കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്

Rpk19.jpeg
3. മൊബൈൽ ടവർ റേഡിയേഷൻ
- ലേഖനം - ആർ.പ്രസന്നകുമാർ. 29/03/2010
സെൽ ടവറിന്റെ പ്രവർത്തന സാങ്കേതിക കാര്യങ്ങളേക്കാൾ ഞാനിവിടെ പ്രധാന്യം നൽകുന്നത് സെൽ ടവർ ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ്. ടെലികോം കമ്പനികൾക്കും ഗവൺമെന്റിതര ജീവനക്കാർക്കും സാധാരണ ജനങ്ങൾക്കും, അതായത് സെൽഫോൺ രംഗവുമായി ബന്ധപ്പെട്ട ഏവർക്കും സെൽ ഫോൺ വികിരണമുണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് നല്ല അവബോധമുണ്ട്, എന്നാൽ അതിനെ മനപൂർവം അവഗണിക്കുന്നു. കാരണം ഒന്നു മാത്രം, പണം...പണം...മാത്രം....!
പണക്കാർ നടത്തുന്ന ഈ കളിയുടെ ആരംഭം സെൽ ടവർ സ്ഥാപനത്തോടെ തുടങ്ങുന്നു. സെൽ ടവർ സ്ഥാപിക്കുന്ന വസ്തുവിന്റെ ഉടമയിൽ നിന്നും സെൽ കമ്പനി നൽകുമെന്നു കരുതുന്ന ആറു മാസത്തെ വാടകയ്കു തുല്യമായ തുക കൈക്കൂലിയായി പറ്റുന്നതോടെ കളിക്ക് വിസിൽ മുഴങ്ങിക്കഴിഞ്ഞു. തുടർന്ന് വസ്തു ഉടമ സെൽ കമ്പനിയിൽ നിന്നും കൃത്യമായി മാസ വാടക വാങ്ങുന്നു. അത് 20000 മുതൽ 30000 വരെയാകാം. ഗവണ്മെന്റ് ഏജൻസികളെയും ഗവണ്മെന്റിതര ഓഫീസർമാരേയും കൈക്കൂലി കൊണ്ട് മൂടി സെൽ കമ്പനികൾ പൊതുജനങ്ങളുടെ ആരോഗ്യത്തെ ഹനിക്കുന്നു.
ഇന്ന് എല്ലാവർക്കും സെൽ ടവർ വികിരണം ഉയർത്തുന്ന ആരോഗ്യ ഭീഷണിയെക്കുറിച്ച് നന്നായിട്ടറിയാം, വരും തലമുറയിൽ ഈ മാരക ഭീഷണി എന്തു മാത്രം ആഘാതം സൃഷ്ടിക്കുമെന്ന് പഠിക്കേണ്ടിയിരിക്കുന്നു. ഇതിനെ എങ്ങനെ തരണം ചെയ്യാം, അതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണ്...? ആഴത്തിൽ ചിന്തിച്ച് ശ്രമിക്കേണ്ടിയിരിക്കുന്നു. സെൽ ടവർ റേഡിയേഷനെക്കുറിച്ച് ഗവേഷണം നടത്തി ഇത് മാരകമല്ലെന്ന റിപ്പോർട്ടുകൾ പടച്ചു വിടുന്ന ഗവേഷക സംഘങ്ങൾക്ക് വാസ്തവത്തിൽ പണം നൽകുന്നത് സെൽ കമ്പനികൾ തന്നെയാണെന്നതാണ് യാഥാർത്ഥ്യം. ബുദ്ധിയും വിധേയത്വവുമുള്ള ആരെങ്കിലും പാലു തരുന്ന കൈകളെ തലോടുകയല്ലാതെ, കൊത്തുമോ....? ഈ റിപ്പോർട്ടുകൾ അതുകൊണ്ടു തന്നെ തീർച്ചയായും പാക്ഷികവും വിശ്വസനീയവുമല്ല.
ഗവൺമെന്റ് / ഗവൺമെന്റിതര ഏജൻസികൾ ഈ പ്രശ്നത്തിൽ ആത്മാർത്ഥത കാണിക്കാത്തതിനാൽ നാം, പൊതുജനങ്ങൾ തീവ്രവും മാരകവുമായ റേഡിയേഷൻ പ്രശ്നത്തിൽ സജീവമായി ഇടപെടേണ്ടിയിരിക്കുന്നു. ജനരോഷാഗ്നിയിൽ ഗവൺമെന്റിന് മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാതെ ഈ പ്രശ്നം ഗൗരവമായി തന്നെ പരിഗണിക്കേണ്ട അവസ്ഥ സംജാതമാകണം. സെൽ ഫോൺ രാക്ഷസന്മാർ ഗവൺമെന്റിന്റെ ഉദാസീനത മുതലെടുത്ത് ഭീമാകാരമായി വളർന്ന് പന്തലിക്കുകയും നിയമത്തെ തൃണവൽക്കരിക്കുകയും ചെയ്യുന്നു. നിയമ ഖഡ്ഗമുപയോഗിക്കേണ്ടവരെ ഏതു വിധേനയും കൈയിലെടുത്ത് 'കൊലയാളി സെൽ ഫോൺ ടവർ' സ്ഥാപിക്കുമ്പോൾ സ്വീകരിക്കേണ്ട പ്രാഥമിക മര്യാദകളെപ്പോലും അവർ കാറ്റിൽ പറത്തുന്നു.
Mt1.jpg
കൊടുമൺ ഹൈസ്കൂളിന്റെ പിൻഭാഗത്ത് 50 മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന രണ്ട് സ്വകാര്യ മൊബൈൽ ടവറുകൾ
ഇന്ന് എവിടെ നോക്കിയാലും മൊബൈൽ ടവറുകൾ തല ഉയർത്തി നിൽക്കുന്നതു കാണാം - കെട്ടിടങ്ങളുടെ ടെറസ്സിൽ, അയൽപക്കക്കാരന്റെ കിടക്കമുറിയുടെ നേർക്ക് ഡിഷ് ആന്റിനായും തിരിച്ചു വെച്ച്, ഒട്ടും ഔചിത്യമില്ലാതെ, പാരിസ്ഥിതിക പ്രശ്നവുമുയർത്തി, തൊട്ടപ്പുറത്ത് മനുഷ്യരാണ് താമസിക്കുന്നത് എന്ന യാതൊരു പരിഗണനയുമില്ലാതെ രണ്ടും മൂന്നും ടവറുകൾ.....! ഇപ്രകാരം നിയമത്തെ നോക്കു കുത്തിയാക്കുന്ന ടവറുകൾ മനുഷ്യർക്കു വേണ്ടിയുള്ളതാണോ....?വരുമാനം എത്ര ആകർഷകവും വലുതുമാണെങ്കിലും സ്വന്തം പ്രാണൻ ത്യജിച്ചു കൊണ്ടുള്ള കളി ഇനി വേണോ...? ആലോചിക്കൂ....
എല്ലാ സെൽ ഫോൺ ടവറുകളും അടിയന്തിരമായി ഗാർഹിക മേഖലയിൽ നിന്നും മാറ്റി, ഹാനിയുണ്ടാക്കാത്ത വിജനതകളിൽ സ്ഥാപിക്കണം. ശരിയായ ഉയരത്തിൽ മനുഷ്യർക്ക് അപകടരഹിതമായി ഗവൺമെന്റ് മേൽനോട്ടത്തിൽ തന്നെ ചെയ്യണം. നാം പൊതുജനങ്ങൾ സംഘടിതരായി തന്നെ ഇതിനായി മുന്നിട്ടിറങ്ങണം. ബഹുമാനപ്പെട്ട സുപ്രീംകോടതി സെൽ ഫോൺ ടവർ പുറത്തുവിടുന്ന റേഡിയേഷനെക്കുറിച്ച് കേന്ദ്രഗവൺമെന്റിന്റെയും ടെലികോം ഡിപ്പാർട്ട്മെന്റിന്റെയും അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു. ഇതിൽ വ്യക്തമായി തന്നെ ജനവാസകേന്ദ്രങ്ങളിൽ സ്ഥാപിതമായ മൊബൈൽ ടവറുകൾ പുറത്തുവിടുന്ന വൈദ്യുത കാന്തിക തരംഗങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പരാമർശമുണ്ട്.
ഗവൺമെന്റിതര ഏജൻസിയായ കർമ്മ ജ്യോത് സേവാ ട്രസ്റ്റ് ഫയൽ ചെയ്ത ഈ കേസ് സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് വൈ.കെ.സബർവാൾ, ജസ്റ്റിസ് സി.കെ.താക്കർ, ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കൈകാര്യം ചെയ്തത്. അവർ ആഭ്യന്തരവകുപ്പിനും പ്രതിരോധവകുപ്പിനും കമ്മ്യൂണിക്കേഷൻ, ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പിനും നോട്ടീസയച്ചു. കർമ്മ ജ്യോത് സേവാ ട്രസ്റ്റിനു വേണ്ടി ഹാജരായ സീനിയർ വക്കീൽ മുകുൽ രൊഹാട്ജി, മൊബൈൽ ടവറുകൾ നിരന്തരമായി വൈദ്യുതകാന്തിക തരംഗങ്ങൾ പ്രസരിപ്പിക്കുന്നതുമൂലം ഭാവിയിൽ കാൻസർ, ഞരമ്പ് - ഹൃദയം - ശ്വാസകോശം - നേത്രം എന്നിവ സംബന്ധമായ തകരാറുകളോ ഉണ്ടാകാം എന്നാണ് തെളിവുകൾ നിരത്തി വാദിച്ചത്.
ഈ കേസ് വന്നപ്പോളാണ് നിയമത്തിന്റെ നിസ്സഹായാവസ്ഥ മറ നീക്കി പുറത്തു വന്നത്. മാനം മുട്ടുന്ന ഈ രാക്ഷസഭീമൻമാരെ നിയന്ത്രിക്കുവാൻ, നിലക്കു നിർത്തുവാൻ പര്യാപ്തമായ നിയമങ്ങളൊന്നും തന്നെ ഇന്ത്യയിലില്ല. അതിനായി അമേരിക്കയിലേക്ക് നിയമപുസ്തകത്തിന്റെ ഏടുകൾ തേടി, നിയമദേവതയുടെ കാരുണ്യച്ചിറകുതേടി ബഹുമാനപ്പെട്ട സീനിയർ വക്കീൽ മുകുൽ രൊഹാട്ജിക്ക് നോക്കേണ്ടി വന്നു. അമേരിക്കയിൽ സ്കൂളുകൾക്കും ഗാർഹിക മേഖലയ്കും അരികിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെക്കുറിച്ച് വിലക്ക് ഏർപെടുത്തിക്കൊണ്ടുള്ള നിയമമുണ്ട്. അതിൽ കാരണം വ്യക്തമാക്കിയിരിക്കുന്നത് റേഡിയേഷൻ മൂലമുള്ള വിപത്തുകളാണ്.
ഉദാഹരണമായി ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി നഗരം വീർപ്പുമുട്ടുന്നത് ജനപ്രളയം കൊണ്ടും വാഹനബാഹുല്യം കൊണ്ടും മാത്രമല്ല, കൂണു പോലെ മുളച്ചു പൊന്തുന്ന മൊബൈൽ ടവറുകൾ മൂലവുമാണ്. യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ വിനാശകരമായ വൈദ്യുതകാന്തിക വികിരണം വമിപ്പിക്കുന്ന ഈ ടവറുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സീമാതീതമാണ്. ഇവയെ നിയന്ത്രിക്കുവാൻ ചില അതിർവരമ്പുകൾ രൂപീകരിക്കുവാൻ, നിയമത്തിന്റെ ചട്ടക്കൂട്ടുകൾ തയ്യാറാക്കുവാൻ കേന്ദ്ര ഗവൺമെന്റിന്റെ സഹായം തേടുകയാണ് ഇന്ന് ഡൽഹി ഭരണകൂടം.
Mt2.jpg
കൊടുമൺ ഹൈസ്കൂളിന്റെ പശ്ചാത്തലത്തിൽ 50 മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന മൂന്ന് മൊബൈൽ ടവറുകൾ
'ഡൽഹിയിൽ ഇന്ന് ഏതാണ്ട് 6,000 ടവറുകൾ നിലവിലുണ്ട്. ഒന്നോ രണ്ടോ എണ്ണം ദിവസവും പുതുതായി വിവിധ സെല്ലുലാർ കമ്പനികൾ പണിഞ്ഞു കൂട്ടുന്നുമുണ്ട്. പക്ഷെ ദു:ഖകരമെന്നു പറയട്ടെ എത്രമാത്രം വികിരണങ്ങൾ സുരക്ഷിതമായി പുറത്തുവിടാമെന്നോ, പുറത്തുവിടുന്ന വികിരണങ്ങളുടെ അളവ് നിർണയിക്കാനോ യാതൊരു വിധ ശാസ്ത്രീയ മാർഗ്ഗവുമില്ല' - ഡൽഹി ഭരണകൂടത്തിലെ ഒരു സീനിയർ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തുന്നു.
വേണ്ടത്ര നിയമപരിരക്ഷണമില്ലാതെ ഒരു ഭരണകൂടത്തിന് ഫലപ്രദമായി ഈ പ്രശ്നത്തിൽ ഇടപെടുവാൻ സാധ്യമല്ല. ഈയടുത്തകാലത്ത് തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തു വന്നു. അതിന്റെ സ്ഥാപനം അങ്ങനെ പൊതുജനരോഷത്തിന്റെ മറവിൽ നടക്കാതെപോയി. ടെലികോം രജിസ്ട്രേഷൻ അതോറിറ്റിയുടെ കൈയിൽ വളരെ ദുർബലമായ ഒരു നിയമസംഹിത ഇതേക്കുറിച്ച് ഉണ്ടെങ്കിലും സ്വകാര്യ സെൽ ഫോൺ കമ്പനികളുടെ വക്രബുദ്ധിക്കു മുൻപിൽ അതിൽ നിരവധി പഴുതുകളുണ്ട്. ഇവയിലൂടെ അവർ നുഴഞ്ഞു കയറി അഴിമതി വേണ്ടുവോളം നടത്തി സ്വന്തം തേർവാഴ്ച തന്നെ നടത്തുന്നു.
സെൽ ഫോൺ കമ്പനികളെ നിയമ ചട്ടക്കൂട്ടിൽ ഒതുക്കി മെരുക്കുവാൻ ശരിയായ ഒരു നിയമപരിരക്ഷ ഉറപ്പാക്കേണ്ട സമയം എപ്പൊഴേ അതിക്രമിച്ചിരിക്കുന്നു. ടെലിക്കോം പ്രവർത്തകർ ഉപയോഗിക്കുന്ന ഫോണുകളും അതുറപ്പിക്കുന്ന ബേസ് സ്റ്റേഷൻ ആന്റിനയും വികിരണം പുറപ്പെടുവിക്കുന്നതാണ്. ഇത് ശരീരകലകളെ വല്ലാതെ ചൂടുപിടിപ്പിച്ച് മനുഷ്യർക്ക് ഹാനികരമായി മാറുന്നു, പ്രത്യേകിച്ച് കുട്ടികൾക്ക്....
ഈ പ്രശ്നം ആഗോളതലത്തിൽ ഉണ്ട്, ഇന്ത്യയിൽ മാത്രമല്ല. ഒരു പക്ഷേ ഇന്ത്യയിൽ ഇത് വളരെ ഗുരുതരമാണെന്നു പറയാം. ലോകാരോഗ്യ സംഘടന (WHO) വിവിധ രാജ്യങ്ങളെ വേണ്ടത്ര പരിഗണന കൊടുക്കുവാൻ മുന്നറിയിപ്പ് നൽകുകയും ഗൗരവതരമായി തന്നെ ഈ പ്രശ്നത്തെ സമീപിക്കാനും വളരെ വർഷങ്ങൾക്കു മുമ്പു തന്നെ അറിയിപ്പു തന്നിട്ടുണ്ട്. കാനഡ, ജർമനി, ഇറ്റലി, ചൈന, അമേരിക്ക. സ്വീഡൻ തുടങ്ങിയ പല രാജ്യങ്ങളും വിവിധ നിയമങ്ങൾ ഇതിനകം തന്നെ രൂപീകരിച്ചു കഴിഞ്ഞു.
നിയമങ്ങൾ ഒരു പക്ഷെ അതിന്റെ പണിപ്പുരയിലായിക്കോട്ടെ, മൊബൈൽ ടവറുകൾ മനുഷ്യജീവന് ഭീഷണി ഉയർത്തുന്നതിനെതിരെ കർശനമായ നടപടിക്രമങ്ങൾ സ്വീകരിക്കാമല്ലോ....?മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞവുമായ അബ്ദുൽ കലാം, മൊബൈൽ ഫോണുകളുടെയും മൊബൈൽ കമ്മ്യൂണിക്കേഷൻ ശൃംഖലയുടെയും ഉപയോഗം വഴിയുണ്ടാകുന്ന റേഡിയോ തരംഗങ്ങളുടെ അമിത ഉപയോഗത്തിനെതിരെ ഉൽകണ്ഠ രേഖപ്പെടുത്തുകയുണ്ടായി. അതായത് അനിയന്ത്രിതമായുള്ള മൊബൈൽ ശൃംഖലാ വളർച്ച വൈദ്യുത തരംഗങ്ങളുടെ പരസ്പര നിർവീര്യവത്കരണത്തിനു പുറമെ അവ വലിയ തോതിൽ പരിസ്ഥിതി മലിനീകരണവും റേഡിയേഷൻ ഭീഷണിയും സൃഷ്ടിക്കുമത്രെ.
ചൈന ഇതിനകം തന്നെ ശക്തമായ ഒരു നിയമ നിർമാണം ഈ രംഗത്ത് നടത്തിക്കഴിഞ്ഞു. നാം ഇപ്പോഴും പഠനദശയിൽ തന്നെ കഴിഞ്ഞു കൂടുന്നു. അനുദിനം വളരുന്ന മൊബൈൽ മാർക്കറ്റിൽ ഏതു വിധേനയും പിടിച്ചു നിൽക്കാൻ, മൊബൈൽ ദാതാക്കൾ പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളുടെ മുകളിൽ വരെ ടവറുകൾ സ്ഥാപിച്ച് താമസക്കാർക്ക് ജീവാപായ ഭീതി ജനിപ്പിക്കുന്നു.
പല സെൽഫോൺ ടവറുകൾക്കും ഘടനാപരമായ ഉറപ്പില്ല. വളരെ ദുർബലമായ നിർമിതിമൂലം ഭാരം താങ്ങാനാകാതെ കെട്ടിടങ്ങളുടെ തകർച്ചയും ഭിത്തികളിൽ അപകടകരമായ വിള്ളലുകളും ഉണ്ടായിട്ടുണ്ട്.
ഘടനാപരമായ ഉറപ്പിന്റെ സർട്ടിഫിക്കറ്റ്, സകെച്ച്, പ്ളാൻ, കെട്ടിട ഉടമയുടെ സമ്മതപത്രം, അയൽക്കാരുടെയും ചുറ്റുപാടുമുള്ളവരുടെയും സർട്ടിഫിക്കറ്റ് എന്നിവ സഹിതം ടെലികോം അതോറിറ്റിയെ കാണേണ്ട രീതിയിൽ സമീപിച്ചാൽ വേണ്ടത്ര പരിശോധന കൂടാതെ മൊബൈൽ സ്ഥാപനത്തിനുള്ള അംഗീകാരം കമ്പനിക്ക് ലഭ്യമാകുന്നു.
സെൽ ടവറുകൾ പരിശോധിക്കുവാൻ 25,000 രൂപയാണ് ഈടാക്കുന്നത്.
Mt6.jpg
കൊടുമൺ ഹൈസ്കൂളിന്റെ തൊട്ട് പിൻ ഭാഗത്തോട് ചേർന്നുള്ള സ്വകാര്യ ടവർ .ജനവാസകേന്ദ്രം, ആരാധനാലയങ്ങൾ, സ്കൂൾ, മാർക്കറ്റ്, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ ഒത്ത നടുക്ക് വിഷം തുപ്പി നിൽക്കുന്നു.
മൊബൈൽ ഫോണുകളും അതിന്റെ വിനാശ ശക്തിയും
ഇതൊരു പഴയ സംവാദമാണ്. സംവാദപ്പഴമ എന്തൊക്കെയാണെങ്കിലും പ്രശ്നം ഇന്നും സജീവമായി തുടരുന്നു എന്നതാണ് സത്യം. പ്രശ്നമുണ്ട് എന്നതിന്റെ തെളിവാണ് ഭാരത സർക്കാർ മൊബൈൽ ഉപയോഗത്തിന് ചില നയരേഖകൾക്കായി അന്താരാഷ്ട്ര ശാസ്ത്ര സംഘടനയായ ICNIRP നെ {International Commission for Non-ionizing Radiation Protection } സമീപിച്ചിരിക്കുകയാണ്. അവരുടെ പല നിയമസംഹിതകളും നടപ്പാക്കാനും തുടങ്ങി.
മൊബൈൽ ഫോണുകളും കാൻസറും
രണ്ടു പതിറ്റാണ്ടായി ഇതേ പ്രശ്നം അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെടുകയും ഒച്ചപ്പാട് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ആൽബീറ്റ് വീക്ക് തുടങ്ങിയ സംഘടനകൾ ചിലതരം ബ്രെയിൻ ട്യൂമറുകളുടെ സാധ്യത പ്രവചിക്കുമ്പോൾ ഏതാണ്ടിതേ അളവിൽ അങ്ങനെയുള്ള സാധ്യതയെ തള്ളിക്കളയുന്ന പഠന സംഘങ്ങളുമുണ്ട്. ഏറ്റവും പുതിയതെന്നു വിശേഷിപ്പിക്കാവുന്ന മുന്നറിയിപ്പ് പീറ്റ്സ്ബർഗ് കാൻസർ ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ഡോ. റൊണാൾട് ഹെർബർമാൻ തന്റെ പഠനത്തിലൂടെ രേഖപ്പെടുത്തിയതാണ്. മൊബൈൽ ഫോണുകളുടെ അമിതമായ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളിൽ സൃഷ്ടിക്കുന്ന ആഘാതത്തെയാണ്.
മൊബൈൽ ഫോണുകളും വ്യക്തിഗത വാർത്താവിനിമയ ഉപാധികളും താഴ്ന്ന ഊർജ്ജമുള്ള റേഡിയോ ഉപകരണങ്ങളാണ്. അവ പ്രക്ഷേപണ - സ്വീകരണ പ്രക്രിയയിലൂടെ റേഡിയോ കിരണങ്ങളെ കൈകാര്യം ചെയ്യുന്നു. ഈ റേഡിയോ കിരണങ്ങളുടെ പരിധി 900 അല്ലെങ്കിൽ 1800 മെഗാ ഹെർട്സ് ആണ്. ബേസ് നിലയ ശൃംഖലയിലൂടെ ഇവ പ്രേക്ഷണം നടത്തുന്നു. മിക്ക രാഷ്ട്രങ്ങളും ഇന്ന് റേഡിയോ തരംഗങ്ങളുടെ പ്രസരണത്തിനും അവയുമായിട്ടുള്ള പൊതുജന സമ്പർക്കത്തിനും നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നു. ഇതിന് ICNIRPയുടെ മാനദണ്ഡങ്ങളാണ് പാലിക്കുന്നത്.
റേഡിയോ ആവർത്തിയുള്ള തരംഗ വികിരണം - RF Radiation
റേഡിയോ ആവർത്തിയുള്ള തരംഗ വികിരണം ഒരു ബേസ് സ്റ്റേഷനിൽ നിന്നോ മൊബൈൽ ഫോണിൽ നിന്നോ ഉണ്ടാകുന്നു. ബേസ് സ്റ്റേഷനിൽ ഒരു വലിയ ടവർ, അത് കെട്ടിടത്തിന് മുകളിൽ ഉറപ്പിച്ചതോ മണ്ണിൽ ഉറപ്പിച്ചതോ ആകാം, കാണും. അതിന്റെ ഉയരം 15 മുതൽ 30 മീറ്റർ വരെയാകും. ഒരു പ്രത്യേക മൊബൈൽ കമ്പനിക്കു നല്കിയിരിക്കുന്ന ഭൂമിശാസ്ത്രപരമായ വിസ്ത്രിതി കൈകാര്യം ചെയ്യാൻ ആ ടവറിൽ 120 ഡിഗ്രി കോണളവിൽ ത്രിദിശാ ആന്റിന (Three-directional antennae) ഘടിപ്പിച്ചിരിക്കും. ടവറിന്റെ ബേസിൽ ഒരു യന്ത്ര മുറി കാണും. അവിടെ താഴ്ന്ന ഊർജ്ജ റേഡിയോ പ്രസരണിയും സ്വീകാരിയും [Low power radio transmitters and receivers] ഉണ്ട്. സാധാരണ ഒരു ബേസ് സ്റ്റേഷനിൽ ഒരു പ്രസരണി മാത്രമേ കാണുകയുള്ളു. ഇത് ആ സെൽ കമ്പനിയുടെ കണക്ഷനുകളുടെ എണ്ണമനുസരിച്ച് വ്യത്യാസപ്പെടാം. ഈ പ്രസരണിയിൽ നിന്ന് ഉള്ള ബാഹ്യ തരംഗങ്ങൾ സംയോജിപ്പിച്ച് ടവറിലെ ആന്റിനയിലേക്ക് അയക്കുന്നു. മിക്ക ബേസ് സ്റ്റേഷനുകളും 20 മുതൽ 40 വാട്സ് വരെ (watts) റേഡിയോ ആവർത്തിയുള്ള (RF)തരംഗ വികിരണം നടത്തുന്നു.
ആന്റിനയിൽനിന്നുള്ള അകലം കൂടുന്നതനുസരിച്ച് വികിരണത്തിന്റെ തീവ്രത കുറഞ്ഞു വരുന്നു. മിക്ക ബേസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത് ജനവാസ കേന്ദ്രങ്ങളിലായതിനാൽ വികിരണപാതയിൽ വരുന്നവരെയെല്ലാം റേഡിയേഷൻ ബാധിക്കും.
മൊബൈൽ ഫോണിനും റേഡിയോ പ്രസരണിയും ആന്റിനയുമുണ്ട്. ഈ പ്രസരണി സൃഷ്ടിക്കുന്ന, ഏകദേശം 2 വാട്ടു വരുന്ന റേഡിയോ ആവൃത്തിയുള്ള തരംഗം അതിന്റെ ആന്റിനയിലൂടെ പുറത്തു വരുന്നു. മൊബൈൽ ഫോൺ നാം കാതിനോട് ചേർത്ത് ഉപയോഗിക്കുന്നതിനാൽ ഈ റേഡിയോ ഊർജ്ജത്തിന്റെ ഭൂരിഭാഗവും നമ്മുടെ ശിരസ്സിലൂടെ തലച്ചോറ് തന്നെ (ബ്രെയിൻ) ആഗിരണം ചെയ്യാൻ ഇടയാകുന്നു.
ഈ റേഡിയോ ഊർജ്ജത്തിന്റെ ഹാനികരമായ വശമെന്താണ്? പ്രധാനമായും ICNIRP പറയുന്നത് കോശകലകളുടെ താപനിലാ വർദ്ധനവാണ്. രസകരമെന്നു പറയട്ടെ, മൈക്രോവേവ് ഓവന്റെ പ്രവർത്തനരീതിയുമായി ഇതിന് സാമ്യമുണ്ട്. റേഡിയോ ആവൃത്തിയുള്ള തരംഗ ഊർജ്ജത്തിന്റെ ആഗിരണ തോത് പ്രസ്താവിക്കുന്നത് “specific absorption rate” (SAR) എന്നും, ഇത് അളക്കുന്നത് വാട്സ് പ്രതി കിലോ ഗ്രാമുമായാണ്. (W/kg). പുറത്തു വരുന്ന താപത്തിന്റെ അളവ് കുറവാണെങ്കിൽ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം സ്വയം ക്രമീകരിച്ച് അപകടമൊഴിവാക്കുന്നു. എന്നാൽ താപത്തിന്റെ തോത് പരിധിക്കപ്പുറമാണെങ്കിൽ (ഇത് ഒന്നു മുതൽ രണ്ടു വരെ സെൽഷ്യസ് എന്ന് നിർണയിച്ചിരിക്കുന്നു), കോശനാശമുണ്ടാകും. രക്ത - മസ്തിഷ്ക മതിലുകളെ ഭേദിക്കുന്ന റേഡിയേഷൻ നാഡീപേശികളുടെ (neuromuscular) പ്രവർത്തനത്തെ തകരാറിലാക്കുന്നു. കൂടാതെ കണ്ണിലെ ലെൻസിന്റെ സുതാര്യത (lens opacity), ബീജങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് എന്നിവ മറ്റ് ദോഷവശങ്ങളാണ്. മൃഗങ്ങളിലും ഇതര മനുഷ്യ വോളണ്ടിയേർസിലും റേഡിയേഷന്റെ താപആഘാതം 'thermal effects'ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.
ഈ താപആഘാതം ഉണ്ടാകുന്നത് ശരീരത്തിലെ ആകെ താപനിലയുടെ SAR തോത് നാല് വാട്സ് പ്രതി കിലോ ഗ്രാമിൽ (4 W/kg) കൂടുമ്പോഴാണ്. ഈ തോതിനെ അടിസ്ഥാനമാക്കി ICNIRP ഒരു സുരക്ഷാപരിധി നിർണ്ണയിച്ചു - അതായത് 50 % - അതായത് രണ്ട് വാട്സ് പ്രതി കിലോ ഗ്രാമിൽ (2 W/kg) കുറവാണെങ്കിൽ മനുഷ്യന് ഹാനികരമല്ല. പക്ഷെ ശ്രദ്ധിക്കാനുള്ള വസ്തുത ഇതാണ്, ശരീരത്തിന്റെ ഏതെങ്കിലും ഭാഗമാണ് റേഡിയേഷനു വിധേയമാകുന്നതെങ്കിൽ വളരെ ഉയർന്ന തോതിൽ റേഡിയേഷൻ കടന്നു കൂടും, അത് എല്ലാ പരിധിയേക്കാളും ഉയർന്നതായതിനാൽ അപകടമുറപ്പാണ്. ICNIRP പൊതുജന സുരക്ഷയ്കായി റേഡിയേഷൻ പരിധി പുറത്തിറക്കിയിട്ടുണ്ട്. ഇത് പവർ സാന്ദ്രതയെ ആസ്പദമാക്കിയാണ്. അതായത് 4.5 വാട്സ് പ്രതി മീറ്റർ സ്ക്വയർ ഉം 9.0 വാട്സ് പ്രതി മീറ്റർ സ്ക്വയർ (4.5 W/m2 ഉം 9.0 W/m2) ഉം യഥാക്രമം 900 ഉം 1800 മെഗാ ഹെട്സ് ആവൃത്തി തരംഗ പ്രസാരണത്തിന് എന്ന രീതിയിൽ നിർണ്ണയിച്ചിരിക്കുന്നു. ഈ പരിധിയ്ക് താഴെയുള്ള ഏത് റേഡിയേഷനും തല്ക്കാലം അപകടമില്ല എന്നാണ് നിഗമനം.
അടുത്തകാലത്ത് നടന്ന പഠനങ്ങളിൽ എല്ലാ ബേസ് സ്റ്റേഷനുകളിലെ റേഡിയേഷൻ പ്രസരണവും സുരക്ഷാ പരിധിക്കുള്ളിലാണ് എന്നാണ് കണ്ടെത്തിയത്. പക്ഷെ ഇത് താൽകാലികമായ ആശ്വാസമാണ്, കാരണം യഥാർത്ഥ സുരക്ഷാ പരിധി ആശ്രയിച്ചിരിക്കുന്നത് ചാനലുകളുടെ എണ്ണം, ആകെ ഉൽസർജ്ജിക്കുന്ന റേഡിയേഷന്റെ അളവ്, ഒരു പ്രത്യേക പ്രദേശത്തുള്ള ടവറുകളുടെ എണ്ണം.... അവയിലെ പ്രസാരിണികളുടെ സാന്ദ്രത ... എന്നിങ്ങനെ നിരവധി ഘടകങ്ങളെയാണ്. റേഡിയേഷൻ സുരക്ഷ ഉറപ്പു വരുത്തേണ്ടതും അതിന്റെ പ്രദർശനവും ഇപ്പോൾ നിക്ഷിപ്തമായിരിക്കുന്നത് മൊബൈൽ കമ്പനികളിൽ തന്നെയാണ്.
ICNIRP യുടെ നിർദ്ദേശമനുസരിച്ച് റേഡിയേഷൻ തോത് ആരോഗ്യപരമായ തോതിനു താഴെ നിലനിർത്തണമെങ്കിൽ ഏറ്റവും തിരക്കേറിയ ഘട്ടത്തിലെ തോത് (peak power level) SAR പ്രകാരം മസ്തിഷ്കത്തിന്റെ 2 വാട്സ് പ്രതി കിലോഗ്രാമിൽ (2 W/kg) കൂടാൻ പാടില്ല. ടെലികോം ഡിപ്പാർട്ട്മെന്റിന്റെ (DoT) അഭിപ്രായമനുസരിച്ച് ഇന്ത്യയിൽ വിൽക്കപ്പെടുന്ന മൊബൈൽ സെറ്റുകൾക്ക് ഈ പരിധി നിലനിർത്തി നിർമ്മിക്കുവാനും ആ സർട്ടിഫിക്കറ്റ് അതിൽ അംഗീകാരത്തിനായി സമർപ്പിക്കുവാനും ആ വിവരം ഉപഭോക്താക്കളെ അറിയിക്കുവാനും കർശനമായി നിർദ്ദേശിച്ചിട്ടുണ്ടെന്നാണ്. അതുപോലെ ICNIRP നിർദ്ദേശങ്ങൾ യഥാവിധി പാലിക്കുന്നുണ്ടോ എന്നും അതിന്റെ സാങ്കേതിക കാര്യങ്ങൾ, പ്രശ്നങ്ങൾ എന്നിവ നിരീക്ഷിക്കുവാനും ടെലികോം ഡിപ്പാർട്ട്മെന്റിന്റെ (DoT) ടെലികോം എഞ്ചിനിയറിങ് സെന്റർ തുറന്നിട്ടുമുണ്ട്.
പക്ഷെ വളരെ താഴ്ന്ന ടവർ റേഡിയേഷൻ മൂലം കാൻസർ ഉൾപെടെ ചില താപ - ആഘാതമില്ലാത്ത പ്രശ്നങ്ങളും ഉണ്ടാകുന്നു എന്നത് ഇനിയും പരിഹൃതമായിട്ടില്ല. സെൽ ഫോൺ ടവറുകൾ ഹാനികരമാണെന്ന് എത്ര പേർക്ക് അറിയാം...? ബഹുഭൂരിപക്ഷവും, ടവർ നിങ്ങളുടെ വീട്ടിനടുത്തായി പൊന്തുന്നതിൽ അഭിമാനം കൊള്ളും. കാരണം ശാസ്ത്രസാങ്കേതിക വിദ്യ നിങ്ങളുടെ പടിവാതിൽക്കൽ വന്നു നില്കുകയല്ലേ....? പുറംകാൽ കൊണ്ട് തൊഴിക്കുന്നതെങ്ങനെ....?
മൊബൈൽ ലീലകളിൽ മനം മയങ്ങിക്കിടക്കാതെ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉൾകൊണ്ട് നമ്മുടെ വീട്ടുപടിക്കൽ സ്ഥാപിച്ചിരിക്കുന്ന, ജനവാസകേന്ദ്രത്തിൽ തന്നെ സ്ഥാപിതമായ ടവറിന്റെ കാര്യത്തിൽ ഇടപെടുവാൻ സമയം അതിക്രമിച്ചിരിക്കുന്നു. ഭാഗ്യവശാൽ ഈ പ്രശ്നം വളരെ പ്രാധാന്യമുൾകൊണ്ട് രാജ്യത്തെമ്പാടും ചലനമാർജ്ജിച്ചിരിക്കുന്നു.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതി മുമ്പാകെ ഒരു ഡോക്ടർ ഈയടുത്തകാലത്ത് തന്റെ വീടിനരികിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പരാതി ബോധിപ്പിക്കുകയുണ്ടായി. പരാതിയുടെ കാതലായ വശമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ടെലി കമ്മ്യൂണിക്കേഷൻ കമ്പനി സെൽ ഫോൺ ടവറിന്റെ ദോഷവശങ്ങളെക്കുറിച്ച് അത് സ്ഥാപിക്കുന്നിടത്തെ പൊതുജനത്തെ ഒന്നറിയിക്കാൻ പോലുമുള്ള മര്യാദ കാട്ടിയല്ല എന്നാണ്. ജനങ്ങളെ അജ്ഞതയുടെ കുറ്റാക്കൂരിരുട്ടിൽ നിർത്തി അവർ സ്വാർത്ഥം കൊയ്യുകയാണ്. തന്മൂലം അതിന്റെ സ്ഥാപനം തടയണമെന്നും പരാതിക്കാരൻ ബോധിപ്പിച്ചു.
സെൽ ടവറുകൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് അനേകം പഠനങ്ങൾ നടത്തിയ ഡോ.കെ.ആർ രാമൻ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു - 'സെൽ ടവറുകൾ രണ്ടുതരം ആഘാതങ്ങൾ ഉണ്ടാക്കുന്നു, ഒന്ന് താപഫലം, മറ്റൊന്ന് താപരഹിതഫലം. ടവറിനോട് നിശ്ചിത ദൂരത്തിനകത്തായി വസിക്കുന്നവർക്ക് തീർച്ചയായും മാരകമായ താപഫലം തന്നെ ഉണ്ടാകുന്നു.'
താപാഘാതത്തിന് വിധേയമാകുന്ന വ്യക്തിക്ക് തളർച്ച, തിമിരം, മനോകേന്ദ്രീകരണമില്ലായ്മ എന്നിവയുണ്ടാകുന്നു. ഇത് തീർച്ചയായും ടവറിൽ നിന്നുണ്ടാകുന്ന വികിരണതാപം മൂലമാണ്. ടവറിൽ നിന്നും അല്പം ദൂരെയുള്ളവരെ കാത്തിരിക്കുന്നത് താപരഹിതഫലങ്ങളാണ്. കോശഭിത്തിയിലൂടെയുള്ള റേഡിയേഷന്റെ ആഗിരണമാണ് പ്രധാനഫലം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഇതും റേഡിയേഷന്റെ ഫലമായുള്ള താപആഗിരണം തന്നെയാണ്.
സെൽ ഫോൺ ടവർ മൂലം റേഡിയേഷൻ ഉണ്ടാവുകയും അത് കാൻസറിനു കാരണമാകുന്നു എന്ന പഠനം വേണ്ടത്ര തെളിവില്ലെന്ന ന്യായം കാട്ടി സെൽ കമ്പനികൾ തള്ളിക്കളയുന്നു. എന്നാൽ പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു ടെലികോം ഉദ്യോഗസ്ഥൻ പറഞ്ഞത് സെൽ ടവർ റേഡിയേഷൻ വളരെക്കുറച്ച് ആളുകളിൽ കാൻസറിനു കാരണമായി എന്ന റിപ്പോർട്ട് ഉണ്ട് എന്നാണ്. ഇനി വരും കാലങ്ങളിൽ വളരെക്കുറച്ച് റേഡിയേഷൻ പുറപ്പെടുവിക്കുന്ന ടവറുകൾ സ്ഥാപിക്കലാണ് ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷെ ഇന്ന് വളരെയധികം ടവറുകൾ മിക്കയിടത്തും ഉയർന്നു കഴിഞ്ഞു, റേഡിയേഷന്റെ നിരക്ക് പതിന്മടങ്ങ് കൂടുകയും ചെയ്തു, കാൻസർ ബാധയുടെ ചിതറിയ റിപ്പോർട്ടുകൾ മാത്രം പുറത്തു വരുന്നു. ജനങ്ങളുടെ അറിവില്ലായ്മയാണ് ഇവിടെ പ്രകടമാകുന്നത്. അവർ ഗൗരവമായി ചുറ്റുപാടുമുണ്ടാകുന്ന പ്രശ്നങ്ങളെ ആഴത്തിൽ പഠിക്കുന്നതേയില്ല. നമുക്കറിയാം സമൂഹത്തിൽ കാൻസർ രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ് ചെയ്യുന്നത്, കുറയുകയല്ല. കാൻസർ വരുമ്പോൾ രോഗിയും കുടുംബവും മാനസികമായും ശാരീരികമായും തകരുന്നു. പക്ഷെ ചുറ്റുമുള്ളവർ ജാഗരൂകരായി ഈ പ്രശ്നത്തിൽ ഉണരേണ്ടതുണ്ട്.
വിരോധാഭാസമെന്നു പറയട്ടെ, ടെലികോം കമ്പനികൾ ഇപ്പോഴും ഉയർന്ന തോതിലുള്ള റേഡിയേഷൻ നിരക്കിൽ തന്നെ യഥേഷ്ടം ടവറുകൾ സ്ഥാപിക്കുന്നു. ഗവണ്മെന്റ് നിർദ്ദേശിച്ചിരിക്കുന്ന തോത് 600 മൈക്രോ വാട്സ് പ്രതി മീറ്റർ സ്ക്യർ (600 microwatt/m2) ആണ്, പക്ഷെ സ്ഥാപിത തോത് 7620 മൈക്രോ വാട്സ് പ്രതി മീറ്റർ സ്ക്യർ (7620 microwatt/m2) ആണ്. ICNIRP യുടെ സ്റ്റാൻഡേർഡിനെ മറികടക്കുവാൻ സെൽ കമ്പനികളെ പ്രേരിപ്പിക്കുന്നത് മാർക്കറ്റിലെ ശക്തമായ മത്സരം തന്നെയാണെന്നത് സുവ്യക്തമാണ്.
Mt3.jpg
കൊടുമൺ ഹൈസ്കൂളിന്റെ കോമ്പൗണ്ടിനോട് ചേർന്നുള്ള BSNL ന്റെ ടവർ
ഇന്ന് ഉപഭോക്താവിന് നല്ല കവറേജുള്ള കണക്ഷൻ തന്നെയാണ് മുന്തിയ പരിഗണന. മാർക്കറ്റിൽ ഇത് അനാരോഗ്യമായ പല കീഴ്​വഴക്കങ്ങൾക്കും വഴി തെളിച്ചു എന്നതാണ് സത്യം. നല്ല കവറേജ് നിയന്ത്രിതമായ റേഡിയേഷൻ തോതിൽ കൊടുക്കണമെങ്കിൽ കൂടുതൽ ടവറുകൾ, സ്റ്റാഫ് എന്നിവ അത്യാവശ്യമാണ്. ഒരു ടവറിന്റെ സ്ഥാനത്ത് കുറഞ്ഞത് നാലെണ്ണമെങ്കിലും നിയന്തിതമായ റേഡിയേഷൻ തോതിൽ പ്രസാരണം ചെയ്യാൻ, നിശിചിത ദൂരപരിധിയിൽ സ്ഥാപിക്കേണ്ടി വരുന്നു. ഇത് അവർക്ക് ഭീമമായ നഷ്ടം സൃഷ്ടിക്കുന്നു..... എളുപ്പവഴി ജനങ്ങളെ കൊല്ലാക്കൊല ചെയ്യാണ്. അതിന് എല്ലാ ഭരണകൂടവും അധികാരികളും വ്യവസ്ഥകളും സുരക്ഷാകവചം ഏതുവിധേനയും തീർക്കുന്നു.നാം തീർത്തും അരക്ഷിതരും ആരോഗ്യഹീനരുമായി മാറുന്നു... അല്ല മാറ്റുന്നു.....അനുവദിക്കണോ.....?
'ഒരു ജനറൽ മെഡിക്കൽ പ്രാക്ടീഷണറായ ഡോ.ശാരദ ഭട്ട് തന്റെ ഔദ്യോഗിക അനുഭവം കോറിയിടുന്നത് ഇങ്ങനെയാണ് -
മൊബൈൽ റേഡിയേഷൻ ഫലം പലർക്കും പലവിധമാണ്. തളർച്ച, ഉന്മേഷക്കുറവ്, തലവേദന തുടങ്ങിയവ ആദ്യഘട്ട തകരാറുകളാണ്. ചില ആളുകളിൽ ഇത്തരം അവസ്ഥ തീർത്തും മാനസികമാണ്. സെൽ റേഡിയേഷനുമായി ഇതിനു ബന്ധമില്ല. എന്നാൽ ബന്ധമുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് താനും. അവരിൽ പലരും മണിക്കൂറോളം സെൽ ഫോൺ സംഭാഷണത്തിൽ ഏർപെട്ടിരുന്നവരുമാണ്.... അതിന്റെ താപാഘാതത്തിന് ഇരയായവരുമാണ്.'
Mt5.jpg
കൊടുമൺ ഹൈസ്കൂളിന്റെ കോമ്പൗണ്ടിനോട് ചേർന്നുള്ള BSNL ടവറിന്റെ ചോട്ടിൽ , വട്ടത്തിലായി ജീവനക്കാരുടെ ക്വാർട്ടേർസുകൾ. ടവർ റേഡിയേഷൻ ദോഷങ്ങളെ ജീവനക്കാരും സ്കൂൾ കുട്ടികളും നാട്ടുകാരും പങ്കിടുന്നു. കുട്ടികളിൽ വളരെയധികം ആഘാതമുണ്ടാക്കുന്നതിനാൽ ഇത് സ്കൂളിനു തന്നെയാണ് ഭീഷണിയായി മാറിയിരിക്കുന്നത്
ടവർ റേഡിയേഷൻ മൂലം കാൻസറും ഭ്രൂണനാശവുമുണ്ടാകാം. അതു പോലെ ടവറിനരികിൽ താമസിക്കുന്നവർക്ക് മറ്റ് പലവിധ അസ്വസ്ഥതകളും ഉണ്ടാകുന്നു. സീനിയർ വക്കീലായ ശ്രീ. പി.എൻ. റാവു പറയുന്നത് നിങ്ങളുടെ നാട്ടിൽ ഒരു സെൽ കമ്പനി ടവർ സ്ഥാപിക്കാൻ തുനിയുമ്പോൾ ടവർ മൂലം ഒരു നിശ്ചിത ദൂരപരിധിയിൽ താമസിക്കുന്നവർക്ക് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വേണ്ടത്ര വിവരണം നാട്ടുകാർക്ക് പകർന്നു തരേണ്ടതാണ് എന്നാണ്. ഇന്ത്യൻ ഭരണഘടനപ്രകാരം ഏതൊരു പൗരനും സ്വസ്ഥവും സുഖമായും ജീവിക്കാനുള്ള അവകാശമുണ്ട്. അതുപോലെ എന്താണ് ശരി, എന്താണ് തെറ്റ് എന്നറിയാനും അവകാശമുണ്ട്. ഒരു സെൽ കമ്പനി ഇത് തെറ്റിച്ച് പ്രവർത്തിക്കുമ്പോൾ, ടവർ സ്ഥാപിക്കാൻ ഒരുമ്പെടുമ്പോൾ നിങ്ങൾക്ക് അവരിൽ നിന്ന് ഒരു വിവരണം ആവശ്യപ്പെടാം. കമ്പനിയുടെ മറുപടി, പരിഹാരം, തൃപ്തികരമല്ലെങ്കിൽ നീതിക്കായി കോടതിയെ സമീപിക്കാം.
കേന്ദ്ര ഗവണ്മെന്റു് സെൽ ഫോൺ ടവറിന്റെ റേഡിയേഷൻ പ്രശ്നത്തെക്കുറിച്ച് ശ്രദ്ധിക്കുകയും ഒരു വിദഗ്ദപാനൽ ഈ പ്രശ്നം വിശദമായി പഠിച്ച് റിപ്പോർട്ട് ചെയ്യുവാൻ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പാനൽ സെൽ ടവറിന്റെ ദോഷവശങ്ങൾ ഗവണ്മെന്റ് ശ്രദ്ധയിൽ കൊണ്ടുവരികയും ജനങ്ങളുടെ ആരോഗ്യം സുരക്ഷിതവും ഉറപ്പുള്ളതുമാക്കിത്തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിദഗ്ദപാനലിന്റെ നിർദ്ദേശങ്ങൾ :-
1. ടവർ ക്രെയിനുകൾ ഉറപ്പിക്കുന്നത് വളരെ സൂക്ഷ്മതയോടും പ്രത്യേക ശ്രദ്ധയോടും വേണം. പുറത്തേക്കുള്ള റിഗേർസ് എപ്പോഴും നല്ല ഉറപ്പുള്ള തറയിലാവണം. അലക്ഷ്യവും അശാസ്ത്രീയവുമായ മൊബൈൽ ടവർ നിർമ്മാണം നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.പെട്ടെന്നുണ്ടാകുന്ന ഏതു തരം സ്ഥാനഭ്രംശവും മാരകമായിരിക്കും. ക്രമീകരിക്കാവുന്ന ബാഹ്യ റിഗേർസ് ഉറപ്പുള്ളതും ഈടുള്ളതുമായ മണ്ണിൽ തന്നെ സ്ഥാപിക്കണം.
2. ക്രെയിൻ സജ്ജീകരണം ഇടവിട്ട് പരിശോധനയ്കും പുന:പരിശോധനയ്കും വിധേയമാക്കുകയും വേണം. ജോലി പുരോഗതിക്കുന്നതനുസരിച്ച് ജനറേറ്ററിന്റെ അധികഭാരം ക്രെയിനിന്റെ സ്ഥാനം മാറ്റിയിരിക്കും. വലിയ ഭാരം മൂലം അലൈൻമെന്റ് കൃത്യമാവേണ്ടതുണ്ട്. അതുകൊണ്ട് ഇടയ്കിടയ്ക് പരിശോധന നടത്തണം.
3.പോർട്ടബിൾ ടവർ ക്രെയിനുകൾ പരിഗണിക്കുകയും മറ്റു ചില ഉറപ്പിക്കൽ മാർഗ്ഗങ്ങൾ തേടുകയും വേണം. ഇനി ചില അവസരങ്ങളിൽ വിചാരിക്കാത്ത ചില പ്രതിസന്ധികൾ ഇവ പ്രവർത്തനസ്ഥലത്ത് സൃഷ്ടിക്കാറുമുണ്ട്.
മൊബൈൽ അസോസിയേഷൻ ഓഫ് ഇൻഡ്യ, മൊബൈൽ ഫോൺ സ്ക്രീനിൽ റേഡിയേഷന്റെ തോത് കാണിക്കണമെന്ന ഗവണ്മന്റ് നിർദ്ദേശത്തെ നഖശിഖാന്തം എതിർത്തു. ടെലികോം ഡിപ്പാർട്ട്മെന്റ് ICNIRP നിർദ്ദേശങ്ങൾ മുറുകെ പിടിച്ചുകൊണ്ട് അടിസ്ഥാന നിയന്ത്രണങ്ങൾ മൊബൈൽ ബേസ് സ്റ്റേഷനുകൾക്കും ഫോണിനും ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഹാന്റ്സെറ്റുകളെ സംബന്ധിച്ചിടത്തോളം SAR (specific absorption rate) നിരക്ക് എന്നു പറയുന്നത് ആ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്ന റേഡിയേഷന്റെ നിരക്കാണ്. ഇത് അളക്കുന്നത് വാട്സ് പ്രതി കിലോഗ്രാം എന്ന യൂണിറ്റിലാണ്. SAR അളവ് കൂടുന്തോറും ആഗിരണം ചെയ്യപ്പെടുന്ന റേഡിയേഷന്റെ അളവ് കൂടുന്നു. അതുകൊണ്ട് ICNIRP നിർദ്ദേശിച്ചിരിക്കുന്നത് SAR അളവ് പരമാവധി 2W/kg എന്നാണ്. DoT അതിനാലാണ് ഓരോ മൊബൈൽ സെറ്റിനും മെനു ഓപ്ഷനിലൂടെ അതാതിന്റെ റേഡിയേഷൻ പ്രസരണ നിരക്ക് പ്രദർശിപ്പിക്കണമെന്നു പറയുന്നത്. തന്മൂലം ഉപഭോക്താവ് ബോധവാനാകുന്നു, റേഡിയേഷൻ നിരക്കിനെ താരതമ്യം ചെയ്ത് അവന് ആവശ്യമുള്ള ഇനം വാങ്ങാൻ കഴിയുന്നു.
പക്ഷെ DoT ന് GSM ഓപ്പറേറ്റേഴ്സ് നൽകിയ മറുപടിക്കത്തിൽ പ്രസരണ നിരക്ക് പ്രദർശിപ്പിക്കണമെന്നു പറയുന്നത് അനാവശ്യമാണെന്നാണ്. കാരണം അവർ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് മൊബൈലുകൾ നിർമ്മിക്കുന്നതെന്നും റേഡിയേഷൻ നിരക്ക് ഗ്ലോബൽ നിരക്കനുസരിച്ചാണെന്നും SAR മൂല്യം ഡിവൈസ് മാനുവലിലോ വെബ് സൈറ്റിലോ ലഭ്യമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. തന്മൂലം SAR നിരക്ക് സ്ക്രീനിൽ കാണിക്കണമെന്ന വാദം അനാവശ്യമാണെന്നുമാണ് അവർക്ക് പറയാനുള്ളത്.
പക്ഷെ സാമാന്യ ജനത്തിന് മനസ്സിലാക്കാൻ ഗവണ്മെന്റ് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിക്കുമ്പോൾ ബാലിശ കാരണം നിരത്തി മൊബൈൽ നിർമ്മാതാക്കൾ വഴുതി മാറുന്നത് സംശയാസ്പദമാണ്. കാര്യം നിസ്സാരമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.
CAB (Conformity Assessment Body) എന്നൊരു പരിശോധക സംഘം രൂപീകരിച്ച് ബേസ് സ്റ്റേഷനിലിൽ നിന്നും പ്രസരിക്കുന്ന റേഡിയേഷനെ കൃത്യമായി അളന്ന് സർട്ടിഫിക്കറ്റ് നല്കുവാനുള്ള DoT ന്റെ നീക്കത്തെ, COAI (Cellular Operators Association of India) തുടക്കം മുതലേ തടയിടാനുള്ള ശ്രമം നടത്തി. അവരുടെ വിചിത്രമായ വാദഗതികൾ നോക്കൂ....
'ഏതാണ്ട് മൂന്നു ലക്ഷത്തിലധികം മൊബൈൽ ടവറുകൾ ഇന്ത്യയിൽ വൈദ്യുത കാന്തിക തരംഗങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. സെല്ലുലാർ ഓപ്പറേറ്റർമാർ വളരെ ഭംഗിയായി നിയന്ത്രിതമായ പരിധിയിൽ റേഡിയേഷൻ പ്രസരിപ്പിച്ച് അവയെ പ്രവർത്തിപ്പിക്കുന്നു. ഇവർക്കിടയിലേക്ക് ഒരു പരിശോധക സംഘം കടന്നു വന്നാൽ അനാവശ്യമായ കാലതാമസം സൃഷ്ടിക്കും. ഞങ്ങൾ തീർച്ചയായും വിശ്വസിക്കുന്നു, അങ്ങനെയൊരു നീക്കം വിപരീത പ്രവർത്തനമേ ഉണ്ടാക്കുകയുള്ളു. കാരണം അത് അനാവശ്യ കലതാമസം, ശ്രമങ്ങളുടെ പുനരാവർത്തനം, ഭീമമായ ഓപ്പറേഷൻ ചിലവ്, ചുവപ്പുനാടയുടെ ഊരാക്കുരുക്ക് എന്നിങ്ങനെ ഓഫീസ് സംബന്ധമായ പ്രേതബാധയായിരിക്കും സെൽ ഓപ്പറേറ്റേർസിനെ ഗ്രസിക്കുവാൻ പോകുന്നത്. പക്ഷെ ഇന്ന് നമുക്ക് പ്രധാനമായി വേണ്ടത് ഇത്തരം മനസ്സു മുരടിപ്പിക്കുന്ന പ്രക്രിയകളല്ല, മറിച്ച് ജനങ്ങൾക്ക് താങ്ങുവാൻ പറ്റുന്ന തരത്തിലുള്ള അത്യാകർഷകമായ മൊബൈൽ പാക്കേജുകളാണ്. അതുകൊണ്ട് ICNIRP യുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് എല്ലാ ഓപ്പറേറ്റിങ്ങ് കമ്പനികളും സ്വയം സർട്ടിഫിക്കറ്റ് നല്കുന്ന രീതിയിൽ പ്രവർത്തിക്കാം.' നോക്കൂ.... എത്ര ലാഘവത്തോടെ ഗവണ്മെന്റിന്റെ നീക്കത്തെ അവർ തവിടു പൊടിയാക്കുന്നു. തീർച്ചയായും ഇവർക്ക് പിൻബലമായി ഒരു ശക്തി ഭരണതലത്തിൽ തന്നെ കൊഴുത്ത ആനുകൂല്യവും പറ്റി പ്രവർത്തിക്കുന്നുണ്ട്. അവർ അവരുൾപെടുന്ന സമൂഹത്തെ അവരറിഞ്ഞുകൊണ്ട് കുരുതി കൊടുക്കുന്നു.
ന്യൂ ഡൽഹിയിലെ അവസ്ഥ തന്നെ നോക്കാം. ഏതാണ്ട് 6000 ത്തിലധികം മൊബൈൽ ടവറുകൾ നഗരത്തിൽ തന്നെയുണ്ട്. അവ സൃഷ്ടിക്കുന്ന ശബ്ദ - വായു മലിനീകരണത്തെക്കുറിച്ച് നഗര നിവാസികൾ ഡൽഹി പൊളൂഷ്യൻ കൺട്രോൾ കമ്മറ്റി മുമ്പാകെ പരാതി നല്കി. കൺട്രോൾ കമ്മറ്റി സെൽ ഫോൺ കമ്പനികൾക്ക് 'എല്ലാം ശരിയാക്കാൻ' മൂന്നാഴ്ചത്തെ സമയപരിധി നൽകിയിരിക്കയാണ്.
സത്യമെന്താണെന്നറിയേണ്ടേ.....? ഈ സെൽ ഫോൺ കമ്പനികൾക്ക് ടവർ സ്ഥാപിച്ചപ്പോൾ യാതൊരുവിധ മാനദണ്ഡങ്ങളും നിഷ്കർഷിച്ചിരുന്നില്ല. കാരണം അവയുടെ എണ്ണം വളരെ കൂടുതലാണത്രെ. അതുകൊണ്ട് നിയമങ്ങളിൽ ഇളവ് അനുവദിച്ചിരുന്നു. ഈ വിവരം ഇതു വരെയും അധികാരികൾ മറച്ചു വെച്ചിരിക്കുകയായിരുന്നു. മാറിയ പരിതസ്ഥിതിയിൽ അധികാരികൾക്കും നിദ്രാഭംഗം വന്നിരിക്കുന്നു. ഇതെന്തായാലും ശുഭോദയകാര്യമാണ്.
ന്യൂഡൽഹിയിൽ ഇതാണ് അവസ്ഥയെങ്കിൽ നമ്മുടെയൊക്കെ നാട്ടിൽ എന്തായിരിക്കും അവസ്ഥ?തീർച്ചയായും യാതൊരുവിധ നിയമപരിരക്ഷ കൂടാതെ തന്നെയാവാം ഇവ മുമ്പ് സ്ഥാപിതമായത് എന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ ഉഗ്രവിഷം വമിപ്പിച്ച് പുരാണങ്ങളിലെ ഏതോ രാക്ഷസനെപ്പോലെ ടവർ നമ്മുടെ തലയ്കു മുകളിൽ ജീവഭീഷണി ഉയർത്തി നില്കുകയാണ്. ഇത് അവസാനിപ്പിക്കണ്ടേ....?
പഴമൊഴി കേട്ടിട്ടില്ലേ, നിറയെ കായ്ഫലമുള്ള തെങ്ങാണെങ്കിലും പുരയ്കു മീതെ ചാഞ്ഞാൽ വെട്ടിക്കളയണം. ഇതാ ടവർ ഭീമന്മാർ നാമറിയാതെ, നമ്മെ തമോഗർത്തത്തിൽ നിർത്തി, പുരമാത്രമല്ല ഗ്രാമജീവിതത്തിനാകെ ഭീഷണിയുമായി ഭാരതമെമ്പാടും തല ഉയർത്തി നിൽക്കുന്നു. ഒരു ചെറു വിരലനക്കാൻ പോലും അധികാരി വർഗ്ഗം പല കാരണങ്ങളാൽ മടിയ്കുന്നു.... ദുർവിധിയോർത്ത് നാമും.
പക്ഷെ നമുക്ക് ആശ്വസിക്കാം, നാം പുരോഗതിയിലാണ്, വലിപ്പ ചെറുപ്പമില്ലാതെ ആർക്കും എവിടെയും സെൽ ഫോൺ കൊണ്ടു നടക്കാം, എപ്പോഴും സമ്പർക്കം നിലനിർത്താം, മൊബൈലിന്റെ അനുബന്ധ ഉപാധികളിൽ മനം മയങ്ങി നമുക്ക് നമ്മെ മറക്കാം. ആരുടെയും സ്വകാര്യതയിലേക്ക് എല്ലാ വിധത്തിലും ഒളിഞ്ഞു നോക്കാം...! ഇതെല്ലാം സാധിച്ചു തരുന്നതിന് ഞങ്ങൾ മൊബൈലുകൾ, ടവറുകൾ ഒറ്റ നിബന്ധന മാത്രം മുന്നോട്ടു വെയ്കുന്നു.... നിങ്ങളുടെ അല്പം ആയുസ്സ്...തരുവാൻ ഒട്ടും വിഷമമില്ലെന്ന് കരുതുന്നു.....?
ടവറുകളെ പരിശോധിച്ച കമ്മിറ്റി കണ്ടെത്തിയത് അവിടെ ബേസ് സ്റ്റേഷനിൽ വെച്ചിരിക്കുന്ന ഡീസൽ ജനറേറ്ററുകൾക്ക് മതിയായ ശബ്ദ നിവാരണകവചമോ പുക നിർമാർജന സംവിധാനമോ ഇല്ലെന്നാണ്. അവ, ശബ്ദനിവാരണ കവചമില്ലാത്തതിനാൽ വലിയ ശബ്ദത്തോടെ, പുകക്കുഴലിനു പൊക്കമില്ലാത്തതിനാൽ ജനങ്ങളുടെ മുഖത്തിനു നേരെ കറുത്ത പുക തുപ്പി, പരിസ്ഥിതിയെ മലീമസമാക്കി കാലങ്ങളായി സുരക്ഷിതമായി പ്രവർത്തിക്കുന്നു.
DPCC (District Pollution Control Committee) അവർക്ക് യഥാസമയം നോട്ടീസ് നല്കി. നോട്ടീസിലെ പ്രസക്തഭാഗങ്ങൾ താഴക്കൊടുത്തിരിക്കും പോലെയാണ് - 'മൊബൈൽ സർവീസ് കമ്പനികളുടെ ഈ പ്രവർത്തി, 1986 ലെ പരിസ്ഥിതി സംരക്ഷണ ആക്ട്, 1981 ലെ എയർ ആക്ട്, 2000 ലെ നോയിസ് നിയമങ്ങൾ, ഡീസൽ ജനറേറ്ററിന്റെ പുകക്കുഴലിനു കൊടുക്കേണ്ട ഉയരത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ , ജനറേറ്റർ സെറ്റിന്റെ ശബ്ദ പരിധി, മനുഷ്യർക്ക് വിധേയമാകാവുന്ന വൈദ്യുത കാന്തിക തരംഗങ്ങളുടെ പരിധിയെക്കുറിച്ചുള്ള ടെലിക്കമ്മ്യൂണിക്കേഷൻ ഇഞ്ചിനിയറിങ്ങ് (DoT) കേന്ദ്ര നിയമാവലികൾ, എന്നിവയുടെ ഗുരുതരമായ ലംഘനമായി കണക്കാക്കാം.'
ഇന്ന് സെൽ ഫോണോ ലാപ്​ടോപ്പോ ഇല്ലാത്ത ഒരു ജീവിതം ചിന്തനീയമല്ല. ആർഭാടത്തിൽ നിന്ന് ആവശ്യത്തിലേക്ക് അത് മാറിയിട്ട് കാലമേറെയായി. പക്ഷെ നാം അതിന് വലിയ വില തന്നെ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദോഷവശങ്ങൾക്കായി പങ്കിടേണ്ടി വരുന്നു.
അടുത്തകാലത്ത് ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ മൊബൈൽ ഫോണിന്റെ റേഡിയേഷൻ ഫലത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിക്കുകയുണ്ടായി. ഒരു പൈലട്ട് പ്രോജക്ടായി 20 എലികളെ മൊബൈൽ റേഡിയേഷന് വിധേയമാക്കി. പിന്നീട് അവയെ വിശദമായ പരീക്ഷണ നിരീക്ഷണത്തിനു വിധേയമാക്കിയപ്പോൾ സുപ്രധാനമായ തെളിവുകൾ കിട്ടി.
1.DNA ഘടനയിൽ സമൂലമായ മാറ്റം വന്നു.
2.ബീജങ്ങളുടെ എണ്ണം വല്ലാതെ കുറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം, മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനേയും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമായി വലിയ തോതിലുള്ള ഒരു പഠനത്തിനു തന്നെ ഉത്തരവിട്ടു. എന്നാൽ ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യത്ത്, 250 മില്യണിലധികം സെൽ ഫോൺ ഉപഭോക്താക്കളുള്ളപ്പോൾ, അതു തന്നെ അവരിൽ പലരം മൈക്രോവേവ് , ടെലിവിഷൻ, കമ്പ്യൂട്ടർ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങൾ യഥേഷ്ടം ഉപയോഗിക്കവെ ,വളരെ ആശങ്ക ഉണർത്തുന്നതാണ് സ്ഥിതി. കാരണം ഇവയെല്ലാം വൈദ്യുത കാന്തിക തരംഗത്തിലധിഷ്ഠിതമാണ്, അതു കൊണ്ടു തന്നെ ആപൽകരവുമാണ്.
ഗവേഷണഫലങ്ങൾ ചാഞ്ചാട്ട സ്വഭാവം പ്രകടിപ്പിക്കുന്നവയാണ്. അതു കൊണ്ട് വിശ്വസനീയവുമല്ല. ഒരു കാര്യം ഉറപ്പാണ്, 2 മില്ലി ഗാസിൽ [2mG (milligauss)]കൂടുതൽ ആവർത്തിയുള്ള തരംഗങ്ങൾ ആപത്കരമാണ്, നാം കഴിയുന്നത് അത്തരം മാരക തരംഗങ്ങളുടെ വലയിലുമാണ്. ശരിക്കും നാമിന്ന് ജീവിക്കുന്നത് ഒരു ചിലന്തി വലയിലെന്ന പൊലെ വൈദ്യുത കാന്തിക വലയത്തിലാണ്.ഇന്ന് നാം ഉപയോഗിക്കുന്ന കോർഡ്ലെസ് ഫോണുകൾ, കമ്പ്യൂട്ടർ മോണിട്ടർ, വാക്വം ക്ലീനർ, ഫാക്സ് മെഷീൻ, സെൽ ഫോണുകൾ, സെൽ ഫോൺ ടവറുകൾ, ഹെയർ ഡ്രയറുകൾ, മൈക്രോവേവ് , ടെലിവിഷൻ എന്നിവയെല്ലാം വൈദ്യുത കാന്തിക തരംഗങ്ങൾ പുറപ്പെടുവിക്കുന്നു. പരിധിക്കപ്പുറമുള്ള ഏതു റേഡിയേഷൻ, ആര് പുറപ്പെടുവിച്ചാലും മാരകമാണ്.
കാൻസർ സാധ്യത
വിവിധ പഠനങ്ങൾ പലവിധ രോഗങ്ങളിലേക്ക് ഈ റേഡിയേഷൻ നയിക്കുമെന്ന് സൂചിപ്പിക്കുന്നു. സ്ഥിരമായി ഉയർന്ന വികിരണങ്ങൾക്കു വിധേയമാകുന്നവർക്ക് ദഹനപ്രക്രിയയിലെ തടസ്സങ്ങൾ, വിളർച്ച, ഉയർന്ന രക്ത സമ്മർദ്ദം, ഇൻസൊമ്നിയ, അസ്വാരസം, കുറഞ്ഞ രക്ത സമ്മർദ്ദം, ആണുങ്ങളിൽ ലൈംഗിക ഷണ്ഠത, കാൻസർ, നാഡീ സംബന്ധമായ തകരാറുകൾ, ഹൃദയത്തകരാറുകൾ എന്നിവയുണ്ടാകാം. 1993 ൽ ഒരു സ്വീഡിഷ് പഠനസംഘം പ്രയമുള്ളവരിൽ 1.7 മടങ്ങും കുട്ടികളിൽ 2.7 മടങ്ങും രക്താർബുധ സാധ്യത സെൽ ടവർ റേഡിയേഷൻ മൂലം ഉണ്ടാകുന്നു എന്ന് കണ്ടെത്തി. ഏതാനും വർഷം മുമ്പ് കാലിഫോർണിയയിലെ ഹെൽത്ത് സർവീസസ് വകുപ്പ് ഏഴു വർഷത്തെ പഠനത്തിനു ശേഷം സെൽ ടവർ റേഡിയേഷൻ മൂലം ശൈശവ രക്താർബുധ സാധ്യത വളരെയുണ്ടെന്ന് ആധികാരികമായി തന്നെ വിലയിരുത്തി.
പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.രാമാനന്ദ നഡിഗ് (President, Health Care Global-Triesta Sciences, Bangalore) ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി - 'സെൽ ഫോൺ റേഡിയേഷൻ ഭീഷണി യഥാർത്ഥവും സർവവ്യാപകവുമാണ്. വൈദ്യുത കാന്തിക തരംഗങ്ങൾ പുറപ്പെടുവിക്കുന്ന മിക്ക വൈദ്യുതോപകരണങ്ങളും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അപകടകരമാണ്. അവ അപായകരമായ മാറ്റത്തിന്റെ തുടക്കക്കാരാണ് എന്ന് ആരോപിക്കുന്നില്ലെങ്കിലും ഇത്തരം വസ്തുക്കളിലെ റേഡിയേഷൻ, കാൻസറിന്റെ പ്രേരക - ചാലക ശകതിയായി വർത്തിക്കുണ്ട്. അതു കൊണ്ടാണ് നാം വളരെയധികം ശ്രദ്ധാലുക്കളാവണം എന്ന് പറയുന്നത്.'
ഡോ.വിനി ഖുറാന എന്ന ഇന്ത്യൻ വംശജനായ ആസ്ട്രേലിയൻ ഡോക്ടർ സെൽ ഫോണുകളും സെൽ ടവറുകളും മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ആഘാതത്തെക്കറിച്ച് ആഴത്തിൽ പഠിക്കുകയും ഘവേഷണ ഫലങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗവേഷണ റിപ്പോർട്ട് പ്രധാനമായും സെൽ ഫോണുകളും ബ്രെയിൻ കാൻസറും എന്ന വിഷയത്തെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഒരു പത്തു വർഷം സെൽ ഫോൺ ഉപയോഗിക്കുന്ന വ്യക്തിക്ക് ബ്രെയിൻ കാൻസറിനുള്ള അവസരം രണ്ടു മടങ്ങ് കൂടുമെന്നാണ്. അതുപോലെ ബ്ളൂടൂത്ത്, സുരക്ഷിത കവച രഹിത ഹെഡ് സെറ്റുകൾ എന്നിവ ഉപയോഗിക്കുന്നവരുടെ തല അവരവർ തന്നെ വളരെ ഫലപ്രദമായ സ്വയം നശിപ്പിക്കുന്ന ആന്റിനയാക്കി മാറ്റിയിരിക്കും. 2005 ൽ ഗുർസാറ്റജ് ഗാന്ധി എന്ന ഗവേഷകൻ (Gursatej Gandhi,Researcher,Human Genetics Department, Guru Nanak Dev University, Amritsar) സെൽ ഫോൺ ടവറുകൾ പുറത്തു വിടുന്ന റേഡിയേഷൻ സിഗ്നലുകൾ വളരെ മാരകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശാരീരികം, മാനസികം, നാഡീപരം, ധാരണാശക്തി, പെരുമാറ്റം എന്നിവയെ ഇവ വളരെ പ്രതികൂലമായി ബാധിച്ച് അർബുദ - പരിണാമത്തെ ത്വരിതപ്പെടുത്തുമെന്ന് തെളിയിച്ചിട്ടുണ്ട്. ചിലപ്പോളവ കാൻസർ വരുത്തിവെയ്കുകയോ തുടക്കമിടുകയോ ചെയ്യും.
തെക്കേ ജർമൻ സിറ്റിയിലെ നെയ്ല പട്ടണത്തിൽ നടന്ന തീവ്രവും സമഗ്രവുമായ പഠനത്തിൽ, മൊബൈൽ ഉപയോഗം മൂലമുള്ള കാൻസർ സാധ്യത മൂന്നു മടങ്ങാണെന്ന് തെളിഞ്ഞു. -
1993 ലും 1997 ലും സ്ഥാപിക്കപ്പെട്ട രണ്ട് മൊബൈൽ ടവറുകളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. പത്തു വർഷക്കാലത്തിനിടയിൽ ആ പ്രത്യേക സ്ഥലത്ത് സ്ഥിര താമസക്കാരായ 1000 രോഗികളുടെ സമഗ്ര വിവരങ്ങൾ തേടിപ്പിടിച്ചാണ് നിഗമനത്തിൽ എത്തിയത്. അവരുടെ സാമൂഹ്യ പശ്ചാത്തലത്തിൽ വലിയ അന്തരമില്ല, അവിടെ വലിയ വ്യവസായിക അന്തരീക്ഷമില്ല, ഹൈ വോൾട്ടേജ് ലൈനോ ഇലക്ട്രിക് ട്രെയിൻ സർവീസോ ഇല്ല. അവരുടെ ശരാശരി പ്രായം ഏകദേശം ഒന്നു തന്നെയാണ്.
കണ്ടെത്തലുകൾ സ്വയം സംസാരിക്കുന്നവയാണ്. സെൽ ടവർ ട്രാൻസ്മിറ്ററിന്റെ 400 മീറ്റർ (1000 അടി)ചുറ്റളവിനുള്ളിൽ താമസിച്ചിരുന്ന ഇവർക്ക് അതിനു പുറത്ത് താമസിച്ചിരുന്നവരേക്കാൾ മൂന്നു മടങ്ങ് കാൻസർ രോഗം ഗ്രസിക്കുകയുണ്ടായി. അതു പൊലെ ഏതാണ്ട് എട്ടു വർഷമായിട്ട് അവർ രോഗത്തിന്റെ പിടിയിലാണ്. റേഡിയേഷനെക്കുറിച്ചുള്ള കമ്പൂട്ടർ സിമുലേഷൻ പഠനവും റേഡിയേഷൻ അളവുകളും തെളിയിച്ചത് ,ട്രാൻസ്മിറ്ററിന്റെ ദ്വതീയ ലോബുകൾ 'അധിക പ്രസരണം ' നടത്തുന്നതിനാൽ, 400 മീറ്റർ (1000 അടി)ചുറ്റളവിൽ 100 മടങ്ങ് കൂടുതലാണെന്നാണ്.
സെൽ ടവർ റേഡിയേഷനെക്കറിച്ച് ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. 2004 ൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫയർ ഫൈറ്റേർസ് , ശരിയായ ശാസ്ത്രിയ മികവ് തെളിയിക്കാത്തതിനാൽ, ഫയർ ചിമ്മിനികളെ സെൽ ടവർ സ്ഥാപന സ്ഥലമാക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. അതുപോലെ അമേരിക്കൻ കാൻസർ സൊസൈറ്റി തങ്ങളുടെ വെബ് സൈറ്റിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.-'സെൽ ടവർ ശാസ്ത്രസാങ്കേതികവിദ്യ തികച്ചും നൂതനമാണ്, അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അജ്ഞാതവുമാണ്. പക്ഷെ കുറഞ്ഞ വിധത്തിലുള്ള റേഡിയേഷൻ ഏതെങ്കിലും വിധത്തിൽ കാൻസറിനു കാരണമാകും എന്നതിനെക്കുറിച്ച് വ്യക്തതയുമില്ല.'
പക്ഷെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം പറയുന്നത് ഇപ്രകാരമാണ് - 'ഭൂനിരപ്പിൽ സെൽ ടവർ റേഡിയേഷൻ വലിയ ഹാനികരമല്ല, ആന്റിനയുമായി അടുക്കുമ്പോഴോ, കിരണപാതയിൽ നാം വരുമ്പോഴോ മാരകമാകാം. അതായത് ഭൂനിരപ്പിൽ ആയിരം മടങ്ങ് സുരക്ഷിതമാണെങ്കിൽ അല്ലാത്ത അവസരങ്ങളിൽ അരക്ഷിതവും.....! അതുകൊണ്ട് സെൽ ടവറിന്റെ സുരക്ഷിത നിലക്ക് പുറത്തു വരുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.'
Mt4.jpg
കൊടുമൺ ഹൈസ്കൂളിന്റെ തൊട്ട് പിൻ ഭാഗത്തോട് ചേർന്നുള്ള സ്വകാര്യ ടവർ .ഒരു റെസിഡൻഷ്യൽ കോംപ്ലക്സിന്റെ ടെറസ്സിനു മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇത് വിചിത്രമായ വാദഗതികളാണ്. ഇങ്ങനെ മാറിയും മറിഞ്ഞും അഭിപ്രായങ്ങളുടെ പുകമറ തീർക്കുക, ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുക. സത്യം ആർക്കറിയാം.....? ഇത് ശ്രദ്ധിക്കുമ്പോൾ ഓർമ്മ വരുന്നത് സിഗരറ്റിനെക്കുറിച്ചുള്ള ആരോഗ്യ ചർച്ചകളാണ്. ഒരു കാലത്ത് സിഗരറ്റ് ഹാനികരമല്ലെന്ന് വാദിക്കാൻ ഇതേ പോലെ പല ഏജൻസികളും മത്സരിച്ച് നിന്നിരുന്നു. ഇന്ന് ഏത് കൊച്ചു കുട്ടിക്കു പോലും അതിന്റെ ദോഷവശമറിയാം, സിഗരറ്റ് അർബുദകാരണമാണെന്ന് ചിത്രം സഹിതം അതിന്റെ പാക്കറ്റിൽ തന്നെ കൊടുത്തിട്ടുണ്ട്. ഒരു സത്യം എല്ലാവരും ഓർക്കുക, നമ്മൾ കപട സുന്ദരമായ വാഗ്ദാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആരും പൂർണസത്യം പറയുവാൻ തയ്യാറാവുന്നില്ല. പക്ഷെ നാമിതിന് കനത്ത വില നല്കാൻ പോകുകയാണ്. ശരിക്കും ഗൃഹനിവാസികൾ ഇന്ന് ഒരു പരീക്ഷണ ഗ്രൂപ്പായിത്തീർന്നിരിക്കുന്നു. നാളെ സെൽ ടവർ റേഡിയേഷൻ ഹാനികരമാണോ എന്ന് ജീവിതം കൊണ്ട് തെളിയിക്കേണ്ടവരാണ് നാം ഓരോരുത്തരും. ഹാനികരമല്ല എന്ന് തെളിയിക്കപ്പെടാത്ത അവസ്ഥയിൽ ഗവണ്മെന്റ് സെൽ ഫോൺ പ്രവർത്തനത്തിന് എന്തിന് പച്ചക്കൊടി വീശണം...? അതും ജനവാസ കേന്ദ്രങ്ങളിൽ ടവറുകൾ സ്ഥാപിച്ച് റേഡിയേഷൻ തുടർച്ചയായി പ്രസരിപ്പിക്കുവാൻ എന്തിന് അനുവാദമേകണം...?
ആസ്ട്രേലിയയിലെ ഡോ.ബ്രൂസ് ഹോക്കിങ് , സിഡ്നിയിലെ മൂന്ന് ടി.വി./ എഫ്.എം ടവറുകൾക്കരികിൽ (ഇവ മൊബൈൽ ടവർ പോലെ തന്നെയാണ്) നിരന്തര താമസത്തിനു വിധേയരാകപ്പെട്ട കുട്ടികൾക്ക് ഏഴു മൈലുകൾക്കപ്പുറമുള്ള കുട്ടികളേക്കാൾ രക്താർബുദ സാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തി.
ന്യൂസിലാൻഡിലെ ലിങ്കൺ യൂണിവേഴ്സിറ്റി ബയോഫിസിസ്റ്റ് ഡോ.നീൽ ചെറി അഭിപ്രായപ്പെടുന്നത് സെൽ ടവർ പരിധിയിൽ വരുന്നവരെ രണ്ടു ദശാബ്ദക്കാലമെങ്കിലും പഠന നിരീക്ഷണങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. കാരണം ചില വ്യക്തമായ ദോഷസൂചനകൾ കണ്ടു തുടങ്ങിയിരിക്കുന്നു. ഗർഭം അലസുക, ഹൃദയ തടസ്സങ്ങൾ, ഉറക്കമില്ലായ്മ, മാരകമായ ക്ഷീണം, രോഗപ്രതിരോധ ശക്തി ക്ഷയിക്കുക, പല തരം കാൻസറുകൾ പ്രത്യേകിച്ച് ബ്രെയിൻ കാൻസർ, രക്താർബുദം തുടങ്ങിയവയുടെ കൂട്ടായ പ്രത്യക്ഷപ്പെടലുകൾ എന്നിവ അവിടെ വസിക്കുന്നവരുടെ ആരോഗ്യത്തകർച്ചയുടെ ദയനീയ ചരിത്രമാണ് എഴുതുന്നത്.
ബയോ മെഡിക്കൽ ഇഞ്ചിനിയറായ മരിയാന ആൽവ്​സ് പെരേര പറയുന്നത് സെൽ ടവറുകൾ വൈബ്രോ അക്വസ്റ്റിക്സ് രോഗകാരണമാണെന്നാണ്. ഈ രോഗം താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദാഘാതം മൂലമാണ് ഉണ്ടാകുന്നത്. ഇതിന്റെ ലക്ഷണങ്ങൾ പ്രധാനമായും മതിഭ്രമം, ദഹനമില്ലായ്മ, അൾസർ, സന്ധി വേദന എന്നിവയാണ്.
മൗണ്ട് ഷാസ്ത ബയോറീജിയണൽ ഇക്കോളജി സെന്റർ ബുള്ളറ്റിൻ പ്രകാരം അവരുടെ പഠനത്തിൽ താഴ്ന്ന നിരക്കിലുള്ള തരംഗം പോലും കോശനാശം, DNA തകരാറ്, ബ്രെയിൻ ടൂമർ, കാൻസർ, രോഗപ്രതിരോധ ശക്തിയെ അമർത്തി വെയ്കുക, മ്ലാനത, മതിഭ്രമം, ഗർഭമലസൽ, അൽഷെമർസ് രോഗം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഹേതുവാണ്.
സെൽ റേഡിയേഷനെക്കുറിച്ച് 2008 ജനുവരിയിൽ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അവരുടെ പുനർപഠന ഫലം പുറത്തു വിട്ടു. അതിൽ സംശയലേശമെന്യെ അവർ അടിവരയിട്ടു പറയുന്നത് ദീർഘകാലം താഴ്ന്ന ആവൃത്തിയുള്ള മൊബൈൽ വികിരണങ്ങൾ ഏറ്റാൽ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും അത് അപകടകരമാണെന്നു തന്നെയാണ്.
അമേരിക്കയെ നോക്കൂ... അവരിന്ന് ഒരു റേഡിയേഷൻ രാജ്യമായി മാറിയിരിക്കുന്നു. റേഡിയേഷന്റെ തിക്തവും മാരകവുമായ ഫലങ്ങളറിഞ്ഞു കൊണ്ടു തന്നെ അവർ വയർലെസ് സാങ്കേതിയവിദ്യയുടെ സർവ്വഗുണങ്ങളും നുകരുന്നു, ഒപ്പം നാശവും. റേഡിയേഷൻ കാൻസറിലേക്കുള്ള കവാടമാണെന്നറിഞ്ഞുകൊണ്ട്, മരണമാണ് ശമ്പളമെന്ന് തിരിച്ചറിഞ്ഞ് , ആരുമായും, എവിടെയും, ഏതുസമയത്തും വാർത്താവിനിമയത്തിന്റെ അനന്ത സാദ്ധ്യത നൊട്ടി നുണയുന്നു. ഇപ്പോളവർ ഒരു നവാഗതനെ ഈ രംഗത്തേക്ക് കൊണ്ടു വരാൻ തയ്യാറെടുക്കുന്നു, വൈമാക്സ് (WiMAX) - 3,000 സ്ക്ക്കയർ മൈൽ വിസ്ത്രതമായ പ്രസാരണശേഷി കേവലം ഒറ്റ ടവറിൽ നിന്നും സാധ്യമാകുന്നു. വൻ തോതിൽ റേഡിയേഷൻ പുറത്തുവിട്ട് പ്രവർത്തിക്കുന്ന ഈ ഭീമൻ ടവറിനെ എതിർക്കുന്നവർക്ക് ശബ്ദവും താങ്ങും എവിടെയും കിട്ടില്ല, അതാണ് പരിഷ്കൃത ലോകത്തിന്റെ ലക്ഷണം. എന്നാലിന്ന് സ്വയം സംരക്ഷണ മാർഗ്ഗങ്ങൾ കണ്ടെത്തിയിരിക്കന്നു. കാർനോസിക് , റോസ്മരിനിക് അമ്ളങ്ങൾ റേഡിയേഷനെ പ്രതിരോധിക്കുമത്രെ.
റേഡിയോ ഫ്രീക്വൻസി / മൈക്രോവേവ് തരംഗങ്ങൾ മനുഷ്യ രക്ത കോശങ്ങളെ കശക്കിയെറിഞ്ഞ് മൈക്രോ ന്യൂക്ലിയർ കഷണങ്ങളാക്കി അർബുദ മുന്നോടിയായി മാറുന്നു. റഷ്യയിലെ ചെർണോബിൽ ആണവനിലയം തകർന്നപ്പോൾ പുറത്തു വന്ന റേഡിയേഷന്റെ ഫലം ഇങ്ങനെ തന്നെ. ഇരയായവരുടെ രക്ത കോശങ്ങളെ കശക്കിയെറിഞ്ഞ് മൈക്രോ ന്യൂക്ലിയർ കഷണങ്ങളാക്കി അർബുദ മുന്നോടിയായി മാറി, പിന്നീട് കാൻസർ തന്നെയായി അവസാനിച്ചു.
മൊബൈൽ ഫോണിനെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ അത് DNAയിൽ നേരിട്ട് തകരാറുണ്ടാക്കുകയും അതിന്റെ ഘടനാപരമായ മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. ആറു വർഷത്തെ വ്യവസായിക പഠനഫലം കാട്ടുന്നത് സെൽ ഫോൺ റേഡിയേഷനു വിധേയമായ രക്തം 300 ശതമാനം ജനിതകമാറ്റത്തിനിടയാക്കി എന്നാണ്. ഇത് പുകവലിയോ ആസ്ബസ്റ്റോ വരുത്തുന്ന നാശത്തേക്കാൾ വളരെ വലുതാണ്.
മൊബൈൽ ടവറുകൾ പക്ഷികളുടെ മുട്ട നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ പക്ഷികളുടെ വംശനാശത്തിനും. സ്പെയിനിലും ബെൽജിയത്തിലും എന്തിനേറെ ഇങ്ങ് പഞ്ചാബ് യൂണിവേഴ്സിറ്റിയിലും നടത്തിയ പഠനങ്ങളിൽ സെൽ ഫോൺ റേഡിയേഷൻ പക്ഷി മുട്ടയും അവയുടെ കുരുന്നുകളെയും നാശോന്മുഖമാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
കോയമ്പത്തൂരിലെ സലീം അലി സെന്റർ ഫോർ ഓർണിത്തോളജി ആന്റ് നാച്വറൽ ഹിസ്റ്ററി (SACON) യുടെ പഠനപ്രകാരം സെൽ ഫോൺ റേഡിയേഷൻ പക്ഷികളുടെ നാശത്തിന് കാരണമാകുന്നതായി കണ്ടെത്തി. ഈ ടവറുകൾ മൈക്രോവേവ് എന്നു വിളിക്കപ്പെടുന്ന താഴ്ന്ന ആവൃത്തിയിലുള്ള (900 അല്ലെങ്കിൽ 1,800 MHz) തരംഗങ്ങൾ പുറപ്പെടുവിക്കുന്നതിനാൽ അവ പക്ഷിക്കുഞ്ഞുങ്ങളുടെ തലയോട്ടിയെയും മുട്ടത്തോടിനെയും ഭേദിക്കുകയും അകത്തുള്ളതൊക്കെ കശക്കി ഉടയ്കുകയും ചെയ്യുന്നു.
പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ എൺവയോൺമെന്റ് ആന്റ് വൊക്കേഷണൽ സ്റ്റഡീസ് മേധാവി ആർ.കെ. കോലി, പരീക്ഷണാർത്ഥം 50 മുട്ടകൾ വൈദ്യുത കാന്തിക റേഡിയേഷന് 5 മിനിട്ട് മുതൽ 30 മിനിട്ട് വരെ വിധേയമാക്കി. അമ്പതു മുട്ടകളിലെ ഭ്രൂണങ്ങളും നശിച്ചു. അതായത് മൈക്രോ വേവ് ഓവനിൽ വെച്ച് വാട്ടിയെടുത്തതു പോലെ....!
ചെന്നയിലെ ജന്തുശാസ്ത്രജ്ഞനായ രഞ്ജിത് ഡാനിയലിന്റെ പഠനത്തിൽ ഏതാണ്ട് 200 -ലധികം വരുന്ന പ്രാദേശിക പക്ഷികളിൽ നാലെണ്ണം മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞു. അടയ്കാ കുരുവി, ചുവപ്പൻ മീശയുള്ള ബുൾ ബുൾ, ബ്രാഹ്മിണി പരുന്ത്, പുള്ളി പ്രാവ് എന്നിവയാണവ. പക്ഷികൾ കാന്തിക തരംഗങ്ങൾക്ക് വളരെ വിധേയരാണ്. മൈക്രോവേവ് തരംഗങ്ങൾ അവയുടെ ഇന്ദ്രിയപ്രവർത്തനങ്ങളെ തകരാറിലാക്കി വഴിതെറ്റിച്ച് ഇരപിടിത്തം അസാദ്ധ്യമാക്കുന്നു...അത് പിന്നീട് അതിന്റെ നാശത്തിലേക്കും. [House sparrow (Passer domesticus), Red-whiskered bulbul (Pycnonotus jocosus), Brahmini kite (Haliastur indus) and Spotted dove (Streptopelia chinensis)]
ഇതിൽ നിന്നും നാം നമ്മുടെ മനസ്സാക്ഷിയോട് ഒരു വലിയ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു. നാം ആരെ വിശ്വസിക്കണം. ഒന്നുമില്ല എന്നു പറയുന്ന സെൽ കമ്പനികളെയോ, സമാശ്വസിപ്പിക്കുന്ന വിവിധ ഗവണ്മെന്റ് / ഗവണ്മെന്റിതര ഏജൻസികളെയോ, ഭീതിമയമായി ഗവേഷണഫലങ്ങൾ പകരുന്ന ഡോക്ടർമാരെയോ, അതോ രോഗാതുരനായി എല്ലാ നഷ്ടപ്പെട്ട് കഷ്ടപ്പെടേണ്ടി വരുന്ന നമ്മെ തന്നെയോ....ആരെ....?
ഒന്നോർക്കുക നാം ഈ ഞാണിന്മേൽ കളി തുടരുന്നത് അറിഞ്ഞുകൊണ്ടാവണം, നമ്മുടെ നാട്ടിൽ സെൽ ടവർ ഇനിയും സ്ഥാപിക്കാൻ അനുവദിക്കണോ....? ഉള്ളത് ആരോഗ്യപരമായ അളവിലാണോ വികിരണങ്ങൾ പ്രസരിപ്പിക്കുന്നത്....? നമുക്ക് സെൽ ഫോൺ ഉപയോഗിക്കണമോ....?

ഒന്നു ചോദിച്ചു കൂടെ..... സ്വന്തം മനസ്സാക്ഷിയോടെങ്കിലും.......? 29/03/2010
സാങ്കേതിക അവലംബം -
1.വിക്കിപീഡീയ, സയൻസ് ജേർണലുകൾ
2.Cell Tower Radiation - by Rajesh Chopra - LiveIndia.co