ആർ എം എച്ച് എസ് എസ് വടവുകോട്/അക്ഷരവൃക്ഷം/നിശബ്ദമാക്കപ്പെട്ട തെരുവീഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
നിശബ്ദമാക്കപ്പെട്ട തെരുവീഥികൾ


മഴയ്ക്ക് മുൻപുള്ള ഇരുളും വെളിച്ചവും സമാസമം ചേർന്ന ഒരു സായാഹ്നത്തിലാണ് അയാളാത്തെരുവിന്റെ പണിയാരംഭിച്ചത്. ശക്തമായി വീശി പ്രതിഷേധമറിയിച്ച കാറ്റിന് എന്നത്തേതിനും വ്യത്യസ്തമായ ചില കഥകൾ അയാളോട് പറയാനുണ്ടായിരുന്നു. തന്റെ ജീവനെന്നു അയാൾ വിശ്വസിച്ചിരുന്ന കാറ്റിനെയോ അവളുടെ കഥകളെയോ അന്നു പക്ഷെ അയാൾ ശ്രദ്ധിച്ചതേയില്ല. അവളുടെ പരിദേവനങ്ങളെ തെല്ലുപോലും വകവയ്ക്കാതെ അയാൾ തന്റെ ജോലി തുടർന്നു. തന്റെ വാക്കുകളെ അപ്പാടെ അവഗണിച്ച അയാളുടെ ചെയ്തിയെ കാറ്റ് മരങ്ങളോട് പറഞ്ഞു. മരങ്ങളാകട്ടെ തങ്ങളുടെ ദുഃഖം ഇലകളായി പൊഴിച്ചു. തന്നിലേക്കുതിരുന്ന ആ ഇലകളെ പണ്ടത്തെപ്പോലെ ആർദ്രമായി നോക്കാനോ, തലോടാനോ ശ്രമിക്കാതെ അയാളാ ത്തെരുവിന്റെ പണിയിൽ മാത്രം മുഴുകി. കാറ്റപ്പോഴേക്കും തന്റെ സങ്കടം താങ്ങാനാകാതെ അയാളുടെ പാതി പണിതീർന്ന തെരുവിൽ ശ്വാസം മുട്ടി കിതച്ചു നിന്നു. പെയ്തൊഴിയാതെ മൂടിനിന്ന അവളുടെ ദുഖത്തെ പ്രകൃതി തന്നിലേക്കേ റ്റുവാങ്ങി. ഭൂമി അവളുടെ കൊട്ടാരത്തിലെ ഒന്നാമത്തെ പോരാളിയെ അയാളുടെ വിചിത്രവും വികൃതവും ആയ തെരുവിലേക്കയയ്ച്ചു. അവൻ തിരമാലകളായി അയാളുടെ തെരുവിന്റെ കവാടത്തിൽ എത്തി നിന്നു. പക്ഷെ, അയാളെ കണ്ടെത്താനാകാതെ മടങ്ങിപ്പോന്നു. അയാളുടെ തെരുവിലുള്ളവർ അവനെ കളിയാക്കുകയും അയാളുടെ മികവിനെ പ്രശംസിക്കുകയും ചെയ്തു. അയാൾ പൂർവാധികം ഗർവോടെ കാറ്റിനായി കരഞ്ഞ മരങ്ങളെ ഇരിപ്പിടങ്ങളാക്കി തന്റെ തെരുവിന്റെ പണി തുടർന്നുകൊണ്ടേയിരുന്നു. പ്രകൃതിയുടെ ജലസംഭരണികളെ തെരുവിലുള്ളവർ കൊള്ളയടിക്കുവാൻ തുടങ്ങി. അയാളാകട്ടെ പണ്ട് തനിക്ക് കാവൽക്കാരായ കുന്നുകളെ തെരുവിന്റെ വീഥിയാക്കുന്നതിനായി ശ്രമപ്പെട്ടു. പ്രകൃതി തന്റെ ദൂതന്മാരെ പല രീതിയിൽ അയാളുമായി സന്ധി സംഭാഷണത്തിനയച്ചു . പക്ഷെ, അയാളവരെ വകവയ്ക്കാതെ തന്റെ വിചിത്രമായ തെരുവിന്റെ പണി മുന്നോട്ടു കൊണ്ടുപോയികൊണ്ടേയിരുന്നു. പ്രകൃതിയാകെ തളർന്നു. അവളുടെ രോഷം കണ്ണീരായി .... മഴയായി പെയ്തു.... അരുവികൾ, നീർച്ചാലുകൾ, പുഴകൾ... എല്ലാം കണ്ണീരായി ഒഴുകി... നിറഞ്ഞു കവിഞ്ഞു അവ പുറത്തേക്കു പ്രവഹിച്ചു. അയാളുടെ തെരുവ് അത്തവണ ഭീതിയിലാഴ്ന്നു. ഒരിക്കൽ കൂടി അയാളിലെ കരുണാർദ്രമായ ഹൃദയം തുടിച്ചുണർന്നു. തന്റെ സഹജീവികളെ എങ്ങനെയും സംരക്ഷിക്കാൻ അയാൾ ശ്രമിച്ചു. അയാളുടെ പ്രവൃത്തിയിൽ പ്രകൃതി ആർദ്രയായി. അവളിലെ മാതൃഹൃദയം വേദനിച്ചു. കണ്ണുനീർ തോർന്ന ഒരു പുതിയ പ്രഭാതം വിടർന്നു. പുത്തൻ നാമ്പുകൾ തളിർത്തു. അയാളുടെ തെരുവ് വീണ്ടും സജീവമായി. മനസിലുറങ്ങി കിടന്ന മോഹങ്ങൾ തന്റെ തെരുവിന്റെ പണി പുനരാരംഭിക്കാൻ അയാളെ പ്രേരിപ്പിച്ചു. പുതിയ നാമ്പുകളെ അയാൾ നിഷ്കരുണം കണ്ടില്ലെന്നു നടിച്ചു. ഇത്തവണ പ്രകൃതി അവളുടെ കൊട്ടാരത്തിലെ ഏറ്റവും ശക്തന്മാരിലൊരുവനെ അയാളുടെ തെരുവിലേക്കയയ്ച്ചു. മുള്ളുകൾ നിറഞ്ഞ മേൽക്കുപ്പായം ധരിച്ച അവൻ അയാൾക്കദൃശ്യനായിരുന്നു. തെരുവിന്റെ എല്ലായിടത്തും അവൻ തന്റെ അനുചരന്മാരെ നിയോഗിച്ചു. അവന്റെ വരവിനു ശേഷം ശബ്ദമാനമായിരുന്ന ആ തെരുവ് നിശ്ശബ്ദതയിലാഴ്ന്നു.

ശ്രീലക്ഷ്മി അജിത്
ഒന്നാം വർഷം, ഹ്യൂമാനിറ്റീസ് രാജർഷി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, വടവുകോട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ