കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/വയലാറിലെ ദേവഗായകൻ - കവിത - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


വയലാറിലെ ദേവഗായകൻ
-കവിത - ആർ.പ്രസന്നകുമാർ.- 16/04/2010
{'നീരവ നീലാകാശ മേഖലകളിൽ , നാളെ
താരകേ, നിന്നെക്കൊണ്ടു നർത്തനം ചെയ്യിക്കും ഞാൻ'
(- 'എനിക്കു മരണമില്ല' - വയലാർ രാമവർമ്മ -) എന്നു പാടിയ വയലാറും കലയവനികക്കുള്ളിൽ, തമോദുരൂഹതക്കുള്ളിൽ, ഇങ്ങിനി വരാത്തവണ്ണം പോയ് മറഞ്ഞു. കാവ്യാംഗനയെ പുല്കിക്കൊണ്ട് കടന്നു വന്ന വയലാർ അവസാനം ചലച്ചിത്ര രംഗത്തേക്ക് കടക്കുകയാണുണ്ടായത്. വയൽ പൂക്കളെപ്പോലെ ക്ഷണികമായ ആ ഗാനതല്ലജങ്ങൾ കാവ്യനിർഭരമാണെങ്കിൽകൂടി, വയലാറിലെ കവിയെ കവർന്നെടുത്തു. മലയാളഭാഷക്ക് ഉത്തമകവനങ്ങൾ പലതും അതുകൊണ്ട് നഷ്ടമായി. എങ്കിലും വയലാർ ജീവിക്കുന്നു, കവിതയിലൂടെ... കവിത തുളുമ്പും ഗാനങ്ങളിലൂടെ....}


വിഗ്രഹഭഞ്ജകനല്ല ഞാനെങ്കിലും പൂജിച്ചിട്ടില്ലല്ലോ
അഗ്രഹാരങ്ങൾ പ്രണമിക്കും സനാതനകാന്തിപ്രപഞ്ചം.
കവന കനകതന്ത്രികളിൽ സ്വരരാഗ സുമാജ്ഞലി
ഭുവനാമൃതമായി ചൊരിയും ദേവഗായകനെവിടെ......
സ്മരണകൾ തുറക്കുന്നു, തമോമയ ചിന്താഗഹ്വരങ്ങൾ
മരണമില്ലെനിക്കെന്നു പാടിയോരെൻ സ്നേഹഗായകൻ -ഈ
നീരവ നീലാകാശമേഖലയിൽ നർത്തനമാടിക്കയോ
താരാമോഹിനികൾക്കു സുവർണ്ണ പാദസരവും നൽകി നീ.
കൈരളിപ്പെൺകൊടിയാൾ വിരഹവിധുരാലസ്യപൂർവം
കരഞ്ഞു തളർന്നു മയങ്ങി - അന്ത:പുരത്തിൽ ശോകമൂകം.
തൃക്കൈയിലെ കവനാംഗുലീയം മാത്രമാണിനി, നിന്നിലെ
പൂക്കാല സ്മരണോപഹാരമെന്നോ - ദുർവിധിയെന്തു കഷ്ടം.
മൃതിയിലൂടനശ്വരനാകുന്നു, സർഗ പ്രതിഭാശാലികളീ -
നിത്യമാം അവനിയിൽ, ജീവിതം സലില മിഥ്യാരേഖയോ..
തവ മാനസാംഗുലികൾ ഭാവ വീണയിൽ നൃത്തമാടവെ
കാവ്യസുരഭീ സുഗന്ധസ്വരമാലിക വിടർന്നിരുന്നു.
അപാരസാഗരതീരത്തു മൗനം മന്വന്തരങ്ങളായുറങ്ങും
ചിപ്പിയിലൊരുവനെന്നിലാ ഗീതബിന്ദു മുത്തായി മാറി.
നിമിഷങ്ങളന്നൊക്കെ പൂഞ്ചിറകണിയിച്ചെന്നെ - സാനന്ദ
കമ്രവർണ്ണ വാസര സ്വപ്ന ഭുവിലെത്തിക്കുമായിരുന്നു.
ഇന്നും കവേ.. പ്രാണരുധിരം കൊണ്ടു കേരളാംബ തന്നുടെ
പൊന്നണിഫാലതലത്തിൽ നിന്നംഗരാഗങ്ങൾ കാണ്മു ഞാൻ.
പ്രണാമം ചൊല്ലുന്നു - ഹൃദയ ജിഹ്വ, സോപാനസ്ഥിതനായ
കണി തേജോ ശില്പ ചാതുര്യ സാക്ഷാത്കാരമെ - സ്നേഹത്താൽ.


വയലാർ രാമവർമ്മ സ്മാരകം - രാഘവപ്പറമ്പ് - വയലാർ - ആലപ്പുഴ.