Ssk17:Homepage/മലയാളം ഉപന്യാസം(എച്ച്.എസ്.എസ്)/ഒന്നാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷയം:മനുഷ്യാവകാശസംരക്ഷണം
മനുഷ്യാവകാശസംരക്ഷണം
           "ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്" എന്നു പറഞ്ഞത് റെനെ ദെക്കാർത്തെയാണ്. മനുഷ്യർ ഒരു സമുഹത്തിൽ നിലനിൽക്കുന്നത് നിരന്തരമായ ചിന്താപ്രക്രിയയിലുടെ അവൻ ഇവിടെ സാന്നിധ്യം അറിയിക്കുമ്പോഴാണ്. ആ മനുഷ്യൻ തന്റെ സഹജീവികളെ എപ്പോഴും പരിഗണിക്കുന്നു എന്നതിന്റെ  ഉത്തമ ഉദാഹരണമാണ് മനുഷ്യാവകാശം എന്ന സങ്കൽപ്പം തന്നെ.

           മനുഷ്യന് മനുഷ്യനായി ജീവിക്കാൻ, നിലനിൽക്കാൻ അന്തസ്സോടെയും അഭിമാനത്തോടെയും ഒരു ജീവിതം നയിക്കാൻ ഉതകുന്ന അവകാശങ്ങളെയാണ് "മനുഷ്യാവകാശങ്ങൾ" എന്നു നാം നിർവചിക്കുന്നത്. പ്രകൃതിയോട് മല്ലിട്ട് നദീതീരങ്ങളിൽ സ്ഥിരമായമുറപ്പിച്ച ആധുനിക മനുഷ്യൻ സാമൂഹ്യജീവിതം ആരംഭീച്ച അന്നുമുതൽ‌ തന്നെ അവന്റെ അവകാശങ്ങൾ സ്ഥാപിതമായിരുന്നു എന്നു പറയാം. ഐക്യരാഷ്ട്രസംഘടന 'മനുഷ്യാവകാശങ്ങൾ' എന്ന പദം കണ്ടെത്തുന്നതിനു മുമ്പ് തന്നെ മനുഷ്യന്റെ അവകാശങ്ങൾ‌ സ്ഥാപിതമായിരുന്നു എന്നു ചുരുക്കം.

           മനുഷ്യാവകാശം എന്നത് കടൽ പോലെ അഴമുള്ളതും ആകാശം പോലെ പരപ്പുള്ളതുമായ വിശാലവിഷയവും ആദർശവുമാണ്. ജാനിധിപത്യമായി അത് അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. 16-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജാനാധിപത്യ ഭരണനരീതി നിലവിലിരുന്നു. അന്നു മുതൽ മനുഷ്യാവകാശങ്ങളുടെ ചരിത്രം ആരംഭിക്കുന്നു. സമൂഹത്തെ അടിസ്ഥാനപരമായും സമഗ്രപരമായും മാറ്റിത്തീർത്ത ഇംഗ്ലണ്ടിലെ ആഭ്യന്തരസമരങ്ങളിലും ഫ്രഞ്ച് വിപ്ലവത്തിലും അന്തവർത്തിയായി തുടിച്ചത് എല്ലാ ജനതയുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ചിന്ത തന്നെയാണ്. അമേരിക്കൻ ആഭ്യന്ത‌ര യുദ്ധത്തിന്റെ കാലഘട്ടത്തിൽ ജനാധിപത്യവാദികൾ ഉയർത്തിവിട്ട "No Taxtion Without Repersentation" എന്ന മുദ്രാവാക്യം വലിയ ജനപ്രീതി പിടിച്ചു പറ്റി. മനുഷ്യാവകാശ ചരിത്രത്തിലെ ആദ്യ സന്ദേശം ഇതായിരുന്നുവത്രേ. മനുഷ്യാവകാശങ്ങൾ മുൻപേ സ്ഥാപിതമായെങ്കിലും ഔദ്യോഗികമായ ചരിത്രമാരംഭിക്കുന്നത് "മാഗ്നകാർട്ട"യിലൂടെയാണ്.

           മനുഷ്യജീവന്റെ നിലനിൽപ്പു തന്നെ ആശങ്കയിലാക്കിയ ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും മൂന്നാം ലോകരാജ്യങ്ങളെ തകർത്തെറിഞ്ഞപ്പോൾ പാർശ്വവല്കരിക്കപ്പെട്ട ജനതയുടെ സംരക്ഷണത്തിനായി 1945ഒക്ടോബർ 24ന് ഐക്യരാഷ്ട്രസംഭടന രൂപീകരിക്കപ്പെട്ടു. 1952ൽ ആഗോളമനുഷ്യാവകാശകമ്മീഷനും പിന്നീട് ദേശീയമനുഷ്യാവകാശകമ്മീഷനുകളും തുടർച്ചയായി സംസ്ഥാനമനുഷ്യാവകാശകമ്മീഷനുകളും സ്ഥാപിക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച കമ്മീഷൻ കേരളമാണെന്ന് നമുക്ക് അഭിമാനിക്കാം. ഡിസംബർ10 ലോകമനുഷ്യാവകാശദിനം ലോകമെമ്പാടും ആചരിച്ചുകൊണ്ട് മനുഷ്യാവകാശത്തിന്റെ പ്രസക്തിയെ നാം ലോകജനതയ്ക്കു മുന്നിൽ എടുത്തു കാട്ടുന്നു.

           എന്നാൽ ലോകം അനിശ്ചിതത്ത്വത്തിന്റെ, മനുഷ്യാവകാശ ലംഘനങ്ങളുടെ എവറസ്റ്റിലെത്തി നിൽക്കെ അതിനെതിരെ ലോകമണ്ഡലത്തിലുള്ള ചെറുത്തുനിൽപ്പ് തുലോ തുച്ഛമെന്നും പറയാതെ വയ്യ. കാൽനൂറ്റാണ്ടിന്റെ ഈ അന്തരാളഘട്ടത്തിലാണ് അൽഖ്വെയ്ദയും നവനാസികളും ഗോഡ്സേമാരും രംഗത്തെത്തിയത്.അഫ്ഗാനിൽ താലിബാൻ ഭീകരർ ബാമിയാനിലെ ബുദ്ധ പ്രതിമകൾ തകർക്കപ്പെട്ടത്. ബാബറി മസ്കിദ് തകർക്കപ്പെട്ടത്. ഇനിയും തകർക്കാനെന്തുണ്ടെന്നന്വേഷിച്ച് അവർ ശ്വാസം പിടിച്ചോടുകയാണ്. ഗാന്ധിജിയുടെ നിരുനെഞ്ചിനു നേർക്ക് നിറയൊഴിച്ച അതേ പിസ്റ്റളുകളെടുത്ത് അവർ ധാബോൽക്കറേയും പൻസാരേയും കൽബുർഗിയേയും വധിക്കുന്നു. മത സൗഹാർദ്ദത്തിന്റെ നറുമണം വീശുന്ന പുണ്യസ്തംഭങ്ങളായ പുരാതനക്ഷേത്രങ്ങളിൽ നിന്ന് അഹിന്ദുക്കളെ ആട്ടിയോടിച്ച് ചാതുർവർണ്യ ശുദ്ധിയുടെ യാഗം കഴിക്കാൻ അവർ വിറളിപിടിച്ചോടുന്നു.
 
            ഇന്ത്യാ രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശം ഒരിക്കൽ നിഷേധിക്കപ്പെട്ടപ്പോഴാണ് ഇവിടെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങൾ ഉണ്ടായത്. Freedom is my birth right. I'll have it എന്നു പ്രഖ്യാപിച്ച ബാലഗംഗാധര തിലകനിൽ തുടങ്ങി നിങ്ങളെനിക്കു രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് ഉദ്ഘോഷിച്ച സുഭാഷ് ചന്ദ്രബോസിലുടെ 'അഹിംസ' എന്ന ആയുധമുപയോഗിച്ച് ലോകജനാധിപത്യത്തിനും ദേശീയസ്വാതന്ത്ര്യസമരത്തിനും അടിത്തറ പാകിയ ഗാന്ധി വരെ... ത്യാഗത്തിന്റേയും സഹനത്തിന്റേയും സമാനതകളില്ലാത്ത പ്രവർത്തി രൂപങ്ങൾക്ക് സാക്ഷിനിർത്തി നാം നേടിയെടുത്ത മനുഷ്യാവകാശങ്ങളുടെ നഭോ മണ്ഡലത്തിൽ അസ്വസ്ഥതയുടെ കർമേഘങ്ങൾ ദർസിക്കുകയാണിന്ന് നാമ്മിന്ന്.

‌           സ്വാതന്ത്ര്യം ലഭിച്ച അന്നു തന്നെ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ ജന്മനാട്ടിൽ ജീവിക്കാനുള്ള ഒരു മനുഷ്യന്റെ മൗലീകാവകാശമാണ് നിഷേധിക്കപ്പെട്ടത്. ഇന്ത്യയിൽ അസ്വസ്ഥത പടർത്തുന്ന തീവ്രവാദ ഭീകരവീദ സംഘടനകൾ സാമധാനത്തോടെ ജീവിക്കാനുള്ള അവകാശമാണ് തടയുന്നത്. മൊറാദാബാദിലും ജംഷഡ്പൂരിലും ഗോന്ധ്രയിലും മരിച്ചുവീഴുന്നവരുടെ ജാതിയും മതവും നോക്കി വിഷവിത്തുകൾ ഉണക്കിസൂക്ഷിക്കുന്നവരെ സൂക്ഷിക്കുക. ആവശ്യം വരുമ്പോൾ അവരത് വിതയ്ക്കുകയും കൊയ്തെടുക്കുകയും ചെയ്യും.

           സ്വാതന്തര്യത്തിന്റെ ആറരദശകങ്ങൾ പിന്നിട്ടിട്ടും പട്ടിണിയും ദാരിദ്ര്യവും നമുക്ക് ഒഴിച്ചെടുക്കാനായിട്ടില്ല. ഇന്ത്യയിൽ അമ്മയുടെ പോഷകാഹാരകുറവുമൂലം തൂക്കക്കുറവുള്ളവരായി  43% കുട്ടികൾ ജന്മമെടുക്കുന്നു. MNBയുടെ കണക്കനുസരിച്ച് ഗ്രാമീണജനതയുടെ 70% 1980 കളിൽ കഴിച്ച ആഹാരത്തിന്റെ പകുതി പോലും ഇന്ന് കഴിക്കുന്നില്ല. രാജസ്ഥാനിലെ ഒരു സർവ്വെ റിപ്പോർട്ട് പ്രകാരം 500 അമ്മമാരിൽ തലേദിവസം ധാന്യം കഴിക്കാത്തവർ  50 പേരും പച്ചക്കറി കഴിക്കാത്തവർ 2500 പേരുമായിരുന്നു. ദാരിദ്ര്യവും പട്ടിണി മരണങ്ങളും രോഗപീഢകളും ഇന്ത്യയെ വലക്കമ്പോൾ 20 വർഷത്തിനുള്ളിൽ 20 ലക്ഷം കോടി രൂപയെങ്കിലും ഇന്ത്യൻ ഖജനാവിന് നഷ്ടമാക്കിയ ഉദ്യോഗസ്ഥഭരണനേതൃത്വങ്ങളുടെ കഥയില്ലായ്മകൾ നാം കാണുന്നു. ഭക്ഷണം ലഭ്യമാക്കുന്നതിനായി അടിത്തട്ടിൽ പ്രവർത്തനങ്ങൾ ഉണ്ടാകണം. പൊതു വിതരണ സമ്പ്രദായം കൂടുതൽ ശക്തിപ്പെടുകയും ദാരിദ്രനിർമാർജന പദ്ധതികൾ ആസൂത്രിതമാവുകയും വേണം.

           മനുഷ്യാവകാശലംഘനങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത് സ്ത്രീകളും കുട്ടികളുമാണ്. തുർക്കിയിലെ ബോഡ്ര തീരത്ത് മണലിൽ മുത്തമിട്ടു കിടന്ന ഐലിൻ കുർദിയും കുറച്ചകലെ അമ്മയും ലോകസമാധാനത്തിനു മുന്നിൽ ചോദ്യചിഹ്നമാകുന്നു. ഒരു വർഷം 5ലക്ഷം അഭയാർത്ഥികൾ ലോകമാകെ പ്രവഹിക്കുമ്പോൾ ഒരു തുണ്ട് ഭൂമിയിൽ മാന്യതയോടെ ജിവിക്കാൻ അവർക്ക് അവകാശമില്ലാതാവുകയല്ലേ? ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ തലസ്ഥാനം "ബലാത്സംഗ നഗരം" എന്നറിയപ്പെടുമ്പോ, ഒാരോ മിനുട്ടിലും ഒരു സ്ത്രീ അക്രമിക്കപ്പെടുമ്പോ, സതിയും ശൈശവവിവാഹവും വാപ് പഞ്ചായത്തിൽ അനുസ്യൂതം അരങ്ങേറുമ്പേൾ, ഒന്നരലക്ഷം പെൺഭ്രൂണഹത്യകൾ നടക്കുമ്പോൾ ജിഷയും സൗമ്യയും നിർഭയയും ശൈരിയും ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
          
           "ദേവീ ഭൂമി നിനക്കെല്ലാമറിയാം
            നിന്റെ ചന്തയിൽ പാഴ്‌വിലക്കു-
            മെടുക്കാത്തൊന്നല്ലീപ്പെണ്ണിന്റെ ജീവിതം"
        എന്ന് സുഗതകുമാരി ആകുലപ്പെടുമ്പോൾ 
            "ഇനി മേലിൽ പുതുപ്പട്ടിൽ പൊതിഞ്ഞ
              പാവകളായ് മേടപ്പുറത്തിവർ മരുവുകില്ല"
           എന്ന് മറ്റൊരു വരി ഉത്തരമാവുന്നു. സ്ത്രീയെ ബഹുമാനിക്കുന്ന, അധികാരത്തിന്റേയും നിയമവ്യവസ്ഥയിലുന്നതങ്ങളിൽ സ്ഥാനം നൽകുന്ന, സ്വാതന്തര്യത്തിന്റെ ചിറകരിയാത്ത ഒരു സമൂഹസൃഷ്ടിക്കായി സ്ത്രീയും, പുരുഷനും, കുടുംബവും, ലോകവും, സർക്കാരും, സമൂഹവും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയോ നിവൃത്തിയുള്ളൂ.
           ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ പിടിച്ചുലച്ച് നിലവിൽ വന്ന നോട്ടു നിരോധനം ഇന്ത്യൻ ജനതയുടെ മനുഷ്യാവകാശങ്ങളെ തകർത്തെറിയുന്ന് എന്ന് 122പേർ മരിച്ച് വാർത്തയിൽ നിന്നും നാം മനസ്സിലാക്കുന്നു. 

	  ഭരണാധികാരികൾ നമുക്കു മുൻപിൽ വച്ചുനീട്ടുന്ന മോഹന വാഗ്ദാനങ്ങൾക്കപ്പുറം സ്വന്തം അധ്വാനത്തിന്റെ രുചിയറിയാനാവാതെ പൊട്ടക്കിണറ്റിലെ തവളകളായി ഒരു രാജ്യത്തെ ജനത മാറിക്കൊണ്ടിരിക്കുന്നു. കോർപറേറ്റ് കുത്തകകൾ സമ്പത്തിന്റെ തുരുത്തുകൾ നിർമ്മിക്കാൻ ഇന്ത്യയിൽ ചേരികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു."ഡിജിറ്റൽ ഇന്ത്യ" എന്ന ആശയം നാം സ്വാഗതം ചെയ്യുമ്പോൾ 20-25 കോടി ഇന്ത്യൻ ജനങ്ങൾ കാട്ടിലാണ് വസിക്കുന്നതെന്ന സത്യം ഇന്ത്യൻ ഭരണകൂടങ്ങൾ  മറക്കുന്നതെന്തേ?

	  മനുഷ്യന്റെ സമഗ്ര വികാസത്തിനും അതിനാധാരമായ സമൂഹവികസനത്തിനുമാണ് വിദ്യാഭ്യാസം സഹായിക്കേണ്ടതെങ്കിൽ ക്ഷേമരാഷ്ട്രമെന്ന് ഭരണഘടന പറയുന്ന ഇന്ത്യയിൽ വിദ്യാഭ്യാസത്തിനുള്ള മൗലീകാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. ഇവിടെ ജിഷ്ണു സ്വകാര്യ മാനേജ്മെന്റുകളുടെ പീഡനത്തിനിരയാകുമ്പോൾ രോഹിത് വെമുല ദളിതനായി ജനിച്ചതിൽ മരണത്തിലഭയം പൂകുന്നു. ഈ രാജ്യത്തെ സുന്ദരമാക്കാൻ ഇടിമുറകളല്ല, മറിച്ച് സർഗാത്മകതയെ ആവിഷ്കാരസ്വാതന്ത്ര്യത്തെ തളച്ചീടാത്ത ഉത്തമ വിദ്യാഭ്യാസ സംസ്കാരമാണ് ഉടലെടുക്കേണ്ടത്. വിദ്യാ൪ത്ഥികൾക്കെതിരെ വരുന്ന അതിക്രമങ്ങൾ സമൂഹത്തിന്റെ താളം തെറ്റിക്കുന്നു. നിസ്സംഗമായ സമീപനങ്ങക്കെതിരെ അത് കലാപത്തിന്റെ കനൽ കൊരുക്കുന്നു.

	"യുദ്ധ കിഴക്കായാലും പടിഞ്ഞാറായാലും 
	 അത് ശാന്തിയുടെ മരണമാണ് 
	 രക്തം എന്റേതായാലും നിന്റേതായാലും
	 അത് മനുഷ്യരക്തമാണ്"
എന്ന് സാഹിർ അഭിപ്രായപ്പെട്ടപ്പോൾ സിറിയയിലും ഇസ്രായേലിലും അനാഥരാക്കപ്പെട്ട ജീവനുകൾ ഇന്ത്യയുടെ പൂന്തോട്ടമായ കശ്മീരിൽ തീവ്രവാദികൾക്കിടയിൽ പെട്ടുപോകുന്ന മനുഷ്യർ....
	
         മനുഷ്യാവകാശസംരക്ഷണം എന്നത് നിന്താന്ത്ര ജാഗ്രതയാവശ്യപ്പെടുന്ന നിരന്തര പ്രക്രീയയായിത്തീരുന്നു ഇവിടെ.
വിശക്കുന്നവർക്ക് ഭക്ഷണമാണ് അവകാശം, തടവറയിൽ അകപ്പെട്ടവന് സ്വാതന്ത്ര്യമാണ് അവകാശം, കുടിവെള്ളം ന്ഷേധിക്കപ്പെട്ടവന് ദാഹജലമാണ് അവകാശം, മലിനമായ പരിസ്ഥിതികളെ നേരിടേണ്ടിവരുമ്പോൾ അൽപം ശുദ്ധവായുവാണ് അവകാശം. അനാചാരങ്ങളും അത്യാചാരങ്ങളും അരങ്ങുതക൪ക്കുന്ന അന്ധവിശ്വാസ കൊടുക്കാറ്റിൽ ഹിംസയിൽ നിന്നും രക്ഷയാകേണ്ട സമാധാനം എന്ന അവകാശമാണ് അവകാശം. 
	 ഒരു മനുഷ്യൻ ഇവുടെ ജീവിക്കുമ്പോൾ സഹജീവികളുൾപ്പെടുന്ന സമൂഹത്തിന് അവന്റെ സംരക്ഷണത്തിന് പ്രതിബദ്ധയുണ്ട്.
	"ഒരു കണ്ണീർക്കണം മറ്റുള്ളവ൪ക്കായ്
	 ഞാൻ പൊഴിക്കവേ 
	 ഉദിക്കയാണെന്നാത്മാവിലായിരം 
	 സൗരമണ്ഡലം 
	 ഒരു പുഞ്ചിരി മറ്റുള്ളവർക്കായ്
	 ഞാൻ ചെലവാക്കവേ
	 ഹൃദയത്തിലുണ്ടാവുന്നൂ നിത്യ നി൪മ്മല പൗ൪ണമി"
   എന്ന അക്കിത്തത്തിന്റെ വരികളെ ഓർത്തുകൊണ്ട്,'വസുധൈവ കുടുംബകം' എന്ന മന്ത്രം ജീവശാസ്ത്രപരമായിത്തന്നെ രക്തത്തിലാവാഹിച്ച ഒരു ജനതക്ക് അന്യന്റെ വാക്കുകൾക്ക് സംഗീതത്തിന്റെ മധുരമുണ്ടാവുന്ന, മനുഷ്യ ചോദനകളെ മത്സരമില്ലാതെ കെട്ടഴിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാനാവും എന്ന സ്വപ്നം മനസ്സിലാവാഹിച്ചുകൊണ്ട് "മനുഷ്യാവകാശ സംരക്ഷണം" എന്ന മനുഷ്യനോളമോ അതിനേക്കാളുമോ വലിപ്പമുള്ള ഈ ആശയത്തെ ഒരു ദ൪ശനമാക്കി ഒരു വികാരമാക്കി നെഞ്ചിലേറ്റിക്കാം.
	എന്തിനും പ്രാപ്തിയുള്ള മനുഷ്യൻ വിജയിക്കുക തന്നെ ചെയ്യും. ഞാനും നിങ്ങളും നമ്മളുമടങ്ങുന്ന പൊതു സമൂഹം ഈ ലക്ഷ്യപൂ൪ത്തീകരണത്തിനായി മനുഷ്യാവകാശനഭോമണ്ഡലത്തിലെ കാ൪മേഘങ്ങളെ തുരത്താൻ സിംഹത്തെപ്പോലെ സടകുടഞ്ഞെഴുന്നോൽക്കാൻ "ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നി൪ബോധത.  
	 
NANDA N R
11, H. S. S. Chalavara (Palakkad)
HSS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്.എസ്)
സംസ്ഥാന സ്കൂൾ കലോത്സവം-2017