മനുഷ്യാ നിനക്കു മാപ്പില്ല
പെറ്റമ്മ തൻ നെഞ്ചിൽ
കൂർത്ത പല്ലുകൾ കുത്തിയിറക്കി
രക്തമൂറ്റി കുടിച്ച ദുഷ്ടനാം മനുഷ്യാ
നിനക്കു മാപ്പില്ല ...
ഹരിതാഭയാർന്നൊരെൻ വിരിമാറിൽ നീ
അമ്പരചുംബിയാം സൗധങ്ങൾ പണിയുമ്പോൾ,
ശ്വാസകോശങ്ങളാം കാടിന്റെ നാഡികൾ
നീ തകർത്തപ്പോൾ, നീയറിഞ്ഞോ എൻ പ്രാണവേദന?
നിൻ സ്വാർത്ഥലാഭത്തിനായ്
നീയെന്നെ മൂകയാക്കിയപ്പോഴും
അമ്മയാം എൻ മനം നിനക്കായ് ക്ഷമിച്ചു
നിൻ വിവേകം ക്ഷയിച്ചപ്പോൾ
നിൻ പ്രയാണം ഇടറിയപ്പോൾ
നിന്നെ നീയാക്കാൻ ഞാനും ശ്രമിച്ചു
നിന്റെ പാപത്തെ കഴുകിക്കളയാൻ
പ്രളയവർഷം ചൊരിഞ്ഞു ഞാൻ
നിന്റെ മതവിദ്വേഷം വീശിയണക്കാൻ
കൊറോണയായി ഞാനവതരിച്ചു
ഒരു മനമായ്, എൻ മക്കൾ മാറിടുമ്പോൾ
സ്നേഹസുഗന്ധം പരത്തിടുമ്പോൾ
നന്മപ്രകാശം ചൊരിഞ്ഞിടും ഞാൻ
ദൈവത്തിൻ നാടാക്കി മാറ്റിടും ഞാൻ