അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അക്ഷരവൃക്ഷം/അസ്തമിക്കാത്ത വിജയ സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
അസ്തമിക്കാത്ത വിജയ സൂര്യൻ

എല്ലാം നിശബ്ദമായിരുന്നു. ചന്ദനത്തിരിയുടെ സുഗന്ധം ഒരു മൂളിപാട്ടു പോലെ ഉയരുന്നുണ്ട്. ചുറ്റും മന്ത്രോച്ചാരണങ്ങൾ മാത്രം. അച്ഛൻ നിശ്ചലനായി കിടക്കുന്നു. അമ്മ കരയുകയാണ്. അമ്മ എന്തിനാണ് കരയുന്നത്? ഒരിക്കൽ അച്ഛൻ പറഞ്ഞത് ഓർമ്മ വന്നു. ആവശ്യമില്ലാതെ കരയരുത്. ഒന്നുകിൽ ദേഹം നോവണം അല്ലെങ്കിൽ വേണ്ടപ്പെട്ടവർ മരിക്കണം. ഇപ്പോൾ അമ്മയ്ക്കെല്ലാം നഷ്ടപ്പെട്ട സ്ഥിതിയാണ്. ജനങ്ങൾ മുറ്റം നിറയെ തിങ്ങിനിറഞ്ഞിരുന്നു. വാർധക്യം നിറഞ്ഞ എന്റെ വീടിന് ഇത്രയധികം ആളുകളെ താങ്ങാനാകുമായിരുന്നില്ല. അച്ഛൻ ജീവിച്ചിരുന്നപ്പോൾ ആരും ഇത്രക്കു വന്നിട്ടില്ല. എന്നാലിപ്പോൾ.......... അച്ഛനെ പറ്റിച്ചവരും, കുറ്റം പറഞ്ഞവരും ഒക്കെയുണ്ടായിരുന്നു വന്നവരുടെ കൂട്ടത്തിൽ. അച്ഛനെ അഗ്നിദേവൻ കൊണ്ടുപോയി. ഒരുവീരസൂര്യന്റെ അസ്തമയമാണവിടെ നടന്നതെന്ന് എനിക്ക് വളരെ വൈകിയാണ് മനസ്സിലായത്.....

ശാന്തസുന്ദരമായ ഒരു ഗ്രാമമായിരുന്നു ഗാന്ധിനഗർ. ആ നാട്ടിലെ ജനങ്ങൾ സംതൃപ്തരായിരുന്നു. ആ നാട്ടിലെ ഒരു ധീരനായ യുവാവായിരുന്നു ശക്തി. ജനങ്ങൾക്കു വേണ്ടി ജനിച്ച്, ജീവിച്ച് അവസാനം കാലം അപഹരിച്ച ഒരു യഥാ‍ത്ഥ പടയാളി. എന്നാൽ ശക്തിയുടെ നല്ല കാലം വളരെ പെട്ടെന്ന് അസ്തമിച്ചു. ഒരു നാൾ ജനങ്ങൾ അവനെ തള്ളിപറഞ്ഞു. ഒരു പരിഹാസപാത്രമാക്കി. ക്രമേണ അവൻ ഒരു തികഞ്ഞ മദ്യപാനിയായി മാറി. ആരും അവനെ മനസ്സിലാക്കിയില്ല. സ്വന്തം ഭാര്യപോലും. എല്ലാവരും കളിയാക്കിയിട്ടും അവൻ തളർന്നില്ല. പിടിച്ചു നിന്നു. ജീവിത വിജയം നോട്ടുകെട്ടുകൾ സമ്പാദിക്കുന്നതിലല്ല എന്ന് അവൻ മക്കളെ പഠിപ്പിച്ചു. നാം കാരണം മറ്റുള്ളവരുടെ മിഴികൾ നിറയാൻ പാടില്ല എന്ന് സ്വന്തം മിഴികൾ നിറയുമ്പോഴും അവൻ പറഞ്ഞു. ജീവിതത്തിൽ എല്ലാവരും തള്ളി പറഞ്ഞിട്ടും ഒരാൾ മാത്രം അവനെ അംഗീകരിച്ചു. സ്വന്തം മകൾ. അച്ഛൻ പറഞ്ഞ ഓരോ കാര്യങ്ങളും അവൾ മനസ്സിൽ സൂക്ഷിച്ചു. പ്രകാശത്തെക്കാൾ വേഗതയേറിയ ഒരു പ്രതിഭാസം കണ്ടുപിടിച്ചാൽ കാലചക്രം മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന് അവൾക്ക് പറഞ്ഞു കൊടുത്തു. ജീവിതത്തിൽ ആരുടെയും മുൻപിൽ കൈ നീട്ടരുതെന്നും അദ്ധ്വാനിക്കാൻ മടി കാണിക്കരുതെന്നും ഉപദേശിച്ചു. സ്വന്തം മനസ്സിന് ശരിയെന്ന് തോന്നുന്നത് ചെയ്യാം. അതിന് ആരുടെയും അനുവാദം വാങ്ങേണ്ടെ ആവശ്യവുമില്ലെന്ന് അവൻ പറഞ്ഞു. തെറ്റ്ചെയ്യുന്നതാരാണെങ്കിലും അവർക്കെതിരെ തിരിയാം അതിന് പ്രായം ഒരു പ്രശ്നമല്ലെന്ന് അയാൾ പറഞ്ഞു. ശക്തി പറഞ്ഞത് നൂറു വട്ടം ശരിയായിരുന്നു. എന്നാൽ അയാളെ ആരും കേട്ടില്ല. കാരണം അയാൾ മദ്യപിച്ചിട്ട് പറയുന്നതാണെന്ന് കരുതി ആരും ശ്രദ്ധിച്ചില്ല. അങ്ങനെ അവസാന നിമിഷം പോലും ആരും അയാൾക്ക് ചെവി കൊടുത്തില്ല. എന്നാൽ മരിച്ചശേഷം എല്ലാവരും അയാളെ തിരിച്ചറിഞ്ഞു. അയാളുടെ മഹത്വം മനസ്സിലാക്കി. അതിന് കാരണം അയാളുടെ മകളാണ്. അച്ഛനെ ദൈവമായി കണ്ട അവളുടെ ഡയറികുറിപ്പുകളാണ്. ഒരുപക്ഷേ ജീവിച്ചിരുന്നപ്പോൾ അയാളെ നാം നമിക്കേണ്ടതാണ്. എന്നാൽ ലോകം അയാളെ മനസ്സിലാക്കിയത് എത്ര വൈകിയാണ്. ഇന്നും ഇതുതന്നെ സംഭവിക്കുന്നു. ആരും ആരെയും മനസ്സിലാക്കുന്നില്ല.

ഞാൻ അച്ഛനെ മനസ്സിലാക്കാൻ വൈകി പോയി. എന്റെ പിതാവിനെ ഞാൻ മാനിച്ചില്ല. അച്ഛനെ അനുജത്തികൂടി അംഗീകരിച്ചില്ലായിരുന്നുവെങ്കിൽ അച്ഛന്റെ മഹത്വം അച്ഛനോടൊപ്പം തീയിൽ ജ്വലിക്കുമായിരുന്നു. ഇന്ന് അച്ഛന്റെ സ്വരം എന്റെ കാതുകളിൽ മുഴങ്ങുന്നു. ഇനിയുമിതുപോലെ എത്ര ജന്മം ജനിക്കണം എനിക്ക് അച്ഛന്റെ മകനാകുവാൻ. അറിയില്ല. അച്ഛൻ ഒരു വീരസൂര്യനാണ്. ജനങ്ങൾ അംഗീകരിക്കാതെ പോയ അവരുടെ തലവൻ. ആയിരം വട്ടം ഗംഗയിൽ സ്നാനം ചെയ്താൽ ലഭിക്കുമോ എനിക്കെൻ അച്ഛനെ...........?

{
നയന ഷാജി
9 B അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ