ചക്ക വിശേഷം

അങ്ങിനെ ചക്ക നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി. നാട്ടിൻപുറങ്ങളിൽ വെറുതെ കിട്ടുന്ന ചക്കയെ വെറുതെയൊന്നുമല്ല സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. നമുക്ക് അറിയുന്നതും അറിയാത്തതുമായി ഒരു നൂറായിരം ഗുണങ്ങൾ ചക്കയ്ക്കുണ്ട്. ഇതാ കുറെ ചക്കവിശേഷങ്ങൾ. വേറൊരു കാര്യം കൂടിയുണ്ട് ചക്ക കേരളത്തിന്റെ മാത്രമല്ല, അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ കൂടി ഔദ്യോഗിക ഫലമാണ്. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കു വശങ്ങളിലുമായിട്ടാണ് ചക്ക പ്രധാനമായിട്ടും ഉള്ളത്. പനസം എന്നൊരു പേരും ചക്കയ്ക്കുണ്ട്. ഏറ്റവും വലിയ കായ്ഫലം എന്നൊരു വിശേഷണം കൂടി നമ്മുടെ ചക്കയ്ക്കുണ്ട്. വരിക്ക, തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ വിവിധ തരത്തിലുള്ള ചക്കകൾ ലഭ്യമാണ്. കേരളത്തിൽ വികസിപ്പിച്ചെടുത്ത ചക്കയിനങ്ങളുമുണ്ട്. ചക്കയുടെ തോട് തൊട്ട് ചക്കക്കരു വരെ ഭക്ഷ്യയോഗ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ചക്ക കൊണ്ട് ജാം, പപ്പടം, പുഴുക്ക്, അട, പായസം, ഹൽവ, വൈൻ, കട്ലറ്റ് എന്നിങ്ങനെ ഒരു നൂറു കൂട്ടം വിഭവങ്ങൾ ഉണ്ടാക്കാം. ഔഷധ ഗുണങ്ങൾ കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റമിൻ എ, സി, വിവിധ ബി വിറ്റമിനുകൾ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് വിറ്റമിൻ സി എന്നിവയുടെ ഒന്നാന്തരം ഉറവിടമാണിത്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്‌സിഡന്റും. ചക്കയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്. തികച്ചും കൊളസ്‌ട്രോൾ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതിൽ കൊഴുപ്പ് ഇല്ലാത്തതിനാൽ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. മറ്റു ഫലവർഗങ്ങളെ അപേക്ഷിച്ച് കൂടുതൽ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും. അഞ്ചു ടേബിൾ സ്പൂൺ ചക്കയിൽ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികൾക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപ്പഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചർമസംബന്ധിയായ പ്രശ്‌നങ്ങൾക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോൽപിക്കാനും ചക്ക സഹായിക്കും. ഇത് കുടൽവ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.ചക്കക്കുരുവിന് കാൻസറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാൻസർ കോശങ്ങളെ നിയന്ത്രിച്ചുനിർത്താൻ ചക്കക്കുരിവിലുള്ള നിസിത്തിൻ സഹായിക്കും. ചക്കക്കുരുവിൽ നിന്നു വേർതിരിച്ചെടുക്കുന്ന നെക്റ്റിൻ റേഡിയേഷൻ ചികിത്സയിൽ ഫലപ്രദമാണ്.

          ചക്കയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകൾ

ചക്കയെക്കുറിച്ച് മലയാളത്തിൽ നിരവധി പഴഞ്ചൊല്ലുകളാണുള്ളത്.

   • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും 
   • ചക്കയാണോ ചൂന്നു നോക്കാൻ. 
   • ചക്കയിട്ടകള്ളൻ മെക്കട്ടുകയറുകയോ. 
   • ചക്കയ്‌ക്ക് ചുക്ക്‌ മാങ്ങായ്‌ക്ക് തേങ്ങ. 
   • ചക്കയ്‌ക്കു തക്ക കൂട. 
   • ചക്കയ്‌ക്ക് തേങ്ങ കടംവാങ്ങിയെങ്കിലും കൂട്ടണം. 
   • ചക്കയ്‌ക്കും മുള്ളുണ്ട്‌, ഉമ്മത്തിൻകായ്‌ക്കും മുള്ളുണ്ട്‌. 
   • ചക്കപോലത്തെ വാക്കും ചക്കപോലത്തെ നെഞ്ചും. 
   • ചക്ക തിന്നും തോറും പ്ലാവു വയ്‌ക്കാൻ തോന്നും 
   • ചക്ക തിന്നാനും ശാസിക്കണം. 
   • ചക്ക കട്ട ഏഴിനാണ്‌ പട്ടി കുരയ്‌ക്കുന്നത്‌. 
   • ചക്കക്കൂഞ്ഞിലും ചന്ദനക്കുരന്നും സമം.

തമിഴ്നാട്ടിലെ ചക്ക ഗ്രാമം തമിഴ്നാട്ടിലെ കുടയൂർ ജില്ലയിലെ പൺറുട്ടി എന്ന ഗ്രാമമാണ് ചക്കഗ്രാമമെന്ന പേരിൽ അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിവർഷ ചക്ക ഉപഭോഗം ഇവിടെയാണ്. പൺറുട്ടിക്കാരുടെ ജീവിതമാർഗം തന്നെ ചക്ക കൃഷിയാണെന്നു പറയാം. ഒരേക്കർ തുടങ്ങി 10-20 ഏക്കറിലധികം വരെ ചക്കകൃഷി ഇവിടുത്തെ സ്ഥലവാസികൾക്കുണ്ട്. പൺറുട്ടിക്കാർ സ്വന്തമായ കൃഷിരീതി വഴി വർഷത്തിൽ എല്ലാ മാസവും തന്നെ ചക്ക വിളയിക്കുന്നുണ്ട്. പ്രതിദിനം 1500 ലോഡ് ചക്കയാണ് പൺറുട്ടിയിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു അയക്കുന്നത്.

നിമ്മി Y
9.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം