കൃഷ്ണനുണ്ണിത്താന്റെ പിതാവ് പൂവണ്ണാലയ്യപ്പൻ എന്നു മാറാപ്പേരുള്ള നാരായണൻ ഉണ്ണിത്താൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. ജനവികാരം എക്കാലത്തും അടിച്ചമർത്തപ്പെടാൻ കഴിയില്ല. സഹജമായ ആത്മാഭിമാനത്തിന്റെ ബഹിർ സ്ഫുരണം അക്രമത്തിൽ കലാശിച്ച ചരിത്രവുമുണ്ട്. ഉണ്ണിത്താന്മാരുടെ പ്രതിനിധിയായി വടക്കൻ എന്നറിയപ്പെട്ടിരുന്ന ഒരു കങ്കാണിയുണ്ടായിരുന്നു. അധികാരത്തിന്റെ ചാട്ടവാർ ചുഴറ്റി അടിയാന്മാരെ ചൊല്പടിക്കു നിറുത്താൻ ശ്രമിച്ചിരുന്ന കങ്കാണിക്കു പക്ഷേ, അധികനാൾ അതു തുടരാനായില്ല. ഏകാധിപത്യത്തിനും, പീഢനത്തിനുമെതിരായി പ്രാകൃതാവസ്ഥയിലും പ്രതികരിച്ച അടിയാന്മാർ ‘വടക്കൻ കങ്കാണി’യെ ചുട്ടുകരിച്ചു കൊലപ്പെടുത്തി. ഈ സ്ഥലത്തിന് അടുത്തകാലം വരെ ‘വടക്കനെ കൊന്ന പച്ച’ എന്നു പേരുണ്ടായിരുന്നു. (ഇപ്പോൾ ചാറയം).