കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി കലാ വിജ്ഞാനകോശം

ഒരു പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടി കലകളും സാഹിത്യവും, അവിടുത്തെ സംസ്കാരത്തിന്റെ മുഖമുദ്രകളാണ്. തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും, അവരുടെ സ്വത്വം നിലനിര്‍ത്തുവാനും ഇവ സഹായിക്കുന്നു. പൂര്‍വ്വികര്‍; ദൈവങ്ങളെ പ്രീതിപ്പെടുത്തുവാനും, മാനസികോന്മേഷത്തിനും രൂപം നല്‍കിയ ഗ്രാമീണ വിശ്വാസത്തിലധിഷ്ഠിതമായ കലാരൂപങ്ങളാണിവ. സാമുദായിക മൈത്രിയുടെ വിശാല അന്തരീക്ഷത്തില്‍ നടത്തുന്ന കാവശ്ശേരി പൂരമഹോത്സവത്തോടനുബന്ധിച്ചുള്ള അനുഷ്ഠാന കലകള്‍, സാമുദായിക കലാരൂപങ്ങള്‍ എന്നിവ പൂരത്തിന് നിറച്ചാര്‍ത്ത് നല്‍കുന്നു. ഇവ കൂടാതെ മറ്റ് നാടന്‍ കലാരൂപങ്ങളാലും ഈ നാട് സമ്പന്നമാണ്. ഒരു ദേശത്തിന്റെ സമ്പല്‍ സമൃദ്ധിക്കും ജനങ്ങളുടെ ഐശ്വര്യത്തിനും നിദാനം, ദേശത്ത് സാന്നിദ്ധ്യം ചെയ്തരുളുന്ന ക്ഷേത്രചൈതന്യത്തിന്റെ അനുഗ്രഹാശ്ശിസ്സുകളും, അനശ്വരമായ പൂര്വ്വകാല ചടങ്ങുകളുടെ സമൃദ്ധിയും, സര്‍വ്വ സമുദായ പങ്കാളിത്തവും, ഉത്സവ ലഹരിയ്ക്ക് മാറ്റുകൂട്ടുന്ന നാടന്‍ കലാരൂപങ്ങളാണ്. അവയിലേക്ക് ഒരെത്തിനോട്ടം........


കാവശ്ശേരി പൂരം

പരക്കാട്ട് കാവിലമ്മയുടെ ജന്മദിനാഘോഷമാണ് കാവശ്ശേരി പൂരം. മീനമാസത്തിലെ പൂരം നാളിലാണ് പൂരാഘോഷം. പൂരം നാളില്‍ ബ്രാഹ്മമുഹൂര്‍ത്തത്തിനു മുന്‍പേ തിരുനട തുറക്കുന്നു. ദീപങ്ങളാലും പുഷ്പങ്ങളാലും അലംകൃതമായ ക്ഷേത്രം പ്രൗഢിയും ചൈതന്യവും പ്രസരിപ്പിച്ച് വിളങ്ങുന്നു.

രാവിലെ ആറു മണിക്കുള്ള ഉഷപൂജ തൊഴാന്‍ തുടങ്ങുന്ന ജനപ്രവാഹം ഉച്ചപൂജ വരെ നിര്‍വിഘ്നം തുടരുന്നു. അതിനിടെ നടക്കുന്ന ശിങ്കാരിമേളവും കാവടിയാട്ടവും കണ്ണിനും കാതിനും കുളിര്‍മയേകുന്നു. ഉച്ചതിരിഞ്ഞാല്‍ ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരന്‍ മൂലസ്ഥാനമായ കൂട്ടാലയിലേക്ക് പുറപ്പെടുന്നു. തിടമ്പിനൊപ്പം വാളും വച്ചു കൊണ്ടുള്ള ശീവേലി ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് (അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഇങ്ങനെ കണ്ടു വരുന്നുണ്ട് ).

കൂട്ടാലയില്‍ തിടമ്പ് പൂജ നടക്കുന്നു. പഞ്ചവാദ്യവും കരിവീരന്മാരും അകമ്പടി സേവിക്കുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള എഴുന്നുള്ളത്താണ്.

കാവശ്ശേരി പൂരത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളത്ത്

കൂട്ടാലയ്കു സമീപമുള്ള ഗണപതി ക്ഷേത്രവും കടന്ന് എഴുന്നുള്ളത്ത് ഈടുവെടിയാല്‍ പരിസരത്ത് എത്തുമ്പോഴേക്കും സമയം സന്ധ്യയോടടുക്കും. കേരളത്തിലെ കേള്‍വി കേട്ട പഞ്ചവാദ്യവിദ്വാന്മാര്‍ തങ്ങളുടെ കഴിവിന്റെ മാറ്റുരയ്ക്കുന്ന ആ വേദിയില്‍ ദീപാലംകൃതമായ ആനപ്പന്തലില്‍ ഗജവീരന്‍മാരുടെ മദ്ധ്യത്തില്‍ വിരാജിക്കുന്ന ദേവീചൈതന്യം വര്‍ണ്ണനാതീതമാണ്. സന്ധ്യ മയങ്ങുമ്പോള്‍ കാവശ്ശേരിയുടെ തനതായ ചാരുത നിറഞ്ഞ കരിമരുന്ന് പ്രയോഗം. കാവശ്ശേരിയിലെ എസ്സ്. എന്‍. ഡി. പി. പ്രവര്‍ത്തകരാണ് മനം മയക്കുന്ന ഈ കരിമരുന്ന് പ്രയോഗത്തിന്റെ അണിയറ ശില്പികള്‍.

കൂറയിടല്‍
കൂട്ടാലയില്‍നിന്നും എഴുന്നള്ളത്ത് തുടങ്ങുന്നു
ഈടുവെടിയാലിലെ ആനപന്തലില്‍ ദേവിയുടെ എഴുന്നള്ളത്ത്
കണ്ണിനും കാതിനും ഇമ്പം നല്‍കുന്ന വെടിക്കെട്ട്

തുടര്‍ന്ന് എഴുന്നുള്ളത്ത് കാളിച്ചിറ, മൂളിച്ചിറ, ചെമ്പരത്തി* എന്നിവ കടന്ന്, ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കീഴാല്‍ത്തറയില്‍ എത്തുന്നു. അവിടെ നിന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതോടെ പഞ്ചവാദ്യത്തിന്റെ കലാശക്കളരി അരങ്ങേറുന്നു. ഇതോടെ പകല്‍പൂരത്തിന് തിരശ്ശീല വീഴുന്നു.

ഏകദേശം രാത്രി പതിനൊന്നു മണിയോടെ പൂരാഘോഷത്തിന്റെ രണ്ടാം ഘട്ടമായ രാത്രിപൂരം ആരംഭിക്കുകയായി. പൂരാഘോഷത്തിനായി അത്തിപ്പൊറ്റ മാങ്ങോട്ടു കാവ് ഭഗവതിയെ** ക്ഷണിക്കേണ്ടതുണ്ട്. ഇതിനായി കാവശ്ശേരി ദേശം ഭാരവാഹികള്‍ കുത്തുവിളക്കിന്റെ അകമ്പടിയോടെ വാവുള്ള്യാപുരത്തേയ്ക് യാത്രയാകുന്നു. അവിടെ നിന്ന് കുതിരക്കോലം കെട്ടിയ മഞ്ചലില്‍ മാങ്ങോട്ടു ഭഗവതി കാവശ്ശേരിയ്ക്ക് യാത്ര പുറപ്പെടുന്നു. യാത്ര കഴനി ദേശത്ത് എത്തുമ്പോള്‍ കുതിരക്കോലം കെട്ടിയ മറ്റൊരു മഞ്ചലുമായി കഴനി ദേശക്കാരും ദേവിയെ അനുഗമിക്കുന്നു. വര്‍ദ്ധിച്ച ഉത്സാഹത്തോടെ യാത്ര കാവശ്ശേരി ദേശത്ത് എത്തുമ്പോള്‍ കുതിരക്കോലം കെട്ടിയ മൂന്നാമതൊരു മഞ്ചലുമായി കാവശ്ശേരി ദേശക്കാരും യാത്രയെ അനുഗമിക്കുന്നു. ഈ ആഘോഷയാത്രയില്‍ മൂന്നു ദേശങ്ങളിലേയും ആബാലജനവൃദ്ധം പങ്കുകൊള്ളുന്നു. ഓരോ കുതിരക്കോലവും ഈടുവെടിയാല്‍ എത്തിയാല്‍ അതാതു ദേശക്കാരുടെ മത്സരബുദ്ധ്യായുള്ള കരിമരുന്നുപ്രയോഗമാണ്. പരിവാരസമേതമുള്ള ദേവിയുടെ ഈ ആഘോഷയാത്ര പരയ്ക്കാട്ടു കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കെത്തുമ്പോഴേയ്ക്കും സമയം അടുത്ത ദിവസം വെളുക്കാറാകും. ഓരോ ദേശക്കാരും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ക്കൂടി ക്ഷേത്രത്തിലെത്തി ക്ഷേത്ര പ്രദക്ഷിണം വച്ച് പരയ്ക്കാട്ടുകാവ് ഭഗവതിയെ വണങ്ങി തിരിച്ചു പോകുന്നു. കുതിരക്കോലങ്ങള്‍ തിരികെ പോകുംബോള്‍ പരയ്ക്കാട്ടു കാവ് ഭഗവതി തന്റെ സഹോദരി മാങ്ങോട്ടുകാവ് ഭഗവതിയോടൊപ്പം വാവുള്ള്യാപുരം ദേശത്തിന്റെ കുതിരക്കോലത്തില്‍ യാത്രയാകുന്നു എന്നാണ് വിശ്വാസം. വര്‍ദ്ധിത ചൈതന്യവുമായി മൂന്നു ദേശക്കാരും തങ്ങളുടെ കുതിരക്കോലങ്ങളുമായി മടക്കയാത്ര തുടങ്ങുന്നതോടെ ആരവമൊഴിഞ്ഞ ക്ഷേത്രനട അടുത്ത ഏഴു ദിവസത്തേയ്ക്കായി അടയ്ക്കുന്നു.

പൂരാഘോഷത്തോടനുബന്ധിച്ചുള്ള കാവശ്ശരി കഴനി വാവുള്യാപുരം ദേശക്കുതിരകളുടെ എഴുന്നള്ളത്ത്

പരയ്ക്കാട്ടു കാവ് ഭഗവതിയുടെ അനുചരനായ ക്ഷേത്രപാലകന്‍ ഭൈരവമൂര്‍ത്തിയുടെ നടയിലുള്ള ബലി***കര്‍മ്മത്തോടെ പൂരാഘോഷത്തിന് പരിസമാപ്തിയാകുന്നു.

(*കാളിച്ചിറ, മൂളിച്ചിറ, ചെമ്പരത്തി ഈടുവെടിയാലിനും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കും ഇടയിലുള്ള പ്രദേശം. ഒരു വര്‍ഷത്തില്‍ ആറായിരം പറ നെല്ല് പാട്ടം ലഭിച്ചിരുന്ന ക്ഷേത്രംവക കൃഷിയിടങ്ങളില്‍ ചിലത്.) (**ശ്രീ പരക്കാട്ടമ്മയ്ക് നാലു സഹോദരിമാരുണ്ടെന്നാണ് വിശ്വാസം. പള്ളിയറ ഭഗവതി, കൊടിക്കാടി ഭഗവതി, കുന്നേക്കാടി ഭഗവതി, മാങ്ങോട്ടു ഭഗവതി എന്നിവരാണവര്‍. ) (*** ക്ഷേത്രപാലകന്‍ ഭൈരവമൂര്‍ത്തിയുടെ നടയിലുള്ള ബലി ആദ്യ കാലങ്ങളില്‍ നരബലി തന്നെ ആയിരുന്നു. പിന്നീടത് ആട്, കോഴി എന്നീ മൃഗബലികളായി. കാലാന്തരത്തില്‍ കുമ്പളങ്ങ ബലിയായും മാറി. ഇപ്പോള്‍ ബലികര്‍മ്മം എന്ന ചടങ്ങ് നിശ്ശേഷം ഇല്ലാതായി എന്നു തന്നെ പറയാം.)


പൊന്നും പൂവും കൊണ്ടു വരല്‍

ഹരിജന വിഭാഗക്കാര്‍ പൂരത്തിനു മുന്‍പായി കുംഭമാസത്തില്‍ നടത്തുന്നു.


കതിര്‍വേല

പൂരത്തിനു മുന്‍പ്, കന്നിക്കൊയ്ത്തിനു ശേഷം തുലാം മാസത്തില്‍ ധാന്യം അമ്പലത്തില് എത്തിക്കുന്ന ചടങ്ങ്. കതിരുല്‍സവം എന്നും അറിയപ്പെടുന്നു.

തിറയാട്ടം

കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ്'തിറയാട്ടം.(English-"Thirayattam") ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ്‌ തിറയാട്ടം. തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തിനെ മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിന്റെ തനതു കലാരൂപമാണ്‌. 

തോല്‍പ്പാവക്കൂത്ത്

കുംഭമാസത്തിലെ മകയിരം നാള്‍ മുതല്‍ കൂത്തൂമാടത്തില്‍, ഏഴു ദിവസം രാമായണകഥ ( യുദ്ധകാണ്ഡം ) പാവക്കൂത്തായി അവതരിപ്പിക്കുന്നു. ആയില്യം നാളില്‍ കൂത്തില്‍ 'ഗരുഡപ്പത്ത് ' നടത്തുന്നു. കൂത്തു കാണാന്‍ ഭഗവതി ദേേശവാദ്യത്തിന്റെ അകമ്പടിയോടെ എത്തുമെന്ന് വിശ്വസിക്കുന്നു. കൂത്ത് വഴിപാടായും നടത്താറുണ്ട്.

കൂത്തുമാടത്തിലെ തോല്‍പ്പാവക്കൂത്ത്
കൂത്തുമാടത്തിനുള്ളില്‍

ചെറിയാണ്ടി - വലിയാണ്ടി

പൂരത്തിന് കൂറ (കൊടി) യിട്ട നാള്‍ മുതല്‍ കുട്ടികളുടെ ആണ്ടി വേേലയാണ്. ചെറിയാണ്ടി - വിറകിനെ കനലാക്കി ദേവീസ്തുതികളോടെ തീ പറപ്പിക്കുന്നു. മൂന്നു ദിവസം ഇതു നടത്തുന്നു. വലിയാണ്ടി - നാല്‍ക്കവലകളില്‍ പന്തം കൊളുത്തി, വാഴച്ചപ്പ് കൊണ്ട് ആള്‍രൂപമുണ്ടാക്കി കത്തിക്കുന്നു. മൂന്നാം ദിവസം ആര്യവേപ്പില കൊണ്ട് ആള്‍വേഷം കെട്ടി ദേവീസ്തുതികളോടെ ആര്‍പ്പുവിളിച്ച് ഒാരോ ദിക്കിലുള്ളവര്‍ അമ്പലത്തിലെത്തി ദേവിയെ തൊഴുതു മടങ്ങുന്നു.


പറവേല

പൂരത്തിന് മുന്നോടിയായി ഒാരോ ദിക്കിലുമുള്ള പറയസമുദായക്കാര്‍, അവര്‍ താമസിക്കുന്ന കോളനികളില്‍ പറവേല നടത്താറുണ്ട്. ദേവിയ്ക്കുള്ള വഴിപാടാണിത്.


ഊര്‍വലം

പൂരം കൂറയിട്ട് ഏഴു ദിവസം നടത്തുന്നതാണ് ഊര്‍വലം. ദേശത്തിലെ; ദേവിയ്ക് അവകാശപ്പെട്ട പതിനെട്ടര ഊരുകളില്‍ കൊടിമരം നാട്ടി, ഒാരോ കൊടിമരച്ചുവട്ടിലും, പ്രത്യേകം അവകാശപ്പെട്ട കുടുംബത്തിലെ സ്ത്രീകള്‍ ദേവീവിഗ്രഹം കൈയ്യിലേന്തിക്കൊണ്ട് ഊരു‍വലം നടത്തുന്നു. കാവശ്ശേരി ദേശത്തിലെ അനുഗ്രഹീതരായ കുളങ്ങര വീട്ടുകാര്‍ക്കാണ് ഇതിന് അവകാശം സിദ്ധിച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ അത്താഴപൂജയ്കു ശേഷം ചേറുമംഗലം കൊട്ടി, ചിലമ്പുമേന്തിയാണ് ഈ തറവാട്ടമ്മ ഊരിലെ ഗൃഹങ്ങള്‍ സന്ദര്‍ശിക്കുന്നത്.

ഊര്‍വലം

കുതിരവേല

വാഴച്ചപ്പും മറ്റും കൊണ്ടുണ്ടാക്കി അലങ്കരിച്ച കമ്മാള വിഭാഗത്തിന്റെ കുതിര പൂരത്തിനു തലേന്ന് രാത്രി ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലെത്തുന്നു. ഇതാണ് കുതിരവേല (പറവേല).


കളമെഴുത്തുപാട്ട്

ദേവീ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകലാരൂപമാണിത്. പ്രത്യേക പൊടിക്കൂട്ടുകള്‍ ഉപയോഗിച്ച് ദേവീരൂപം കളത്തില്‍ വരച്ച്, ദാരികവധം പാട്ട് ഉടുക്കുകൊട്ടി പാടുന്നു. പൂരത്തോടനുബന്ധിച്ചും, വൃശ്ചിക മാസത്തിലും, ഈ കലാരൂപം നടത്താറുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.

കണ്യാര്‍കളി, കുമ്മാട്ടി, പഴംപൂരം എന്നിവയും പൂരത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മറ്റ് ഉത്സവ പരിപാടികളാണ്.

പ്രാദേശികമായ ഇതര കലാരൂപങ്ങള്‍:


പൊറാട്ടന്‍ കളി

പാലക്കാടിന്റെ തനതു കലാരൂപമായ പൊറാട്ടന്‍ കളിയുടെ ശ്രുതിതാളങ്ങള്‍ നെഞ്ചേറ്റുന്ന നാടാണ് കാവശ്ശേരിയും. വിഷയം പുരാണ കഥയാണെങ്കിലും, അവതരണ ശൈലിയാണ് പൊറാട്ടന്‍ കളിയുടെ പ്രത്യേകത. നിത്യജീവിതത്തിലെ പല സംഭവങ്ങളും ഫലിതരൂപേണ ഇതില്‍ അവതരിപ്പിക്കുന്നു.


അയ്യപ്പന്‍ പാട്ട്

അയ്യപ്പന്‍ പാട്ട് ശാസ്താം പാട്ടെന്നും അറിയപ്പെടുന്നു. അയ്യപ്പക്ഷേത്രങ്ങളിലും വീടുകളിലും മണ്ഡലമാസക്കാലത്ത് നടത്താറുള്ള ഒരു ചടങ്ങാണിത്. അയ്യപ്പന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ മണ്ഡപം കൂട്ടി അയ്യപ്പനെ കുടിയിരുത്തുന്നു. ശാസ്താവിന്റെ ജനനം മുതലുള്ള ചരിത്രം ഉടുക്കുകൊട്ടി പാടി അവതരിപ്പിക്കുന്നു.

ചരിത്രവും ഐതീഹ്യവും കൈകോര്‍ത്ത കാവശ്ശേരിയില്‍, ആശ്രിത വത്സലയായി, അഭീഷ്ട വരദായിനിയായി, ദേേശത്തിന്റെ പുണ്യ തേജസ്സായി വിളങ്ങുന്ന അല്ലയോ കാവിലമ്മേ കുമ്പിടുന്നേന്‍ വരം തരണേ നിന്നെക്കാണാന്‍ ശ്ശേരി നാട്ടിന്‍ സുകൃതമല്ലോ രിപുനിഗ്രഹ രൂപിണീ കൈതൊഴാം.