കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/നുറുങ്ങുകൾ - ആർ.പ്രസന്നകുമാർ

Schoolwiki സംരംഭത്തിൽ നിന്ന്


നുറുങ്ങുകൾ
3.തയ്യൽ പീരിയഡ്.
കഥ - ആർ.പ്രസന്നകുമാർ - 13/05/2010

അതൊരു സുവർണ കാലഘട്ടമായിരുന്നു. വളരെ റൊമാന്റിക്കായി പറന്നു നടന്നിരുന്ന കാലം.
നാലാം ക്ലാസിനു ശേഷം പഠനം തുടർന്നത് ആൺകുട്ടിയായിട്ടു കൂടി ഗേൾസ് സ്കൂളിലായിരുന്നു. കാരണം വിശദമാക്കാൻ അതിന് അല്പം ചരിത്രം വിളമ്പിയേ പറ്റു. ആദ്യം മിക്സഡ് സ്കൂളായിട്ടായിരുന്നു തുടക്കം. ഇംഗ്ലീഷുകാരുടെ കാലത്തെ സ്കൂളാണ്. ഇപ്പോഴും കൊട്ടാരക്കര ബോയ്സ് ഹൈസ്കൂളിന്റെ ആദ്യ കെട്ടിടത്തിന്റെ നെറ്റിയിൽ ഇംഗ്ലീഷ് സ്കൂൾ എന്ന് കൊത്തി വെച്ചിട്ടുണ്ട്. സ്കൂൾ കാലാന്തരത്തിൽ വളർന്ന് വികസിച്ചപ്പോൾ അതിനെ പിന്നീടുള്ള അധികാരികൾ ബൈഫർക്കേറ്റ് ചെയ്തു.....അതായത് ഗേൾസ് എന്നും ബോയ്സ് എന്നും രണ്ട് സ്കൂളായി വിഭജിച്ചു. പക്ഷെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ കുട്ടികളുടെ എണ്ണക്കുറവുമൂലം ഞങ്ങൾ ആൺകുട്ടികളെക്കൂടി ഏഴാം ക്ലാസു വരെ ഗേൾസിൽ നില നിർത്തുവാൻ തീരുമാനിച്ചു.
അങ്ങനെയാണ് കഥാനായകനായ ഞാൻ പോലീസ് കോർട്ടേഴ്സിനോട് ചേർന്നുള്ള ഗേൾസ് സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുവാനിടയായത്. ഞങ്ങൾ, .... വിരളമായ ആൺവർഗ്ഗത്തിന് അവിടെ കടുത്ത അവഗണനയും പരിഹാസവും ഭീഷണിയും നേരിട്ടിരുന്നു. ആകെ പരിഗണന കിട്ടുന്നത് യൂത്ത് ഫെസ്റ്റിവലിനും വാർഷികത്തിനുമാണ്. കാവൽ പട്ടാളക്കാരായി വെളിയിൽ നിന്നു വരുന്ന പൂവാലൻ അണ്ണന്മാരെ കൈയ്യോടെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുക എന്ന ദൗത്യം.
അന്നൊക്കെ വലിയ പെൺകുട്ടികളാണ് മിക്ക ക്ലാസുകളിലും. കാരണം അന്ന് ആൾ പ്രൊമോഷനോ, കൂട്ട ജയിപ്പീരോ ഒന്നും കണ്ടു പിടിച്ചിട്ടില്ലായിരുന്നു. മൂന്ന് മാർഗ്ഗത്തിലൂടെയായിരുന്നു അന്ന് കുട്ടികൾ ജയിച്ചിരുന്നത്. ഒന്ന് പഠിച്ച്, രണ്ട് സാറുന്മാരുടെ ഡിവിഷൻ നിലനിർത്താനുള്ള എണ്ണം തികയ്കലിന്, മൂന്ന് സാറുന്മാരെ സ്വാധീനിച്ച്. അതു കൊണ്ട് വലിയ ചേച്ചിമാരും അവരുടെ ചേഷ്ഠകളും കണ്ടാണ് ഞങ്ങൾ ക്രീമിലെയറുകളായ ഇംഗ്ലീഷ് മീഡിയംകാർ അവിടെ വളർന്നത്. ബഹുഭൂരിപക്ഷത്തിന്റെ മാനറിസം ഞങ്ങളുടെ നടപ്പിലും പെരുമാറ്റത്തിലും സംസാരശൈലിയിലും വളരെയധികം സ്വാധീനം ചെലുത്തി നിന്നിരുന്നു. അഞ്ചു മുതൽ ഏഴുവരെയുള്ള പ്രായം ബാല്യ - കൗമാരത്തിന്റെ മദ്ധ്യ കാലഘട്ടമാണ്. ഈ മോൾഡിങ് പീരിയഡിൽ ഞങ്ങൾ ചുറ്റുപാടുകളുടെ വർണ്ണപ്പകിട്ടിന് വിധേയരായതിൽ ഒട്ടും അതിശയോക്തിയില്ല.
പശ്ചാത്തല വിവരണത്തിൽ ഞാൻ കഥാസന്ദർഭം മറന്നു. സംഗതി തയ്യൽ ക്ലാസാണ്. ചിന്നമ്മ സാറിന്റെ തയ്യൽ ക്ലാസ് ഞങ്ങൾ ഭയ - ഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. കാരണം അവർ അത്ര കർക്കശക്കാരിയും ആത്മാർത്ഥതയുള്ളവരും ആയിരുന്നു. തയ്യലിനോട് യഥാർത്ഥത്തിൽ താല്പര്യം പെൺകുട്ടികൾക്കായിരുന്നു. ചിന്നമ്മ സാറിനും അതറിയാം. അതിനാൽ അവരെ തയ്യലിന്റെ വെട്ടും കുത്തിത്തയ്പും പഠിപ്പിക്കും. ഞങ്ങളെ കളിക്കാൻ വിടുകയുമില്ല, പകരം നൂതനമായ ഒരു വിദ്യ സമയം പോക്കാൻ സാറു തന്നെ കണ്ടുപിടിച്ചു. സംഗതി തയ്യൽ ക്ലാസല്ലേ...ഇരിക്കട്ടെ ആൺകുട്ടികൾക്കും ഒരു തയ്യൽ പണി. എന്താണെന്നോ....?
മെഷീൻ ചവിട്ടിക്കറക്ക്... അതായത് ഒരു പഴയ, ഞരങ്ങുന്ന, ഞാംബവാൻ തയ്യൽ മെഷിൻ അവിടെയുണ്ട്. സംഗതി നിസ്സാരവൽക്കരിക്കാൻ വരട്ടെ... അവൻ ഫോറിനാണ്....ഒറിജനൽ സിംഗർ മെഷിൻ...പക്ഷെ പല്ല് കൊഴിഞ്ഞ് അവശനിലയിലാണ്.
പൊടി പിടിച്ചു കിടന്ന അവനെ ഞങ്ങളെക്കൊണ്ടു തന്നെ വൃത്തിയാക്കി, ഒരു മൂലയിൽ പ്രതിഷ്ഠിച്ചു. ചിന്നമ്മ സാർ നമ്പർ ഒന്ന് എന്നു വിളിച്ചാൽ ഒന്നാം നമ്പരുകാരൻ അതിന്റെയരികിലിരുന്ന് വെറുതെ ചവിട്ടിക്കറക്കാൻ തുടങ്ങും. കുറച്ചു നേരമാകുമ്പോൾ മോണിട്ടർ, സാറിനെ സമയമായി എന്നറിയിക്കുമ്പോൾ, നമ്പർ രണ്ടിന്റെ ഊഴമാകും. ഇങ്ങനെ ആ പീരിയഡ് മുഴുവൻ ആൺകുട്ടികൾക്ക് അവസരമൊരുക്കുന്നു. സാറിന് പെൺകുട്ടികളെ തയ്യൽ പഠിപ്പിക്കുകയും ചെയ്യാം. ഞങ്ങൾ ചവിട്ടിക്കൊഴിപ്പിക്കുമ്പോൾ ചില നീൾമിഴികൾ എതിർ വശത്തു നിന്ന് അസൂയയോടെ ഞങ്ങളുടെ കലാപരിപാടി നോക്കിയിരിക്കും. ചിന്നമ്മ സാർ ചിലപ്പോളത് കൈയോടെ പിടികൂടും....ആ പെൺകുട്ടികൾക്ക് പിന്നെ തെറിയുടെ പൂരമാകും പ്രതിഫലം... സംഗതി മൊത്തം അശ്ലീലമായിരുന്നെന്ന് പിന്നീട് വർഷങ്ങൾക്കു ശേഷമാണ് മനസ്സിലായത്.
കഥാശേഷം
ചിന്നമ്മ സാറ് അവിടെ നിന്നും ട്രാൻസ്ഫറായിപ്പോയി... തയ്യലും ക്രാഫ്റ്റും മ്യൂസിക്കും ഒക്കെ അന്യം നിന്നിരിക്കുന്നു. ഇന്നവിടെ തയ്യൽ ക്ലാസില്ല....മെഷീനുകൾ ഒരു മുറിയിൽ കൂട്ടിയിട്ടിരിക്കുന്നു. എന്റെ ബാലകുതൂഹലങ്ങളുടെ സാക്ഷിപത്രം പോലെ ആ പഴയ സിംഗർ മെഷീൻ അവിടെയുണ്ടാവാം..... പെൺകുട്ടികളെ കണ്ടു മടുത്ത്, മുരടിച്ച ഒരു വേളയിൽ ആൺകുട്ടികളുടെ ബലിഷ്ഠകാലടികളിലമരുവാൻ ഇനിയുമൊരു ജന്മവും തേടി ....
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

2.തലവര കൈ കഴുകിക്കളഞ്ഞ നിമിഷം.
കഥ - ആർ.പ്രസന്നകുമാർ - 03/05/2010

പുഴയോരത്ത്, പുല്ലാഞ്ഞിക്കാടുകൾക്കുമിപ്പുറത്ത് നല്ല നിരപ്പായ പ്രദേശമാണ് തെറ്റിപ്പുറം. അടുത്തു കൂടി കുണുങ്ങിയൊഴുകുന്നത് തെച്ചിയാറ്. അവിടെ പേരുകേട്ട തെറ്റിപ്പുറം പോറ്റിമാരുടെ ഹൈസ്കൂളുണ്ട്. സംഗതി കുടുംബവകയാണെങ്കിലും കൈകാര്യം ചെയ്യുന്നത് സാക്ഷാൽ ശങ്കരനാരായണൻ പോറ്റി. പഴയ, ശ്രീമൂലം പ്രജാ സഭയിലെ സിംഹം. ജനാധിപത്യം വന്നപ്പോൾ നിയമസഭാ സ്പീക്കറായി. പോറ്റിയദ്ദേഹത്തിന്റെ സ്കൂളിൽ ഒരു സയൻസ് അദ്ധ്യാപകന്റെ പോസ്റ്റ് ഉണ്ടെന്നറിഞ്ഞു ചെന്നതാണ്.
ഭാഗ്യം .... പോറ്റിയദ്ദേഹം വീട്ടിലുണ്ടായിരുന്നു. ഊഷ്മളമായ സ്വീകരണത്തിനു പിന്നാലെ ആഗമനോദ്ദേശം ഉന്നയിച്ചു. എതിർപ്പൊന്നുമില്ലാതെ ഒരു തുകയ്ക് ഏർപ്പാടാക്കുകയും ചെയ്തു.
'ഇന്ന് ശനിയാഴ്ച, ഹേയ്.... ഒന്നിനും കൊള്ളില്ല....ഒരു കാര്യം ചെയ്യൂ....ബുധനാഴ്ച പറഞ്ഞ തുകയുമായി വന്നോളൂ... തരപ്പെടുത്തിത്തരാം....' പോറ്റിയദ്ദേഹത്തിന്റെ വാക്കുകൾ കാതുകൾക്ക് അമൃതം പകർന്നു... മനസ്സിന് മധുരവും.
മടക്കയാത്ര വീട്ടിലേക്കാണെങ്കിലും ഏതോ സ്വർഗ്ഗത്തിലേക്കാണെന്നു തോന്നി. ഞാനങ്ങനെ ചിന്തകളിൽ നിമഗ്നനായി ഇരിക്കവെ ബസ്സ് എന്റെ നാട്ടിനടുത്തുള്ള ഒരു ചെറിയ മലയോര ഗ്രാമത്തിൽ ആർ​ക്കോ ഇറങ്ങുവാൻ വേണ്ടി നിർത്തിയിട്ടു. ഞാൻ അലക്ഷ്യമായി ചുറ്റുപാടുകൾ നിരീക്ഷിക്കവെ എന്റെ കൂടെ പഠിച്ചിരുന്ന മലയൻ ജോസിനെ റോഡിനു താഴെ കണ്ടു. അവൻ കണ്ട പാടെ, എന്നേ ഇറങ്ങിച്ചെല്ലുവാൻ വിളിച്ചു. അവൻ വലിയ സ്ലോട്ടർ ബിസ്സിനസ്സുകാരനാണ്. റബ്ബർ മരങ്ങൾ കടും വെട്ടിനെടുത്ത് പെരുമ്പാവൂരിൽ വൻ തുകയ്ക് വില്കലാണ് പണി. എന്റെ ഹൃദയം തുടി കൊട്ടി. വലിയ പഠിപ്പില്ലാത്ത അവന് എന്നേ പണിയായി... ലക്ഷങ്ങൾ പന്തു പോലെ അമ്മാനമാടുന്ന ബിസ്സിനസ്സുകാരനായി. അവനോട് എനിക്ക് ജോലി ശരിയായ കാര്യം പറയാതിരിക്കുന്നതെങ്ങനെ...? ഞാൻ വളരെ പെട്ടെന്ന് ബസ്സിൽ നിന്നും ഇറങ്ങി, അവന്റെ അരികിലേക്ക് ചെന്നു.
മലയൻ ജോസിന്റെ ബിസ്സിനസ്സ് കാര്യങ്ങളും കൂട്ടത്തിൽ എന്റെ ചെറിയ കാര്യവും പറഞ്ഞിരിക്കെ സമയം ഉച്ചയ്ക് രണ്ടു മണിയായി. ഇനി ഉണ്ണാതെങ്ങനെ വീട്ടിൽ പോകും. ആകെയുള്ളത് ഒരു കള്ളു ഷാപ്പാണ്. അവിടെയാണ് ജോസിന്റെ തൊഴിലാളിപ്പടയുടെ വിശ്രമവും ഭക്ഷണവും. തല്കാലം അതിനേത്തന്നെ ആശ്രയിക്കാൻ ഞാൻ നിർബന്ധിതനായി. സത്യം പറയാമല്ലോ, അന്നും ഇന്നും ഇത്തരം ദുശീലങ്ങൾ ഒന്നും തന്നെയില്ലെന്നു മാത്രമല്ല, വെറുപ്പുമാണ്.
നല്ല മീൻ കറിയും കക്കയിറച്ചിയും ഒക്കെ കൂട്ടി സമൃദ്ധമായി ഉണ്ടിട്ട് ഞങ്ങൾ പുറത്തിറങ്ങി. കൈ കഴുകാനുള്ള വെള്ളം വെച്ചിരിക്കുന്നത് റോഡിനോട് ചേർന്നുള്ള ഓടയ്കരികിലാണ്. അവിടെ നിന്ന് കൈ കഴുകവെ, തെറ്റിപ്പുറത്തു നിന്നും വരുന്ന ഒരു ബസ്സ്, .... അതിന്റെ പേരു പോലും ഞാനിപ്പോഴും ഓർക്കുന്നു, മാരുതി, ....ഷാപ്പിനരികിലെ സ്റ്റോപ്പിൽ വന്നു നിന്നു. അത് എന്റെ നാടു വഴി പോകുന്നതാണ്. ഞാൻ ജോസിനോട് യാത്ര പറഞ്ഞ് അതിൽ ഓടിക്കയറി.
വീട്ടിലും നാട്ടിലും സന്തോഷവർത്തമാനം അറിയിച്ച് , പണവും സംഘടിപ്പിച്ച് ഞാൻ ബുധനാഴ്ചയുടെ വരവും കാത്തിരുന്നു. അവസാനം ആ ദിവസം വന്നു. വളരെ ആത്മവിശ്വാസത്തോടെ ഞാൻ പോറ്റിയദ്ദേഹത്തിനെ കണ്ടു. അദ്ദേഹത്തിന്റെ മറുപടി ഏതാണ്ട് ഇങ്ങനെയായിരുന്നു.
'....ഞാൻ ഒന്ന് കുടുംബയോഗത്തിൽ നിങ്ങളുടെ ജോലിക്കാര്യം ചർച്ച ചെയ്യട്ടെ... ധൃതി വേണ്ട... സ്കൂൾ തുറക്കാൻ ഇനിയും ഏറെ സമയമുണ്ടല്ലോ... ഒക്കെ പിന്നെ അറിയിക്കാം.... എന്നാൽ നടന്നോളൂ... എനിക്ക് ലേശം തിരക്കുണ്ട്...' അദ്ദേഹം അകത്തേക്കും.... ഞാൻ പുറത്തേക്കും നടന്നു.
ആ ജോലി എനിക്ക് കിട്ടിയില്ല. ഞാൻ ഗൗരവമായി തന്നെ അന്വേഷിച്ചു. പിന്നീടല്ലേ കാര്യത്തിന്റെ നിജസ്ഥിതി ബോധ്യമായത്....?
ജോലി നഷ്ടപ്പെടുത്തിയത് ആ ഷാപ്പിലെ കൈ കഴുകലാണ്. ഞാൻ കൈയും കഴുകി, മുണ്ടിന്റെ കോന്തല കൊണ്ട് മുഖവും തുടച്ച് ഓടിക്കയറിയ ആ ബസ്സിൽ പോറ്റിയദ്ദേഹത്തിന്റെ സ്കൂളിലെ ഹെഡ്മാസ്റ്റരുണ്ടായിരുന്നു. (പോറ്റിയുടെ വീട്ടിൽ ചുറ്റിപ്പറ്റി നിന്ന അയാളെ ഞാൻ കണ്ടിരുന്നു, പക്ഷെ ഏതോ ആശ്രിതനാണെന്നു മാത്രമേ കരുതിയുള്ളു). അദ്ദേഹം എന്നെക്കുറിച്ച് ഒരു നല്ല വിവരണം തിങ്കളാഴ്ച തന്നെ മാനേജർക്കു കൊടുത്തിരുന്നു. ആ ശുപാർശ ഹൃദയത്തിൽ കോറിയിട്ടിരിക്കുന്നതിനാൽ കാണാപ്പാഠമാണ്.
'...പോറ്റിയദ്ദേഹം... നല്ല ആളെയാണ് നിയമിക്കാൻ പോകുന്നത്. കക്ഷി ഇവിടെ നിന്നും നേരെ പോയത് നമ്മുടെ പോളക്കുളം ഷാപ്പിലേക്കാണ്. ഞാൻ ട്രഷറിയിലേക്കിറങ്ങിയത് അങ്ങയുടെ ഭാഗ്യം...ശിവ...ശിവ...'
*******************
ശേഷം...ചിന്ത്യം.... ശിവ...ശിവ....
കഥാശേഷം
എനിക്ക് സർക്കാർ ജോലി കിട്ടി. പോറ്റിയദ്ദേഹത്തിന്റെ സ്കൂൾ ഏതോ മിഷൻകാർ വാങ്ങി അതിന്റെ അലകും പിടിയും മാറ്റി. പോറ്റിയദ്ദേഹം മരിച്ചു. എനിക്കിട്ടു പാരപണിഞ്ഞ ഹെഡ്മാസ്റ്റർ പിന്നെ ഷാപ്പിലെ സ്ഥിരം അന്തേവാസിയായി , എല്ലാം തകർന്ന് , കുടുംബം ച്ഛിദ്രമായി , ഞാൻ കൈ കഴുകിയ കടച്ചാലിൽ വീണു കിടക്കുകയും ഏതോ പാണ്ടി ലോറി ഇടിച്ച് കഥാവശേഷകനാകുകയും ചെയ്തു.


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

1.അദ്ധ്യാപക അവാർഡ്.
കഥ - ആർ.പ്രസന്നകുമാർ - 02/05/2010

മാത്തുക്കുട്ടി സാറിന് അവാർഡ് കിട്ടി. പൊതുകാര്യ പ്രസക്തനും നാട്ടിലെ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തിയതിനു പിന്നിലെ ചാലക ശക്തിയും സർവോപരി സമുദായ സ്നേഹിയുമായ സാറിന് അത് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു എന്ന് ഒരു വിഭാഗം ജനങ്ങൾ പറയുമ്പോൾ മറു വിഭാഗം അതിനേ ശക്തിയായി എതിർക്കുന്നു. ദോഷം പറയരുതല്ലോ, ഈ രണ്ടാമത്തെ കൂട്ടർ തെളിവു സഹിതമാണ് വാദഗതി നിരത്തുന്നത്. അവരുടെ വീറും വാശിയും കണ്ടാൽ തന്നെ സംഗതി സത്യമാണെന്ന് ആർക്കും ബോധ്യമാകും. അവാർഡ് കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ, തെളിവുകൾ അക്കമിട്ട് ചുമർ പരസ്യമായി കവലയിലെങ്ങും പ്രത്യക്ഷപ്പെട്ടു. ഒന്നു രണ്ടു സാമ്പിളുകളിതാ...
1.ആയകാലത്ത് കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാൾ ചിട്ടി നടത്തലായിരുന്നു മെയിൻ പണി. സ്കൂൾ സമയത്തു പോലും ചിട്ടിപ്പിരിവിനായി കറങ്ങി നടക്കും. പഠിപ്പിക്കുന്നതിന്റെ രീതി ഒരു 'വഹ'യായിരുന്നു എന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഹെഡ്മാസ്റ്റരായതിൽ പിന്നെ പറയാനുമില്ല.
2.U.P.സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തതിനു പിന്നിൽ സാറിന് വലിയ പങ്കൊന്നുമില്ല താനും. പക്ഷെ ആ കാലഘട്ടത്തിലെ ഹെഡ്മാസ്റ്റരെന്ന നിലയിൽ വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത വേദിയിൽ പരിഗണന കിട്ടിയെന്നു മാത്രം. യഥാർത്ഥത്തിൽ അതിനു വേണ്ടിയിറങ്ങിയത് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത് നാലഞ്ചു പേരാണ്. അവരെ നാട്ടുകാർക്ക് നന്നായി അറിയാവുന്നതുമാണ്.
3. സ്വാഗത പ്രാസംഗികൻ കള്ളു കുട്ടൻ പിള്ള സാറിനെ കൈയ്യിലെടുത്ത് , നേരത്തേ ചില വാചകങ്ങൾ പഠിപ്പിച്ചെടുത്ത് മാത്തുകുട്ടി സാറാണ് ഇതിന്റെ പിന്നിലെന്ന് വേദിയിൽ കൊട്ടി ഘോഷിച്ചു. മന്ത്രി അത് പ്രസംഗമദ്ധ്യേ സൂചിപ്പിക്കുക കൂടി ചെയ്തപ്പോൾ സംഗതി ശുഭം.
4.ഉയർന്ന ഉദ്യോഗസ്ഥന്മാരുമായുള്ള വഴി വിട്ട ബന്ധവും സ്വാധീനവും പണമിറക്കലുമായപ്പോൾ അവരുടെ അവാർഡ് നോമിനി സാറു തന്നെയാകുകയായിരുന്നു. ഇതിനേക്കുറിച്ചുള്ള ആഫീസുകളുടെ പിന്നാമ്പുറ കഥകൾ ചീഞ്ഞു നാറുന്നതാണ്.
ഇനിയുള്ള ആരോപണങ്ങൾ അവിഹിത സ്പർശമുള്ളതിനാൽ ഒഴിവാക്കുകയാണ്. പക്ഷെ ഏകദേശം സംഗതിയുടെ ഗുട്ടൻസ് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ...? ഒരു കാര്യം ഉറപ്പാണ്. അവാർഡ് അർഹതയുള്ളവർക്ക് കിട്ടണം. അത് ഉയർന്ന ആഫീസിറുടെ വീട്ടുപടിക്കലും ആഫീസിന്റെ തിണ്ണയിലും നിരങ്ങുന്നവർക്ക് നല്കുന്ന പാരിതോക്ഷികമായി അധ:പതിക്കരുത്. ഒരാൾക്ക് അവാർഡ് കൊടുക്കണം എന്ന് പറയേണ്ടത് അയാളല്ല, മറിച്ച് മറ്റുള്ളവരാണ്...കുട്ടികളാണ്...രക്ഷകർത്താക്കളാണ്...സമൂഹമാണ്. വേറെ ഏതു പരിഗണനയും തെറ്റു തന്നെയാണ്. പക്ഷെ ആ തെറ്റ് തന്നെയാണ് മാത്തുക്കുട്ടി സാറിനെ അവാർഡിന് അർഹനാക്കിയത്.
കഥാശേഷം
മാത്തുക്കുട്ടി സാറ് റിട്ടയർ ആയി. ഇപ്പോൾ പെൻഷൻകാരുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. മക്കളെല്ലാം വിദേശത്താണ്. ഭാര്യ മരിച്ചു. ഒരു രണ്ടാം ഭാര്യ ഉണ്ടെന്നു പറയുന്നു. പള്ളിക്കമ്മറ്റിയിലും, മെത്രാനെ തിരഞ്ഞെടുക്കുന്ന സമിതിയിലും അംഗമാണ്. അടുത്തിടെ ഒരു രാഷ്ട്രീയ മേൽവിലാസത്തിൽ പഞ്ചായത്ത് മെംബറുമായി. ഇനി വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നോമിനിയാണ്.
M.L.A. മാത്തുക്കുട്ടി സാറിന് ഇപ്പോഴെ അഭിവാദ്യങ്ങൾ....
അദ്ധ്യാപക അവാർഡാണ് എല്ലാറ്റിനും ആധാരം. സംശയിക്കണ്ട, സാറ് തന്നെ എല്ലാ യോഗത്തിലും അവാർഡിനെക്കുറിച്ച് രണ്ടു വാക്കു പറയും.
.... എന്താ ഒരു കൈ നോക്കുന്നോ....?