എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ഓർമക്കുറിപ്പിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്


ഡോ. ലക്ഷ്മി. V. നായിക്

സ്മൃതിയുടെ ആഴങ്ങളിൽ

കോവിഡ് ഐ സി യു വിൽ ജീവനുവേണ്ടി പിടയുന്ന 60 രോഗികളുടെ ചുമതല അന്ന് എനിക്കായിരുന്നു. അവരുമായി ഘടിപ്പിച്ചിരുന്ന വെന്റിലേറ്ററുകളുടെ തുളച്ചുകയറുന്ന ശബ്ദവും, PPE കിറ്റി നുള്ളിൽ വെന്തുരുകുന്ന ശരീരവും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമയം ഇഴഞ്ഞുനീങ്ങുന്ന പോലെയാണ് എനിക്ക് തോന്നിയത്. മാടിവിളിച്ചു കൊണ്ടിരുന്ന നിദ്രയെ തോൽപ്പിക്കാൻ എന്നവണ്ണം 15 വർഷം പുറകിലേക്ക് ആ ഓർമ്മകൾ എന്നെയും കൊണ്ട് സഞ്ചരിച്ചു.             നഴ്സറിയിൽ നിന്നും എം എ എം എൽ പി സ്കൂളിലേക്ക് പഠിക്കാൻ പോകുന്നു എന്ന വലിയ സംഭവം ഇന്നും ഒരുമധുര സ്വരമായി നിലകൊള്ളുന്നു. അമ്മയുടെയും അച്ഛനെയും കൈകൾ പിടിച്ച് യൂണിഫോം ധരിച്ച്, വലിയ ബാഗ് ഒക്കെ തോളിലേറ്റി  സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ചപ്പോൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ഓമന ടീച്ചർ സ്നേഹത്തോടെ തലോടി "മിടുക്കി ആയി പഠിക്കണം, നല്ല കുട്ടിയായി വളരണം  " എന്നുപറഞ്ഞ് അനുഗ്രഹിച്ചതും ഒരു യാഥാർത്ഥ്യമായി. നീണ്ട നാല് വർഷത്തെ എൽ പി സ്കൂൾ പഠനം  സത്യത്തിൽ ഇന്നും ഞാൻ ആഗ്രഹിക്കുന്നത് പോലെ തോന്നുന്നു.            അധ്യാപകരുടെ സ്നേഹ സാന്ത്വനത്തിനും, കൊച്ചു സഹപാഠികളുടെ കളിചിരികൾക്കും പകരം ഒന്നുമില്ല തന്നെ. എത്ര എത്ര ദിനങ്ങൾ,പഠനത്തിന്റെ വഴികളിലൂടെ, മത്സരത്തിലെ വഴികളിലൂടെ, പരാജയങ്ങളുടെയും നേട്ടങ്ങളുടെയും അനുഭവങ്ങളിലൂടെ... അങ്ങനെ എത്ര എത്ര നിമിഷങ്ങൾ. എനിക്ക് അസാധ്യമായി ഒന്നുംതന്നെയില്ല എന്ന് പല ആവർത്തി പറഞ്ഞിരുന്ന ഓരോ അധ്യാപകരും എനിക്ക് പ്രിയപ്പെട്ടതായി. അമ്മയുടെ സ്നേഹം നൽകിയാണ് അവർ എനിക്ക് പ്രിയപ്പെട്ടവർ ആയിത്തീർന്നത്. സജിത സിസ്റ്റർ,ലിൻസി സിസ്റ്റർ ,ലിസി ടീച്ചർ, മേഴ്സി ടീച്ചർ,ക്യൂൻസി സിസ്റ്റർ,ധന്യ ടീച്ചർ, നിഷ ടീച്ചർ.. ഇവരുടെ സ്നേഹം  ഒരിക്കലും മായാത്ത ഓർമ്മകളായി.         സ്കൂൾ ലീഡർ ആയിരുന്ന സമയങ്ങളിലൊ ക്കെയും മറ്റു കുട്ടികൾ സംസാരിക്കുമ്പോൾ ലീഡറായ എനിക്കും അടി കിട്ടുമായിരുന്നു, പിന്നീട് കൂടെയുള്ളവരെ നന്നായി നയിക്കുന്നതാണ് ഒരു ലീഡറുടെ ചുമതല എന്ന പാഠമാണ് എന്നെ ഏറെ ആകർഷിച്ചത്. ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഏതൊരു അഗ്നിപരീക്ഷ നേരിടാനുംഎന്നെ പ്രാർത്ഥി ആക്കിയത്, അതിനുള്ള അടിത്തറ ലഭിച്ചത് ഈ അങ്കണത്തിൽ നിന്നായിരുന്നു. ഗാന മത്സരങ്ങൾ, ബുദ്ധി പരീക്ഷകൾ, എക്സിബിഷനുകൾ, കലോൽസവങ്ങൾ, എല്ലാം ഭാവിയുടെ പോഷകഘടകങ്ങൾ ആയിരുന്നു. ഒരിക്കൽ പടിയിറങ്ങിയ പ്പോഴും ദുഃഖം മനസ്സിനെ കീഴടക്കിയിരുന്നു. പക്ഷേ ആ  ഓർമ്മകൾ..      "ഡോക്ടർജി ഒന്ന് ഇവിടേക്ക് വരൂ  ".... സിസ്റ്ററുടെ വിളികേട്ട് ആണ് ഞാൻ ഒരുപാട് ദൂരം സഞ്ചരിച്ചു എന്ന് മനസ്സിലായത്. പഠിച്ചുവളർന്ന വിദ്യാലയവും അവിടുത്തെ ഓർമ്മകളും നിലനിൽക്കുന്നിടത്തോളം കാലം എന്നിലെ പ്രചോദനം അണയാതെ എന്ന് നിലകൊള്ളും.

ശ്രീമതി. മേഴ്‌സി തോംസൺ പ്രഥമാധ്യാപിക എം. എ. എം. എൽ. പി. എസ്. പാണാവള്ളി
4 മണിക്കുശേഷം ഓഫീസ് വർക്കിന്റെ തിരക്കിൽ, ടീച്ചർഈ കഥ ഒന്ന് പറഞ്ഞു തരാമോ ? ഓഫീസ് റൂമിന്റെ വാതുക്കൽ സ്നേഹ സേന എന്ന ചെറിയ പുസ്തകവുമായി രണ്ടാം ക്ലാസിലെ കൊച്ചു മിടുക്കൻ.

സ്നേഹസേന കയ്യിൽ വാങ്ങി കുട്ടിക്ക് കഥ  പറഞ്ഞു കൊടുക്കാൻ തുടങ്ങിയപ്പോൾ എൻറെചിന്തകൾ 47  വർഷം പുറകിലേക്ക് പാഞ്ഞു. എൻറെ ഈ സ്കൂളിലെ പഠനകാലം. സ്നേഹ ബഹുമാനപ്പെട്ട ജോൺ സാർ ,ചന്ദ്രമതി ടീച്ചർ ,സിസ്റ്റർ പ്ലാസിഡ് സിസ്റ്റർ ലീമ  ,സിസ്റ്റർ റോസ് ലീമ ,ത്രേസ്യാ കുട്ടി ടീച്ചർ ഇവരുടെയെല്ലാം കരുതലും സ്നേഹവും

ഒത്തിരി നന്ദിയോടെ ഓർക്കുന്നു. കഥകളും പ്രസംഗങ്ങളും പഠിപ്പിച്ച് സമ്മാനം നേടിത്തന്ന സ്നേഹ ബഹുമാനപ്പെട്ടറോസ് ലീമ സിസ്റ്ററിനെ ഒത്തിരി സ്നേഹത്തോടെ ഓർക്കുന്നു. സമ്മാനങ്ങൾ നേടി വരുമ്പോൾ മിടുക്കിക്കുട്ടി എന്നുള്ള വിളി ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു . ഞങ്ങൾ കുട്ടികൾക്കിടയിൽ ഉള്ള കൊച്ചുകൊച്ചു പിണക്കങ്ങൾ .അന്നുതന്നെ തീർത്തിട്ടേ ഞങ്ങളുടെ സ്നേഹമുള്ള അധ്യാപകർ  വീട്ടിൽ വിടുമായിരുന്നുള്ളു. മൂല്യബോധവും പഠന മികവും കോർത്തിണക്കി ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകുവാൻ തുടക്കംകുറിച്ച എൻറെ സ്കൂളിനെ ഒത്തിരി ഒത്തിരി നന്ദിയോടെ ഓർക്കുന്നു. പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപികയായി സേവനം അനുഷ്ടിക്കാൻ സാധിച്ചതിന് സർവേശ്വരന് നന്ദി. ചിന്തയിൽ നിന്നും ഉണർന്നു കഥയുടെ ബാക്കി ഭാഗത്തിലേക്ക് ഞാൻ കടന്നു

WhatsApp Image 2022-03-13 at 10.25.13 AM.jpg

അപർണ ഉണ്ണികൃഷ്ണൻ

ഗവേഷണ വിദ്യാർത്ഥിനി 

ശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവകലാശാല, കാലടി

പ്രിയ വിദ്യാലയം

നല്ല കുട്ടിക്കാലമുണ്ടാവുക, സ്കൂളോർമ്മകളുണ്ടാവുക എന്നത് ഒരാളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്.

പാണാവള്ളി എം. എ. എം എൽ. പി സ്കൂളിൽ ചിലവഴിച്ച  നാലു വർഷക്കാലത്തോടൊപ്പം ഇന്നും അതേ തോതിൽ തുടരുന്ന മനോഹരമായ ആത്മബന്ധത്തെ ഏതാനും വാക്കുകളിലൊതുക്കുക വളരെ ശ്രമകരമാണ്.

ഒന്നാം ക്ലാസ്സിലെ ആദ്യദിവസം സ്കൂൾ മുറ്റത്തേയ്ക്ക് വരുമ്പോൾ ആദ്യം കണ്ടത് ഓമന ടീച്ചറിന്റെ നിറഞ്ഞ ചിരിയാണ്.ഒന്നാം ക്ലാസ്സിനെ കുറിച്ചുള്ള ഓർമകളിൽ   അക്ഷരങ്ങൾ ഉരുട്ടി ഉരുട്ടി ഭംഗിയിൽ എഴുതാൻ പഠിപ്പിച്ച സജിത ടീച്ചറിന്റെ വാത്സല്യമാണ്.. ഒരിക്കൽ ടീച്ചർ,ഞങ്ങൾ കുട്ടികളെ പള്ളിമുറ്റത്തേയ്ക്ക് കൂട്ടി കൊണ്ടു പോയി.ഞങ്ങളിൽ പലരും ആദ്യമായി മഴ നനയുന്നത് അന്നാണ്.ഈറനുടുപ്പുകൾ ക്ലാസ്സ്‌ മുറിയിൽ ഉണങ്ങാനിട്ടതും, പരസ്പരം തല തുവർത്തി കൊടുത്തതുമായ  ആ ദിവസത്തെക്കുറിച്ച് ഞാൻ ഇന്ന് മനസ്സിലാക്കുന്നത്,കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ബാല പാഠങ്ങൾ ഞങ്ങളിലേയ്ക്ക് പകർന്നു തരാൻ പ്രിയപ്പെട്ട അധ്യാപകർ എന്നും ശ്രമിച്ചിരുന്നതിന്റെ അടയാളപ്പെടുത്തലായാണ്.

ധന്യ ടീച്ചറും കുറച്ചു കാലത്തേയ്ക്ക് പഠിപ്പിക്കാൻ എത്തിയ മേബിൾ ടീച്ചറും, ഹണി ടീച്ചറും, നിഷ ടീച്ചറും ഒക്കെ രണ്ടാം ക്ലാസ്സിന്റെ ഓർമകൾക്ക് കൂടുതൽ നിറം കൊടുക്കുന്നു.

മുകൾ നിലയിലെ മൂന്നാം ക്ലാസ്സിൽ  പറന്നെത്തിയ മുറിവേറ്റ മൂങ്ങയെ ശുശ്രൂഷിക്കാൻ ശ്രമിച്ച് സഹജീവി സ്നേഹത്തെ കുറിച്ച് പഠിപ്പിച്ച പ്രിയപ്പെട്ട ക്വീൻസി ടീച്ചർ.ഒരിക്കൽ വികൃതി കാണിച്ചതിന് ടീച്ചറുടെ കയ്യിൽ നിന്നും കിട്ടിയ ചൂരൽപ്പഴത്തെ കുറിച്ച് ഇപ്പോഴും ഓർക്കാറുണ്ട്.. നീന്തൽക്കുളം ഉണ്ടാക്കാണെന്നു പറഞ്ഞു സ്കൂൾ മുറ്റത്ത് കുറേയേറെ കുഴികൾ കുഴിച്ചു വച്ചതിനു മാത്രമല്ല തല്ലുകിട്ടിയത്. അപകടകരമായ വിധത്തിൽ കുളത്തിൽ ഇറങ്ങി വെള്ളമെടുക്കാൻ ശ്രമിച്ചതിനെ കാർക്കശ്യമുള്ള വാത്സല്യത്തോടെ തിരുത്തുകയായിരുന്നു ടീച്ചർ..

എന്റെ കണക്ക് ടീച്ചർ ആരാണെന്ന് ചോദിച്ചാൽ ഇന്നും ഒരേയൊരു ഉത്തരമേ പറയാറുള്ളൂ.. മേഴ്‌സി ടീച്ചർ.

കുഞ്ഞേ..എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ലിൻസി ടീച്ചർ പഠിപ്പിച്ച പാഠങ്ങളിൽ ഇന്നും പ്രവർത്തികമാക്കുന്ന ഒന്ന്, ആവശ്യമില്ലാതെ ഭക്ഷണം പാഴാക്കരുത് എന്ന വലിയൊരു ചിന്തയാണ്.

എന്നെ സംബന്ധിച്ച് വരയ്ക്കാൻ കഴിവില്ലെങ്കിലും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചിത്രരചന.ലിൻസി ടീച്ചറുടെ അതിരറ്റ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രം ആദ്യമായി ചിത്രം വരച്ച ആ ദിവസം ഇന്നും ഓർക്കുന്നു.

അതു പോലെ സ്കൂൾ മാനേജർ ആയിരുന്ന ഫാദർ ജോൺസൺ വല്ലൂരാൻ.. വല്ലൂരാനച്ചന്റെ ഗ്രാമർ ക്ലാസുകൾ..വളരെ ചെറിയ കുട്ടികൾക്കെന്ന രീതിയിൽ ചിട്ടപ്പെടുത്തിയ  ആ ക്ലാസുകൾ തന്നെയാണ് ഇന്നും പ്രയോജനപ്പെടുന്നത് എന്ന കാര്യം ഒരു അത്ഭുതമായി അനുഭവിക്കുന്നു.

പുതിയ അറിവുകളുടെ വലിയ ലോകങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ തയ്യാറാക്കുന്ന ധാരാളം പഠനം പഠനേതരപ്രവർത്തനങ്ങളെ പരിചയപ്പെടുവാൻ ഈ സ്കൂൾ അവസരമൊരുക്കി.സ്കൂൾ വാർഷികാഘോഷങ്ങളുടെയും,കലാമേളയുടെയും ശാസ്ത്രോത്സവങ്ങളുടെയും ഓക്കെ ഭാഗമാകുവാനും നിരവധി നേട്ടങ്ങൾ നേടുവാനും എന്നും പ്രോത്സാഹനമായി  ടീച്ചർമാർ ഉണ്ടായിരുന്നു.

സ്കൂൾ മുറ്റത്തെ കൃഷിയും, പൂന്തോട്ട- ഔഷധ സസ്യത്തോട്ടവും,മഴവെള്ള കൊയ്ത്തും,പരിസര ശുചീകരണ പ്രവർത്തനങ്ങളും, ഊർജ്ജസംരക്ഷണ പ്രവർത്തങ്ങളിലും ഓക്കെ സജീവമായി ഓമന ടീച്ചറും, ലിസി ടീച്ചറും, സജിത ടീച്ചറുമൊക്കെ വഴികാട്ടികളായി.മനോരമയുടെ മികച്ച സ്കൂളിന്നുള്ള അവാർഡ് ഏറ്റു വാങ്ങിയ ആ വലിയ ദിവസവും ഏറെ തിളക്കത്തോടെ ഓർമ്മയിലുണ്ട്.

ഓരോ കുട്ടിയുടെയും ഉള്ളു തൊട്ടറിയുന്ന അധ്യാപകർ ഉള്ളതു കൊണ്ടു തന്നെയാണ് കേവലം ഒരു വിദ്യാലയം എന്നതിനപ്പുറത്തേയ്ക്ക് എം. എ. എം എൽ. പി സ്കൂൾ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഈ 15 വർഷങ്ങൾക്കിപ്പുറവും എന്റെയുള്ളിൽ നിലനിൽക്കുന്നത്.

ഇപ്പോൾ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ മലയാളവിഭാഗത്തിൽ ഗവേഷണം ചെയ്യുന്നതിനിടയിൽ കടന്നു പോന്ന അനേകം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും കിട്ടിയ അറിവുകളെക്കാളും നേട്ടങ്ങളെക്കാളും ഉപരിയായി അതിനു പ്രാപ്തയാക്കിയ,വഴി വെളിച്ചമായി നിലകൊണ്ട, വേരുറപ്പിനെ, പ്രിയ വിദ്യാലയത്തെ എന്നും ഹൃദയത്തോട് ചേർത്തു പിടിക്കാൻ ഇഷ്ടപ്പെടുന്നു.