കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മൂന്നാം ലോക മഹായുദ്ധം - ലേഖനം - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


മൂന്നാം ലോക മഹായുദ്ധം.
- ലേഖനം - ആർ.പ്രസന്നകുമാർ - 08/04/2010
ചരിത്രത്തിന്റെ ഏടുകളിലൊന്നും ഇതുവരെ രേഖപ്പെടുത്താത്ത ഒരു യദ്ധത്തിന്റെ കഥയാണിത്. കാരണം ഈ യുദ്ധം ഇതുവരെ മനസ്സുകളിൽ മാത്രമെ നടന്നിട്ടുള്ളു. ചെറിയ പ്രാദേശിക കലാപങ്ങൾ ഉണ്ടായിട്ടുണ്ട് താനും. പക്ഷെ ആഗോളമാനം ഇനിയും ലഭിച്ചിട്ടില്ല. അങ്ങനെ ഉണ്ടാവല്ലേ എന്നാണ് ഉള്ളുരുകിയുള്ള പ്രാർത്ഥന. കാരണം വരാൻ പോകുന്നത് മൂന്നാം ലോകമഹായുദ്ധമാണ്. സർവ്വ ആയുധക്കുന്നുകളും ഇടിച്ചിറക്കിയുള്ള സംഗ്രാമം. നിണപ്പുഴകളല്ല, നിണസാഗരം തന്നെ തിരയടിച്ചുയരും.
മണ്ണിനും പെണ്ണിനും വേണ്ടിയാണ് മിക്ക യുദ്ധങ്ങളും അരങ്ങേറിയത്.
കുഞ്ചൻ നമ്പ്യാർ തുള്ളൽകഥയിലൂടെ ചൊന്നതുപോലെ -
'കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം'
ഇവിടെ യുദ്ധം പക്ഷെ ഇതുമൂലമല്ല. വെള്ളത്തിനാണ്. അതേ കുടിവെള്ളത്തിനായി ഒരു ലോകയുദ്ധം വരാൻ പോകുന്നു.
സംഗതി അവിശ്വസനീയമായി തോന്നുന്നു അല്ലേ....? സത്യമായും അതു സംഭവിക്കുവാൻ പോകുന്നു. ഇന്ന് നമ്മുടെ നാട്ടിൽ പൈപ്പിൻ ചോട്ടിൽ കുടിവെള്ളത്തിനായി കലഹമുണ്ടാകുന്നത് സ്ഥിരമാണ്. കുടത്തിന്റെ സ്ഥാനം ഒന്നു മാറിയാൽ, ക്യൂ ഒന്ന് തെറ്റിച്ചാൽ, ഏറെ വെള്ളം പിടിച്ചാൽ, ചിലപ്പോൾ വെള്ളം കൊണ്ടു വരുന്ന വണ്ടിക്കായുള്ള കാത്തിരിപ്പ് നീണ്ടു പോയാൽ, ഒക്കെ കലാപ കാരണങ്ങളാണ്. അപ്പോൾ വെള്ളം വളരെ കിട്ടാത്ത അവസ്ഥ വന്നാലോ....? അത് രാജ്യത്തിന്റെ അതിർത്തി കടന്ന് അയൽരാജ്യത്തിലേക്ക് കടന്നാലോ....? പാക്ഷികമായി ചില രാജ്യങ്ങൾ ചേരി തിരിഞ്ഞാലോ....? ഫലം മഹാ യുദ്ധം തന്നെ.
വേൾഡ് വാട്ടർ ഫോറത്തിന്റെ ഒരു റിപ്പോർട്ട് നോക്കൂ -
'110 കോടി ജനങ്ങൾ കുടിവെള്ളം കിട്ടാതെ ലോകത്ത് നരകജീവിതം നയിക്കുന്നു. ഇതിൽ തന്നെ ആറിലൊരാൾക്ക് കുടിക്കാൻ കിട്ടുന്നത് മലിനജലമാണ്. ഓരോ ദിവസവും 3900 കുട്ടികൾ ശുദ്ധജലത്തിന്റെ അഭാവം മൂലം രോഗാതുരരായി മരിക്കുന്നു.'
കനേഡിയൻ പരിസ്ഥിതി പ്രവർത്തക മൗഡ് ബാർലോ തന്റെ വിഖ്യാത ഗ്രന്ഥമായ ബ്ലൂ ഗോൾഡിൽ ഇങ്ങനെ കോറിയിട്ടിരിക്കുന്നു -
'ഇനിയൊരു യുദ്ധം ഏതുനിമിഷവും ആസന്നമാണ്. അത് കുടിവെള്ളത്തിനായുള്ള ലോക മഹായുദ്ധമായിരിക്കുകയും ചെയ്യും.'
പണ്ട് പോർട്ടുഗീസുകാർ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് പായ്ക്കപ്പലിൽ വന്നിറങ്ങിയത് കറുത്തപൊന്നും തേടിയാണ്. നമ്മുടെ സമൃദ്ധമായ കുരുമുളകും സുഗന്ധവ്യജ്ഞനങ്ങളും കൊണ്ടുപോകാനാണ്. അവർ തിരിച്ചുപോകുന്ന പോക്കിൽ നമ്മുടെ കുറെ കൊടിത്തലകളും കൊണ്ടാണ് പോയത്. ഭീതിയോടെ കർഷകസമൂഹം സാമൂതിരിയോട് തങ്ങളുടെ ആശങ്കകൾ ഉണർത്തിയപ്പോൾ , തെല്ലു മന്ദഹാസത്തോടെ അദ്ദേഹം പറഞ്ഞത്രെ -
'പാവങ്ങൾ....! അവർക്ക് നമ്മുടെ കൊടിത്തലയല്ലേ കൊണ്ടുപോകാൻ കഴിയൂ, ഞാറ്റുവേല സാധ്യമല്ലല്ലോ....?' സാമൂതിരി പറഞ്ഞതിതാണ്. കുരുമുളകുവള്ളി സമൃദ്ധമായി പടർന്ന് കായ്ഫലം തരണമെങ്കിൽ കാലാവസ്ഥയുടെ അനുകൂലനം വേണം. കേരളത്തിന്റെ ഞാറ്റുവേല ,കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കാലാവസ്ഥയിൽ മാത്രമേ നമ്മുടേതായ കൃഷി വിജയിക്കുകയുള്ളു.
പക്ഷെ ഇന്ന് കഥയും തിരക്കഥയുമൊക്കെ മാറി മറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും നമ്മുടെ ഞാറ്റുവേലയുടെ സ്വഭാവവും താളക്രമങ്ങളും ഒക്കെ തകിടം മറിച്ചു. തുടർന്ന് ഏറ്റവും ഭീകരമായ വരൾച്ചയും കൃഷി നാശവും കുടിവെള്ള ക്ഷാമവും കടന്നു വന്നു. ഇന്ന് ആഗോളചിത്രം നോക്കിയാൽ 31 രാജ്യങ്ങൾ അതിരൂക്ഷമായും 17 രാജ്യങ്ങൾ ഭാഗികമായും ശുദ്ധജല ദൗർലഭ്യം നേരിടുന്നു.
ഭൂഗർഭജലവും പ്രകൃതി വിഭവങ്ങളും പൊതുസ്വത്താണെന്നാണ് സങ്കല്പം. പക്ഷെ എവിടെയും അതൊരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു.
മനുഷ്യൻ ചന്ദ്രനിൽ പ്രധാനമായും തിരഞ്ഞത് ജലമാണ്. കാരണം ജലമില്ലെങ്കിൽ ജീവനില്ല....ജീവിതമില്ല....! അത് നന്നായി അറിയുന്ന ഭൂലോകജീവിയും മനുഷ്യൻ തന്നെ. എന്നിട്ടാണ് അമിത ജലചൂഷണവും പാഴാക്കലും. ഇനിയിത് മതിയാക്കിക്കൂടെ.... അടുത്ത തലമുറയ്കായെങ്കിലും.....
ജലശോഷണത്തിന്റെ ബാക്കിപത്രങ്ങൾ ചിത്രങ്ങളായി............