ജലാലിയ എച്ച്.എസ്. എടവണ്ണപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എൻറെ നാട് വാഴക്കാട്

വാഴക്കാട് മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കൊണ്ടോട്ടി ബ്ളോക്കിലാണ് വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വാഴക്കാട് വില്ലേജുപരിധിയിൽ വരുന്ന വാഴക്കാട് ഗ്രാമപഞ്ചായത്തിനു 23.78 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചീക്കോട്, പള്ളിക്കൽ, വാഴയൂർ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വാഴയൂർ, പള്ളിക്കൽ, പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകളുമാണ്. ചാലിയാർപുഴ അതിരിടുന്ന വാഴക്കാട് പ്രദേശത്തിന്റെ ചരിത്രം ഈ നദിയുമായി അവിഭാജ്യമാം വിധം ഇഴുകിച്ചേർന്നിരിക്കുന്നു. ഈ പ്രദേശത്തെ ജീവിതരീതിയും സംസ്കാരവും സാമൂഹിക ഘടനയുമൊക്കെ രൂപപ്പെടുത്തിയതിൽ ചാലിയാറിന്റെ പങ്ക് നിസ്സീമമാണ്. പഴയകാലത്ത് ഇതര പ്രദേശത്തുകാർക്ക്, ദൂരസ്ഥലങ്ങളിലേക്കു പോകുവാൻ കാൽനടയല്ലാതെ മറ്റ് യാത്രാസൌകര്യങ്ങളൊന്നുമില്ലാത്ത കാലത്തും വാഴക്കാട്ടുകാർക്ക് ചാലിയാറിലൂടെ തോണികളിലും മോട്ടോർബോട്ടുകളിലും കയറി ദൂരസ്ഥലങ്ങളിൽ എത്താനും സാധനങ്ങൾ കൊണ്ടെത്തിക്കാനും സാധിച്ചിരുന്നു. വാഴക്കാട് പഞ്ചായത്ത് 1962 ജനുവരി ഒന്നിനാണ് നിലവിൽ വന്നത്. മാവൂരിൽ 1960-തുകളിൽ ആരംഭിച്ച ഗ്വാളിയോർ റയൺസ് ഫാക്ടറി വാഴക്കാടിന്റെ ജനജീവിതത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ്. ഈ കമ്പനിയിൽ തൊഴിലാളികളായി ജോലിചെയ്തവരും ചെയ്യുന്നവരുമായി നല്ലൊരു വിഭാഗം ജനങ്ങൾ ഈ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരുമുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ, ശൈലിയിൽ, സമീപനത്തിൽ എന്നല്ലാ, ഈ പ്രദേശത്തിന്റെ സമ്പദ്ഘടനയെ തന്നെ മൊത്തത്തിൽ സ്വാധീനിച്ച ഘടകമായിരുന്നു മാവൂർപണം. സ്ഥലനാമം അർത്ഥമാക്കുന്നതു പോലെ കാർഷികമേഖലയ്ക്ക് പ്രാമുഖ്യമുള്ള പ്രദേശമാണ് വാഴക്കാട്. കുന്നുകളും താഴ്വരകളും ചരിവുകളും നെൽവയലുകളും ഇടകലർന്നതാണ് വാഴക്കാടിന്റെ ഭൂപ്രകൃതി. വടക്കെ അതിർത്തിയിൽ കിഴക്കു മുതൽ പടിഞ്ഞാറുവരെ ചാലിയാർ ഈ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് ഒഴുകുന്നു.. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്.വാഴക്കാട് ഗ്രാമപഞ്ചായത്തിലെ 11-ആ൦ വാർഡിലാണ് ജലാലിയ എച്ച് എസ് എടവണ്ണപ്പാറ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സാമൂഹ്യചരിത്രം ചാലിയാർപുഴ അതിരിടുന്ന വാഴക്കാട് പ്രദേശത്തിന്റെ ചരിത്രം ഈ നദിയുമായി അവിഭാജ്യമാം വിധം ഇഴുകിച്ചേർന്നിരിക്കുന്നു. ഈ പ്രദേശത്തെ ജീവിതരീതിയും സംസ്കാരവും സാമൂഹിക ഘടനയുമൊക്കെ രൂപപ്പെടുത്തിയതിൽ ചാലിയാറിന്റെ പങ്ക് നിസ്സീമമാണ്. പഴയകാലത്ത് ഇതര പ്രദേശത്തുകാർക്ക് ദൂരസ്ഥലങ്ങളിലേക്കു പോകുവാൻ കാൽനടയല്ലാതെ മറ്റ് യാത്രാസൌകര്യങ്ങളൊന്നുമില്ലാത്ത കാലത്തും വാഴക്കാട്ടുകാർക്ക് ചാലിയാറിലൂടെ തോണികളിലും മോട്ടോർബോട്ടുകളിലും കയറി ദൂരസ്ഥലങ്ങളിൽ എത്താനും സാധനങ്ങൾ കൊണ്ടെത്തിക്കാനും സാധിച്ചിരുന്നു. കൃഷിയായിരുന്നു ഈ ഗ്രാമത്തിലെ മുഖ്യതൊഴിലെങ്കിലും ചാലിയാറായിരുന്നു ഇവിടുത്തുകാർക്ക് പല തരത്തിലുമുള്ള ഉപതൊഴിലുകൾ നൽകിയത്. ഇവിടെ നിന്നും തടി, മുള, വിറക് എന്നിവ ശേഖരിച്ച് കോഴിക്കോട്ടേക്കും, കളിമണ്ണ് ശേഖരിച്ച് ഫറോക്കിലെ ഓട്ടുകമ്പനിയിലേക്കും ചാലിയാറിലൂടെ എത്തിച്ചിരുന്നു. മലപോലുള്ള വൈക്കോൽ ചങ്ങാടങ്ങൾ, പലചരക്ക് കൊണ്ടുവരുന്ന കുറപ്പെട്ടി തോണികൾ, ഫറോക്കിലേക്ക് പോകുന്ന കളിമൺ നിറച്ച തോണികൾ, മാങ്കാവിലേക്ക് നീങ്ങുന്ന തേങ്ങാ നിറച്ച തോണികൾ, വിവാഹസംഘങ്ങളേയും വിരുന്നുസംഘങ്ങളേയും വഹിച്ചുകൊണ്ടുള്ള സവാരിത്തോണികൾ (കടൽ തോണികൾ), കൂവിപ്പായുന്ന കടൽമീൻ വിൽപ്പനക്കാരുടേയും, എരുന്ത്(ഇറച്ചികക്ക) വിൽപ്പനക്കാരുടെയും തോണികൾ, “കെസ്സും, ബദറും” നീട്ടിപ്പാടി, തണ്ടും വലിച്ചൊഴുകുന്ന വിറകുതോണിക്കൂട്ടങ്ങൾ, ഓളം മുറിച്ച് കിതച്ചോടുന്ന യന്ത്രബോട്ടുകൾ, പശ്ചാത്തലത്തിൽ ഇരുകരകളിലുമായി നീണ്ടുകിടക്കുന്ന പഞ്ചാര മണൽത്തിട്ടകൾ. ഇതൊക്കെയായിരുന്നു ചാലിയാറിന്റേയും ഈ നാടിന്റെ തന്നെയും പോയകാല ദൃശ്യം. പഴയ കരുമരക്കാട് അംശത്തിലുൾപ്പെട്ട വാഴക്കാട്, കരുമരക്കാട്, അനന്തായൂർ ദേശങ്ങളും, ചെറുവായൂർ അംശത്തിലുൾപ്പെട്ട ചെറുവായൂർ, ചാലിയപ്രം, മപ്രം ദേശങ്ങളും ഉൾപ്പെട്ട ഭൂപ്രദേശമാണ് ഇന്നത്തെ വാഴക്കാട് പഞ്ചായത്ത്. മുസ്ളീങ്ങളും ഹിന്ദുക്കളും ഇടകലർന്നു ജീവിക്കുന്ന ഈ പഞ്ചായത്തിൽ ജനസംഖ്യയിൽ ഭൂരിപക്ഷവും മുസ്ളീങ്ങളാണ്. സാമുദായികസൌഹാർദ്ദവും സാഹോദര്യബന്ധവും ശക്തമായി നിലനിന്നുപോരുന്ന പ്രദേശമാണ് ഈ ഗ്രാമം. ബ്രിട്ടീഷ്ഭരണത്തിൻ കീഴിലാകുന്നതിനു മുമ്പ് ഈ പ്രദേശം സാമൂതിരി രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. അതിന്റെ ഫലമായി നിലമ്പൂർകോവിലകം, കിഴക്കേകോവിലകം, പടിഞ്ഞാറേകോവിലകം തുടങ്ങിയ താവഴികൾ ഇവിടുത്തെ പ്രധാന ഭൂവുടമകളായി. 1921-ലെ മലബാർ കലാപത്തിന്റെ അനുരണനങ്ങൾ ഈ പ്രദേശത്തും എത്തിയിരുന്നു. ബ്രിട്ടീഷ് വാഴ്ചക്കെതിരെ ഈ നാട്ടുകാർ പ്രകടിപ്പിച്ച ശക്തമായ ദേശീയബോധത്തിൽ വിറളിപൂണ്ട വെള്ള പട്ടാളക്കാർ, വാഴക്കാടും, ആനക്കോടും ക്യാമ്പ് ചെയ്തുകൊണ്ട്, ക്രൂരമർദ്ദനങ്ങൾ അഴിച്ചു വിടുകയുണ്ടായി. ചെറുത്തുനിൽക്കാൻ കഴിയാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ജീവരക്ഷയ്ക്കായി പലായനം ചെയ്ത്, “കൊണ്ടോട്ടി തങ്ങളെ” അഭയം പ്രാപിക്കുകയുണ്ടായി. അങ്ങനെ കുറച്ചു കാലത്തേക്കെങ്കിലും ഈ പ്രദേശത്തെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാനും, കൊന്നാര് മുഹമ്മദ് കോയ തങ്ങളെ രാജാവായും, പൂവഞ്ചിരി കുട്ട്യമ്മുമൌലവി എന്നയാളെ ചാലിയപ്പുറം കലക്ടറായും അവരോധിക്കാനും കഴിഞ്ഞു. വെള്ളപട്ടാളത്തിന്റെ വെടിയേറ്റു മരിച്ചവരും തൂക്കിലേറ്റപ്പെട്ടവരും അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരും നിരവധി പേരുണ്ടായിരുന്നു. “കൊയപ്പത്തൊടി” കുടുംബത്തെക്കുറിച്ച് പരാമർശിക്കാതെ വാഴക്കാടിന്റെ ചരിത്രം പൂർണ്ണമാവില്ല. സമ്പത്തും പ്രതാപവും, അധികാരവും കൈയ്യാളിയ ഈ കുടുംബം ഈ പ്രദേശത്ത് വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 64 ആനകളും, മലബാറിൽ ആകെ ഭൂസ്വത്തും, കണക്കറ്റ വ്യാപാരികളും കാര്യസ്ഥൻമാരും കണക്കെഴുത്തുകാരുമായി ആയിരക്കണക്കിനു ഉദ്ദ്യോഗസ്ഥൻമാരും, പതിനായിരക്കണക്കിനു തൊഴിലാളികളും നിരവധി ഓഫീസുകളും, ബംഗ്ളാവുകളും, സുഖവാസകേന്ദ്രങ്ങളും, കൂടാതെ ഇവയെയൊക്കെ പരസ്പരം ബന്ധിപ്പിക്കാൻ സ്വകാര്യ റോഡുകളും ടെലിഫോൺ ശൃംഖലയും തുടങ്ങിയെല്ലാമുണ്ടായിരുന്നതും, വരും തലമുറയ്ക്ക് കെട്ടുകഥയെന്ന് തോന്നാവുന്നതുമായ ഒരു മായാലോകമായിരുന്നു അത്. വാഴക്കാട് അഴിക്കുന്ന്, കഴുക്കുത്താൻകുന്ന്, എളമരം, പണിക്കരപുറായ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അവരുണ്ടാക്കിയ അന്നത്തെ റോഡുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ളാം-മതപഠനകേന്ദ്രമായ “ദാറുൽ ഉലും” ഒന്നേകാൽ നൂറ്റാണ്ടിനുമുമ്പ് സ്ഥാപിക്കപ്പെട്ടത് കൊയപ്പത്തൊടി കുടുംബസ്ഥാപകനായ മമ്മദ് കുട്ടി ശിരസ്താദാർ ദാനം ചെയ്ത വഖഫ് സ്വത്തുക്കളെ അവലംബിച്ചായിരുന്നു. കണ്ണിയത്ത് അഹമ്മദ് മുസ്ളീയാർ, ഇ.മൊയ്തു മൌലവി, കെ.എം.മൌലവി, ഖുത്തുബി മുഹമ്മദ് മുസ്ളീയാർ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, എം.സി.സി സഹോദരന്മാർ തുടങ്ങിയ എത്രയോ പണ്ഡിത പ്രമുഖന്മാർക്കും ദേശീയ നേതാക്കന്മാർക്കും പഠിക്കാനും പഠിപ്പിക്കാനും വേദിയൊരുക്കിയ ഈ മഹൽ സ്ഥാപനം ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത അറബി കോളേജായി പ്രവർത്തിക്കുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പ്രചരണ പ്രവർത്തനങ്ങളുമായി അക്കാലത്ത് വാഴക്കാടിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്ന പ്രമുഖന്മാരിൽ ചിലരാണ് കെ.കേളപ്പൻ, മുഹമ്മദ് അബ്ദുൾ റഹിമാൻ സാഹിബ്, ഇ.മൊയ്തു മൌലവി, എ.വി.കുട്ടി മാളുഅമ്മ, കുട്ടികൃഷ്ണൻ നായർ, കെ.എം.സീതി സാഹിബ്, പോക്കർ സാഹിബ് എന്നിവർ. പിൽക്കാലത്ത് ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്ന അഴകത്ത് കോടോളി കുഞ്ഞുണ്ണി നായരായിരുന്നു റോഡ്, ആശുപത്രി, പൊതുകിണർ, ഹരിജൻ സ്കൂൾ, മറ്റു വിദ്യാലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിൽ മുൻകയ്യെടുത്ത് പ്രവർത്തിച്ചത്. ഇതേ സംഘം 1940-കളിൽ എടവണ്ണപ്പാറയിൽ സ്ഥാപിച്ച മാധവൻ നായർ സ്മാരകവായനശാലയും ഗ്രന്ഥശാലയും സാംസ്കാരിക പ്രവർത്തനരംഗത്തെ കനപ്പെട്ട ഒരു സംഭാവനയാണ്. 1946-ൽ ജന്മിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി മദ്രാസ് അസംബ്ളിയിൽ അംഗമായി. വാഴക്കാട് കൂടി ഉൾപ്പെട്ട പ്രദേശത്തിന്റെ പ്രതിനിധികളായി മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് അഴകത്ത് കൊടോളി കുഞ്ഞുണ്ണി നായരും, കൊലത്തിക്കൽ മമ്മദ് കുട്ടി ഹാജിയും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മാവൂരിൽ 1960-തുകളിൽ ആരംഭിച്ച ഗ്വാളിയോർ റയൺസ് ഫാക്ടറി വാഴക്കാടിന്റെ ജനജീവിതത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ്. ഈ കമ്പനിയിൽ തൊഴിലാളികളായി ജോലിചെയ്തവരും ചെയ്യുന്നവരുമായി നല്ലൊരു വിഭാഗം ജനങ്ങൾ ഈ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരുമുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ, ശൈലിയിൽ, സമീപനത്തിൽ എന്നല്ലാ, ഈ പ്രദേശത്തിന്റെ സമ്പദ്ഘടനയെ തന്നെ മൊത്തത്തിൽ സ്വാധീനിച്ച ഘടകമായിരുന്നു മാവൂർപണം. നിലമ്പൂർ കോവിലകം, കിഴക്കെ കോവിലകം, പടിഞ്ഞാറെ കോവിലകം, കിഴക്കുമ്പാട്ട് നമ്പൂതിരിപ്പാട്, കക്കുഴി ഇല്ലത്ത് മൂസത്, ചെറുവാക്കാട് ഇല്ലം, തൃക്കളയൂർ ദേവസ്വം, അനന്തായൂർ ദേവസ്വം, ശ്രീവളയനാട് ദേവസ്വം, കൊണ്ടോട്ടിതങ്ങൾ, കൊയപ്പത്തൊടി തുടങ്ങി വൻകിട ജന്മിമാരുടെ കൈവശത്തിലായിരുന്നു ഇവിടുത്തെ ഭൂമി മുഴുവൻ. ടിപ്പുവിന്റെ പടയോട്ടകാലത്ത് നിർമ്മിക്കപ്പെട്ട താമരശ്ശേരി-താനൂർ റോഡിന്റെ ഭാഗമായ കൂളിമാട്-എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡ്, വാഴക്കാട്-അരീക്കോട് റോഡ് എന്നിവയായിരുന്നു പഞ്ചായത്തിലുണ്ടായ ആദ്യത്തെ പ്രധാന പൊതുനിരത്തുകൾ. 1964-ലാണ് ആദ്യമായി പഞ്ചായത്തിൽ വൈദ്യുതി എത്തിയത്. കോഴിക്കോട് ജില്ലയിലെ 220 കെ.വി നല്ലളം സബ് സ്റ്റേഷനിൽ നിന്ന് മാവൂർ സെക്ഷൻ ഓഫീസ് മുഖേനയും, മലപ്പുറം ജില്ലയിലെ 110 കെ.വി.കിഴിശ്ശേരി സബ് സ്റ്റേഷനിൽ നിന്ന് അരീക്കോട് സെക്ഷൻ ഓഫീസ് മുഖേനയുമാണ് വൈദ്യുതിവിതരണം.

സാംസ്കാരികചരിത്രം

നൂറ്റാണ്ടുകളായി ഇടകലർന്ന് ജീവിക്കുന്ന ഹിന്ദു-മുസ്ളീം ജനവിഭാഗങ്ങൾ ഊടും പാവും നെയ്തെടുത്ത ഒരു സാംസ്കാരികത്തനിമ വാഴക്കാടിനുണ്ട്. എടവണ്ണപ്പാറയിലും വാഴക്കാട്ടും പ്രവർത്തിച്ചിരുന്ന ഗ്രന്ഥാലയങ്ങൾ, ജ്ഞാനപ്രഭ, യുവശക്തി, രാജശ്രീ തുടങ്ങിയ കയ്യെഴുത്തുമാസികകൾ, പ്രസംഗപരിശീലന ക്ളാസ്സുകൾ, സാഹിത്യ സംവാദങ്ങൾ, നവോദയ കലാസമിതി, ചാലിയപ്രം കലാസമിതി തുടങ്ങിയ നാടക-കലാ വേദികൾ, നൃത്തക്കളരികൾ, കോൽക്കളി-ഒപ്പനസംഘങ്ങൾ, ഹരിജൻ കോൽക്കളിസംഘങ്ങൾ, ഫുട്ബോൾ-വോളിബോൾ രംഗത്തെ പ്രഗത്ഭടീമുകൾ, വമ്പൻ കാളപൂട്ടുമത്സരങ്ങൾ - ഇതെല്ലാം ഒരുകാലത്ത് വാഴക്കാടിന്റെ സാംസ്കാരികമണ്ഡലത്തെ സമ്പന്നമാക്കിയ ഘടകങ്ങളായിരുന്നു. പഞ്ചായത്തിൽ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ചിരപുരാതന ക്ഷേത്രങ്ങൾ, മുഹമ്മദ് നബിയുടെ പിൻമുറക്കാരും നൂറ്റാണ്ടുകൾക്കുമുമ്പ് കടൽമാർഗ്ഗം ഈ നാട്ടിലെത്തിയവരെന്നു വിശ്വസിക്കപ്പെടുന്നവരുമായ കൊന്നാര്-ആക്കോട് തങ്ങന്മാർ സ്ഥാപിച്ച പുരാതനങ്ങളായ ആത്മീയകേന്ദ്രങ്ങൾ, പഴയതും പുതിയതുമായ പള്ളികൾ, മതവിദ്യാഭ്യാസകേന്ദ്രങ്ങൾ, വാഴക്കാടു ദാറുൽ ഉലം എന്നിവയെല്ലാം ഇവിടുത്തെ സാമുദായിക സൌഹാർദ്ദത്തിന്റെ വഴിവിളക്കുകളാണ്. ഈ പഞ്ചായത്തിലെ ഉത്സവങ്ങളും നേർച്ചകളും ആഘോഷങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തുചേരലിനുള്ള വേദികളാണ്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും മലബാറിലെ ഖിലാഫത്തു പ്രസ്ഥാനത്തിന്റെ മുൻനിര നേതാവുമായിരുന്ന കെ.മാധവൻനായരുടെ സ്മാരകമായി എടവണ്ണപ്പാറ കേന്ദ്രമായി രൂപംകൊണ്ട ചാലിയപ്രം ഗ്രാമോദ്ധാരണസംഘം സ്ഥാപിച്ച മാധവൻ നായർ സ്മാരക വായനശാലയാണ് ഈ പ്രദേശത്തെ ആദ്യഗ്രന്ഥശാലാസംരംഭം. പഞ്ചായത്തിൽ 14 വായനശാലകളുണ്ട്. വായനശാലകളായിരുന്നു നാടെങ്ങുമുള്ള സാംസ്കാരിക പ്രവർത്തനത്തിന്റെ ഈറ്റില്ലങ്ങൾ. ജനങ്ങളിൽ ദേശീയ ബോധം വളർത്താനും സാഹോദര്യം ഊട്ടിയുറപ്പിക്കാനും കഴിവുകൾ പങ്കുവെക്കാനും വേദികളൊരുക്കിയത് വായനശാലകളായിരുന്നു.