അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/അമ്മയ്ക്ക് കൂട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയ്ക്ക് കൂട്ടായി

മോനേ മുത്തേ..... അമ്മയുടെ വിളി കേട്ടാണ് എണീറ്റത്. ഇത്തവണ പത്താം തരത്തിലാണ് . അച്ഛൻ ഞങ്ങൾക്ക് വേണ്ടിയാണ് അകലെ ചെന്നൈ എന്ന പട്ടണത്തിലേക്ക് ജോലി തേടി പോയത്. ഇപ്പോൾ അവിടെ നല്ലൊരു കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ഞാൻ അമ്മയുടെ ഏക മകനും, വീട്ടിൽ എനിക്കും അമ്മയ്ക്കും കൂട്ടായി രണ്ടു പേർ കൂടി ഉണ്ട്. അപ്പൂപ്പനും അമ്മൂമ്മയ്യം. അങ്ങനെ അന്നും പതിവായി എൻ്റെ ദിനചര്യകളൊക്കെ കഴിഞ്ഞ് പുസ്തകങ്ങളുമായി മേശപ്പുറത്തേക്ക് നടന്നുനീങ്ങി.ജനാലകൾ തുറന്നു. പഠിച്ച് മടുപ്പു തോന്നുമ്പോൾ എൻ്റെ കണ്ണുകൾ ജനാലയുടെ പുറത്തേക്കൊന്ന് തിരിയും. അവിടെയുണ്ട് എൻ്റെ കണ്ണുകൾക്കും കാതുകൾക്കും കുളിർമയേകുന്ന എന്തും.ഒത്തിരി മരങ്ങൾ, പക്ഷികൾ, പഴങ്ങൾ, മാമ്പഴക്കാലമായതിനാൽ മാവുകൾ നിറയെ മാമ്പഴമാണ്. ഒന്നു നന്നായി കണ്ണോടിച്ചു നോക്കിയാൽ കാണാം അവിടെ അമ്മയെ. അമ്മ എന്നും അങ്ങനെയാണ് .എന്നെ നോക്കുന്നത് എങ്ങനെയാണോ അത് പോലെയാണ് അമ്മയ്ക്ക് ചെടികൾ.അവയുടെ ഇലകൾ ഒന്ന് വാടിയാൽ പോലും അമ്മയ്ക്ക് വിഷമമാണ്.ഒരിക്കൽ ഞാൻ കളിയാക്കിയപ്പോൾ അമ്മ പറഞ്ഞു. മോനേ.... പ്രകൃതിയാണ് നമ്മുടെ അമ്മ.വൃക്ഷങ്ങളെയും ചെടികളെയും എന്തിനേറെ എല്ലാ പക്ഷിമൃഗാദികളേയും ഞങ്ങളുടെ ജീവൻ തന്നെ നിലനിർത്തുന്നത് ഈ പ്രകൃതിയാണ്.അത് നമുക്ക് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ നാളെ നമുക്ക് ജീവൻ്റെ വായു തന്നെ നിലനിർത്താൻ പറ്റാതെ വരും. അമ്മയുടെ വാക്കുകൾ കേട്ട് ഞാനൊരു ചെറുപുഞ്ചിരിയോടെ അമ്മയെത്തന്നെ നോക്കി. യഥാർത്ഥത്തിൽ ഒന്ന് കളിയാക്കിയെന്ന് പറയാം. അങ്ങനെ രാവിലെയുള്ള പഠനവും ഒക്കെ കഴിഞ്ഞു. പതിവുപോലെ സ്കൂളിലേക്ക് യാത്രയായി. ടീച്ചർ ക്ലാസ്സിൽ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും ഓക്സിജൻ ഇല്ലാതായാലുള്ള മനുഷ്യൻ്റെ നിലനിൽപ്പിനെക്കുറിച്ചുമൊക്കെ പറഞ്ഞു.ചെടികളും പക്ഷിമൃഗാദികളും ഇല്ലാതായാലുള്ള അവസ്ഥയും പറഞ്ഞു. വരാനിരിക്കുന്ന വിപത്തിനെ ആരോ കണ്ണിൽ പതിപ്പിക്കുന്നത് പോലെ തോന്നി.നമ്മുടെ വയലുകളും പാടങ്ങളും ഒക്കെ നികത്തി പട്ടണങ്ങളാകുമ്പോൾ എത്ര ദുരന്തങ്ങളാണ് ഉണ്ടാവാൻ പോകുന്നത് .വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ റോഡരികിൽ കണ്ട മരങ്ങളെയൊക്കെ ഞാൻ നന്ദിയോടെ വീക്ഷിച്ചു. അവ എന്നോട് പുഞ്ചിരിക്കുന്ന പോലെയും കാറ്റിൽ ഇലകൾ പരസ്പരം കുശലം പറയുന്ന പോലെയും തോന്നി. വീടിൻ്റെ ഗേറ്റ് തുറന്ന് മുറ്റത്തെത്തിയപ്പോൾ അമ്മ തോട്ടത്തിൽ ചെടികൾ നനച്ചു കൊണ്ടിരിക്കുന്നു. വൃക്ഷത്തിൻ്റെ ചില്ലകളിൽ പക്ഷികൾക്കായി വെള്ളം നിറച്ച പാത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു. അന്ന് ഞാൻ അമ്മയെ നിറകണ്ണുകളോടെ നോക്കി.പ്രകൃതിയോട് അമ്മയ്ക്കുള്ള സ്നേഹം എന്തെന്ന് ഞാൻ മനസ്സിലാക്കി.

ജയദീപ് പി പി
(6 A) അഴീക്കോട് നോർത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ