Ssk17:Homepage/മലയാളം കഥാരചന(എച്ച്.എസ്.എസ്)/ഒന്നാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷയം -സൈബർ ലോകത്ത് മഴപെയ്യുമ്പോൾ
 ഹാക്കിങ്  
    തലക്കെട്ടിനു ചുവടെ നല്കിയ ചിത്രത്തിലൊന്നു സൂക്ഷിച്ചു നോക്കിപ്പോ‍യതുകൊണ്ട് കണ്ണ് രണ്ടും നിറപാട. തായുള്ള അക്ഷരങളും എന്തിന് അരപ്പേജ് നിറച്ച ജ്വല്ലറി പരസ്യം വരെ മങ്ങിപ്പോയി. വൈകുന്നേരം ഹൃദയബന്ധത്തിന്റെ അങ്ങനെയൊന്നുണ്ടായിരുന്നോ? ആ... എന്തായാലും ഔപചാരികതയുടെ പേരിൽ (അതെ, ഇതാണ് ശരിയായ പദപ്രയോഗം) അവന്റെ വീട്ടുമുറ്റത്ത് നിർവികാരനായി നിന്നു.  മരണവീടിന് ഒട്ടും യോജിക്കാത്ത വിധം ശബ്ദമുഖരിതമായിരുന്നു അവിടം. മരണവീടുകൾ സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തില് ഗണ്യമആയ കുറവുനേരിടുന്നതായി ഒറ്റനോട്ടത്തിൽ കണ്ടെത്തി. ഉള്ളവരാകട്ടെ ശരീരം മാത്രമേയുള്ളു... കുറേ ചത്തശരീരങ്ങൾ, അത്ഭുതം!കാണുന്നവർ അവർക്ക്  ജീവനുണ്ടേന്ന് തേറ്റിധരിക്കുന്നു. അവ തൊടിയില് തെണ്ടിത്തിരി‍ഞ്ഞു. ഒറ്റയ്ക്കും ഒന്നിച്ചും അവർ കയ്യിലിരുന്ന സ്ക്രീനിൽ മാന്തീ... ആ കൈകളുടെ ചലനം ചുരമാന്തുന്ന പുലിയെ ഓർമിപ്പിച്ചു. പക്ഷേ കണ്ണുകളിൽ മുറ്റിനിൽക്കേണ്ട തീവ്രതയവരിലില്ല...
     തലയോട്ടിയിലെ രണ്ടു കുഴികളെ പൂരിപ്പിയ്ക്കാനെന്നവണ്ണം അവയവിടെയുണ്ടായിരുന്നു എന്നു മാത്രം... ആശ്വാസമില്ലാതെ പണിയെടുപ്പിക്കുന്ന കോർപറേറ്റ് കമ്പനിയാണ് ഉടമയെന്ന തിരിച്ചറിവിൽ മാത്രം അവ തുറന്നു കിടന്നു. രണ്ടാമതൊരു നോട്ടത്തില് അവ രണ്ടു കുഴികൾ മാത്രം ആയിരുന്നു, പീളകെട്ടി ചൈതന്യം നഷ്ടപ്പെട്ട എന്തോ ഒന്ന് അതിന്മേൽ തോലായിക്കിടന്നിരുന്നു എന്നതൊഴിച്ചാൽ ... ഈ വക ചിന്തകളുടെയവസാനത്തിൽ ‍ഞാനെന്റെ കണ്ണുകൾ തപ്പിനോക്കി.. അതവിടെയുണ്ടോ?
     എല്ലാവരും മരിച്ച മാന്യദേഹത്തെ ഏതാണ്ട് പൂ൪ണമായും മറന്നിരിക്കുന്ന സാഹചര്യത്തില്  ‍‍ഞാനെന്റെ സാമൂഹ്യബോധത്തിന് പത്തിയുയ൪ത്താ൯ ഒരവസരം കൊടുത്തു. തൊട്ടടുത്ത നിമിഷം അടുത്തു നിന്നവന്റെ അടയേറ്റ് പത്തി താണു. അത് മൂലയൽ ചുരണ്ടു കൂടി തല ശരീരത്തിലൊളിപ്പിച്ച് ഉറക്കമഭിനയിച്ചു. തിരിച്ച് വീട്ടിലേക്കുള്ള യാത്ര തീരുമാനിക്കും മു൯പ് മനുഷ്യസഹജമായ ആകാംക്ഷ,ജിജ്ഞാസ,എന്തൂസിയാസം എന്തോ ഒന്ന് എന്നെയും പിടികൂടി അതെന്റെ കുറ്റമല്ലല്ലോ, ആദവും ഹവ്വയും തൊട്ടിങോട്ട് ഒളിക്യാമറയുമായി നടക്കുന്ന പുതിയവരുൾപ്പെടെ എല്ലാവ൪ക്കും പ്രേരണ ഇന പ്രാകൃത വികാരമല്ല. മറ്റൊ൪ത്ഥത്തിൽ ഇതല്ലെങ്കിലെന്താണ് ഇന്നീക്കാണുന്ന ശാസ്ത്രപുരോഗതിയുടെ മുഴുവ൯ മാതാവ്...അപ്പോഴിത് ആധുനികമോ അതോ പ്രാചിനമോ? കാടുകയറേണ്ടെന്ന് മനസിനെ വിലക്കി ചിന്തയെ  വഴിതിരച്ചു വിട്ടു.എന്നിട്ടും വഴിതിരിച്ചുവിടാ൯ കെട്ടിയബണ്ടിൽ ചിന്തകള് വീണടിഞ്ഞ് ചളി നിരഞ്ഞു. 

     ശീലത്തിന്റെ ഭാഗമായി ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ന്യൂസ് ഫീഡ് വെറുതേ താഴേയ്ക്കും നീക്കിക്കൊണ്ടിരിക്കെ കൈ എവിടെയോ തട്ടി,ടച്ച് സ്ക്രീനല്ലേ.....യൗവ്വനദശയ്ക്കുശേഷം പഠിച്ച ഈ കുന്ത്രാണ്ടത്തിൽ ഇപ്പോഴും ഒരു വിദഗ്ധനല്ല എന്ന് അറിയാവുന്നതുകൊണ്ട് ആ പിഴവൊരു പിഴവല്ലെന്ന് ആത്മഗതം ചെയ്തു. തുറന്നു വന്നത് അഭിപ്രായപ്രകടനത്തിനുള്ള ഒരു ചെടി ഇന്നിനെ ആകെ അവലോകനം ചെയ്ത് ഒരു പ്രതികരണം നടത്താമെന്നുറപ്പിച്ചു. ടൈപ്പ് ചെയ്തു.

     "ശ്മശാനങ്ങൾക്കു ജീവൻവെയ്ക്കുന്നത് 

     ഒരാൾ മരിക്കുമ്പോൾ മാത്രമാണ്...."കമന്റെഴുതി post ബട്ടണിൽ ക്ലിക്ക് ചെയ്തു. സൈബർ ലോകത്തിന്റെ വിശാലതയിലേക്ക് അതു പറന്നുപോയി..... ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ളവരിലേക്ക് ഞാനത് വലിച്ചെറിഞ്ഞു കൊടുത്തു. അപ്പോൾ തോന്നി ഇന്നു ശ്മശാനത്തിലിരുന്നവന്റെ കഥയെന്താണ്?അവന്റെ അക്കൗണ്ടിന് ആരാണിനിയുടമ?
അവനെപ്പോലെ ഇന്നുള്ള എഴുന്നൂറു കോടി മരിയ്ക്കുമ്പോൾ നാഥനില്ലാതെ എത്ര എക്കൗണ്ടുകൾ കിടക്കും. ഏത് പുരാവസ്തു ഗവേഷകനാവും അവയെ ചികഞ്ഞെടുക്കാൻ മിനക്കെടുക?

അതൊന്നു നോക്കണം. പണ്ടു പഠിച്ച ഹാക്കിങ്ങ് ഒരു കണക്കിന് ഉപകാരമായി. ഹാക്കിങ്ങ് മതി. ക്രാക്കിങ്ങ് വേണ്ട എന്നാണു തീരുമാനിച്ചത്. എന്റെ പ്രൊഫൈലിൽ നിന്നും ലോഗ് ഔട്ട് ചെയ്തു. ഇത്തിരിപ്പണിപ്പെട്ടായാലും കയറി അവന്റെ FBഅക്കൗണ്ടിൽ പല മാതിരി ചിത്രങ്ങൾ പോസ്റ്റിൽ  ചാരിനിൽക്കുന്ന,ബൈക്കിൽ കേറി നിൽക്കുന്ന ,ബീച്ചിൽ അസ്തമയസൂര്യനെ കൈക്കുമ്പിളിൽ പിടിയ്ക്കുന്ന,അങ്ങനെയങ്ങനെ...... ഇനിയൊരിക്കലും പുതിയതായി ഒരു പോസ്റ്റ് വരാനില്ലെന്ന് ആരറിയാനാണ്?

     അയ്യായിരം കടന്ന അവന്റെ ഫ്രണ്ട്സിന്റെ ലിസ്റ്റിൽ പരതി. അവന്റെ വീട്ടിൽ ഇന്നു കണ്ട അമ്പതുപേരുമായി വെറുതേ ഒന്നു താരതമ്യം ചെയ്തു. ഇതിലാരുമറിഞ്ഞു കാണില്ല ഇതൊന്നും അറിഞ്ഞെങ്കിൽ തന്നെ എന്താണ്? അവർക്കെല്ലാമുള്ള അയ്യായിരമോ പതിനായിരമോ വരുന്ന സുഹൃത്തുക്കളിൽ ഒരാൾ കുറഞ്ഞു. അത്ര തന്നെ .അവരവനെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയേക്കാം. ഇല്ലെങ്കിൽ ജീവിചത്തിട്ടും ശംഖിന് കടൽ ഇടം കൊടുക്കുന്ന പോലെ അവന്റെ പുറന്തോടായി ഈ അക്കൗണ്ട് അതിന്റെയിടം നിലനിർത്തിയേക്കാം പുതുതായി ഒന്നുമായി മാറാതെ......
സൈബർ ലോകത്തിലെങ്കിലും അവന് ജീവനുണ്ടായിക്കോട്ടെ, ഇതു കരുതി അവനുവേണ്ടി ഞാനൊരു പോസ്റ്റിട്ടു. ആരറിയാൻ ഇല്ലാത്ത എന്നാൽ  ഉള്ള ഈ ലോകത്തിൽ ഇത് അവന്റെ പേരിൽ അടയാളപ്പെടുത്തപ്പെടും. എങ്കിൽ ഇതുവരെ ഞാൻ ലൈക്കിട്ട ,കമന്റെഴുതിയ പോസ്റ്റുകളിൽ എത്രയെണ്ണം ഉടമകളുടേതാവും? ഇതിനോടകം ഈ കളവ് ആരെങ്കിലും പരീക്ഷിച്ചിരിക്കും. തീർച്ച.
'നിങ്ങളൊന്നും കഴിയ്ക്കുന്നില്ലേ 

     ചപ്പാത്തിയിരുന്ന് തണുക്കുന്നു'....ഭാര്യ വിളിച്ചു.  

     ഇനിയെഴുന്നേൽക്കാതെ നിവൃത്തിയില്ല. അല്ലെങ്കിൽ വിളി വന്നു കൊണ്ടേയിരിക്കും.അലാറം പോലെ ഇടവേളകളിൽ അത് ആവർത്തിയ്ക്കും. മേശയ്ക്കരികിലിരുന്ന് വൃത്താകാരം നഷ്ടപ്പെട്ട ചപ്പാത്തി കീറിമുറിച്ച് ചവച്ച് ഇറക്കുമ്പോഴും നെഞ്ചിലൊരു കീറിമുറിയ്ക്കൽ നടക്കുന്നുണ്ടായിരുന്നു. താനിട്ട പോസ്റ്റ് മറ്റൊരാളുടേതായി ലോകം വായിക്കാൻ പോകുന്ന പോസ്റ്റ് ആ ചിത്രത്തെ ഒന്നു മനസ്സിരുത്തി . കഴി‍ഞ്ഞ മഴയിലെടുത്ത ഒരു ഫോട്ടോ...ഈ വീടിന്റെ വരാന്തയിൽ നിന്നെടുത്തത്. മുറ്റത്ത് വെട്ടിനിർത്തിയ ബുഷ് ചെടിയും ഉയർന്ന മാവും അതിലുണ്ടായിരുന്നു. അളവൊപ്പിച്ച് മുറിച്ച തന്റെ കൊമ്പുകളിലെ സൗന്ദര്യമില്ലായ്മയെക്കുറിച്ച് അത് കഠിനമായി ഖേദിക്കുന്ന പോലെ തോന്നി.മാവ് ഇരുമ്പുകൊണ്ടിട്ടില്ലാത്ത ചില്ലകൾ മഴയിൽ വീണുകുതിരാൻ വെച്ചുകൊടുത്തിരുന്നു. റോഡരികിലായതുകൊണ്ട് ഓരോ വണ്ടിയും പറപ്പിച്ച പൊടിതട്ടി നഷ്ടപ്പെട്ട പച്ച നിറം ആ മഴയിൽ അതു വീണ്ടെടുത്തു. നേർത്ത തളിരുകൾ   കിളിർത്തുവരാൻ ചില്ലയുടെയറ്റങ്ങൾ വെള്ളം ഈമ്പി വലിച്ചു.......

     ഇതു കാണുന്നവന് ഇങ്ങനെയൊന്നു തോന്നില്ലായിരിക്കാം. കോൺക്രീറ്റ് കാടുകളിൽക്കിടന്ന് ബാൽക്കണിയിൽ കൈനീട്ടി മാത്രം മഴ നനഞ്ഞ അവരിൽ  ഇതെന്തുണ്ടാക്കാനാണ്? ചിലർ ചികഞ്ഞെടുക്കുമായിരിക്കും ബാല്യകാലത്തെ.......

     പിറ്റേന്നു രാവിലെ എന്റെ പതിവുതെറ്റി. എനിയ്ക്കു പകരം ഇന്നില്ലാത്ത ഒരുവന്റെ അക്കൗണ്ടിൽ ഞാൻ വീണ്ടും അതിക്രമിച്ചു കയറി . ആവേശത്തോടെ അതിനു ചുവടെ വന്ന ലൈക്കും കമെന്റും എണ്ണി....ആത്മസംതൃപ്തിയടഞ്ഞു . കമന്റെിനൊപ്പം വന്ന ഒരു കുട്ടിയുടെ പടമുണ്ടായിരുന്നു. അതെ,ഇല്ലെങ്കിലും അവൻ നനയുന്നുണ്ട്
നനഞ്ഞു കുതിരുന്നുണ്ട്....അവനെത്തേടി വന്ന 

വാക്കുളുടെ,മഴയിൽ.....

ഈ ലോകമാകെ വിരിച്ചിട്ട വലയിൽ അവൻ മീൻപിടിയ്ക്കുന്നുണ്ട്. വലയ്ക്കുള്ളിലിരുന്നവൻ മാടി വിളിയ്ക്കുന്നു.......

                          ഇന്ന് 
                          ഇപ്പോൾ
                          ഇല്ലാത്ത കടൽത്തീരത്ത്,
                          പെയ്യാത്ത മഴ അവൻ കൊള്ളുന്നുണ്ടായിരിക്കും..........


KAVYASREE A
12, Swami Guruvarananda Memorial Govt.HSS Kolathur (Kozhikode)
എച്ച്.എസ്.എസ് വിഭാഗം മലയാളം കഥാരചന
സംസ്ഥാന സ്കൂൾ കലോത്സവം-2017