എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷകർ.....
പ്രകൃതി സംരക്ഷകർ.....
പുറത്ത് നല്ല മഴയാണ്. മഞ്ഞപട്ടുപാവാടയിൽ മഞ്ചാടി വിതറിയത് പോലെ ചുവന്ന കുഞ്ഞു പുള്ളികളും ഇറക്കമുള്ള നീല ബ്ലൗസും ധരിച്ചു ഒരു മനോഹര ചലച്ചിത്രം കാണുന്നത് പോലെ മാളൂട്ടി മഴയെ ആസ്വദിക്കുന്നുണ്ടായിരുന്നു. ബെൽറ്റ് പിടിപ്പിച്ച കുട്ടി ബെർമൂഡയുമിട്ട് ഉണ്ണിക്കുട്ടൻ അവിടിരുന്നു എന്തൊക്കെയൊക്കെയോ കളിക്കുകയാണ്. അവന് പ്രകൃതിയിലെ കാഴ്ചകൾ കാണുന്നത് തീരെ ഇഷ്ടമല്ലായിരുന്നു. മാളൂട്ടി നിർബന്ധിച്ചത്കൊണ്ട് മാത്രം അവൻ അവിടെ വന്നിരുന്നു ; അത്രമാത്രം. അമ്മ അടുക്കളയിൽ തിരക്കിലാണ് അച്ഛനാകട്ടെ അകത്തിരുന്നു ടിവിയിൽ വാർത്ത കാണുകയാണ്. അവൾ ഉണ്ണിക്കുട്ടനെ നോക്കി അവൻ അവിടെ നിന്ന് കളിക്കുന്നത് കണ്ടപ്പോൾ അവൾക്ക് സങ്കടം തോന്നി. അവൾ ആലോചിച്ചു 'ഉണ്ണിക്കുട്ടനെ എങ്ങനെ ഒരു നല്ല പ്രകൃതിസ്നേഹിയാക്കും?' പെട്ടെന്ന് മാളൂട്ടിയുടെ തലയിൽ ഇടിമിന്നൽ പോലെ ഒരാശയം തെളിഞ്ഞു. മഴ നിന്നപ്പോഴേക്കും മാളൂട്ടി ഉണ്ണികുട്ടനെയും വിളിച്ചുകൊണ്ടു വെളിയിലേക്ക് പോയി. ഉണ്ണിക്കുട്ടൻ ആദ്യമൊക്കെ വാശിപിടിച്ചെങ്കിലും പിന്നെ മാളൂട്ടിയോടൊപ്പം വെളിയിലേക്ക് പോയി. അങ്ങ് ദൂരെ എവിടെയോ നിന്ന് ആരോ അവനെ വിളിക്കുന്നത് പോലെ തോന്നി. അവനിൽ അപ്പോൾ ഒരു ജിജ്ഞാസ മുളപൊട്ടി. അവൻ മാളൂട്ടിയെക്കാൾ പെട്ടന്ന് നടക്കാൻ തുടങ്ങി. സ്ഥലം എത്താറായപ്പോൾ മാളൂട്ടി ഉണ്ണിക്കുട്ടന്റെ കണ്ണുകൾ പൊത്തി. എന്നിട്ട് ആ കാഴ്ച ഉണ്ണിക്കുട്ടനെ കാണിച്ചു. കൈകൾ മാറ്റിയപ്പോൾ അവൻ കണ്ടത് കൈകൾ കോർത്തുവെച്ചത് പോലെ നിൽക്കുന്ന പച്ചമലനിരകൾ അവർക്കൊരു മനോഹര കിരീടം എന്ന പോലെ ഏഴു വർണമുള്ള മഴവില്ല്, അതിലെ ഒരു വൈഡൂര്യമായി സൂര്യൻ,അടിയിൽ പച്ചപുല്ലുകൾ, അതിൽ ചാടിക്കളിക്കുന്ന ചെറുപ്രാണികൾ, പൂമ്പാറ്റകൾക്കായി ചുണ്ട് വിടർത്തുന്ന പൂക്കൾ, നിരനിരയായി വൃക്ഷങ്ങൾ, കിളിക്കൂടുകളിൽ നിന്ന് കൗതുകത്തോടെ എത്തിനോക്കുന്ന കുഞ്ഞു കിളികൾ ഇതെല്ലാം കണ്ടപ്പോഴേക്കും അവന് പ്രകൃതിയോട് വല്ലാത്ത ഒരിഷ്ടം തോന്നി. അന്ന് മുതൽ അവനൊരു പ്രകൃതിസ്നേഹിയായി മാറി. അവൻ വീടിനുമുറ്റത്ത് ചെടികൾ നട്ട് അവിടെയൊരു മനോഹര പൂന്തോട്ടമാക്കി. കാലം പെട്ടന്ന് കടന്നു പോയി. മാളൂട്ടി വലുതായി. നന്മകൾ മാത്രം ചെയ്യാൻ കൊതിക്കുന്ന സത്യസന്ധയായ ഒരു കളക്ടർ ആയി. ഉണ്ണിക്കുട്ടൻ പ്രകൃതിസ്നേഹിയായ ഒരു എൻജിനീയറും. ഒരു ദിവസം മാളൂട്ടി തന്റെ വാഹനത്തിൽ പോകുമ്പോൾ അനധികൃതമായി ഒരു ജെസിബി ഉപയോഗിച്ച് മല ഇടിക്കുന്നു. അവൾ ആ മലയിലേക്ക് നോക്കിയപ്പോൾ അവിടുത്തെ ജീവജാലങ്ങൾ അവളോട് ' രക്ഷിക്കൂ.. ഞങ്ങളെ രക്ഷിക്കൂ.. ' എന്ന് പറയുന്നത് പോലെ തോന്നി. അവൾക്ക് ആ ജെസിബിയെ കണ്ടപ്പോൾ മദമിളകി വരുന്ന ദുഷ്ടനായ ഒരു കൊമ്പനാനയെയാണ് ഓർമ വന്നത്. അവൾ ജെസിബി ഡ്രൈവറോട് പറഞ്ഞു തൽക്കാലത്തേക്ക് അത് നിർത്തിവെച്ചു. എന്നിട്ട് നിയമപരമായി അത് തടഞ്ഞു. അവളെങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അവിടുത്തെ കുറെ മലകൾ കൂടിയവർ ഇടിച്ചേനെ. അവൾ പ്രകൃതിയെ മാതാവായി കണ്ടു അതിനെ സംരക്ഷിച്ചു. അതിനുശേഷം അവൾ ഉണ്ണിക്കുട്ടൻ പുതുതായി പണി ചെയ്യുന്ന വീട്ടിലേക്ക് പോയി . മരങ്ങളെയും പ്രകൃതിയെയും ഒരു വിധത്തിലും നശിപ്പിക്കാതെയുള്ള മനോഹരമായ ഒരു വീടായിരുന്നു അത്. നിറയെ വൃക്ഷങ്ങളും ചെടികളും പൂക്കളും നിറഞ്ഞ സുന്ദരമായ ഒരിടത്ത്. അവിടേക്ക് കയറിയതും അവൾക്ക് മനസ്സിനും ശരീരത്തിനും ഒരു കുളിർമ തോന്നി. വീടിന്റെ മുൻപിൽ ഇങ്ങനെ ഒരു ബോർഡും വച്ചിരുന്നു 'പ്രകൃതിമാതാവിന്റെ മടിത്തട്ടിൽ ഞാൻ മയങ്ങാനാഗ്രഹിക്കുന്നു....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ