കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ടീച്ചറുടെ പേജ് - 2

Schoolwiki സംരംഭത്തിൽ നിന്ന്

Trkhs1.jpgTeach1.jpg ടീച്ചറുടെ പേജ്
12. ഇൻസർവീസ് കോഴ്സുകൾ / അദ്ധ്യാപക പരിശീലനങ്ങൾ- 20/06/2010


എല്ലാ ജീവനക്കാർക്കും അയാളുടെ ഔദ്യോഗിക കാലഘട്ടത്തിനിടയിൽ വളരെയധികം പഠനങ്ങൾക്ക് വിധേയമാകേണ്ടി വരും. അത് മിക്കവാറും അവനവന്റെ തൊഴിൽ മണ്ഡലത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കുകയും ചെയ്യും. നാം അതിനെ പല പേരുകളിൽ ഔദ്യോഗിയ ഭാഷ്യം പകരുമെങ്കിലും അത് ഇൻ സർവീസ് കോഴ്സ് തന്നെ.
എന്റെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ നിരവധി ട്രെയിനിങ്ങുകൾക്ക് വിധേയമായിട്ടുണ്ട്. പിന്നീട് ട്രെയിനർ ആയും വേഷം കെട്ടി....കെട്ടുന്നു. നിരവധി ഘട്ടങ്ങളും അനുഭവങ്ങളും തിക്താനുഭവങ്ങളും എന്റെ സ്മരണയിൽ കടന്നു വരുന്നുണ്ട്. ഒക്കെ ജീവിതത്തിന്റെ ഭാഗമെന്നു കരുതി കൂടെക്കൂട്ടുന്നു. പക്ഷെ ഒന്നു ഞാൻ പറയാം...അത്തരം തീച്ചൂളകളും മൃദുശീകരങ്ങളുമാണ് സർവീസിന്റെ ബാക്കിപത്രം. ട്രെയിനിങ്ങ് എന്നു കേൾക്കുമ്പോൾ മുഖം ചുളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് പല കാരണങ്ങളുമുണ്ട്. സ്ഥിരവും സുഖകരവുമായ അവസ്ഥയിൽ നിന്ന് അപരിചിതമായ സാഹചര്യങ്ങളിലേക്ക് എടുത്തെറിയപ്പെടുമ്പോളുണ്ടാകുന്ന വിഹ്വലതയാണ് ഒന്ന്. രണ്ട് ട്രെയിനിങ്ങിന്റെ അപാകത. മൂന്നാമത് ആവശ്യകതാബോധം.
ആദ്യപ്രശ്നം തീർത്തും വ്യക്തിപരവും മാനസികവുമാണ്. അതിന്റെ പരിഹാരവും അവിടെ തന്നെ. അത് നമ്മൾക്ക് പരിശീലനത്തിലൂടെ അനായാസം മാറ്റി മറിക്കാം. നാം എങ്ങനെയാവണമെന്ന്... എങ്ങനെ പെരുമാറണമെന്ന് നാമാണ് നിശ്ചയിക്കുന്നത്.....ഒരു വലിയ പരിധി വരെ. അവിടെ അടിച്ചേൽപ്പിക്കലുകളുണ്ടായാൽ അത് പരാജയത്തിലേക്കു തന്നെ കൂപ്പുകുത്തും....തീർച്ച. ട്രെയിനിങ്ങിന്റെ അപാകത കുറച്ചുകൂടി ഗൗരവതരമാണ്. അത് പ്ലാനിങ് മുതൽ ഇങ്ങേയറ്റം ട്രെയിനിങ്ങിനു വിധേയമാകുന്നവരിൽ വരെ നീളുന്നു. ശരിയായ പ്ലാനിങ്, ആവശ്യകതയിൽ ഊന്നിയുള്ള പഠനരീതി, ശരിയായ പരിശീലകർ, ആത്മാർത്ഥതയിൽ ചാലിച്ചുള്ള അന്തരീക്ഷം സൃഷ്ടിക്കൽ, നല്ല പരിചരണം എന്നിവ ചില ഘടകങ്ങളാണ്. പഴയകാല ട്രെയിനിങ്ങിനു പോയവർക്ക് പലതും ഓർമ്മവരും. ഉദാഹരണമായി അന്ന് തട്ടിക്കൂട്ട് പരിശീലനമായിരുന്നു മിക്കയിടത്തും. മൊഡ്യൂളൊന്നുമില്ലാതെ, പങ്കെടുക്കുന്നവരുടെ കഴിവിനെ ചൂഷണം ചെയ്ത് , നിർഗുണപരബ്രഹ്മം പോലെ പരിശീലകർ നില്കെ, എന്ത് ട്രെയിനിങ്ങ്...എന്ത് പുതുമ....എന്ത് പ്രയോജനം....?ആൾക്കാർ കൂകാതെ സഹകരിക്കുന്നത് ...സഹകരിച്ചത് അവരുടെ മാന്യ മുഖം സംരക്ഷിക്കാനാണ്.
ഇപ്പോൾ ഐ.ടി.അറ്റ് സ്കൂൾ വ്യത്യസ്ഥമായ നിരവധി പരിശീലനങ്ങൾ നടത്തി വരുന്നു. ആദ്യ കാലത്ത് ട്രെയിനിങ്ങിനു വിധേയരാവുന്ന പഠിതാക്കൾക്ക് അങ്ങോട്ട് പ്രതിഫലം കൊടുക്കുമായിരുന്നു. ഇന്ന് കാലം മാറി, കഥ മാറി..... സർക്കാർ / എയ്ഡഡ് മേഖലയിലെ അദ്ധ്യാപകർക്ക് സൗജന്യ പരിശീലനവും അൺ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകർക്ക് ഫീസ് ചുമത്തിക്കൊണ്ടുള്ള പരിശീലനവുമാണ് നടക്കുന്നത്. പഠിതാക്കൾ അതിന്റെ റിസോഴ്സ് പേർ‌സൺസിനു മുകളിൽ നിരന്തര സമ്മർദ്ദം ചെലുത്തി, ഫോണിലൂടെയും നേരിട്ടും, എങ്ങനെയെങ്കിലും പരിശീലനത്തിനു വിധേയമാകുന്നു.
എന്തു കൊണ്ട്....?
പരിശീലനം കൂടുതൽ ആകർഷകവും (മൾട്ടി മീഡിയ, ലാപ്ടോപ്പ്, വീഡിയോ പ്രദർശനം.... തുടങ്ങിയവയിൽ അധിഷ്ഠിതമാക്കി) ആവശ്യത്തിൽ വേരൂന്നിയതും ആശയാധിഷ്ഠിതവും കാലോചിതവുമാണ്. എട്ടാം ക്ലാസിലെ പുതിയ ഐ.സി.ടി. പുസ്തകം പഠിപ്പിക്കുവാൻ പരിശീലനം കിട്ടിയേ തീരു. വിഷയാധിഷ്ഠിതമായി തയ്യാറാക്കിയ പുതിയ ഐ.സി.ടി. പുസ്തകം ഇന്നൊരു ആവേശമായി പഠിതാക്കളിൽ നിറയുന്നത് അതിന്റെ തൊട്ടടുത്തു നിന്ന് (കുറിമാനം എഴുതുന്ന ആൾ റിസോഴ്സ് പേർ‌സണാണ് ) എനിക്ക് കാണാൻ കഴിയുന്നു. നാളെ ഈ ജ്വാല സമൂഹമാകെ പടരുമെന്നതിൽ യാതൊരു സംശയവും ആർക്കും വേണ്ട.... തിരിയിൽ നിന്നും കൊളുത്തിയ നിരവധി പന്തങ്ങളായി പഠിതാക്കൾ നാളെ ക്ലാസുകളിൽ അറിവിന്റെ തൂവെളിച്ചം തൂകി പ്രശോഭിതമാക്കും, അത് അതാത് വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ കൂടുതൽ വിളക്കും....അങ്ങനെ ആദ്യകാല ലക്ഷ്യത്തിലേക്ക് ഐ.ടി.പഠനം എത്തിച്ചേരും.....തീർച്ച.

സസ്നേഹം ആർ. പ്രസന്നകുമാർ 20/06/2010.

‍‍‍‍‍>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

11. നാലാമത്തെ എസ്റ്റേറ്റ് - 20/04/2010
മനുഷ്യൻ പ്രകൃത്യാ ജിജ്ഞാസുവാണ്. പത്രം ഒരു പരിധി വരെ അവന് തൃപ്തിയേകുന്നു. മറ്റെന്തിനേക്കാളും സ്വാധീനവും ശക്തിയുമുള്ള മാധ്യമമെന്ന നിലയിൽ ആധുനിക സമൂഹത്തിൽ ഇതിന് സുപ്രധാന സ്ഥാനമുണ്ട്.
ഒരു പൊതു അഭിപ്രായം രൂപീകരിക്കുന്നത് പത്രപ്രവർത്തനത്തിന്റെ പ്രധാനഘടകമാണ്. ലേഖനങ്ങളിലൂടെ, വാർത്തകളിലൂടെ, ചിത്രങ്ങളിലൂടെ, കവിതയിലൂടെ, കഥകളിലൂടെ ഒരു പത്രപ്രവർത്തകന് ഇത് വളരെ എളുപ്പമാണ്. തൂലിക മനുഷ്യജാതിയുടെ മനസ്സാക്ഷിയാണ്. തൂലിക പടവാളിനേക്കാൾ മഹത്വരമാർന്നതാണ്. 'സമാധാനത്തിലൂടെയുള്ള വിജയം മഹത്വമേറിയതാണ്.'- പ്രശസ്തകവി മിൽട്ടൺ ഒരിക്കൽ പറയുകയുണ്ടായി. മാനവരാശിക്ക് സമാധാനത്തിലൂടെയുള്ള വിജയം തൂലിക പ്രദാനം ചെയ്യുന്നു.
ഒരു പത്രപ്രവർത്തകന് സാധാരണജനങ്ങളുടെ ജീവിതരീതിയെ ചിന്തയിലൂടെ, സത്യത്തിലൂടെ, സാമൂഹ്യബോധത്തിലൂടെ പരിഷ്കരിക്കുവാനും തദ്വാര സമൂഹനന്മയ്ക് പ്രേരിപ്പിക്കുവാനും കഴിയും. ഇത് പടവാളിനെപ്പോലെ യുദ്ധത്തിലൂടെയോ, ശക്തി ചെലുത്തിയോ അല്ല, മറിച്ച് ഹൃദയത്തിന്റെ ഭാഷയിലൂടെയാണ്.
തൂലികയുടെയും പടവാളിന്റെയും പ്രവർത്തനതത്വം ആക്രമണമാണ്. തൂലിക കുറേക്കൂടി വിവേകത്തോടെ, കാര്യഗൗരവത്തോടെ പ്രവർത്തിക്കുമ്പോൾ പടവാളിന്റേത് നിഷ്കരുണവും വിവേകരഹിതവുമാണ്. പത്രപ്രവർത്തകനിലൂടെ ഒരു പത്രം ഈ മഹത്വം തെളിയിക്കുന്നു.
പത്രപ്രവർത്തകന്റെ തൂലിക മനുഷ്യ മനസ്സുകളിൽ ഹൃദയപരിവർത്തനം സാധ്യമാക്കുന്നു, മാറ്റത്തിന്റെ ശംഖൊലികൾ ഉയർത്തുന്നു, വിപ്ലവത്തിന്റെ കളകാഹളമുണർത്തുന്നു. വോൾട്ടയർ, റൂസോ എന്നിവരുടെ തൂലികാചലനത്തിലൂടെയാണ് ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ലൂയി പതിനാലാമൻ രാജാവിന് ശക്തമായ സൈനികബലമുണ്ടായിട്ടും വിപ്ലവമുന്നേറ്റത്തെ ചെറുക്കാൻ കഴിഞ്ഞില്ല. റഷ്യയുടെയും ഇതര കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെയും ഭാവി തിരുത്തിയെഴുതിയത് കാറൽ മാർക്സിന്റെ തൂലികയാണ്.
അമേരിക്കൻ വിപ്ലവം മുതൽ റഷ്യൻ വിപ്ലവം വരെയുള്ള എല്ലാ വിപ്ലവങ്ങളുടെയും മുന്നിൽ ആദ്യമുണ്ടായത് മാനസികമായ, ആശയപരമായ വിപ്ലവമാണ്. ഇത് തൂലികയുടെ മാത്രം കഴിവാണ്. ഒരു പത്രപ്രവർത്തകന്റെ പ്രവർത്തനപഥം ഇതിലേയാണ്.
കാലപ്രവാഹത്തിൽ യുദ്ധവീരന്മാരായ അലക്സാണ്ടറും, ടൈമറും, ബാബറുമൊക്കെ മറയുമ്പോൾ കാളിദാസനും ഷേക്സ്പിയറും ടാഗോറും മിൽട്ടണുമൊക്കെ അനശ്വര താരകങ്ങളായി ഉദിച്ചു നില്കും. ഉദാഹരണമായി ലിയോ ടോൾസ്​റ്റോയി ചെറുപ്പത്തിൽ വലിയ യുദ്ധവീരനായിരുന്നു. പക്ഷെ ഇന്നദ്ദേഹത്തെ ലോകജനത ഓർക്കുന്നത് 'യുദ്ധവും സമാധാനവും', 'അന്നാകരീന' എന്നീ തൂലികാ ചിത്രങ്ങളുടെ കർത്താവായിട്ടാണ്. പത്രപ്രവർത്തന മണ്ഡലത്തിൽ അനശ്വരനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാര്യവും ഇതു തന്നെയാണ്.
ജനാധിപത്യത്തിന്റെ കാവൽഭടനാണ് പത്രപ്രവർത്തകൻ. ജനാധിപത്യ തത്വസംഹിതകൾ പ്രചരിപ്പിക്കുവാനും അങ്ങനെ ജനങ്ങളെ ബോധവൽകരിക്കുവാനും അയാൾക്ക് കടമയുണ്ട്. സാമൂഹ്യപ്രശ്നങ്ങളുടെ കാതലായഭാഗങ്ങൾ ചോർന്നുപോകാതെ അവതരിപ്പിക്കുക അയാളുടെമാത്രം കടമയാണ്. അധോലോകകഥകൾക്കു പിന്നാലെ മാത്രം അലയാതെ സൃഷ്ടിപരമായ, ചിന്തോദ്യോതകമായ രംഗങ്ങൾക്ക് മിഴിവേകുക അയാളുടെ പ്രവർത്തനരീതിയായിരിക്കണം. സമൂഹത്തെ സുസ്ഥിരവും, സമാധാന - സൗഹൃദ നിർഭരമാക്കുകയും അയാളുടെ ഉത്തരവാദിത്വവുമാണ്.
എഡ്മണ്ട് ബർക്ക് പത്രത്തെ 'നാലാമത്തെ എസ്റ്റേറ്റ് 'എന്നാണ് വിശേഷിപ്പിച്ചത്. കാരണം സാമൂഹ്യ, രാഷ്ട്രീയ , സാമ്പത്തിക, സാംസ്കാരിക മണ്ഡലത്തിൽ പത്രവും പത്രപ്രവർത്തകനും സുപ്രധാന പദവി അലങ്കരിക്കുന്നു. പത്രവും പത്രപ്രവർത്തകനും സമൂഹത്തിന്റെ ഭാഗമാണ്....സ്പന്ദിക്കുന്ന ഹൃദയമാണ്.
സസ്നേഹം ആർ. പ്രസന്നകുമാർ 20/04/2010.

‍‍‍‍‍>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

‍‍‍‍‍