കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ടീച്ചറുടെ പേജ് - 1

Schoolwiki സംരംഭത്തിൽ നിന്ന്

ടീച്ചറുടെ പേജ്
10. റിട്ടയർമെന്റ്കാലം- 13/04/2010
പണ്ട് പണ്ട് കാട്ടിലൊരു സിംഹമുണ്ടായിരുന്നു. കാട്ടിലെ പ്രതാപകേസരിയായി സർവവിധ അധികാരമധുവും നുണഞ്ഞ് നീതി നിർവഹണത്തിന്റെ മറവിൽ സ്വാർത്ഥമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു. വർഷങ്ങളുടെ പ്രവാഹത്തിൽ താനും പെട്ടുപോകുമെന്ന് തെല്ലും കരുതാത്ത ഭരണകാലം. ഏവരിലും ഭയം സൃഷ്ടിച്ച് അങ്ങനെ വാഴവെ വാർദ്ധക്യം വന്നു. ജടകളൊക്കെ കൊഴിഞ്ഞു, ദേഹത്ത് അവിടവിടെയായി രോമങ്ങൾ വട്ടത്തിൽ പറിഞ്ഞുപോയി, സഹജീവികളെ കടിച്ചു കീറാൻ യഥേഷ്ടം ഉപയോഗിച്ചിരുന്ന ദന്തനിരകളൊക്കെ ഒന്നൊന്നായി വിട ചൊല്ലി. പോരാത്തതിന് ഒരു ഇരയെ തേടിയിറങ്ങിയ വേളയിൽ, തന്നെ ബഹുമാനിച്ചിരുന്ന മറ്റു ജീവികൾ തിരിഞ്ഞ് തനിക്കെതിരെ ഒരുമിക്കുകയും മാരകമായി പരുക്കേല്പിക്കുകയും ചെയ്തു. ഒരു കണ്ണിന്റെ കാഴ്ച ശക്തി പോയി, വലതു കാലിൽ വലിയ വൃണം വന്ന് മുടന്തുമായി.
ഇനി ഇര തേടുവതെങ്ങനെ.... ഒരെത്തും പിടിയും കിട്ടുന്നില്ല.
ഇപ്പോൾ ശരണം, മറ്റ് ജീവികൾ വയറു നിറയെ തിന്നിട്ട് ഉപേക്ഷിച്ചിട്ടു പോകുന്ന അവശിഷ്ടങ്ങളാണ്. അതിനു തന്നെ ഹയനകളോടും കഴുകനോടും എന്തിന് കാക്കയോടു വരെ മല്ലിടണം. ജീവിതം ദുസ്സഹവും വേദനാനിർഭരവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ശരിക്കും അവഗണനയുടെ നൊമ്പരം അറിഞ്ഞു തുടങ്ങിയിരിക്കന്നു.
ഇനി എത്ര നാൾ.....? ഹൃദയം ഹൃദയത്തോടു തന്നെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.
ഇത് നമ്മുടെ ജീവിതത്തിന്റെ നേർപകർപ്പാണ്. നാം ജോലി ചെയ്തിരുന്ന സ്ഥാപനത്തെ ഒന്ന് ഭാവനയിൽ കാണാൻ നോക്കുക. പലവിധ മൃഗങ്ങളെയും അവിടെ കാണാൻ കഴിയും. ചെന്നായ മുതൽ ആട്ടിൻ തോലിട്ട ചെന്നായ വരെ. സുന്ദരമായ മാൻപേട മുതൽ വശ്യമനോഹരമായ പുള്ളിപ്പുലി വരെ. ആനകളും കടുവകളും വരയാടുകളും വാനരക്കൂട്ടങ്ങളും വരെ. സർവ്വവും എന്റെ ചുറ്റുമാണ് . എന്റെ നിയന്ത്രണത്തിലാണ് എനിക്കു വിധേയമാണ് എന്നു ഭാവിക്കുന്ന സിംഹവും ഉണ്ട്.
കാട്ടിലെ നീതിയും നാട്ടിലെ നീതിയും രണ്ടാണ്. തികച്ചും വിഭിന്നമാണ്. കാട്ടിലെ ക്രൂരത കേവലം ആവശ്യകതയിൽ ഊന്നിയുള്ളതാണ്. പലപ്പോഴും അത് ഇണയ്കു വേണ്ടിയോ തീറ്റയ്കു വേണ്ടിയോ സ്വന്തം മേഖലയിലേക്കുള്ള കടന്നു കയറ്റത്തിലുള്ള ചെറുത്തു നില്പോ ആണ്. അവരുടെ മോഹങ്ങളുടെ വാനം അത്ര ചെറുതാണ്. കേവലം അതിനല്ലാതെ അവർ തമ്മിലടിക്കില്ല. പക്ഷേ മനുഷ്യൻ എന്ന വൃത്തികെട്ട മൃഗം ചിരിച്ചുകൊണ്ട് കഴുത്തറക്കും, ഉള്ളിൽ ശപിച്ചുകൊണ്ട് ആശിർവദിക്കും, വെറുത്തു കൊണ്ട് സ്നേഹം നടിക്കും.
മൃഗങ്ങളുടെ ചേഷ്ടകളിൽ നിന്നും അവ എന്താണ് അടുത്ത നിമിഷം ചെയ്യാൻ പോകുന്നത് എന്ന് മനസ്സിലാക്കാം. വീട്ടിൽ വളർത്തുന്ന നായ തന്നെ നല്ല ഉദാഹരണമാണ്. യജമാനനോട് അവ സ്നേഹം കാട്ടുന്നത് വാലാട്ടിയും തൊട്ടുരുമ്മിയുമാണ്. ശത്രുവിനെ കാണുമ്പോൾ അവ വാലാട്ടം നിർത്തി ഉച്ചത്തിൽ കുരയ്കുന്നു, മുന്നോട്ട് ആയുന്നു, ചിലപ്പോൾ കടിയ്കുകയും ചെയ്യുന്നു. അതുപോലെ ആഹാരത്തിനായി പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു. നിരീക്ഷിച്ചാൽ സർവമൃഗചേഷ്ടകളും സംവേദ ഭാഷയാണ്.
ഉപകരിച്ചവനെ രഹസ്യമായോ പരസ്യമായോ ഉപദ്രവിക്കുക, മറ്റുള്ളവനോട് സ്നേഹശൂന്യമായി പെരുമാറുക, സ്വന്തം വീഴ്ചകൾ മറച്ചു വെയ്കാൻ അത് അന്യന്റെ മുകളിൽ ചാർത്തുക, ജനങ്ങളെ സേവിക്കുവാൻ കിട്ടിയ പുണ്യകാലം പരമാവധി ഉഴപ്പി ധനസമ്പാദനത്തിനു പ്രാധാന്യം നല്കി ജോലി ചെയ്യുക, പരഗമനം (സ്ത്രീ - പുരുഷ) നടത്തുക, കിട്ടിയ ജോലിയോ ധനമോ കളഞ്ഞു കുളിക്കുക, കുടംബജീവിതം ദുരാചാരങ്ങളിലും ദുഷ്പ്രവർത്തികളിലും താഴ്തി നശിപ്പിക്കുക - ഇത് ഏതു മൃഗത്തിന്റെ സ്വഭാവമഹിമയാണ്.....?
ഒരു സിനിമയിൽ നടൻ സുരേഷ് ഗോപി ചോദിക്കുന്നതു പോലെ മാറ്റിപ്പറഞ്ഞാൽ -
'ഓർമ്മയുണ്ടോ ഈ മൃഗത്തിന്റെ മുഖം ? ..... എങ്ങനെ ഓർക്കാനാണ് ? ....ഒരുപാട് തരം മുഖങ്ങൾ ദിവസവും കാണുന്നതല്ലേ......?'
റിട്ടയർമെന്റ് കാലം നാം ഏതു തരം മൃഗമാണെന്ന് തിരിച്ചറിയാനുള്ള ദശാസന്ധി കൂടിയാണ്. മറ്റുള്ളവരുടെ പെരുമാറ്റത്തിലൂടെ നമുക്കത് നല്ലവണ്ണം ബോധ്യമാവും. ഇന്നലത്തെ ബഹുമാനവും പരിഗണനയും തുടർന്നും ലഭിക്കുമെന്ന് കരുതേണ്ടതില്ല. അത് സ്വാഭാവികമാണ്. എന്നാൽ സൗഹൃദത്തിൽ ചാലിച്ച ഒരു പുഞ്ചിരി, ഒരു വാക്ക് കിട്ടുമെങ്കിൽ നാം ധന്യരാണ്. .... നാം ഒരു പരാജയമായിരുന്നില്ല എന്നു കരുതാം....ജോലിയിലും ജീവിതത്തിലും.

സസ്നേഹം ആർ. പ്രസന്നകുമാർ 13/04/2010.

‍‍‍‍‍>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

9. അവധിക്കാലം വീണ്ടും വന്നു......- 01/04/2010
പുസ്തകങ്ങൾ വലിച്ചെറിഞ്ഞ്, ഭാണ്ഡക്കെട്ടുകൾ പറിച്ചെറിഞ്ഞ് സർവ്വ തന്ത്ര സ്വതന്ത്രരെപ്പോലെ അവർ പാഞ്ഞു നടന്നു, മഴയ്കു മുമ്പേ ഭൂമിയുടെ ഗർഭത്തിൽ നിന്നും പറന്നുയരുന്ന ഈയാംപാറ്റകളെപ്പോലെ അവർ ചിതറിയോടി....മേട്ടിലും കുണ്ടിലും....എവിടെയും. അവരിൽ നിങ്ങളുണ്ട്...ഞങ്ങളുണ്ട്...ഒരു കാലത്ത് നമ്മളെല്ലാവരും ഉണ്ട്. ജീവിതത്തിന്റെ ഏറ്റവും സുഖകരവും സന്തോഷകരവുമായ നിമിഷങ്ങളിലൂടെ ഒരു മടക്കയാത്ര മോഹിക്കാത്തവരുണ്ടോ...?കാംക്ഷിക്കാത്തവരുണ്ടോ...?
മാറി നിന്ന് ആ കുട്ടികൾക്ക് ആവേശം പകരുക.... ഒരു പരിധി വരെ അവരിൽ ഒരാളായി സ്വയം അലിഞ്ഞില്ലാതാവുക. അതല്ലേ നല്ലത്, കാലിക പ്രസക്തമായ വികാരവും അതു തന്നെയാണ്.
അവധിക്കാലം പൂർണമായും അടിച്ചു പൊളിക്കാനാണ് എന്നെനിക്ക് അഭിപ്രായമില്ല, മറിച്ച് അടിച്ചു പൊളിക്കാനും കൂടി ഉള്ളതാണെന്ന് അഭിപ്രായം ഉണ്ട്. രസച്ചരട് മുറിയാതെ, വിനോദത്തോടൊപ്പം അവരറിയാതെ വിജ്ഞാന സമ്പാദനവും ആവാം. കൂടുതൽ സമയവും അവർക്ക് കളിക്കാൻ അവസരമൊരുക്കുക...ഇടയ്ക് അല്പം അറിവ്..... കറിയ്ക് ഉപ്പ് ചേർക്കും പോലെ....പാകത്തിന്....പാകത്തിന് മാത്രം...!
ഇവിടെ ഒരു പരിണാമം നാമറിയാതെ കുട്ടിയുടെ മാനസത്തിൽ ഉണ്ടാകും. അവൻ കളിച്ച് കളിച്ച് മടുക്കും... പതുക്കെ പതുക്കെ കളിയൊഴിച്ചുള്ള കാര്യങ്ങളോട് അവൻ മെല്ലെ അടുക്കും. ഇവിടെയാണ് നാം നമ്മുടെ പ്രാഗൽഭ്യം കാണിക്കേണ്ടത്. പതുക്കെ അവന്റെ മാനോ വ്യാപാരത്തെ പഠനസങ്കേതത്തിലേക്ക് തിരിച്ചു വിടുക. പഠനത്തിലൂടെ കളിയുടെ അനുഭൂതി അവനിൽ നിറയ്കുക.
തീർച്ചയായും ഈ അവധിക്കാലം പ്രയോജകീഭവിക്കട്ടെ.....

സസ്നേഹം ആർ. പ്രസന്നകുമാർ 01/04/2010.

‍‍‍‍‍>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

8. ജീവിത വിജയം- 22/03/2010
നാം ഓരോരുത്തരും ഒരു തുരുത്തല്ല, മറിച്ച് ഈ പ്രപഞ്ചത്തിലെ അവിഭാജ്യഘടകമാണ്. തുരുത്തുകൾ തീർക്കുന്തോറും നാം വീണ്ടും സങ്കീർണവും സംഘർഷഭരിതവുമായ ലോകത്തേക്ക് എടുത്തെറിയപ്പെടുന്നതുപോലെ തോന്നും. ഇതിന്റെ കാരണം മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് എന്നതു തന്നെ. സമൂഹത്തിൽ നിന്ന് വേറിട്ടൊരു ചിന്തയോ ജീവിതമോ അവന് അസാദ്ധ്യവും അനാരോഗ്യപരവുമാണ്.
അപരനോട് സൗഹാർദ്ദം പുലർത്തണമെങ്കിൽ നാം ചില വിട്ടുവീഴ്ചകൾക്ക് വിധേയമാവണം. അനാവശ്യമായ വിമർശനം ഒഴിവാക്കുക. അപരന്റെ കാര്യങ്ങളിൽ കഴിവതും തലയിടാതിരിക്കുക. നാം എങ്ങനെയോ അതുപോലെ അപരനും പെരുമാറണമെന്ന ശാഠ്യം ഒഴിവാക്കുക, പകരം നാം ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കുന്നു എന്ന് കാട്ടിക്കൊടുക്കുക. ഇന്ന് ചിലപ്പോൾ അത് വിമർശനത്തിനും പരിഹാസത്തിനും ഇടയാകും എന്നോർത്ത് വ്യാകുലപ്പെടേണ്ടതില്ല. നാം ചെയ്യുന്നത് നീതിപൂർവ്വവും മനസ്സാക്ഷിക്ക് നിരക്കുന്നതുമാണെങ്കിൽ നാളെ അവർ നമ്മെ അംഗീകരിക്കുക തന്നെ ചെയ്യും.
മഹാന്മാരുടെ ജീവചര്യകൾ നോക്കുക. അവർ നല്ലവനായ ഒരു കൃഷീവലനെപ്പോലെയാണ്. മണ്ണിന് വേണ്ട പരിചരണം നല്കി സമയത്ത് വിത്തും വളവും വെള്ളവും നല്കി അവർ മുന്നോട്ടു പോകുന്നു. കൃഷിയിലുണ്ടാകാവുന്ന പ്രതിസന്ധികൾ അവരെ പിന്തിരിപ്പിക്കുന്നില്ല, മറിച്ച് കൂടുതൽ ആവേശത്തോടെ അവരതിൽ മുഴുകുന്നു. ഇവിടെ ഫലത്തെക്കുറിച്ചുള്ള ആകുലതകൾ അവരെ തെല്ലും തീണ്ടാത്തതുകൊണ്ടാണ് അവർക്കങ്ങനെ കഴിയുന്നത്. മഹാന്മാരും കൃഷീവലനെപ്പോലെ അങ്ങനെ തന്നെയാണ് ജീവിതപാഠം നല്കിയിരിക്കുന്നത്.
മൺമറഞ്ഞുപോയ ഒരാളെ ബന്ധുത്വം മൂലം സ്വാഭാവികമായും ഓർക്കാം. എന്നാൽ മഹാത്മാഗാന്ധി, മാർട്ടിൻ ലൂതർകിങ്, എബ്രഹാം ലിങ്കൺ തുടങ്ങിയ നിരവധി മഹാന്മാർ എത്ര തലമുറകൾ കഴിഞ്ഞാലും ആവേശമായി നിലകൊള്ളുന്നത് തീർച്ചയായും ബന്ധുത്വം കൊണ്ടല്ലല്ലോ....?
മൂല്യബോധത്തോടെ ജീവിക്കുക, പെരുമാറുക.
പെരുമാറ്റത്തിൽ നല്ലതു പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാൾക്ക് അസാധാരണ കഴിവുണ്ട്, അറിവുണ്ട്, പ്രവർത്തനക്ഷമതയുണ്ട്....പക്ഷേ എപ്പോഴും മറ്റുള്ളവരോട് രോക്ഷത്തോടെ മാത്രമെ പ്രതികരിക്കുകയുള്ളു. മറ്റുള്ളവരെ എപ്പോഴും വിമർശനത്തിന്റെ മുൾമുനയിലെ നിർത്തുകയുള്ളു. എങ്കിൽ നിങ്ങൾ അയാളെ വെറുക്കുമോ, അതോ സ്നേഹിക്കുമോ...?അയാളുടെ പ്രതിഭാവിലാസം നിങ്ങൾ അംഗീകരിക്കുമോ...?അയാളെത്ര മഹാനാണെങ്കിൽ കൂടിയും നിങ്ങൾ അയാളെ ഒരു ചൊറിയൻ പുഴുവിനെ വലിച്ചെറിയുന്ന ലാഘവത്തോടെ നിങ്ങളുടെ ഹൃദയത്തിൽ നിന്നു തന്നെ പറിച്ചെറിഞ്ഞു കളയില്ലേ...?
അപരനോട് സൗഹാർദ്ദമായി സഹവർത്തിക്കണമെങ്കിൽ അവരിലൊരു ആകർഷണീയത നിങ്ങൾ ജനിപ്പിക്കേണ്ടതുണ്ട്. അത് നിങ്ങളുടെ സംഭാഷണം കൊണ്ടാവാം, പെരുമാറ്റം കൊണ്ടാവാം, അവർ പറയുന്നത് കേൾക്കുവാനുള്ള ക്ഷമ കൊണ്ടാവാം, അവരുടെ സുഖദു:ഖത്തിൽ പങ്കുചേർന്നാവാം. പക്ഷേ ഇതിലുപരി വേണ്ടത് ആത്മാർത്ഥതയുടെ ഉൾത്തുടിപ്പാണ്. എങ്കിൽ മാത്രമെ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ശാശ്വതമായ പരിവേഷം ലഭിക്കുകയുള്ളു.
മഹാന്മാർ അങ്ങനെയായിരുന്നു, അവരുടെ കർമ്മമണ്ഡലം മഹത്തരമായി തീർന്നതും അങ്ങനെ തന്നെ.

സസ്നേഹം ആർ. പ്രസന്നകുമാർ 22/03/2010.

‍‍‍‍‍>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

7.S.S.L.C.പരീക്ഷയും നിങ്ങളും - 10/03/2010
S.S.L.C.പരീക്ഷയുടെ പടിവാതിൽക്കലിരുന്നു കൊണ്ടാണ് ഞാനീ കുറിമാനം തയ്യാറാക്കുന്നത്. കതിരിന്മേൽ കൊണ്ടു ചെന്ന് വളം വെയ്കുകയല്ല ഉദ്ദേശം, മറിച്ച് ഉള്ള നെന്മണികൾ പതിരായി കൊഴിയാതിരിക്കാനുള്ള ആഹ്വാനം മാത്രം.
മണ്ടശിരോമണികളായി പല അദ്ധ്യാപകരും മുദ്ര കുത്തിയ പലരും പിൽക്കാലത്ത് ബഹുമുഖ പ്രതിഭകളായി അറിയപ്പെട്ടു. അവർ ജീവിത വിജയം നേടി. ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തക്കാരനായ തോമസ് അൽവാ എഡിസൺ ഒന്നും പഠിക്കാൻ കഴിവില്ലാത്ത പമ്പരവിഡ്ഢിയാണെന്ന് പഠനകാലത്ത് കരുതപ്പെട്ടിരുന്നു. മൗലികമായി ആശയരൂപീകരണം നടത്തുവാൻ വാൾട് ഡിസ്നിക്ക് കഴിവില്ലെന്ന് കരുതി അദ്ദേഹത്തെ പത്രാധിപർ പദവിയിൽ നിന്ന് പിരിച്ചുവിട്ടതാണ്. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ ഡോക്ടർ പഠനം ഇടയ്ക് വെച്ച് ഉപേക്ഷിച്ച ആളാണ്. സ്വന്തം പിതാവുപോലും അദ്ദേഹത്തെ വെറും പട്ടി പിടുത്തം, എലി പിടുത്തം എന്നിവയിൽ താല്പര്യമുള്ളവനായി മാത്രമേ കണ്ടിരുന്നുള്ളു. പൊതുവെ പറഞ്ഞാൽ അദ്ധ്യാപകർ ഉൾപ്പെടെ പൊതുസമൂഹം സാധാരണ വിദ്യാർത്ഥിയായി നടതള്ളിയ പലരും പിൽക്കാലത്ത് രജത താരകളായി വാനിൽ തിളങ്ങുന്നതായാണ് അനുഭവം.
എന്താണ് ഇതിന്റെ കാരണം.....?
നിസ്സാരമാണ് കാരണം. ഇവർ അവരുടെ കഴിവുകൾ സ്വപ്രയത്നത്താൽ വിളക്കിയെടുത്തു. സ്വയം കണ്ടെത്തി കഠിനമായി പണിപ്പെട്ട് ആത്മാർത്ഥതയോടെ നേടിയെടുത്തു എന്നതാണ് പരമസത്യം. അതിനായി ചിട്ടയായി ലക്ഷ്യബോധത്തോടെ നീങ്ങി. ഊണിലും ഉറക്കത്തിലും വാശിയോടെ മനസ്സിനെ അതിനായി ഉണർത്തിയെടുത്തു.
അത് നിങ്ങൾക്കുമാവില്ലേ....?
വൈകിപ്പോയിട്ടൊന്നുമില്ല. എല്ലാ കാര്യങ്ങളും പലരും പിന്നീടാണ് നേടിയത് എന്ന് മേൽപ്പറഞ്ഞ മഹാന്മാരുടെ പിൽക്കാലവിജയഗാഥകൾ തെളിയിച്ചില്ലേ...? നിങ്ങളും ഇനി ഉണർന്ന് കഠിനതപത്തിനായി ഒരുങ്ങുക. വിജയസ്മിതത്തിനായി പഠനവും മറ്റ് പ്രവർത്തനങ്ങളും നടത്തുക.
"Most people don't plan to fail; they just fail to plan" എന്ന ചൊല്ല് ഇവിടെ അന്വർത്ഥമാണ്. "മിക്കവരും രൂപപ്പെടുത്തുന്നത് പരാജയപ്പെടുന്ന പദ്ധതികളല്ല; മറിച്ച് പദ്ധതി ഉണ്ടാക്കുന്നതിൽ പരാജയമടയുകയാണ്."
ആസൂത്രണം ഒരു തരം മാനസിക വ്യായാമമാണ്. എത്രത്തോളം വ്യായാമത്തിലേർപെടുന്നുവോ അത്രത്തോളം പേശീബലം സിദ്ധമാകും, അതായത് പ്രതിഭ വളരും. ഒട്ടും ഉപയോഗിക്കാതിരുന്നാൽ ദിനം ചെല്ലുംതോറും ക്ഷയിച്ചില്ലാതാകും. പഠനത്തിൽ ഇക്കാര്യം വളരെ പ്രസക്തമാണ്.
ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തട്ടെ, ഉന്നതവിജയം നിങ്ങൾക്ക് കരഗതമാക്കാം. പരീക്ഷയെ സധൈര്യം നേരിടുക. ലക്ഷ്യബോധത്തോടെ ഉണരുക, അതിനായി പ്രവർത്തിക്കുക. അതിനായി മാത്രം.
വിജയം നിങ്ങളുടെ അരികിലുണ്ട്....തീർച്ച.

സസ്നേഹം ആർ. പ്രസന്നകുമാർ 10/03/2010.

‍‍‍‍‍>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

6.പരീക്ഷാക്കാലം - 01/03/2010

മാർച്ച് മാസം മാമ്പഴക്കാലം പോലെ പരീക്ഷാക്കാലം കൂടിയാണ്. സ്കൂൾ തല പരീക്ഷകൾ തലങ്ങനെയും വിലങ്ങനെയും പിഞ്ചുഹൃദയങ്ങളെ വല്ലാതെ മഥിക്കുന്ന വേള. എത്ര ആത്മവിശ്വാസമുള്ള കുട്ടിയാണെങ്കിലും ഒന്ന് ഭ്രംശനത്തിനു വിധേയമാകുന്ന സമയം.
ബീ പോസിറ്റീവ് എന്നു കേട്ടിട്ടില്ലേ...?
ഒരു റോസാ പുഷ്പം കാണുമ്പോൾ നിങ്ങളുടെ ഹൃദയം തുടിക്കാറുണ്ടോ, ഒന്നടുത്തു ചെല്ലാൻ, ഒന്നുമ്മ വെയ്കാൻ തോന്നാറുണ്ടോ...? നിങ്ങൾ പോസിറ്റീവ് തന്നെ.
എന്നാൽ അതിറുക്കാൻ, ആരും കാണാതെ സ്വന്തമാക്കാൻ, പറ്റുമെങ്കിൽ ആ ചെടി സമൂലം അപഹരിക്കാൻ കൈ തരിക്കാറുണ്ടോ...?
ചിലരാകട്ടെ, ഇത്ര കടുത്ത ചിന്തകൾ പേറാറില്ല, മറിച്ച് അതിനെ നിരീക്ഷിച്ചു കൊണ്ട് ചില നിഗമനങ്ങളിൽ എത്തിച്ചേരും -
'കണ്ടോ... എന്തു മുള്ളാണ് അപ്പാടെ. കൈമുറിയും. ഇലക്കിടയിൽ പുഴു കാണും. ചോട്ടിലപ്പാടെ ചീഞ്ഞളിഞ്ഞ വസ്തുക്കളാണ്.... വേണ്ട.'
നിങ്ങൾ ഇതിലേതാണെന്ന് തീരുമാനിച്ചോളു, ഏതാണ് നല്ല സ്വഭാവമെന്നും.
എല്ലാം തികഞ്ഞവൻ ഇനി ജനിക്കാനിരിക്കുന്നതേ ഉള്ളു. അതുപോലെ എല്ലാം പഠിക്കുന്ന കുട്ടിയും പഠിച്ച കുട്ടിയും.
എനിക്കൊന്നുമറിയില്ലല്ലോ എന്ന ചിന്ത കളയുക, മറിച്ച് നിങ്ങൾക്ക് എത്ര അറിയാമെന്നു കണ്ടെത്തുക, സാവധാനം ശേഷവും ആർജ്ജിക്കാനുള്ള ശ്രമം തുടരുക. ജീവിതമൊരു പരീക്ഷയാണ്, അത് ജീവനുള്ളിടത്തോളം തുടരുക തന്നെ ചെയ്യും. അവിടെ നാം നിസ്സഹായരല്ല, ആ തോന്നൽ തീർച്ചയായും കളയുക തന്നെ വേണം. പരിശ്രമത്തിലൂടെ എന്താണ് കരഗതമാക്കാൻ സാധ്യമല്ലാത്തത്....?
അനാവശ്യമായ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ അവനവനിൽ കേന്ദ്രീകരിക്കുക. ചങ്ങാതിയുടെ ജീവിതവും ചര്യകളും നമ്മിൽ പ്രതിഫലിക്കാൻ അവസരമുണ്ടാക്കാതെ, അവന്റെ പഠനവുമായി താരതമ്യം ചെയ്യാതെ നമുക്ക് എത്രമാത്രം പണിപ്പെടാമെന്നുമാത്രം ചിന്തിക്കുക.



കൃത്യമായ ആസൂത്രണം, വിനയം, ദൈവചിന്ത, വിനോദം, വ്യായാമം, പ്രയത്നം എന്നിവ കൊണ്ട് ഏതു പ്രശ്നവും പരിഹരിക്കാം. ഒന്നു ശ്രമിച്ചു നോക്കിക്കോളു....
നിങ്ങളിൽ ആത്മവിശ്വാസവും ശ്രദ്ധയും ശാന്തതയും നിറഞ്ഞ് നിങ്ങൾ ഒരു പുതിയ വ്യക്തിയായി മാറുന്നതു കാണാം.
ഒന്നോർക്കുക വിജയവും പരാജയവും തീർത്തും ആപേക്ഷികമാണ്. പരാജയത്തേക്കൂടി വിജയമാക്കാൻ കഴിയണം. എന്നാലെ നിങ്ങൾ എല്ലാ അർത്ഥത്തിലും വിജയിച്ചതായി കരുതാനാകൂ...
സ്വാമി വിവേകാനന്ദൻ വേദങ്ങളിൽ നിന്ന് കണ്ടെടുത്ത് അമൃതവാണിയായി മനുഷ്യരാശിക്ക് പകർന്ന ആ മുദ്രാവാക്യം കേട്ടിട്ടില്ലേ....?
ഉത്തിഷ്ഠത.....ജാഗ്രത.....പ്രാപ്യ വരാൻ നിബോധത (എഴുന്നേൽക്കുക... ഉണരുക...ലക്ഷ്യം നേടാനായി ശ്രമം തുടരുക)
എല്ലാ പരീക്ഷാർത്ഥികൾക്കും വിജയാശംസകൾ.......

സസ്നേഹം ആർ. പ്രസന്നകുമാർ 01/03/2010.

‍‍‍‍‍>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>


5.സാമാന്യ മര്യാദ - 28/02/2010

പലപ്പോഴും നാം കേൾക്കാറുള്ള പദമാണ് ഇത്. വീട്ടിലായാലും നാട്ടിലായാലും തൊഴിൽ രംഗത്തായാലും ഇത് അത്യന്താപേക്ഷിതമാണ്. അപരന് ആനന്ദം ചൊരിയുക, തൃപ്തി ജനിപ്പിക്കും വിധം സത് ഭാഷണം ചെയ്യുക, ദ്രോഹകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കുക, കഴിവതും ഉപകാരം ചെയ്യുക തുടങ്ങിയവ മര്യാദയിലേക്കുള്ള കാൽവെപ്പാണ്.
അലക്സാൻഡർ ചക്രവർത്തി, പുരൂരവസ് ചക്രവർത്തിയെ തോല്പിച്ച് വെന്നിക്കൊടി നാട്ടിയ നിമിഷം ഭാരതചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെങ്കിലും അതിനിടയിലെ ചില രജതരേഖകൾ കാണാതെ വയ്യ. ലോകം കീഴടക്കാൻ പുറപ്പെട്ട അലക്സാൻഡർ ചക്രവർത്തി നിരവധി രാജാക്കന്മാരുടെ അഹങ്കാരത്തിന്റെ കോട്ട കൊത്തളങ്ങൾ തകർത്ത്, അവരുടെ രാജ്യവും സമ്പത്തും റോമാ സാമ്രാജ്യത്തോട് ചേർത്ത് വിപുലമാക്കി ഇന്ത്യയിലേക്കുള്ള പുറപ്പാടിലാണ് പുരൂരവസ് ചക്രവർത്തിയുമായി ഏറ്റുമുട്ടിയത്. ഇന്ത്യയിൽ വന്നപ്പോളാണ് ഇവിടുത്തെ രാജാക്കന്മാരുടെ അനൈക്യവും പരസ്പര ശത്രുതയും കുടിപ്പകയും അസൂയയും ശരിക്കും മറ നീക്കി പത്തി വിടർത്തുന്നത് അലക്സാൻഡർ ചക്രവർത്തി തിരിച്ചറിഞ്ഞത്. തന്മൂലം വിജയം അനായാസമായിരുന്നു. സംരക്ഷിക്കേണ്ടവർ തന്നെ സംഹാരാപേക്ഷയുമായി നിര നിരയായി നില്കെ രാജ്യങ്ങൾ ഒന്നൊന്നായി നിലംപൊത്തി.
ഇന്ത്യയിലെ വിജയപഥത്തിൽ ഒരു രാജാവിനെ അലക്സാൻഡർ ചക്രവർത്തി കണ്ടെത്തിയത് പുരൂരവസിലാണ്. യുദ്ധാവസാനം തന്റെ മുന്നിൽ ഹാജരാക്കപ്പെട്ട പുരൂരവസ് ചക്രവർത്തിയോട് അലക്സാൻഡർ ചക്രവർത്തി എന്താണ് അങ്ങയ്ക് ആവശ്യം എന്നു തിരക്കി. തികഞ്ഞ മര്യാദയോടെ തോൽവി സമ്മതിച്ച് പുരൂരവസ് ഇങ്ങനെ പറഞ്ഞു -
'എന്നോട് ഒരു ചക്രവർത്തി, ഒരു ചക്രവർത്തിയോട് പെരുമാറും പോലെ അങ്ങ് പെരുമാറുക' നിർഭയനായി തന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന പുരൂരവസ് ചക്രവർത്തിയെ, അലക്സാൻഡർ ചക്രവർത്തി ഒരു നിമിഷം നോക്കി നിന്നു. ചില ചിന്തകൾ, സ്മരണകൾ അദ്ദേഹത്തിന്റെ മനസ്സിലൂടെ കയറിയിരമ്പി.
'ഹും.... എത്ര രാജ്യങ്ങൾ താൻ കീഴടക്കി, എത്ര രാജാക്കന്മാരുടെ ശിരസ്സുകൾ തന്റെ മുന്നിലുരുണ്ടു, എത്ര എത്ര പേർ ഒരിറ്റു കരുണയ്കായി കേണു. രാജ്യം പോയ രാജാക്കന്മാർ ചെറിയ ചെറിയ ആവശ്യങ്ങൾക്കായി യാചിക്കുമ്പോൾ ഉള്ളിൽ പുച്ഛരസമാണ് തോന്നിയത്. ഇതാ ഇവിടെ വ്യത്യസ്ഥനായ ഒരു രാജാവ് പരാജയത്തിന്റെ പടുകുഴിയിലും ആ രാജത്വം, ഗാംഭീര്യം നില നിർത്തി തന്നെ സംഭാഷണം ചെയ്യുന്നു.'
അലക്സാൻഡർ ചക്രവർത്തി ഉള്ളിലെ വികാരങ്ങൾ പുറത്തുകാട്ടാതെ, തന്റെ അരികിലെ പീഠം ചൂണ്ടി തെല്ലു മന്ദഹാസത്തോടെ പറഞ്ഞു.
'ഹേ പുരൂരവസ് ചക്രവർത്തി, അങ്ങ് എന്നോടൊപ്പം ഉപവിഷ്ടനാകുക. നാം അങ്ങയെ എന്റെ ഉത്തമതോഴനായി തന്നെ കരുതുന്നു. ഇവിടെ ഞാൻ നേടിയ സർവവും അങ്ങയ്കുതന്നെ തിരിച്ചു തരുന്നു. ഇതിന് ഏറ്റവും അർഹൻ അങ്ങല്ലാതെ മറ്റാരുമല്ല.'
ചരിത്രത്തിൽ അധിനിവേശമോഹവുമായി കടന്നു വന്ന് നിരവധി ക്രൂരതകൾ കാട്ടിക്കൂട്ടിയ ചക്രവർത്തിമാർ അനേകമുണ്ട്. പക്ഷേ മഹാനായ അലക്സാൻഡർ ഒന്നേ ഉള്ളു. എന്താണ് കാരണം....?
മര്യാദ..... മര്യാദ.... സാമാന്യ മര്യാദ.
പ്രശസ്തനായ ഒരു ചിന്തകന്റെ വാക്കുകൾ ഞാനിവിടെ ഉദ്ധരിക്കട്ടെ-
'ഓരോരുത്തരുടെ ജീവിതവും അവരുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഓരോരുത്തരുടെ പെരുമാറ്റം തന്റെ വിശ്വാസപ്രമാണങ്ങൾ മറ്റുള്ളവരെ നിശബ്ദമായി അറിയിക്കുകയാണ്.'
നമ്മുടെ പ്രവർത്തികൾ, വാക്കുകൾ, പ്രതികരണങ്ങൾ ഒക്കെ മറ്റുള്ളവർക്ക് നമ്മെ വിലയിരുത്താനുള്ള ചൂണ്ടുപലകയാണ്. പ്രതിഭയും കാര്യപ്രാപ്തിയും പണവും അധികാരവും പദവിയും ഒക്കെ ഉണ്ടെങ്കിലും മര്യാദാഹീനനാണെങ്കിൽ ആരും മതിക്കുകയില്ല, പ്രത്യുത നമ്മെ അവഗണിക്കാനായിരിക്കും ഏവർക്കും ഏറെ താല്പര്യം. വീട്ടിലായാലും ഓഫീസിലായാലും ഒരേ പോലെ പെരുമാറാൻ ശ്രമിക്കുക... ആത്മാർത്ഥയോടെ....തികഞ്ഞ അർപ്പണമനോഭാവത്തോടെ.... സാമാന്യമര്യാദയോടെ.....

സസ്നേഹം ആർ. പ്രസന്നകുമാർ 28/02/2010. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
4.കാട്ടുനീതി - 12/02/2010
അടുത്ത സമയത്ത് നാഷണൽ ജോഗ്രഫി ചാനലിൽ 'Elephants Behaving Badly'എന്നൊരു വീഡിയോ കാണാനിടയായി. വളരെ വേദനാജനകമെങ്കിലും അതു മുഴുവൻ കണ്ടിരുന്നു. മുറിവേറ്റ് അവശനായ ഒരു ആന കൂട്ടത്തിൽ നിന്നും നിഷ്കാസിതനായി, അവഗണനയുടെ ബാക്കിപത്രം പോലെ തീറ്റ പോലും എടുക്കാനാവാതെ, തളർന്ന്, വേച്ച് വേച്ച് പോകുന്നു. ഒരു മരത്തിൽ ചാരി നേരെ നിൽക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് അതിന്റെ ചുവട്ടിൽ തന്നെ വീഴുന്നു.
അകലെ കൂടി പോകുന്ന ആനകൾ ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല, സഹായത്തിനായി ഓടിയണയുന്നില്ല. പക്ഷേ ഉടൻ വേറെ ചില ജീവികൾ ശ്രദ്ധിക്കാനണഞ്ഞു. മറ്റാരുമല്ല.... സിംഹങ്ങൾ... കാട്ടിലെ രാജാക്കന്മാർ...സൂപ്പർതാരങ്ങൾ. ചെറുജീവികൾക്ക് മുറിവേറ്റ ആനയെ സഹായിക്കണമെന്നോ, പങ്കിടണമെന്നോ ആഗ്രഹമില്ലാഞ്ഞിട്ടല്ല, സിംഹസാന്നിദ്ധ്യം അതിന് വിലങ്ങുതടിയായി നിൽക്കുന്നു. അവർ നിശബ്ദരാക്കപ്പെട്ടിരിക്കുന്നു.
കുറഞ്ഞത് പത്തിൽ കൂടുതൽ സിംഹങ്ങൾ ആനയുടെ ചുറ്റും നിരന്നു. അവ പൊടുന്നനെ ഒരു വലിയ കേക്ക് തിന്നുന്ന ലാഘവത്തോടെ ആനയെ പല വശങ്ങളിൽ നിന്നും ആക്രമിച്ചു.. കട്ടിയുള്ള തോല് കടിച്ചു കീറി മാംസം തിന്നാൻ തുടങ്ങി. ആന അലറി വിളിക്കുന്നില്ല, അത്ര അവശനാണ്. ആകെ ചെയ്യുന്നത് ഇടക്കിടെ കണ്ണു വെട്ടിക്കുന്നു.... ജീവന്റെ ഒരേ ഒരു മിന്നലാട്ടം.
കാട്ടിലെ നിയമസംഹിതകളിൽ സിംഹങ്ങളുടെ ക്രിയ കുറ്റകരമല്ല, കാരണം ബലവാൻ ബലഹീനനെ കീഴ്പ്പെടുത്തുന്നു, ആഹരിക്കുന്നു.
നാട്ടിലോ.....?
നമുക്കു ചുറ്റും ഇത്തരം നിരവധി അനുഭവങ്ങൾ ഉണ്ട്. പലപ്പോഴും നാം തന്നെ ഇതിനിരയായിട്ടുണ്ടാകാം. പ്രതികരണത്തിന്റെ നേരിയ സൂചന പോലും പുറപ്പെടുവിക്കാനാകാതെ നാം നമ്മിലേക്കൊതുങ്ങിക്കൂടേണ്ട ഗതികേടിലെത്താറുമുണ്ട്. പലപ്പോഴും ഇത്തരം കുറ്റവാളികൾക്ക് സമൂഹത്തിന്റെ പിന്തുണ കിട്ടാറില്ല. എന്നാൽ അവർ ചില കുൽസിത നീക്കങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സാമൂഹ്യ ആവശ്യമായി മാറ്റി മറിക്കുന്നു, പ്രശ്നം സമൂഹത്തെ കൊണ്ട് ഏറ്റെടുപ്പിക്കുന്നു. അവർ സുരക്ഷിതരായ കാഴ്ചക്കാരായി മാറി നിന്ന് നേട്ടം കൊയ്യുന്നു...സമൂഹം സ്വയം ആക്രമിക്കപ്പെടുന്നു.
ഏറ്റവും വൃത്തികെട്ട മൃഗം ആരാണെന്ന് ചോദിച്ചാൽ ഒരേ ഒരുത്തരമേ ഉള്ളു...?
മനുഷ്യൻ.... അതേ സുന്ദരനായ മനുഷ്യൻ....!

സസ്നേഹം ആർ. പ്രസന്നകുമാർ 12/02/2010. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
3.ക്ഷമ - 02/02/2010
ഏതൊരു വ്യക്തിക്കും ജീവിത വിജയം നേടണമെങ്കിൽ ചില അടിസ്ഥാന പ്രമാണങ്ങൾ പാലിച്ചേ മതിയാകൂ. അതിലൊന്നാണ് ക്ഷമ. പലപ്പോഴും നാം ഒരു പരിചയമില്ലാത്തവരോടുപോലും കലഹിക്കാറുണ്ട്. ബസ് യാത്രക്കിടയിൽ തൊട്ടടുത്തിരിക്കുന്ന അജ്ഞാതനോട് നിസ്സാര കാര്യങ്ങൾക്കായി ശണ്ഠ കൂടുക നിത്യ കാഴ്ചയാണ്. എന്നാൽ എതിരെ വരുന്ന സഹജീവിയെ തിരിച്ചറിയുന്നതായി നടിക്കുക, ഒന്ന് പ്രത്യഭിവാദ്യം ചെയ്യുക, എന്തിനേറെ ഒന്നു പുഞ്ചിരിക്കുക, നമുക്ക് എത്ര പ്രയാസമാണത്....? ചിരിച്ചാൽ മറ്റേയാൾ എന്തെങ്കിലും ആവശ്യപ്പെട്ടാലോ...?അതു കൊണ്ട് കണ്ടില്ലെന്ന് നടിക്കുക. ശരിയല്ലേ...?
ഇനി ചില കൂട്ടരുണ്ട്, സ്ഥാനത്തും അസ്ഥാനത്തും പരിചിതഭാവം കാട്ടി , ഒരു ഇമേജ് സൃഷ്ടിക്കുന്നവർ. ഇക്കൂട്ടരിൽ ഒരു തരം കൃത്രിമ ഭാവം മുഴച്ചു നിൽക്കുന്നു. ആത്മാർത്ഥതയുള്ളവർ ഇവരിലും ഉണ്ട്. പക്ഷേ അധികമായാൽ അമൃതും വിഷമാണെന്നറിയില്ലേ...?
അപ്പോൾ നാം ഏതു പാത സ്വീകരിക്കണം...?
ന്യായമായും ഉയർന്നു വരുന്ന ഒരു ചോദ്യമാണിത്.
ബുദ്ധഭഗവാൻ നിർദ്ദേശിച്ച മദ്ധ്യ മാർഗമാണ് അഭികാമ്യം.
നമ്മുടെ വികാര വിചാരാധികൾ ആത്മാർത്ഥതയുടെ ചായം പുരട്ടിയായിരിക്കണം മാനവ മനസ്സുകളെന്ന കാൻവാസിൽ ചിത്രമായി ആലേഖനം ചെയ്യേണ്ടത്. അപ്പോൾ നാം മാർഗത്തിന് വലിയ പ്രാധാന്യം കല്പിക്കാതെ ലക്ഷ്യബോധത്തോടെ നീങ്ങും. അവിടെ നീതിയും സത്യവും വിളങ്ങും. നമ്മുടെ ആത്മാർത്ഥത തിരിച്ചറിയാൻ ഒരു പക്ഷേ സമയം എടുത്തെന്നിരിക്കും....എന്നാലത് ഒടുവിൽ തിരിച്ചറിയുക തന്നെ ചെയ്യും.
കുട്ടികളായ നിങ്ങൾ നിസ്സാര കാര്യങ്ങൾക്കായി അടിപിടി കൂടാറില്ലേ? അല്പം കഴിഞ്ഞ് വീണ്ടുമിണങ്ങി മുതിർന്നവരെ ഒരു പരിധി വരെ പമ്പരവിഡ്ഢികളാക്കാറില്ലേ?നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, എന്തു കൊണ്ടിതു സംഭവിക്കുന്നു....?
ഉത്തരം വളരെ ലളിതമാണ്. നിങ്ങൾ കലഹിച്ചത് തെല്ലു നിസ്സാരവും പൊറുക്കാവുന്നതുമായ കാര്യങ്ങൾക്കാണ്. അവിടെ യുക്തിക്ക് യാതൊരു പരിഗണനയും നൽകിയില്ലായിരുന്നു. അതു മാത്രവുമല്ല, നിങ്ങൾ മല്ലടിച്ചത് നിയോഗിത ലക്ഷ്യം മറന്നിട്ടാണ്. ശരിയല്ലേ...?നിങ്ങളുടെ ഓരോ കലഹവും കൂടുതൽ ദൃഢബന്ധത്തിലേക്ക് നയിക്കുന്നത് അതു കൊണ്ടാണ്.
കുറ്റവും കുറ്റബോധവും കുഞ്ഞുമനസ്സുകളിൽ തങ്ങി നില്ക്കാറില്ല, കാരണം അത് മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ശരീര ഭാഗമാണ്. ശരീരം അനുനിമിഷം വളരുമ്പോൾ മനസ്സുമാത്രം മുരടിക്കുമോ....?
ചില ബസ്സുകളിൽ എഴുതിവെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ, ക്ഷമയാണെന്റെ ഗമ.... ഒരു പക്ഷേ എഴുതിയവർക്ക് അതിന്റെ ഗുണമറിയണമെന്നില്ല, നാം അങ്ങനെ ശഠിക്കുകയും അരുത്. നമുക്ക് ഗുണമാക്കാമോ...?അതിലാണ് കാര്യം. അതിൽ...അതിൽ മാത്രം....!

സസ്നേഹം ആർ. പ്രസന്നകുമാർ 02/02/2010. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
2.മഹാത്മാവ് - 30/01/2010
ഇന്ന് ജനവരി 30. കൃത്യം 62 വർഷങ്ങൾക്ക് മുൻപൊരു സായന്തനം. ഘടികാരസൂചികൾ പോലെ കൃത്യം ചലിക്കുന്ന ആ മനുഷ്യപുത്രൻ, അല്ല മനുഷ്യരാശിക്ക് ഗോചരമായ ദേവൻ വൈകീട്ടത്തെ പ്രാർത്ഥനക്കായി തന്റെ ജീവിക്കുന്ന ഊന്നുവടികളായ മനുവിന്റേയും ആഭയുടെയും ചുമലിൽ മെല്ലിച്ച കരങ്ങൾ ചുറ്റി നടന്നു നീങ്ങി. ആ മിഴികൾ ആകാശത്തേക്കു നീണ്ടു,.... അല്പം താമസിച്ചുവോ....?. സന്ദേഹത്തോടെ പതിവു തെറ്റിച്ച് പുൽത്തകിടിയിലൂടെ തിടുക്കത്തിൽ പ്രാർത്ഥനാ സ്ഥലത്തേക്ക്, സ്നേഹത്തോടെ ആരാധകർക്ക് ചെറുമന്ദഹാസം നൽകി, ആദരവിന്റെ നറുകണികൾ ചൊരിഞ്ഞ് നീങ്ങി.
ഗാന്ധിക്കും സഹായികൾക്കും അതൊരു പതിവു കാഴ്ചയാണ്, അനുഭവമാണ്. പരാതി പറയുന്നവർ, പരിഭവത്തോടെ കേഴുന്നവർ, ഒന്നു ദർശിച്ച് സായൂജ്യമടയുന്നവർ, കരം സ്പർശിച്ച് നിർവൃതിയടയുന്നവർ,.... ചിലർക്ക് കാൽക്കൽ വീണെങ്കിലേ മതിയാകൂ. അതേ അന്നും ആ ദേവപദം തേടിയ മനുഷ്യസഹസ്റങ്ങൾ അങ്ങനെ തന്നെ വികാരപ്രകടനങ്ങൾ നടത്തി. ഒരു രാജ്യം മുഴുവൻ കാൽക്കൽ അടിയറ വെച്ചിട്ടും പിതാവിന്റെ വാക്ക് പാലിക്കാൻ 14 സംവത്സരം കാടുപൂകിയ ശ്രീരാമനായിരുന്നു മാതൃക. ആ മര്യാദാപുരുഷോത്തമന്റെ ജീവരൂപമായി ഗാന്ധിയെ ഭാരതം കാണ്ടു,... അല്ല ലോകം കാണാൻ തുടങ്ങി.
മഹാത്മാ ....മഹാത്മാ എന്ന മന്ത്രോച്ഛാരണങ്ങൾ ഉച്ചണ്ഡം എങ്ങും മുഴങ്ങവെ, ജനാരണ്യത്തിന്റെ മറവിൽ നിന്നും ഒരാൾ നമസ്കരിക്കാനെന്നവണ്ണം മുന്നോട്ടു വന്നു. അയാളുടെ അസാധാരണ തിടുക്കം കണ്ട് ഗാന്ധിയുടെ ഊന്നുവടികൾ, മനുവും ആഭയും തടുക്കാൻ ശ്രമിക്കവെ, അവരെ ഇരുവശത്തേക്കും തള്ളിമാറ്റി, വലംകൈയിൽ പിസ്റ്റളുമായി അയാൾ കടന്നു വന്നു.... ക്ളോസ് റേഞ്ചിൽ തന്നെ. മഹാത്മനെ കൈകൂപ്പി, .....പിന്നെ പിസ്റ്റൾ ഗർജ്ജിച്ചു.
ഹേ ...റാം...!
കണ്ണേ മടങ്ങുക.... ഒരു ജനതയുടെ ആദരവും സ്നേഹവും ചോരക്കളത്തിൽ പിടയവെ, ആകാശത്ത് ചെഞ്ചോരക്കളം തീർത്ത് സൂര്യനും അസ്തമിച്ചു.
അന്ന് 1948 ജനവരി 30. ഭൂമിയിലെ സൂര്യദേവന്റെ അസ്തമനം. കവിയും ആദ്യപ്രധാനമന്ത്രിയുമായ ജവാഹർലാൽ നെഹ്റു, ആകാശവാണിയിലൂടെ ഹൃദയസ്പർശിയായി ഇന്ത്യൻ ജനതയോട് കേണു. കൂടെ ശ്രോതാക്കളായ കോടാനുകോടികളും....
"സുഹൃത്തുക്കളേ, സഖാക്കളേ ആ ദീപം നമ്മുടെ ജീവിതത്തിൽ നിന്ന് പൊലിഞ്ഞുപോയിരിക്കുന്നു. എങ്ങും അന്ധകാരമാണ്. .... ദീപം പൊലിഞ്ഞു എന്നു ഞാൻ പറഞ്ഞത് തെറ്റാണ്. കാരണം അതൊരു സാധാരണ ദീപമായിരുന്നില്ല. ആയിരം കൊല്ലം കഴിഞ്ഞാലും ആ പ്രകാശം അപ്പോഴും കാണും. അദ്ദേഹത്തിന്റെ ആത്മാവ് എല്ലാം നോക്കി കാണുന്നതിനാൽ ആ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നതൊന്നും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂട......"
ഇന്ന് 2010 ജനവരി 30. കൃത്യം 62 വർഷങ്ങൾക്ക് ശേഷമുള്ളൊരു സായന്തനം. നെഹ്റു പറഞ്ഞതു പോലെ ആ ആത്മാവ് എല്ലാം നോക്കി കാണുന്നു. കാരണം അത് മഹാത്മാവാണ്. ആ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നതേ നാം ചെയ്യുന്നുള്ളു. അസത്യം മൊത്തമായും ചില്ലറയായും നാം വിൽക്കുന്നു. മദ്യം ക്യൂ നിന്ന് പരസ്യമായി ഒരു ലജ്ജയുമില്ലാതെ വാങ്ങുന്നു, കൂട്ടു ചേർന്ന് മോന്തുന്നു, സാമൂഹ്യപ്രശ്നങ്ങൾക്ക് അടിവളമിടുന്നു. ജാതി - മത - വർഗ - വർണ വ്യത്യാസങ്ങൾ ചികഞ്ഞ് നാം അന്ധരായിത്തീർന്നിരിക്കുന്നു. അഹിംസയുടെ തിരുസ്വരൂപത്തെ മറന്ന് സഹജീവികളെ ഹിംസയുടെ കുരിശേറ്റുന്നു.
നാഥുറാം വിനായക് ഗോഡ്സേ മഹാത്മാവിന്റെ മാറിലേക്ക് വെടിയുതിർത്തത് മൂന്നേ മൂന്നു തവണ മാത്രം..... നാമോ.....?
പ്രിയവിദ്യാർത്ഥികളേ, മഹാത്മാവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് കിട്ടട്ടെ... ഇന്ത്യയെ ഇന്നു വരെ ഒരാളെ ശരിയായ അർത്ഥത്തിൽ കണ്ടിട്ടുള്ളു, അത് ഗാന്ധിജി അല്ലാതെ മറ്റാരുമല്ല. നിങ്ങൾക്ക് ഇന്ത്യ എന്താണെന്ന് അറിയണമോ...? മഹാത്മാവിന്റെ ജീവചരിത്രം വായിക്കുക.... പന്ഥാവ് പിൻതുടരുക....!

സസ്നേഹം ആർ. പ്രസന്നകുമാർ 30/01/2010

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
1.റിപ്പബ്ളിക് ദിനം - 27/01/2010
ഇന്ന് റിപ്പബ്ളിക് ദിനം കഴിഞ്ഞുള്ള പുലർവേളയാണ്. നാം 60 വയസ്സ് പിന്നിട്ട് 61 ലേക്ക് കടക്കുകയാണ്. രാജ്യം ഭീകരന്മാരുടെ ഭീഷണിയെ സുധീരം നേരിട്ട് സമാധാനത്തിന്റെ തൂവെളിച്ചത്തിൽ മുങ്ങി നിൽകുകയാണ്.
വികസ്വര രാഷ്ട്രമായ ഭാരതം വളരെയധികം മുന്നേറിയിരിക്കുന്നു. ഇനിയും നമുക്ക് ഏറെ കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. വിദ്യാർത്ഥികളുടെ സർവവിധ അഭ്യുന്നതിയാണ് പരമ ലക്ഷ്യം. വിദ്യ അത് എത്ര നേടിയാലും പ്രായോഗികതയിൽ കാലൂന്നിയതാവണം.
നാളെയുടെ വാഗ്ദാനങ്ങളായ നിങ്ങൾക്ക് ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കേവലം പുസ്തക പുഴുവായി കാലക്ഷേപം നടത്താനുള്ളതല്ല വിദ്യാർത്ഥി ജീവിതം. കണ്ണ് തുറന്ന്, കാത് വിടർത്തി, ഈ മഹാ പ്രപഞ്ചത്തെ അറിയാൻ ശ്രമിക്കുക. അതിന് ഒറ്റ മാർഗമേ ഉള്ളു.....
അന്വേഷിക്കുക.... അന്വേഷിച്ചു കൊണ്ടേ ഇരിക്കുക....

സസ്നേഹം ആർ. പ്രസന്നകുമാർ 27/01/2010