കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


ഉഷസ്സിന്റെ രഥവും കാത്ത്........
-കവിത - ആർ.പ്രസന്നകുമാർ - 17/04/2010
{ചിന്തകൾ ചേക്കറിയ മാനസവുമായി നീങ്ങുന്ന ഏകാന്തപഥികനായ കവി. രക്തം ചാലിച്ചെഴുതിയ കവിതകൾ കവിക്ക് ഭാരമായി അനുഭവപ്പെടുന്നു. പക്ഷെ കാവ്യവേണിയിൽ നീരാടി തന്റെ ഭാമിനി വരുന്നതിന്റെ, ആ ഉഷാഗമത്തിന്റെ തേരൊച്ച കവി അനുനിമിഷം കേൾക്കുന്നു. അവസാനം അവൾ കടന്നു വരുന്നു, നഗ്നപാദയായി....പദപത്മത്തിന്റെ മൃദുക്ഷതം കണ്ട് കവി, തന്റെ നിഷ്ഠുരദാഹത്തെക്കുറിച്ചോർത്ത് പരിതപിക്കുന്നു.}

വന്നുവോ, മനസ്സിന്റെ മലർമുറ്റത്തിൽ മൂകമോഹം
പൊന്നലുക്കിന്റെ കുടയും നിവർത്തി മെല്ലെ കാത്തിരുന്നുവോ...?
പഞ്ജരബദ്ധ ശ്ലഥ ശിഥില ചിന്താ പതത്രങ്ങൾ
കഞ്ജവാപീതടേ ദാഹശിഖ കെടുത്താനണയും -
യാമത്തിൻ നിത്യ നിമിഷാർദ്ധസ്പന്ദനത്തിൽ നിന്നെന്നും
ഹോമിച്ചെടുത്തു ഞാനെന്റെ സ്വപ്നത്തിനൊരു സൗവർണ്ണം...!
ഗീതത്തിൻ ചിറകുമായാത്തുടിപ്പുകൾ വിഹായസ്സിൽ
ഗതിവിഗതികളറിയാതുഴറിക്കേണു താഴും-
യുഗത്തിൻ കാപഥ പഥികൻ ഞാനീ ജീവ ഭാണ്ഡവും
യോഗക്ഷേമക്കാവിയും ചുറ്റി അലഞ്ഞവശനായി....!
എൻ വിപഞ്ചിക്കിഴപാകിയ ബ്രമ്ഹാണ്ഡകാരു -നീ
അവികലം കൂട്ടിച്ചേർത്ത സാഗരവീചികളെന്നും
വിദ്വേഷസീൽക്കാരവുമായെന്റെ കർണ്ണജിഹ്വകളിലെ
നിദാഘപ്രതലത്തിലും ശോകസിന്ധുവൊഴുക്കുന്നു....!
എൻ ഗാനം കേട്ടെത്തിയ സൗന്ദര്യധാമമേ-ദേവതേ
മാർഗേ ഞാനെന്റെ കരൾ നെയ്ത നിചോളം വിരിച്ചാനയി-
ച്ചതിസാനന്ദം സോപാനതലേ സർവ്വാംഗവിഭൂഷാ-
മതികലയായ് വാഴിച്ചു സ്വീകരിച്ചർഘ്യമേകാം....!
ചുടുനെടുവീർപ്പുകളിൽ ഞാനെന്റെയഭിനിവേശ-
ചൂടാപ്പൂ ചൂടിച്ചു ഓമലേ, നിൻ മഞ്ജു കൂന്തലിലാദ്യം.
തേരൊച്ച കാത്തു വലഞ്ഞയെൻ മാനസപീയൂഷമേ-
തേരെവിടെ..? ഭവതിയെൻ തിടുക്ക ഹേതുവാൽ നഗ്ന-
പാദയായ് നടന്നുവെന്നോ - പല്ലവ മൃദുല -
പാദങ്ങൾ മുറിഞ്ഞെന്നോ - മമ ദാഹമെത്ര നിഷ്ഠുരം....?